Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നടപ്പില്ല; 'കാർഷിക സർവകലാശാല താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ലൈബ്രേറിയനെ അറസ്റ്റ് ചെയ്യണം'; സർവകലാശാല ആസ്ഥാനത്തേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നടപ്പില്ല; 'കാർഷിക സർവകലാശാല താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ലൈബ്രേറിയനെ അറസ്റ്റ് ചെയ്യണം'; സർവകലാശാല ആസ്ഥാനത്തേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : കേരള കാർഷിക സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ലൈബ്രേറിയൻ കെ.പി. സത്യനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സർവ്വകലാശാല ആസ്ഥാനത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് തൃശൂർ ഡി.സി.സി. സെക്രട്ടറിയായ സി.ബി.ഗീത ഉദ്ഘാടനം ചെയ്തു. ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ട താപ്പാണ് സർവകലാശാല പ്രോ ചാൻസിലർ കൃഷി മന്ത്രി വി എസ്. സുനിൽ കുമാറും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒല്ലൂർ എം എൽ എ കെ രാജൻ എം എൽ എ യും പിന്തുടരുന്നതെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് പ്രസ്താവിച്ചു.

പ്രതിഷേധക്കാർ സർവ്വകലാശാലക്ക് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും വൈസ് ചാൻസിലർ പൊലീസിനെ വിളിച്ചുകൊണ്ട് സർവ്വകലാശാലയുടെ പ്രധാന ഗേറ്റിൽ തടഞ്ഞു. പിന്നീട് പ്രതിഷേധക്കാർ സർവ്വകലാശാലയുടെ ഗേറ്റിനുപുറത്ത് പ്രതിഷേധയോഗം കൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം പീഡനം നടന്ന കേരള കാർഷിക സർവ്വകലാശാലയുടെ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ അധികൃതർ സർവ്വകലാശാല രജിസ്റ്റ്രാർക്ക് സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ട് കുറ്റമറ്റതാക്കി സമ്പൂർണ്ണ അന്വേഷണ കമ്മീഷൻ റിപ്പോർട്ടായി പുനഃസമർപ്പിക്കാൻ കോളജ് അധികൃതർക്ക് രജിസ്റ്റ്രാർ നിർദ്ദേശം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇല്ലാതിരുന്ന ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് മതിയായ തെളിവുകൾ കൂടി ശേഖരിച്ചുകൊണ്ട് ഇന്നലെത്തന്നെ സമ്പൂർണ്ണ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സർവ്വകലാശാല രജിസ്റ്റ്രാർക്ക് സമർപ്പിച്ചിരുന്നു.

ശ്രി.സത്യനെതിരെ ഇന്നലെ സർവ്വകലാശാല തയ്യാറാക്കിയ സമ്പൂർണ്ണ അന്വേഷണ റിപ്പോർട്ട് നിയമാനുസൃതം സത്യനെ വായിച്ചു കേൾപ്പിക്കുന്നതിന്നായി അധികൃതർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സത്യനെ ബന്ധപ്പെടാനായില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതേസമയം സത്യൻ അറസ്റ്റിലായെന്നും ഒളിവിലാണെന്നുമുള്ള വാർത്തകൾ ഇന്നലെ മുതൽ തന്നെ സർവ്വകലാശാലയിൽ പ്രചരിച്ചിരുന്നു.

അതിന്നിടെ കേസ്സിന്റെ തുടരന്വേഷണവുമായി പൊലീസ് സത്യനെ തെരഞ്ഞുപോയെങ്കിലും കണ്ടെത്താനായില്ലെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ശ്രി. സത്യന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തതായും കസ്റ്റഡിയിലെടുത്തതായും പറയപ്പെടുന്നു.

അതിന്നിടെ സർവ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയിൽ പെട്ട ചിലർ സത്യനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കരുക്കൾ നീക്കുന്നതായും അറിയുന്നു. ശ്രി. സത്യന് ജില്ലയിലെ ചില ഇടതുപക്ഷ നേതാക്കളായുള്ള ബന്ധവും ഇതിന്നായി പ്രയോജനപ്പെടുത്തുന്നതായും അറിയാൻ കഴിയുന്നു. കൃഷിമന്ത്രിയും സ്ഥലം എംഎ‍ൽഎ.യും മറ്റുചില സിപിഎം. പാർട്ടി സഖാക്കളും ശ്രി. സത്യന്റെ സഹപാഠികൾ ആണെന്ന പ്രചരണവും ഈ ആരോപണത്തെ സാധൂകരിക്കുന്നുണ്ട്.

അതേസമയം കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ എസ.എഫ്.ഐ. യുണിറ്റ് സെക്രട്ടറി ശ്രി. സത്യനെ കോളജിൽ വരുന്നതിൽ നിന്ന് വിലക്കണമെന്നും കോളജ് അധികൃതരോട് ആവശ്യപ്പെട്ടതായും അറിയുന്നു. ഇരയുടെ തൊഴിലിടത്തെ സംരക്ഷണവും അഭിമാനവും കണക്കിലെടുത്ത് ഇതേ ആവശ്യം കോളജ് അധികൃതരും സർവ്വകലാശാല രജിസ്റ്റ്രാറെ അറിയിച്ചതായും മനസ്സിലാക്കുന്നു.

സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സർവ്വീസിൽ നിന്ന് ഒന്നരക്കൊല്ലം മുമ്പ് വിരമിച്ച സർവ്വകലാശാല ലൈബ്രേറിയനെതിരെ അന്വേഷണം തുടരുന്നു. മറുനാടൻ വാർത്ത പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയിൽ നിന്നും സാക്ഷികളിൽ നിന്നും മൊഴിയെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ കുറ്റമറ്റ റിപ്പോർട്ടുകൾ തയ്യാർ ചെയ്ത് ഇന്നലെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർക്കും വീസിക്കും സമർപ്പിച്ചു. തുടർന്ന് കേസ് പൊലീസിന് കൈമാറി. പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരുന്നു.

ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇന്നലെ മറുനാടൻ മലയാളി പുരത്തുവിടുമ്പോഴാണ് സർവ്വകലാശാലയിലെ ജീവനക്കാരും പൊതുജനങ്ങളും അറിയുന്നത്. സർവ്വകലാശാല അധികാരികളെ അറിയിക്കാതെയാണ് കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ ഡീനും അഡ്‌മിനിസ്‌ട്രേട്ടീവ് ഓഫീസറും ഇരയും വേട്ടക്കാരനും കൂടി സമവായത്തിലെത്തി അവസാനിപ്പിച്ചതെന്ന ആരോപണം ശക്തമായിരുന്നു. ഇരയുടെ പരാതി കണക്കിലെടുത്ത് അവരെ ലൈബ്രറിയിൽ നിന്ന് കോളജ് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ഓഫീസിലെ മറ്റൊരു താൽക്കാലിക പുരുഷ ജീവനക്കാരനെ ലൈബ്രറിയിലേക്ക് സ്ഥലം മാറ്റിയും പ്രശ്‌നം ഒതുക്കിത്തീർക്കുകയായിരുന്നു.

എന്നാൽ മറുനാടൻ വാർത്ത പുറത്തുവന്നതോടെ സ്ഥിതി മാറി. കോളജ് അധികൃതർ ഉടൻതന്നെ ഇരയിൽ നിന്നും ബന്ധപ്പെട്ട സാക്ഷികളിൽ നിന്നും മൊഴി ശേഖരിച്ചുകൊണ്ട് തികച്ചും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ റിപ്പോർട്ട് തയ്യാർ ചെയ്യുകയായിരുന്നു. ലൈബ്രേറിയനിൽ നിന്നും മൊഴിയെടുത്തെങ്കിലും ലൈബ്രേറിയൻ ആരോപണങ്ങൾ മുഴുവനും നിഷേധിച്ചതായാണ് അറിയാൻ കഴിയുന്നത്.

ലൈബ്രറിയിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരിയെ മറ്റേതെങ്കിലും ജോലിക്കായി പുറത്തേയ്ക്ക് പറഞ്ഞയച്ചതിനുശേഷമാണത്രേ വിദ്വാൻ ഈ ജീവനക്കാരിയെ ലൈബ്രറിയിൽ റാക്കുകൾക്കിടയിൽ പീഡിപ്പിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഈ ജീവനക്കാരി തിരിച്ചുവരുന്ന സമയത്ത് പലപ്പോഴും പീഡനത്തിന് ഇരയായ ജീവനക്കാരി കരയുന്നത് താൻ കണ്ടിട്ടുണ്ടെന്നും കൂടെ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മൊഴിയുണ്ട്. അതേസമയം സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടെടുത്ത് ബന്തവസ്സാക്കുന്നതിലും സർവ്വകലാശാല അധികൃതർക്ക് വീഴ്‌ച്ച സംഭവിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ക്യാമറ ദൃശ്യങ്ങൾ കൂടി കണ്ടെടുക്കാനുള്ള നിർദ്ദേശവും വിസി കൊടുത്തതായാണ് അറിയാൻ കഴിയുനത്.

സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്നവർ തന്നെ സ്ത്രീപീഡനങ്ങളിൽ പ്രതികളാവുന്നത് സർവ്വകലാശാലയിൽ പതിവായിരിക്കുന്നു. ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് സർവ്വകലാശാലയുടെ തന്നെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ സമാനമായ സംഭവം അരങ്ങേറിയത്. രണ്ടിടത്തും ഇരകൾ കൊടുക്കുന്ന പരാതിയിന്മേൽ ഒത്തുതീർപ്പ് നടത്തി പരാതി ഇല്ലാതാക്കുന്ന തന്ത്രമാണ് സർവ്വകലാശാല സ്വീകരിച്ചത്.

സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരടക്കം പലരും ഇപ്പോഴും സർവ്വകലാശാലയിൽ ഇമ്മാതിരി വിലസുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, സർവ്വകലാശാലയിലെ അഴിമതിയാരോപണങ്ങളിലും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളിലും പ്രതികളായവരും ഇപ്പോഴും സർവ്വകലാശാലയുടെ ഭരണതലപ്പത്തുള്ളതായും ആരോപണം ശക്തമാണ്.

അതേസമയം ഇപ്പോൾ സ്ത്രീപീഡനം നടന്ന കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പ്രതിയെന്നു സംശയിക്കുന്ന സർവ്വകലാശാല ലൈബ്രേറിയൻ കേരള സർവ്വീസ് ചട്ടപ്രകാരം 2016 ഓഗസ്റ്റ് 31 ന് 56 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ച ആളാണ്. എന്നാൽ യുജിസി അനുശാസിക്കുന്ന 60 വയസ്സുവരെ സർവ്വീസ് നീട്ടിക്കിട്ടുവാൻ വേണ്ടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇയാൾക്ക് അന്തിമ വിധി വരുംവരേക്ക് സർവ്വീസിൽ ഉപാധികളോടെ തുടരാൻ കോടതി അനുവദിച്ചത്.

അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ സർവ്വകലാശാലക്ക് കഴിയില്ല. കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് ഇയാൾക്ക് സർവ്വകലാശാലയിൽ ഹാജർ രേഖപ്പെടുത്തുന്നതിനോ ശമ്പളം കൈപറ്റുന്നതിനോ സാധ്യമല്ലെന്നും അറിയുന്നു. അക്കാരണം കൊണ്ടുതന്നെ സർവ്വകലാശാലക്ക് ഇയാൾക്കെതിരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിക്കാനാവില്ല. അതു കൊണ്ടുകൂടിയാണ് കേസ് പൊലീസിനു വിടേണ്ടിവന്നത്.

ഇത്തരത്തിൽ മറ്റൊരു സർവ്വകലാശാല ലൈബ്രേറിയൻ കൂടി സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷം സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഹോർട്ടികൾച്ചറൽ കോളജിൽ കേരള സർവ്വീസ് ചട്ടങ്ങൾക്ക് പുറത്തുനിന്നുകൊണ്ട് ജോലി ചെയ്യുന്നുണ്ട്. നേരത്തെയും ഇമ്മാതിരി കോടതി നിർദ്ദേശാനുസരണം ജോലി ചെയ്ത സർവ്വകലാശാല ലൈബ്രേറിയന്മാരിൽ നിന്ന് പിന്നീട് അര കോടിയോളം രൂപ തിരിച്ചുപിടിക്കാൻ ഉത്തരവായിട്ടുണ്ടെന്നും അറിയാൻ കഴിയുന്നു.

അതേസമയം ഇല്ലാത്ത കസേരകളിൽ ഇരിക്കുന്നവരിൽ നിന്നാണ് കേരള കാർഷിക സർവ്വകലാശാലക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുന്നതെന്നും പറയപ്പെടുന്നു. നേരത്തെ ഫാക്കൽറ്റി ഹോസ്റ്റലിൽ നിന്ന് സ്ത്രീപീഡന വിവാദത്തെ ചൊല്ലി സ്ഥലം മാറ്റിയ ഡോ. ബി. കൃഷ്ണകുമാറിന്റെയും ഇല്ലാത്ത കസേരയാണെന്നാണ് പറയപ്പെടുന്നത്. കാർഷിക സർവ്വകലാശാലയിൽ ഡയറക്ടർ (അക്കാദമിക് ആൻഡ് പി.ജി.സ്റ്റഡീസ്) എന്ന തസ്തികയുള്ളപ്പോൾ പരീക്ഷാ കണ്ട്രോളറുടെ തസ്തിക അനാവശ്യമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഈ തസ്തികക്ക് സർക്കാരിന്റെ അംഗീകാരവുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP