Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ കർണത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ താളംകൊട്ടുന്ന ചെണ്ടകളല്ല മാധ്യമങ്ങൾ; ഞങ്ങൾ കൊട്ടി കൊണ്ടേയിരിക്കും.. അത് അങ്ങയുടെ കർണങ്ങൾക്ക് എത്ര ദോഷമുണ്ടാക്കിയാലും; മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചുള്ള താളം പുറപ്പെടുവിക്കുന്ന ചെണ്ടകളല്ലെന്നു കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓർക്കണം; 'താൻ ചെണ്ടയല്ലെന്ന്' പറഞ്ഞ് പൊതുവേദിയിൽ ഏഷ്യാനെറ്റിനോട് രോഷം പ്രകടിപ്പിച്ച പിണറായി വിജയന് ന്യൂസ് അവറിൽ മറുപടി നൽകി വിനു വി ജോൺ

മുഖ്യമന്ത്രിയുടെ കർണത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ താളംകൊട്ടുന്ന ചെണ്ടകളല്ല മാധ്യമങ്ങൾ; ഞങ്ങൾ കൊട്ടി കൊണ്ടേയിരിക്കും.. അത് അങ്ങയുടെ കർണങ്ങൾക്ക് എത്ര ദോഷമുണ്ടാക്കിയാലും; മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചുള്ള താളം പുറപ്പെടുവിക്കുന്ന ചെണ്ടകളല്ലെന്നു കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓർക്കണം; 'താൻ ചെണ്ടയല്ലെന്ന്' പറഞ്ഞ് പൊതുവേദിയിൽ ഏഷ്യാനെറ്റിനോട് രോഷം പ്രകടിപ്പിച്ച പിണറായി വിജയന് ന്യൂസ് അവറിൽ മറുപടി നൽകി വിനു വി ജോൺ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നോട് ചോദ്യങ്ങൾ ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പൊതുവേദിയിൽ നടത്തിയത്. ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്‌ഐ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു അദ്ദേഹം. മുഖ്യമന്ത്രി നടത്തിയ രൂക്ഷ പ്രതികരണത്തിന് അതേനാണയത്തിൽ മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ തന്നെയാണ് വിനു മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്.

മുഖ്യമന്ത്രിയുടെ കർണത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ താളംകൊട്ടുന്ന ചെണ്ടകളല്ല മാധ്യമങ്ങളെന്ന് വിനു വി ജോൺ പറഞ്ഞു. മുമ്പ് സർക്കാരുകൾ ഭരിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്ന് മാധ്യമങ്ങളുടെ ഈ ചെണ്ടകൊട്ടൽ സിപിഐഎം നേതാക്കൾക്ക് കർണാനന്ദകരമായിരുന്നു. ഇന്നിപ്പോൾ ഈ കൊട്ട് വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്കാകും. പക്ഷെ ഞങ്ങൾ കൊട്ടിക്കൊണ്ടേയിരിക്കും. അത് മുഖ്യമന്ത്രിയുടെ കർണങ്ങൾക്ക് എത്ര ദോഷമുണ്ടാക്കിയാലും. അതുകൊണ്ട് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചുള്ള താളം പുറപ്പെടുവിക്കുന്ന ചെണ്ടകളല്ലെന്നുകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓർക്കണം- വിനു വ്യക്തമാക്കി.

ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ദളിത് ആക്ടിവിസ്റ്റ് മൃദുലദേവിയുടെ വാക്കുകൾ ശരിവെച്ചു കൊണ്ടായിരുന്ന വിനു മറുപടി നൽകിയത്. രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയാൻ ധൈര്യമുള്ളവർ കേരളത്തിലുണ്ടാകണം. ഒരു മനുഷ്യൻ ഒരു കോണകവുമുടുത്ത് വീടിനുമുന്നിൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ അയാളോട് കേരളത്തിന് പറ്റിയ വേഷമിതാണ്, നാളെ വിവിധ വർണങ്ങളിലുള്ള കോണകമുടുത്തു കൊള്ളൂ എന്നാണ് ചുറ്റുമുള്ളവർ പറയുന്നതെങ്കിൽ അയാളത് ആവർത്തിച്ചുകൊണ്ടേയിരിക്കും. അല്ലാതെ നിങ്ങൾ നഗ്‌നനാണ് മുറിയിൽ പോയി തുണിയുടുത്ത് പുറത്തുവരൂ എന്ന് പറയാൻ ധൈര്യമുള്ള ആരെങ്കിലും അയാളുടെ കൂട്ടത്തിലുണ്ടെങ്കിൽ അയാൾക്ക് വിവേകമുണ്ടാകും. കേരളത്തിന് ഇന്നാവശ്യം രാജാവ് നഗ്‌നനാണെന്ന് പറയുന്ന ആളുകളെയാണ്. കേരളീയവേഷമെന്ന് പറഞ്ഞ് അഭിനന്ദിക്കാൻ ചുറ്റുമുള്ളപ്പോൾ അത്തരക്കാർക്ക് ഈ രീതിയിലേ പെരുമാറാനാകൂ. അവർക്ക് തെറ്റ് ബോധ്യപ്പെടുകയില്ല. അവർ മാപ്പു പറയുകയില്ല. അവർ ധാർഷ്ട്യത്തോടെ മുന്നോട്ടുനീങ്ങിക്കൊണ്ടേയിരിക്കും.- മൃദുലദേവി പറഞ്ഞു.

മൃദുലാ ദേവിയെ ശരിവെച്ചു കൊണ്ടാണ വനും രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന കുട്ടിയാകാനാണ് തങ്ങൾക്ക് താൽപ്പര്യമെന്ന് വിനു പറഞ്ഞത്. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് വിനു തന്റെ വാർത്താചർച്ച തുടങ്ങിയതും. സുരക്ഷ മുഖ്യമന്ത്രിക്ക് മാത്രം മതിയോ എന്ന ചോദ്യം വിനു വീണ്ടും ആവർത്തിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ ചോദ്യം പിണറായി വിജയന്റെ നെഞ്ചിൽ തന്നെ കൊണ്ടുവെന്ന് വിനു ചർച്ചക്ക് ആമുഖമായി പറഞ്ഞു.

ഗാന്ധിനഗർ എസ്‌ഐ മുഖ്യമന്ത്രിയുടെ സുരക്ഷ സംഘത്തിൽ ഇല്ലായിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ചോദ്യത്തെ പുച്ഛിച്ചു കൊണ്ടു പറഞ്ഞ പിണറായി ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. മൂന്ന് മണിക്ക് കോട്ടയം മെഡിക്കൽ കോളേജിലത്തെ പരിപാടിയിലായിരുന്നു എസ്‌ഐക്ക് സുരക്ഷാ ചുമതല. കെവിനെ തട്ടിക്കൊണ്ടു പോയ പുലർച്ചെ മൂന്ന് മണി മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലി ഇല്ലായിരുന്നു. അതുവരെ തട്ടിക്കൊണ്ടു പോകൽ കേസ് അന്വേഷിക്കാതെ എന്തെടുക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് ചോദിക്കുകയാണ്. ഈ ചോദ്യം പിണറായി പൊതുവേദിയിൽ അല്ല ഉന്നയിക്കേണ്ടത്, സ്വയം ചോദിക്കുകയാണ് വേണ്ടത്. എനിക്ക് കോട്ടയത്ത് 500 പൊലീസുകാർ സുരക്ഷ ഒരുക്കുമ്പോൾ ഈ നാട്ടിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കാൻ പൊലീസുണ്ടോ? അതോ അവരെല്ലാം എനിക്ക് പിന്നാലെയാണോ എന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അന്വേഷിക്കണമായിരുന്നു. അല്ലാതെ പരാതി സ്വീകരിക്കാതെ എസ്‌ഐ പറഞ്ഞ കാരണത്തിന് ജനങ്ങളുടെയയും ചാനലുകളുടെയും നെഞ്ചത്ത് കയറുകയല്ല വേണ്ടത്. - വിനു പറഞ്ഞു.

കേസെടുക്കാതെ അന്വേഷിക്കാതെ ഒരു ദളിത് യുവാവിന്റെ കൊലപാതകത്തിൽ പങ്കാളിയായ കേസ് അന്വേഷിക്കാതെ അവർക്ക് കൊലപാതകത്തിന കൂട്ടുനിന്ന എസ്‌ഐക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും വിനു ചാനൽ ചർച്ചയിൽ ആവശ്യപ്പെട്ടു. എസ്‌ഐയുടെ ഫോൺ രേഖകൾ അടിയന്തരമായി പരിശോധിക്കുക. അയാളെ കേസിൽ പ്രതിയാക്കുക ഗൂഢാലോചന അന്വേഷിക്കുക. അപ്പോൾ അയാൾ പറയും മറ്റുള്ളവരുടെ പേരുകൾ. മൃതദേഹം കണ്ടെത്തി 24 മണിക്കൂറും കഴിഞ്ഞിട്ടും കേസെടുക്കാത്ത മുഖ്യമന്ത്രി ഇനി സസ്‌പെൻഷൻ എന്ന് ഊറ്റം കൊള്ളരുത്. കെവിന്റെ രക്തം കേരളാ പൊലീസിന്റെ കൈകളിലുണ്ട്. വെറുതെ കൈകഴുകാൻ നോക്കിയാൽ അനുവദിക്കുമോ കേരളം. കൊടിവെച്ച കാറും ചുവന്ന ബോർഡുമില്ലാതെ കേരളത്തിലെ മുന്നര കോടി ജനങ്ങൾക്കുംവേണം സുരക്ഷ- വിനു പറഞ്ഞു.

ഇന്ന് കൊല്ലത്ത് നടന്ന പൊതുപരിപാടിയിലായിരുന്നു പിണറായി വിജയൻ ചാനലുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്‌ഐ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ആവർത്തിക്കുകയുണ്ടായി. ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും പിണറായി വിജയൻ താക്കീത് രൂപത്തിൽ പറയുകയുണ്ടായി.

മുഖ്യമന്ത്രിയുടെ പരിപാടി നടത്താതരിക്കാൻ സാധിക്കുമോ. കോട്ടയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്‌ഐ ഇല്ല. വിവരം അറിഞ്ഞിട്ടും എസ്‌ഐ നടപടി സ്വീകരിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ചോദിച്ചതിന് മാത്രമാണ് മറുപടി നൽകിയത്. ചാനലുകൾ നടത്തുന്ന പ്രചരണത്തിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. ഇരിക്കുന്ന സ്ഥാനത്തെ ഓർത്ത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെ ആഞ്ഞടിച്ചു. കെവിന്റെ മരണം നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്. കാലത്തിന്റെ മാറ്റം പെൺകുട്ടിയുടെ വീട്ടുകാർക്ക് മനസിലായില്ല. പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് അവർ ഓർക്കണമായിരുന്നു. എന്നാൽ ഇത് രാഷ്ട്രീയവൽക്കരിക്കാനും സർക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നതായും പിണറായി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP