Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാസ്ത്രീയും ബന്ധുക്കളും പറയുന്നു മാർ ആലഞ്ചേരിയോട് പീഡന പരാതി പറഞ്ഞിട്ടില്ല എന്ന്; വത്തിക്കാന് പരാതി പറയാൻ ഉപദേശിച്ചതും കർദിനാൾ ആണത്രെ! എന്നിട്ടും എങ്ങനെയാണ് ഇവിടുത്തെ മാധ്യമപ്രഭുക്കൾ ആലഞ്ചേരിയെ വിചാരണ ചെയ്തത്? എസ്ഡിപിഐയുടെ പേരു പറയാൻ ഭയക്കുന്നവർ എന്തുകൊണ്ടാണ് ഇങ്ങനെ നുണപ്രചാരണം നടത്തുന്നത്? ചാനൽ അവതാരകർ ഇനിയെങ്കിലും മാർ ആലഞ്ചേരിയോട് ക്ഷമ പറയുമോ? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

കന്യാസ്ത്രീയും ബന്ധുക്കളും പറയുന്നു മാർ ആലഞ്ചേരിയോട് പീഡന പരാതി പറഞ്ഞിട്ടില്ല എന്ന്; വത്തിക്കാന് പരാതി പറയാൻ ഉപദേശിച്ചതും കർദിനാൾ ആണത്രെ! എന്നിട്ടും എങ്ങനെയാണ് ഇവിടുത്തെ മാധ്യമപ്രഭുക്കൾ ആലഞ്ചേരിയെ വിചാരണ ചെയ്തത്? എസ്ഡിപിഐയുടെ പേരു പറയാൻ ഭയക്കുന്നവർ എന്തുകൊണ്ടാണ് ഇങ്ങനെ നുണപ്രചാരണം നടത്തുന്നത്? ചാനൽ അവതാരകർ ഇനിയെങ്കിലും മാർ ആലഞ്ചേരിയോട് ക്ഷമ പറയുമോ? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ധുനിക മലയാളി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമ വിചാരണ തന്നെയാണ്. ഒരു നിസ്സാര കൈപ്പിഴയോ മണ്ടത്തരമോ പോലും മാധ്യമങ്ങളിൽ കുപ്രസിദ്ധനാകാൻ ആവശ്യത്തിലധികമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളും ഓൺലൈൻ പത്രങ്ങളും വാർത്തകൾക്കു വേണ്ടി ഓടിനടക്കുമ്പോൾ ഏത് സാധാരണക്കാരനും വാർത്തയുടെ ഇരയാകാം. വാർത്തകൾക്ക് വേണ്ടിയുള്ള മത്സരത്തിൽ സത്യവും ധർമ്മവുമൊക്കെ മാറിനിൽക്കുമ്പോൾ മണ്ടത്തരങ്ങളും അബദ്ധങ്ങളും ഹെഡ്‌ലൈനുകളും എക്‌സ്‌ക്‌ളൂസീവ്കളുമൊക്കെ ആയി മാറുമ്പോൾ സാധാരണക്കാരായ പലരും നിരപരാധികളെങ്കിലും വേട്ടയാടപ്പെടുന്നു.

അതേസമയം, സമൂഹത്തിൽ സ്വാധീനമുള്ളവരെ കുറിച്ച് വരേണ്ട വാർത്തകൾ പോലും വരാതിരിക്കാനും ഈ മാധ്യമങ്ങളും സോഷ്യൽ മീഡിയയും കരുതലെടുക്കുന്നു. രണ്ടുതരത്തിലുള്ള വാർത്തകളോടാണ് എക്കാലത്തും മുഖ്യധാരാ മാധ്യമങ്ങൾ മുഖംതിരിഞ്ഞ് നിൽക്കുന്നത്. അവരുടെ വായനക്കാരെ വലിയരീതിയിൽ സ്വാധീനിക്കാനിടയുള്ള മത സംഘടനകൾക്ക് എതിരെ വാർത്തകൾ വരികയില്ല എന്നതാണ് ഒന്നാമത്തേത്. മതസംഘടനകളും പുരോഹിതരും എന്ത് തെമ്മാടിത്തരം കാണിച്ചാലും അത് വാർത്തയേ അല്ല.
രണ്ടാമതായി മാധ്യമങ്ങളെ സാമ്പത്തികമായി നിലനിൽക്കാൻ സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും പ്രമുഖരും എന്ത് അഴിമതിയും അക്രമവും എന്തിനേറെ, കൊലപാതകങ്ങൾ നടത്തിയാൽപോലും അത് വാർത്തയാവുകയില്ല.

സോഷ്യൽ മീഡിയ ഒരു ബദൽ മാധ്യമം എന്ന രീതിയിൽ പ്രചരിക്കുകയും ഓൺലൈൻ മാധ്യമങ്ങൾ അതിന് ഓശാന പാടുകയും ചെയ്തുതുടങ്ങിയതോടെ ഇതിന് ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. പ്രത്യേകിച്ച് മത നേതാക്കൾക്ക് എതിരെയും മത സ്ഥാപനങ്ങൾക്ക് എതിരെയും വാർത്തകൾ വരിക പതിവായി മാറിയിരിക്കുന്നു. എന്നാൽ സംഘടിതമായി അതിനെ ചോദ്യം ചെയ്യാനും ടെറർ അഴിച്ചുവിടാനും കെൽപുള്ള മതങ്ങൾക്കോ മത നേതാക്കൾക്കോ എതിരെ ആണ് ഇത്തരം വാർത്തകൾ വരുന്നതെങ്കിൽ അതിൽ കരുതലെടുക്കാൻ ഈ മാധ്യമങ്ങൾ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.

എന്ത് മലമറിഞ്ഞാലും ബിസിനസ് സ്ഥാപനങ്ങൾക്ക് എതിരെയും ബിസിനസ് പ്രമുഖർക്ക് എതിരെയും വാർത്ത കൊടുക്കുന്ന കാര്യം ഇവർക്ക് ആലോചിക്കാനേ സാധിക്കുകയില്ല. കേരളത്തിലെ ഏറ്റവും വലിയ സംഘടിതമായ തട്ടിപ്പുകാരൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാൻ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് എതിരെ ഒരു ചെറിയ വാർത്തപോലും കൊടുക്കാൻ ഇന്നേവരെ കേരളത്തിലെ മാധ്യമങ്ങൾക്ക് സാധിച്ചിട്ടില്ല. തൃശൂരിന് സമീപം ഓക്‌സിജൻ സിറ്റി എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കുന്നു എന്ന് പറഞ്ഞ് കേരളത്തിലെ പത്രങ്ങളുടെ ഒന്നാം പേജിൽ പരസ്യം കൊടുക്കുകയും വലിയതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്ത ബോബി ചെമ്മണ്ണൂർ രണ്ടുവർഷത്തിന് അധികമായിട്ടും അതിന് തറക്കല്ലുപോലും ഇട്ടിട്ടില്ല, അല്ലെങ്കിൽ ഭൂമിപോലും ഏറ്റെടുത്തിട്ടില്ല എന്നെഴുതാനുള്ള ധൈര്യം ഇവിടത്തെ പത്രങ്ങൾക്ക് ഇല്ല. ബോബി ചെമ്മണ്ണൂരിന് എതിരെ തട്ടിപ്പിനും വഞ്ചനയ്ക്കും പെണ്ണുപിടിക്കും എതിരെ കേരളത്തിൽ കേസുകൾ എടുത്തിട്ട് അതേക്കുറിച്ച് ഒരു വാർത്തപോലും ഒരിക്കലും ഒരു മാധ്യമങ്ങൾ നൽകിയില്ല.

കരിക്കിനേത്ത് എന്ന് പറയുന്ന തുണിക്കടയുടമ ഒരു തൊഴിലാളിയെ തല്ലിക്കൊന്നിട്ടും മുത്തൂറ്റ് എന്ന വലിയ ധനകാര്യ സ്ഥാപനത്തിൽ ഇൻകംടാക്‌സുകാർ കയറി ഇറങ്ങി നടന്നിട്ടും ഗോകുലം ഗോപാലന്റെ ഓഫീസിൽ റെയ്ഡ് നടത്തി ആയിരം കോടിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ ഒരു മാധ്യമവും അറിഞ്ഞതായി ഭാവിച്ചിട്ടില്ല.

മതങ്ങളുടെയും മത നേതാക്കളുടേയും കാര്യമെടുക്കുക. അമൃതാനന്ദമയി മഠത്തിനെതിരെയും അമൃതാനന്ദമയിക്ക് എതിരെയും നിരവധി ആരോപണങ്ങൾ വന്നിട്ടും ആരും അറിഞ്ഞതായി ഭാവിച്ചിട്ടില്ല. മഠത്തിന് മുന്നിൽ നിന്നതിന് ഒരു വിദേശിയെ ക്രൂരമായി മർദ്ദിച്ചിട്ട് നാളുകൾ ഏറെയായില്ല. ബീഹാറിൽ നിന്ന് വന്ന ഒരു വിശ്വാസിയെ തല്ലിക്കൊന്നത് ഏറെ നാളുകൾക്ക് മുമ്പാണ്. മഠവുമായി ബന്ധപ്പെട്ട പീഡനകഥകൾ ഒരു പുസ്തകത്തിൽ എഴുതിയതിന്റെ പേരിൽ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിട്ട് കൈരളിയും മാധ്യമവും അല്ലാതെ മറ്റൊരു മാധ്യമവും അത് അറിഞ്ഞതായി ഭാവിച്ചില്ല.

തങ്കുബ്രദറും കെപി യോഹന്നാനും അടക്കമുള്ള ആൾദൈവങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിട്ടും ഒരു മാധ്യമവും വാർത്തയാക്കിയിട്ടില്ല. ചേകന്നൂർ മൗലവി എന്ന മതപ്രഭാഷകനെ ആരോ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞിട്ടും അത് ആരുടെയൊക്കെയോ പേരിൽ വിരൽചൂണ്ടപ്പെട്ടിട്ടും വാർത്ത എഴുതാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിട്ടില്ല. അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവർത്തകനെ നിഷ്ഠൂരം കുത്തിക്കൊന്നിട്ട് അതിന്റെ പിന്നിൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ആണ് എന്ന് തുറന്നുപറയാനുള്ള ധൈര്യം വളരെ കുറച്ച് മാധ്യമങ്ങൾക്ക് മാത്രമേയുള്ളൂ.

എന്നിട്ടും ഇതൊക്കെയാണ് മാധ്യമങ്ങളുടെ ശരിമുഖം എന്നിരിക്കെ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയുടെ തലവനായ മാർ ആലഞ്ചേരിക്ക് എതിരെ ഏതാനും മാസങ്ങളായി നിരന്തരമായി, സത്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. മുമ്പ് സൂചിപ്പിച്ച എല്ലാ പ്രമുഖർക്ക് എതിരെയും സഭാ നേതാക്കന്മാർക്കും മതനേതാക്കൾക്കുമെതിരെയും മാർ ആലഞ്ചേരിക്ക് എതിരെയും രേഖകളുടെ അടിസ്ഥാനത്തിൽ നിരന്തരമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിക്കും എനിക്കും ഈ അനീതി ചൂണ്ടിക്കാട്ടാൻ ഒരു മടിയും ഉണ്ടാവേണ്ടതില്ല. മാർ ആലഞ്ചേരിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെ കുറിച്ച് ആദ്യം വാർത്ത എഴുതിയത് മറുനാടൻ ആയിരുന്നു. എന്നാൽ വസ്തുതകളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ ആ വാർത്തകളെ ഞങ്ങൾ നിയന്ത്രിച്ചപ്പോൾ ആ വാർത്ത ഏതാനും ദിവസങ്ങൾക്കകം കേരളത്തിലെ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തത് എല്ലാം മാർ ആലഞ്ചേരിയുടെ കുഴപ്പം എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു. സഭയുടെ നിയമമോ രാജ്യത്തെ നിയമമോ അറിയാതെ ആലഞ്ചേരിയെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്നും കർദ്ദിനാൾ സ്ഥാനത്തുനിന്നും പോലും പോപ്പ് പുറത്താക്കുന്നു തുടങ്ങിയ വ്യാജ വാർത്തകളാണ് ആ ദിവസങ്ങളിൽ കേരളം കണ്ടത്. വത്തിക്കാനിൽ നിന്ന് ഒരു ഉത്തരവ് ഇറങ്ങുകയും മാർ ആലഞ്ചേരിക്ക് എതിരെ പട നയിച്ചവർ പൂർണമായും പരാജയപ്പെടുകയും ചെയ്തതോടെ ഏതാനും ദിവസങ്ങളായി ആ വാർത്ത കേൾക്കാനില്ലായിരുന്നു.

അതിനിടെയാണ് ജലന്ധർ രൂപതയുടെ മെത്രാനായ മാർ ഫ്രാങ്കോ മുളയ്ക്കൽ എന്ന, ആ പദവിക്ക് ഒരു യോഗത്യയുമില്ലാത്ത ഒരാൾ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ച വാർത്ത ലോകം അറിയുന്നത്. ഈ വാർത്തയും ആദ്യം പ്രസിദ്ധീകരിക്കുകയും ആ മെത്രാന്റെ തനിനിറം തുറന്നുകാട്ടുകയും ചെയ്ത മാധ്യമങ്ങളിൽ ഒന്നാണ് മറുനാടൻ. ആ വിഷയത്തിൽ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ഭാഗമാണ് ശരിയെന്നും ആ മെത്രാൻ ഇക്കാര്യത്തിൽ മാത്രമല്ല, മറ്റു കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് തെളിവുകൾ സഹിതം ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ വാദത്തിൽ ഇന്നും ഉറച്ചുനിൽക്കുന്നു.

ഒരു നിമിഷം പോലും കളയാതെ മാർ ഫ്രാങ്കോയെ മെത്രാൻ സ്ഥാനത്തുനിന്ന് മാറ്റി നിർത്തേണ്ടത് കത്തോലിക്ക സഭയുടെ ചുമതലയും ബാധ്യതയുമാണ്. അയാളെ എത്രയും വേഗം അറസ്റ്റുചെയ്ത് തുറുങ്കിൽ അടയ്‌ക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയുമാണ്. എന്നാൽ യാതൊരു അടിസ്ഥാനുവമില്ലാതെ, ഫ്രാങ്കോ എന്നു പറയുന്ന തെമ്മാടി കാണിച്ച ലൈംഗിക വൈകൃതത്തിന്റെ പേരിലും മാർ ആലഞ്ചേരിയെ കുറ്റക്കാരനാക്കിക്കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളും ചാനലുകളും നിറഞ്ഞുനിന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാനുള്ള ചുമതല അവർക്കുണ്ട്. കന്യാസ്ത്രീയുടേയോ ബന്ധുക്കളുടേയോ പരാതിയിൽ ഇല്ലാത്ത ഒരു കാര്യമായിരുന്നു ഒരാഴ്ചയായി കേരളത്തിലെ ചാനലുകൾ ചർച്ച ചെയ്തിരുന്നു.

മാർ ആലഞ്ചേരിക്ക് പരാതി കൊടുത്തിട്ടും അത് മുക്കിയെന്നും അതുകൊണ്ട് ക്രിമിനൽ നിയമത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിന് ആലഞ്ചേരിക്ക് എതിരെ നടപടി ഉണ്ടാവണം എന്നുമായിരുന്നു മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആലഞ്ചേരിക്ക് എതിരെ വത്തിക്കാനിലേക്ക് പരാതി അയച്ചെന്നും ആലഞ്ചേരിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നും നിരവധി പേർ ചാനൽ ചർച്ചകളിൽ ആഞ്ഞുപ്രസംഗിച്ചു. കൗമുദിയും മാതൃഭൂമിയുമടങ്ങുന്ന പ്രധാന പത്രങ്ങൾ ഒന്നാംപേജിൽ വലിയ ആഘോഷവും നടത്തി.

കേസന്വേഷിച്ച പൊലീസിന് കന്യാസ്ത്രീയും ബന്ധുക്കളും കൊടുത്ത മൊഴി ഇന്ന് ഈ പത്രങ്ങളിൽ വന്നത് വായിക്കുമ്പോൾ ഇവരാരും അറിഞ്ഞതായി നടിക്കുന്നില്ല. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് ആലഞ്ചേരിയെ ഏതാനും മാസങ്ങൾക്ക് മുമ്പ് താൻ പരാതിപ്പെട്ടത് രൂപതയിലെ പ്രശ്‌നങ്ങൾ ആലഞ്ചേരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് വത്തിക്കാനിൽ പരാതിയായി നൽകാൻ ഉപദേശിച്ചെന്നും അങ്ങനെ വത്തിക്കാനിലേക്ക് പരാതി അയച്ചുവെന്നുമാണ് കന്യാസ്ത്രീയുടെ മൊഴി. ലൈംഗിക പീഡനത്തെ കുറിച്ച് മാർ ആലഞ്ചേരിയോട് പരാതിപ്പെട്ടാൽ ഒരു സഭയുടെ തലവൻ എന്ന നിലയിൽ വേണ്ടപ്പെട്ട അധികൃതരേയും പൊലീസിനേയും അറിയിക്കേണ്ട ബാധ്യത ആലഞ്ചേരിക്ക് ഉണ്ട് എന്നതുകൊണ്ട് മാത്രമാണ് ആലഞ്ചേരിക്ക് എതിരെ ജനവികാരം ഉണ്ടായതും മാധ്യമ ചർച്ചയുണ്ടായതും.

എന്നാൽ സഭയിലെ ആഭ്യന്തര പ്രശ്‌നവും ഒരു മെത്രാന് എതിരെയുള്ള മറ്റ് പീഡനങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ വേണ്ട അധികൃതരെ അറിയിക്കുക എന്ന ഉപദേശമല്ലാതെ മറ്റൊന്നും നൽകാൻ ആലഞ്ചേരിക്ക് കഴിയില്ല. സീറോ മലബാർ സഭയുടെ തലവനായ മാർ ആലഞ്ചേരിക്ക് പോപ്പിന്റെ നേരിട്ടുള്ള ഭരണത്തിലുള്ള ഒരു ലത്തീൻ സഭയിലെ മെത്രാനെതിരെ ഒരു നടപടിയും എടുക്കാൻ അവകാശമോ അധികാരമോ ഇല്ലാതിരിക്കവേ ആലഞ്ചേരി ചെയ്തത് ഏറ്റവും ശരിയായ നിലപാട് തന്നെയായിരുന്നു. ഒരുപക്ഷേ, ആലഞ്ചേരിയുടെ ഉപദേശവും പിന്തുണയും കൊണ്ടാവാം വത്തിക്കാനിലേക്ക് നേരിട്ട് പരാതി കൊടുക്കാൻ ആ കന്യാസ്ത്രീ ധൈര്യം കാണിച്ചതും.

ഇവിടെ രണ്ടുകാര്യങ്ങൾ അവശേഷിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആലഞ്ചേരിക്ക് എതിരെ ചാനലും പത്രങ്ങളും പൊതുസമൂഹവും ഈ ദിവസങ്ങളിൽ ഉറഞ്ഞു തുള്ളിയത്. രണ്ടാമത്തെ ചോദ്യം ഇത് വ്യാജ ആരോപണമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങളും ചാനലുകളും ഒന്നു തിരുത്താൻ തയ്യാറാവാത്തത്. ജലന്ധർ മെത്രാന് എതിരായ പീഡനത്തെ കുറിച്ച് ഇന്ന് ചില പത്രങ്ങൾ മാത്രം അവരുടെ വാർത്തയുടെ അകത്താണ് ഈസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത് തലക്കെട്ടാക്കാനോ ആലഞ്ചേരി കുറ്റക്കാരനല്ല എന്ന് പറയാനോ ഒരു പത്രവും ഒരു ചാനലും തയ്യാറായിട്ടില്ല. ആലഞ്ചേരിക്ക് എതിരെ ഒരു തെളിവുമില്ല എന്ന് ബോധ്യമായപ്പോൾ ചാനലുകൾ മനപ്പൂർവം അത് വിഴുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ആലഞ്ചേരിക്ക് എതിരെ ചർച്ച നടത്തുകയും ആലഞ്ചേരിയെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കുകയും ചെയ്തതിനെ കുറിച്ച് ഒരു കുറ്റബോധവും ഇല്ല, മാപ്പു പറയുന്നില്ല, എന്നു മാത്രമല്ല സത്യം ഇതാണെന്ന് ജനം അറിയാനുള്ള ഒരു ശ്രമവും ഈ ചാനലുകൾ നടത്തുന്നില്ല. ആലഞ്ചേരിക്ക് പരാതി കൊടുത്തിട്ടില്ല എന്ന് ബന്ധുക്കളും കന്യാസ്ത്രീയും പറഞ്ഞു എന്നത് റിപ്പോർട്ട് ചെയ്യാനുള്ള സാമാന്യ മര്യാദപോലും ഈ പത്രങ്ങൾ കാണിച്ചിട്ടില്ല.

ഇതിൽ നിന്ന് മനസ്സിലാകുന്നത് ചില അജണ്ടകളുടെ പുറത്താണ് കേരളത്തിലെ മാധ്യമങ്ങൾ നിലനിൽക്കുന്നത് എന്നുതന്നെയാണ്. ഈ അജണ്ട ക്രൈസ്തവ വിശ്വാസത്തിന് എതിരെയാണ് എന്ന് പറയാൻ മാത്രം അൽപത്തം എനിക്കില്ല. നേരെ മറിച്ച് ആരോ ചിലർ കാതിലോതുന്ന നുണകൾ അതേപടി വിഴുങ്ങുകയും അത് ഈ സമൂഹത്തിന്റെ ആശയവും അഭിപ്രായവുമായി അടിച്ചേൽപിക്കുകയും ചെയ്യുന്നതിന്റെ പ്രശ്‌നമാണ് ഈ കാണുന്നത്. ഒരു ആരോപണം ഉണ്ടായാൽ വേണ്ടതരത്തിൽ പ്രതിരോധിക്കാനോ വിശ്വാസികളെ അഴിച്ചുവിട്ട് സൈബർ ആക്രമണം നടത്താനോ ഉള്ള കെൽപ്പും സംവിധാനവും ആലഞ്ചേരിക്ക് ഇല്ലാത്തതുകൊണ്ടും ഈ നുണകൾ ഒഴിച്ചുകൊടുക്കുന്നത് സഭയിലെ ഒരു വിഭാഗംതന്നെ ആയതുകൊണ്ടും ഇത് ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല. ഇസ്‌ളാമിക മതത്തിന്റെയോ ഹൈന്ദവ മതത്തിന്റെയോ ആണിക്കല്ലുകളായ ഏതെങ്കിലും ഒരാൾക്കെതിരെ ആണ് ഇത്തരത്തിൽ സംഘടിതമായ വ്യാജ പ്രചരണം നടക്കുന്നത് എങ്കിൽ എന്താവുമായിരുന്നു സ്ഥിതി.

ഇവിടുത്ത ആദ്യത്തെ കുറ്റക്കാർ എറണാകുളത്തേയും തൃശൂരിലേയും പിശാചിന് ജനിച്ച ചില വൈദികർ തന്നെയാണ്. രണ്ടാമത്തെ കുറ്റക്കാർ ആ വൈദികർ പറഞ്ഞത് അതേപടി വിഴുങ്ങി ഒരു സഭാ തലവന് എതിരെ പോലും ഒരു അന്വേഷണവും ഇല്ലാതെ നുണ എഴുതുന്ന മാധ്യമങ്ങൾ തന്നെയാണ്. ഇത്തരം നുണയെഴുത്തുകൾ തുടരുമ്പോൾ അവരുടെ തെറ്റുകൾ പോലും തിരിച്ചറിയുമ്പോൾ അത് ചൂണ്ടിക്കാട്ടാൻ സാധിക്കാതെ വരുമ്പോൾ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ പ്രസക്തിയും വിശ്വാസ്യതയുമാണ്. ജാതിയോ മതമോ വ്യത്യാസമില്ലാതെ ഏതു മതവും മതാധ്യക്ഷന്മാരും തെമ്മാടിത്തരം കാണിച്ചാൽ അത് എഴുതും എന്ന ധൈര്യം അന്നും ഇന്നും ഞങ്ങൾക്ക് ഉണ്ട്.

അത് മാർ ആലഞ്ചേരി ആണെങ്കിലും ഞങ്ങൾ എഴുതും. എന്നാൽ ഇല്ലാത്തത് പറയുന്നത് അമൃതാനന്ദമയിയെക്കുറിച്ച് ആണെങ്കിലും കാന്തപുരത്തെ കുറിച്ചാണെങ്കിലും മാർ ആലഞ്ചേരിയെ കുറിച്ചാണെങ്കിലും അത് ഇല്ലാത്തതാണ് എന്ന് പറയാനുള്ള ധൈര്യവും ഞങ്ങൾക്ക് ഉണ്ട്. ഇപ്പോൾ എടുത്തുപറയുന്നത് ആലഞ്ചേരിക്ക് എതിരെയുള്ള നുണ പ്രചരണമാണ്. നാളെ ഈ ആലഞ്ചേരിക്ക് എതിരെ തെളിവോടെ ഒരു വാർത്ത കിട്ടിയാൽ അത് പ്രസിദ്ധീകരിക്കും. നാളെ അമൃതാനന്ദമയിക്കും കെപി യോഹന്നാനും എതിരായ വാർത്ത കിട്ടിയാലും അനുകൂലമായ വാർത്ത കിട്ടിയാലും ഞങ്ങൾ പ്രസിദ്ധീകരിക്കും. എന്തായാലും നുണ ഒഴിച്ചുകൊടുത്തും കുടിച്ചും ഇവിടത്തെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അധികകാലം മുന്നോട്ടുപോകാൻ സാധിക്കുകയില്ല എന്ന് മാത്രം അറിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP