Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ആശുപത്രി എന്ന് കേൾക്കുമ്പോൾ പുച്ഛിക്കുന്നവരുടെ ധാരണ തിരുത്തിയ പുനലൂർ താലൂക്ക് ആശുപത്രി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു; ബിബിസി ഡോക്യുമെന്ററിയിലും താരമായി പുനലൂരിലെ ആതുരാലയം ഇനി ലോക ശ്രദ്ധയിലേക്കും; ബിബിസി ടെലികാസ്റ്റ് ചെയ്യുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക ആശുപത്രി എന്ന ഖ്യാതിയും സ്വന്തം: സ്ത്രീകൾക്ക് വേദനയില്ലാത്ത പ്രസവ ശുശ്രൂഷ നൽകിയും കുട്ടികളുടെ വാർഡ് കിന്റർഗാർഡനാക്കി മാറ്റിയും ശ്രദ്ധ നേടിയ ജനകീയ ഹോസ്പിറ്റലിന്റെ കഥ

സർക്കാർ ആശുപത്രി എന്ന് കേൾക്കുമ്പോൾ പുച്ഛിക്കുന്നവരുടെ ധാരണ തിരുത്തിയ പുനലൂർ താലൂക്ക് ആശുപത്രി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു; ബിബിസി ഡോക്യുമെന്ററിയിലും താരമായി പുനലൂരിലെ ആതുരാലയം ഇനി ലോക ശ്രദ്ധയിലേക്കും; ബിബിസി ടെലികാസ്റ്റ് ചെയ്യുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക ആശുപത്രി എന്ന ഖ്യാതിയും സ്വന്തം: സ്ത്രീകൾക്ക് വേദനയില്ലാത്ത പ്രസവ ശുശ്രൂഷ നൽകിയും കുട്ടികളുടെ വാർഡ് കിന്റർഗാർഡനാക്കി മാറ്റിയും ശ്രദ്ധ നേടിയ ജനകീയ ഹോസ്പിറ്റലിന്റെ കഥ

മറുനാടൻ ഡസ്‌ക്

സർക്കാർ ആശുപത്രികൾക്ക് കാലങ്ങളായി ജനങ്ങൾ ചാർത്തി കൊടുത്തതും സ്വന്തം കൈയിലിരിപ്പ് കൊണ്ടും കിട്ടിയതുമായ ദുഷ്‌പേര് കഠിന പരിശ്രമത്തിനൊടുവിൽ മാറ്റിയെടുത്ത പുനലൂർ താലൂക്ക് ആശുപത്രി ഇനി ലോക ശ്രദ്ധയിലേക്ക് കടക്കും. ഇനി ഈ കൊച്ച് താലൂക്ക് ആശുപത്രി ലോകത്തിന് തന്നെ മാതൃകയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തിന് മുൻപിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് അഭിമാനവും രാജ്യത്തിന് ബഹുമാനവും നേടിത്തരുകയാണ് കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ താലൂക്ക് ആശുപത്രി. ഇന്ത്യയിലെ മെഡിക്കൽ കെയർ എന്താണെന്ന് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഈ ചെറിയ താലുക്ക് ആശുപത്രിയെ തിരഞ്ഞെടുത്തത് ബ്രിട്ടിഷ് ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷനാണ്(ബിബിസി). ഇതിന് ഉതകുന്ന ഒരു മുഴുനീള ഡോക്യുമെന്ററിയിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏക ആശുപത്രിയെന്ന ബഹുമതിയാണ് പുനലൂർ താലുക്ക് ആശുപത്രിയെ തേടിയെത്തിയത്.

ഇന്ത്യ, ചൈന, ബ്രസീൽ, തുടങ്ങി ഏഴു രാജ്യങ്ങളിലെ ആരോഗ്യമേഖലയിലെ മുന്നിട്ടു നിൽക്കുന്ന സ്ഥാപനങ്ങളെ ഉൾപ്പെടുത്തി health system across the world എന്ന ഡോക്യുമെന്ററി നിർമ്മിക്കുന്നത് ബിൽ ഗേറ്റ്സിന്റെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ്. വിദേശരാജ്യങ്ങളോട് കിടപിടിക്കത്തക്ക നിലയിൽ ഹെൽത്ത് കെയറിന് സ്വീകരിച്ചിട്ടുള്ള നടപടികളാണ് ഈ ആശുപത്രി തിരഞ്ഞെടുക്കുന്നതിന് അവരെ പ്രേരിപ്പിച്ചത്.

95 ശതമാനം ജീവനക്കാരും സ്ത്രീകളായിട്ടുള്ള ഈ ആശൂപത്രിയിൽ സ്ത്രീ ശാക്തീകരണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വേദനരഹിത പ്രസവം, വെൻഡിങ് മെഷീനുകൾ, സ്ത്രീ സൗഹൃദ ടോയ്ലെറ്റുകൾ, മുലയൂട്ടൽ മുറി, ഭക്ഷണവിതരണം തുടങ്ങിയവയെല്ലാം ബിബിസിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായി.

ലോകമൊട്ടാകെ എടുത്താലും സ്ത്രീകൾ നേതൃത്വം നൽകുന്ന ഹെൽത്ത് കെയർ സംവിധാനങ്ങളാണ് ആരോഗ്യമേഖലയിൽ മുന്നിട്ടു നിൽക്കുന്നത്. 80 വർഷത്തിലധഇകം പഴക്കമുള്ള നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തി മാത്രം ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും കൈവരിച്ച ഈ താലൂക്ക് ആശുപത്രി ആരോഗ്യമേഖലയ്ക്കാകെ അഭിമാനമാണ്.

ബിബിസിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യാ റിപ്പോർട്ടർ സോമെ ബുദ്ധമിത്രയും കാമറാമാനായി എത്തിയ മഹാത്മാഗാന്ധിയുടെ ചെറുമകൻ കൂടിയായ മൃണാൾ സുന്ദരേശനും വലിയ സന്തോഷത്തിലായിരുന്നു തിരിച്ചുപോയത്. കേരള സർക്കാർ ഇതുപോലുള്ള ആശുപത്രികൾ എല്ലാ താലൂക്കിലും ഒപ്പം കുടുംബാരോഗ്യകേന്ദ്രങ്ങളായി പിഎച്ച്സികളെ മാറ്റി രോഗീ സൗഹൃദ സംവിധാനങ്ങൾ സംസ്ഥാനത്തുടനീളം തയ്യാറാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്.

ഈ നീക്കങ്ങൾക്ക് ഊർജം പകരുന്ന വാർത്തകളാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത്. ഈ നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നൽകുന്ന ഡോ. ഷാഹിർഷായേയും ആശുപത്രിയിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരെയും അഭിനന്ദിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം.സംസ്ഥാന ആരോഗ്യവകുപ്പിന്റെ നെറുകയിൽ ഒരു നക്ഷത്രം കൂടി പതിക്കുകയാണെന്നാണ് ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് ആശുപത്രിയിൽ ബിബിസിയുട വരവിനെക്കുറിച്ച് ഫേസ് ബുക്കിൽ കുറിച്ച വാക്കുൾ

ഇന്ത്യയ്ക്ക് അഭിമാനമായ താലൂക്ക് ആശുപത്രി

ഏറ്റവും ആധുനികമായ ലേബർ റൂം. ഒരു കിന്റർഗാർട്ടനെ ഓർമിപ്പിക്കുംവിധത്തിൽ കളിപ്പാട്ടങ്ങൾ നിറഞ്ഞിരിക്കുന്ന കുട്ടികളുടെ വാർഡ് ഈ ആശുപത്രിയെ പ്രത്യേകത നിറഞ്ഞതാക്കുന്നു.എട്ടു ഡയാലിസിസ് മെഷിനുകൾ ഇവിടെയുണ്ട്. മൂന്നു ഷിഫ്റ്റിലായി നിരന്തരം പ്രവർത്തിക്കുന്ന ഡയാലിസിസ് വാർഡും. എല്ലാ വാർഡുകളിലും സാന്ത്വന സംഗീതം ഒഴുകിയെത്താറുമുണ്ട്. ചില മുറികളിൽ ടിവിയുമുണ്ട്.

മനോഹരമായ പൂന്തോട്ടവും ആശുപത്രിയുടെ നടുക്ക് സജ്ജീകരിച്ചിട്ടുണ്ട്. വലിച്ചെറിയപ്പെട്ട കടലാസോ പ്ലാസ്റ്റിക് മാലിന്യങ്ങളോ ഒന്നും ആശുപത്രി പരിസരത്തു കാണാനാകില്ല. കക്കൂസും കുളിമുറിയുമെല്ലാം വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്.അഞ്ചു കിടക്കയ്ക്ക് ഒരു നഴ്സ് എന്ന ക്രമം പരിപാലിക്കാൻ താൽക്കാലിക നഴ്സുമാരും സന്നദ്ധ നഴ്സുമാരും എപ്പോഴും സജ്ജം. ഒപി ടിക്കറ്റ് കൗണ്ടറിലും റിസപ്ഷൻ കൗണ്ടറിലും ഫാർമസിയിലും മോർച്ചറിയിലുമെല്ലാം പ്രത്യേകം വെയിറ്റിങ് സീറ്റുകൾ. എല്ലാ വാർഡിലുമുണ്ട് ഡൈനിങ് ഹാൾ. റിസപ്ഷനും ഫർമസിയും ലാബുമെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്നവ. നിലാവെന്ന പേരിൽ പ്രത്യേക പാലിയേറ്റീവ് കാൻസർ കെയർ. മോർച്ചറിക്കൊപ്പം മൊബൈൽ മോർച്ചറി സംവിധാനവും കേന്ദ്രീകരിച്ച

ഓക്സിജൻ സപ്ലൈ സൗകര്യവും. ഇങ്ങനെയും ഒരു സർക്കാർ ആശുപത്രി നമ്മുടെ നാട്ടിലുണ്ടോ എന്നു അത്ഭുതം തോന്നുക സ്വാഭാവികം.പുനലൂർ താലുക്ക് ആശുപത്രിയിലെ ഈ സൗകര്യങ്ങൾ ഒരുക്കുവാനുള്ള പണം സമാഹരിക്കുന്നതും മറ്റ് ആശുപത്രികൾ മാതൃകയാക്കേണ്ടതുണ്ട്. എല്ലാ താലൂക്ക് ആശുപത്രികൾക്കും ലഭിക്കുന്ന ഗ്രാന്റുകൾക്ക് പുറമേ എൻആർഎച്ച്എം പോലുള്ള പദ്ധതികളിൽ നിന്ന് പരമാവധി പണം സമാഹരിക്കുന്നു.

 

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പരിപാടിയിൽ നിന്ന് കഴിഞ്ഞ വർഷം ഏതാണ്ട് 75 ലക്ഷം രൂപയാണ് ലഭിച്ചത്. മൂന്ന് ശതമാനം കേസുകൾ മാത്രമേ കമ്പനി തള്ളിക്കളഞ്ഞുള്ളൂ. അത്രയ്ക്ക് ചിട്ടയായാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ റെക്കോർഡുകളും കണക്കുകളും സൂക്ഷിക്കുന്നത്. ഒപി കൗണ്ടർ, റിസപ്ഷൻ, ലബോറട്ടറി തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഇവിടെയുണ്ട്. സംഭാവനയായി ഉപകരണങ്ങളോ പണമോ ആശുപത്രിക്കു ലഭിക്കാറുണ്ട് .

കഴിഞ്ഞ വർഷം ഭക്ഷണ പരിപാടിക്ക് ചെലവഴിച്ച പതിനെട്ട് ലക്ഷം രൂപയും സംഭാവന ആയി ലഭിച്ചതാണ്. ഡയാലിസിസ് യുണിറ്റിനുള്ള പണം മുഴുവൻ യുഎഇയിലെ ഫ്രണ്ട്സ് ഓഫ് പുനലൂർ സംഭാവന ചെയ്തതാണ്. ഗേറ്റ് പാസ് കളക്ഷന് വെൻഡിങ് മെഷീൻ വച്ചിട്ടുണ്ട്. രാത്രി പത്തുവരെ പ്രവർത്തിക്കുന്ന എക്സ് റേ ഡിപ്പാർട്ട്മെന്റും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിയും ലാബും ആശുപത്രിയുടെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്നു.ഇതിനെല്ലാം പുറമെ ആശുപത്രിയിലെ ജീവനക്കാരുടെ ആത്മാർത്ഥ സേവനവും കൂടിയാകുമ്പോൾ എല്ലായിടവും സ്വീകരിക്കാവുന്ന ഒരു മാതൃക ആയി മാറുകയാണ് പുനലൂർ താലൂക്ക് ആശുപത്രി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP