Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചപ്പോൾ ജസ്‌നയെ കണ്ടവരേറെ! വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷമായി പാരിതോഷികം ഉയർത്തുമ്പോൾ ഫലം കാണണമേയെന്ന പ്രാർത്ഥനയോടെ കുടുംബം; തിരോധാനം അന്വേഷിക്കാൻ രണ്ടാമത്തെ പ്രത്യേക സംഘത്തെ നിയോഗിച്ച് ഡിജിപി; സംഘത്തെ നയിക്കുക ഐജി മനോജ് എബ്രഹാം; 66 ദിവസം മുമ്പ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ജസ്‌ന എവിടെ?

രണ്ടുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചപ്പോൾ ജസ്‌നയെ കണ്ടവരേറെ! വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷമായി പാരിതോഷികം ഉയർത്തുമ്പോൾ ഫലം കാണണമേയെന്ന പ്രാർത്ഥനയോടെ കുടുംബം; തിരോധാനം അന്വേഷിക്കാൻ രണ്ടാമത്തെ പ്രത്യേക സംഘത്തെ നിയോഗിച്ച് ഡിജിപി; സംഘത്തെ നയിക്കുക ഐജി മനോജ് എബ്രഹാം; 66 ദിവസം മുമ്പ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ജസ്‌ന എവിടെ?

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്‌നയെ അന്വഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കാൻ ഡിജിപി ഉത്തരവിട്ടു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഇനി കേസന്വേഷിക്കുക. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി റ്റി.നാരായണൻ ഓപ്പറേഷണൽ ഹെഡ് ആയും തിരുവല്ല ഡിവൈ എസ് പി ആർ.ചന്ദ്രശേഖരപിള്ള ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായും രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ താഴെ പറയുന്നവർ അംഗങ്ങളാണ്.
ഇമാനുവൽ പോൾ ( ഡിവൈ എസ് പി , കാഞ്ഞിരപ്പള്ളി), എന് സി രാജ്‌മോഹൻ ( ഡിവൈ എസ് പി, കട്ടപ്പന), സാബു കെ എസ് (ഡിവൈ എസ് പി, ഒ സി ഡബ്ല്യു- ക സബ്ബ് യൂണിറ്റ് പത്തനംതിട്ട ) ലാൽജി (എ സി പി , കൊച്ചി സിറ്റി) എം എസ് സന്തോഷ് ( എ സി പി , ക്രൈം ഡിറ്റാച്ച്‌മെന്റ്, തിരുവനന്തപുരം സിറ്റി) സേവ്യർ സെബാസ്റ്റ്യൻ( ഡിവൈ എസ് പി, സി ബി സി ഐ ഡി. എച്ച് എച്ച് ഡബ്ല്യൂ കക, സബ്ബ് യൂണിറ്റ് കോട്ടയം) എം ഐ ഷാജി ( സി ഐ പെരിനാട്) റ്റി രാജപ്പൻ ( സി ഐ തിരുവല്ല) അനന്തലാൽ ( സി ഐ , സെന്ട്രൽ, കൊച്ചി സിറ്റി), സുനിൽ കുമാർ ഹ( സി ഐ എരുമേലി) ബാബു ഡേവിസ് ( ഡി ഐ, സി ബി സി ഐ ഡി , എച്ച് എച്ച് ഡബ്ല്യൂ 2 സബ്ബ് യൂണിറ്റ് എറണാകുളം) പ്രദീപ് കുമാർ (ഡി ഐ, സി ബി സി ഐ ഡി , എച്ച് എച്ച് ഡബ്യൂ 2 സബ്ബ് യൂണിറ്റ്, കോട്ടയം ) സി ദിനേശ് കുമാര് ( എസ് ഐ വെച്ചൂച്ചിറ).

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ജെസ്‌നയെ 2018 മാർച്ച് 21 മുതൽ വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും കാണാതായതായി ലഭിച്ച പരാതിയെത്തുടർന്ന് വെച്ചൂച്ചിറ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ഇതുസംബന്ധിച്ച് വെച്ചൂച്ചിറ എസ് ഐ യുടേയും തുടർന്ന് പെരുനാട് സി ഐ യുടേയും നേതൃത്വത്തിലാണ് തുടക്കത്തിൽ അന്വേഷണം നടത്തിയത്. കേരളത്തിന് അകത്തും പുറത്തും പത്ര പരസ്യം ഉൾപ്പെടെ നൽകിയിരുന്നു. തുടർന്ന് 2018 മെയ്‌ മൂന്നിന് തിരുവല്ല ഡിവൈ എസ് പി അന്വേഷണ ഉദ്യോഗസ്ഥനായി സൈബർ വിദഗ്ധരേയും വനിതാ ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് ഇൻസ്‌പെക്ടർമാരേയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം പത്തനംതിട്ട എസ് പി രൂപവത്കരിക്കുകയും ജെസ്‌നയെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണസംഘമാണ് ഇപ്പോൾ വിപുലീകരിച്ചത്.

ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തുമെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലിൽ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീൻസുമാണ് ധരിച്ചിരുന്നത്.

മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള വീട്ടിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലെത്തി അവിടെ നിന്നും സ്വകാര്യ ബസിൽ കയറി എരുമേലി വരെ എത്തിയത് കണ്ടവരുണ്ട്. അവിടെ നിന്നും കുട്ടി എവിടേയ്ക്ക് പോയതെന്ന് യാതൊരു അറിവുമില്ല. എരുമേലി - മുണ്ടക്കയം പാതയിൽ പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്കാണ് ജസ്‌ന പോയതെന്നാണ് ലഭിച്ച വിവരം. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പിതാവ് ജെയിംസും, സഹോദരൻ ജെയ്‌സും വീട്ടിലില്ലായിരുന്നു.

ജസ്നയെ തേടി അന്വേഷണം പലയിടത്ത് നടത്തി. ബാംഗ്ലൂരിലും മൈസൂരിലും അന്വേഷണ സംഘം എത്തി പരിശോധിച്ചിട്ടും കേസിന് യാതൊരു തുമ്പുമുണ്ടായില്ല. കാണാതായ ദിവസം വൈകുന്നേരം മുതൽ ജസ്നയെ തിരിക്കി ഇറങ്ങിയതാണ് കുടുംബം. അന്നു തന്നെ എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇത് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ നൽകേണ്ട പരാതിയാണെന്ന് അറിയിച്ച് പൊലീസ് പരാതി തിരികെ നൽകി. പിന്നീട് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ജസ്‌നയെ കാണാതായി 66 ദിവസം പിന്നിട്ടപ്പോഴും ബന്ധുക്കൾക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുകയാണ്. ജെസ്‌നയെ കാണാതായ നാൾ മുതൽ എന്തെങ്കിലും വിവരം ലഭിച്ചുവോയെന്ന് അന്വേഷിക്കാത്തവർ ഉണ്ടാകില്ല. പട്ടാപകൽ ഒരു പെൺകുട്ടിയെ കാണാതായിട്ട് പൊലീസിന് ഒരു വിവരവും കണ്ടെത്താനാവത്തതിൽ മാതാപിതാക്കളും ആശങ്കയിലാണ്.ആൾ കൂട്ടത്തിനിടയിൽ ജസ്‌ന ഉണ്ടോയെന്ന് തിരയുന്ന സുഹൃത്തുക്കളുമുണ്ട്. അവളെ കണ്ടെത്തുന്നതിനായി സുഹൃത്തുക്കളുടെയും സഹപാഠികളുടെയും കൂട്ടായ്മകളും സജീവമാണ്. സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൗനജാഥയും, കളക്‌റ്റ്രേറ്റു പടിക്കൽ നിരാഹാര സമരവുമൊക്കെ സംഘടിപ്പിച്ചു. ചില രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

നാട്ടുകാരുടെ അടക്കം പറച്ചിലുകൾക്കിടയിൽ രണ്ടു ചോദ്യങ്ങൾ മാത്രമാണ് ബാക്കിയാകുന്നത്. അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ എവിടെ, അവൾ മരിച്ചെങ്കിൽ എങ്ങനെ. ജെസ്ന മരിയയെ കാണാതായി രണ്ടു മാസത്തിനിടയിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അജ്ഞാത കോളിന്റെ ഉറവിടം തേടി പൊലീസ് ബാംഗളുരുവിലേയ്ക്ക് പോയി. എന്നാൽ അന്വേഷണത്തിൽ ഒന്നും കണ്ടത്താനായില്ല. പിന്നീട് വ്യാജ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് മുണ്ടക്കയത്ത് ഒരുവീട്ടിൽ പരിശോധന നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. നിരവധി പേരേ പൊലീസ് ചോദ്യം ചെയ്തു. വേളാങ്കണ്ണി, തേനി എന്നിവിടങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പൊലീസെത്തി പരിശോധിച്ചു.

ജെസ്നയുടേതെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ച ചിത്രം സാമ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് ബംഗളുരുവിൽ ജസ്നയെയും ഒരു ആൺ സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം പരന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ തിരിച്ചു മടങ്ങി. ജെസ്നയെ കണ്ടെത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ അവാർഡ് പൊലീസ് പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലും കണ്ടതായി ഫോൺ വിളികളിൽ അന്വേഷണം നടത്തിയിട്ടും സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല.

ഇതിനിടെ പീരുമേട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ കൊക്കയിലും പരിസരത്തും മുപ്പതു പൊലീസുകാർ വനംവകുപ്പിന്റെ സഹായത്തോടെ തെരച്ചിൽ നടത്തി. എഡിജിപി സന്ധ്യ നേരിട്ട് അന്വേഷിച്ചിട്ടും പക്ഷെ തുമ്പൊന്നും ലഭിച്ചില്ല. വീട്ടുകാരും നാട്ടുകാരും തങ്ങളാലാവുംവിധം കഴിയുന്നിടത്തെല്ലാം അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു മാസം പിന്നിട്ടതോടെ നാടും നാട്ടുകാരും സഹപാഠികളും പ്രക്ഷോഭത്തിന്റെ പാതയിറങ്ങി. കേരള ജനപക്ഷത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് നാട്ടുകാർ തെരുവിലിറങ്ങി. മുണ്ടക്കയം-ഭരണിക്കാവ് ദേശീയപാത ഉപരോധിച്ചു. അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം എങ്ങും മുഴങ്ങി. എസ് ഡി കോളേജിലെ സഹപാഠികളും വെറുതേയിരുന്നില്ല, അവരും പ്രതിഷേധിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും നടത്തി, മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.

പക്ഷെ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. അന്വേഷണം പിന്നെയും നീണ്ടു. കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ നിർണായക വിവരങ്ങൾ അവഗണിച്ചുവെന്നും ജസ്നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഇതിനിടെ പരാതിയുമുയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP