Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിന്നേം നിന്റെ മോനേം കാണിച്ചുതരാമെടീ എന്ന് പറഞ്ഞ് ഗണേശ് കുമാർ എന്റെ കുഞ്ഞിന്റെ പിടലിക്ക് അടിച്ചു; പിന്നാലെ ഡ്രൈവർ വന്ന് മുതുകത്ത് അടിച്ചു; ഞങ്ങളുടെ ഭരണമാടീ ഇവിടെ നടക്കുന്നത്...നീ കൊണ്ട് കേസ് കൊടുക്ക്..ഞങ്ങൾ നോക്കിക്കോളാമെന്നും ഗണേശിന്റെ ഭീഷണി; എനിക്ക് തോന്നുന്നെ അവന്റെ കൈയിൽ കിടക്കുന്ന രാഖി കണ്ടിട്ടാ അവനെ അടിച്ചതെന്ന്; കൊല്ലത്ത് കാറിന് സൈഡിന് കൊടുത്തില്ലെന്ന പേരിൽ എംഎൽഎ മർദ്ദിച്ച യുവാവിന്റെ അമ്മ മറുനാടനോട്; ഗണേശിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു

നിന്നേം നിന്റെ മോനേം കാണിച്ചുതരാമെടീ എന്ന് പറഞ്ഞ് ഗണേശ് കുമാർ എന്റെ കുഞ്ഞിന്റെ പിടലിക്ക് അടിച്ചു; പിന്നാലെ ഡ്രൈവർ വന്ന് മുതുകത്ത് അടിച്ചു; ഞങ്ങളുടെ ഭരണമാടീ ഇവിടെ നടക്കുന്നത്...നീ കൊണ്ട് കേസ് കൊടുക്ക്..ഞങ്ങൾ നോക്കിക്കോളാമെന്നും ഗണേശിന്റെ ഭീഷണി; എനിക്ക് തോന്നുന്നെ അവന്റെ കൈയിൽ കിടക്കുന്ന രാഖി കണ്ടിട്ടാ അവനെ അടിച്ചതെന്ന്; കൊല്ലത്ത് കാറിന് സൈഡിന് കൊടുത്തില്ലെന്ന പേരിൽ എംഎൽഎ മർദ്ദിച്ച യുവാവിന്റെ അമ്മ മറുനാടനോട്; ഗണേശിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കാറിനു സൈഡ് കെടുത്തില്ലെന്ന പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേശ്കുമാർ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. അനന്തകൃഷ്ണൻ (22) എന്ന യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. ഗണേശ്കുമാറും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദിച്ചെന്നാണു പരാതി. മർദനമേറ്റ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിക്കാരനായ അനന്തകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ അഗസ്ത്യകോട് സ്വദേശി അനന്തകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എംഎ‍ൽഎയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ കൊല്ലം റൂറൽ എസ്‌പിക്ക് യുവാവ് പരാതി നൽകിയിരുന്നു. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ കെ.ബി ഗണേശ്‌കുമാർ ഇതുവരെ തയ്യാറായിട്ടില്ല. പറയാനുള്ളത് ജനങ്ങളോട് പറയുമെന്ന നിലപാടിലാണ് അദ്ദേഹം.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദ്ദിച്ചു.അനന്ത കൃഷ്ണനെ അഞ്ചൽ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് യുവാവ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ: അമ്മ ഷീന ആർ നാഥ്(46)നൊപ്പമാണ് മരണവീട്ടിൽ പോയത്. വീട്ടിൽ നിന്നും മടങ്ങവേ റോഡിലൂടെ ഗണേശിന്റെ വാഹനം കടന്നുവന്നു. എംഎൽഎയുടെ വാഹനം നിർത്തി തന്നിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. പുള്ളി ഒന്ന് നിർത്തി തന്നിരുന്നേൽ രണ്ടുവണ്ടിക്കും സുഖമായി പോകാമായിരുന്നു. ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നു. എങ്കിലും വാഹനം പിന്നോട്ടെടുക്കാതെ എംഎൽഎയുടെ ഡ്രൈവർ വാശി പിടിച്ചു നിന്നു. ഞാൻ കുറേത്തവണ റിവേഴ്‌സ് എടുത്ത് പണി നടക്കുന്ന ഒരു വീട്ടിലേക്ക് കേറ്റിയിട്ടു.

അപ്പഴത്തേക്കും എന്റെ അമ്മ കാറിന്റെ ഗ്ലാസ് തുറന്നു ചോദിച്ചു. സാറിനല്ലായിരുന്നോ സാറേ എളുപ്പമെന്ന്. ആ സമയം വണ്ടിയിലിരുന്ന എംഎൽഎ അമ്മയെ രണ്ടുമൂന്ന് ചീത്തേം വിളിച്ച് കൈവെച്ച് വൃത്തികെട്ട ആംഗ്യം കാണിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഇറങ്ങിവന്ന് വണ്ടിയുടെ കാറിന്റെ കീ ഊരാൻ നോക്കുകയും ചെയ്തു. പക്ഷെ, കീ ഊരാൻ പറ്റിയില്ല. പുഷ്ബട്ടൺ സ്റ്റാർട്ടായിരുന്നു. ഡ്രൈവിങ് സീറ്റിൽ ഇരുന്ന എന്നെ കുത്തിനുപിടിച്ച് ഇറക്കി രണ്ടടി കഴുത്തിന് നല്ലപോലെ അടിച്ചു. എന്നിട്ട് ഗണേശ് കുമാർ കാറിനകത്ത് കേറിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡ്രൈവറെത്തി മർദ്ദനം തുടർന്നത്. ഞങ്ങളല്ലേ ഭരിക്കുന്നത് കേസിനു പോകുവാണേൽ പൊക്കോ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു- അനന്തകൃഷ്ണൻ പറഞ്ഞു. നമ്മളാരും എംഎൽഎ ആയിട്ടല്ലല്ലോ ജനിക്കുന്നത്? പവറിന്റെ ബലത്തിൽ മാത്രം കാണിച്ച സംഭവമാണ് ഇതെന്നും യുവാവ് പറഞ്ഞു.

കീഴൂറ്റ് എന്ന വീട്ടിലായിരുന്നു മരണം നടന്നിരുന്നത്. മരിച്ച വ്യക്തിയുടെ ബന്ധുവായിരുന്നു അനന്തകൃഷ്ണൻ. അവിടേക്ക് അമ്മയുടെ കൂടെ പോവുകയായിരുന്നു. എൻജിനീയറിങ് പാസായ ശേഷം ഖത്തറിൽ മൂന്ന് മാസത്തോളം ജോലി നോക്കിയിരുന്നു. അവിടെ നിന്നും തിരികെ നാട്ടിലെത്തിയിരിക്കുകയായിരുന്നു അനന്ത കൃഷ്ണൻ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവിയല്ല താനെന്നും അനന്തകൃഷ്ണൻ പറയുന്നു. പിതാവ് ഗൾഫിൽ ജോലി നോക്കുകയാണ്.

എംഎൽഎയെ പോലൊരു വ്യക്തിയിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിൽ അതീവ ദുഃഖിതനാണെന്നും അന്തകൃഷ്ണൻ പറഞ്ഞു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അശ്ലീല ആംഗ്യം കാണിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തിൽ എംഎൽഎക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.

അതേസമയം ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എംഎൽഎയുടെ ഡ്രൈവർ പൊലീസിൽ നൽകിയ പരാതിയിൽ യുവാവാണ് അദ്യം മർദ്ദിച്ചതെന്നാണ് ആരോപിച്ചിരിക്കുന്നത്.

സംഭവത്തെ കുറിച്ച് അനന്തകൃഷ്ണന്റെ അമ്മ ഷീന പറയുന്നത് ഇങ്ങനെ: ഞങ്ങളിങ്ങനെ വരുവായിരുന്നു..ശബരിഗിരി സ്‌കൂളിന്റെ അടുത്ത് കീഴൂറ്റ്...വരുന്ന സമയത്ത് എംഎൽഎയുടെ വണ്ടി ഇങ്ങനെ എതിരേ വരുവായിരുന്നു. എംഎൽഎയുടെ വണ്ടിക്കായിരുന്നു പിന്നോട്ടെടുക്കാൻ സൗകര്യം.നമ്മൾക്ക് ഒരുമൂന്നാല് വളവ് പിറകോട്ട് പോയാൽ മാത്രമേ പറ്റുകയുള്ളുവായിരുന്നു...റിവേഴ്‌സ് എടുത്ത് ചെയ്തുകൊടുക്കാൻ.എന്നാൽ, അവരുടെ ഡ്രൈവർ വന്ന് നമ്മൾ റിവേഴ്‌സ് എടുത്തുകൊടുക്കണമെന്ന് പറഞ്ഞു..നമ്മൽ റിവേഴ്‌സ എടുത്തുകൊടുത്തു.എടുത്തുകൊടുത്തുകഴിഞ്ഞപ്പോൾ, പുള്ളീടെ വണ്ടി അടുത്തുവന്നപ്പോൽ ഞാൻ,ഗ്ലാസ് താഴ്‌ത്തി സാറിന്റെ വണ്ടിയല്ലായിരുന്നോ ഒന്നുറിവേഴ്‌സ് എടുക്കാൻ എളുപ്പം എന്ന് ചോദിച്ചു.

അപ്പോൾ എന്നെ ഒരു വൃത്തികെട്ട ആംഗ്യഭാഷേം കാണിച്ചിട്ട് നിന്നേം നിന്നെ മോനേം ഞാൻ കാണിച്ച് തരാമെടീ എന്ന് പറഞ്ഞ് എന്ന് പറഞ്ഞിട്ട് ആദ്യം വണ്ടിയുടെ ചാവി ഊരാൻ നോക്കി.ചാവിയില്ലാത്ത വണ്ടിയാ..അതുകൊണ്ട് അവനെ പിടിച്ചിറക്കിയിട്ട് നല്ലപോലെ അടിച്ചു. അതുകഴിഞ്ഞിട്ട് ഡ്രൈവർ ഇറങ്ങിയിട്ട് അവന്റെ മുതുകത്ത് നല്ല പോലെ അടിച്ചു.എന്നെ മുന്നെ ഇട്ടാ എന്റെ കുഞ്ഞിന്റെ മുതുകത്ത് അവർ അടിച്ചേക്കുന്നത്.ഗണേശ് കുമാറാ അവന്റെ പിടലിക്ക് ആദ്യം അടിച്ചത്. എനിക്ക് സത്യം പറഞ്ഞാ പേടിയുണ്ട്. ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട്.ഞങ്ങളുടെ ഭരണമാടീ ഇവിടെ നടക്കുന്നത്...നീകൊണ്ട് കേസ് കൊടുക്ക്..ഞങ്ങൾ നോക്കിക്കോളാമെന്ന്..എനിക്ക് തോന്നുന്നെ അവന്റെ കൈയിൽ കിടക്കുന്ന രാഖി കണ്ടിട്ടാ അവനെ അടിച്ചതെന്ന് ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP