Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചലഞ്ചിങ് ജോബ് ജോറാക്കി അതിവേഗം ബഹുദൂരം; പളപളപ്പൻ കാറുകളോട് നോ പറഞ്ഞ് കാൽനടയായും ബൈക്കിലും ഓട്ടോയിലും സഞ്ചാരം; പ്രവർത്തകർ ഹാപ്പിയായപ്പോൾ ഹൈക്കമാൻഡും ഹാപ്പി; ആന്ധ്രയുടെ ചുമതലയേറ്റ് ഒന്നരമാസത്തിനകം കിരൺകുമാർ റെഡ്ഡിയെ കോൺഗ്രസ് കൂടാരത്തിൽ മടക്കിയെത്തിച്ച് പാർട്ടിയെ ഉഷാറാക്കി ഉമ്മൻ ചാണ്ടി; ജഗന്മോഹൻ കൂടി മടങ്ങി വന്നാൽ കളിമാറുമെന്ന് തിരിച്ചറിഞ്ഞ് ബിജെപിയും

ചലഞ്ചിങ് ജോബ് ജോറാക്കി അതിവേഗം ബഹുദൂരം; പളപളപ്പൻ കാറുകളോട് നോ പറഞ്ഞ് കാൽനടയായും ബൈക്കിലും ഓട്ടോയിലും സഞ്ചാരം; പ്രവർത്തകർ ഹാപ്പിയായപ്പോൾ ഹൈക്കമാൻഡും ഹാപ്പി; ആന്ധ്രയുടെ ചുമതലയേറ്റ് ഒന്നരമാസത്തിനകം കിരൺകുമാർ റെഡ്ഡിയെ കോൺഗ്രസ് കൂടാരത്തിൽ മടക്കിയെത്തിച്ച് പാർട്ടിയെ ഉഷാറാക്കി ഉമ്മൻ ചാണ്ടി; ജഗന്മോഹൻ കൂടി മടങ്ങി വന്നാൽ കളിമാറുമെന്ന് തിരിച്ചറിഞ്ഞ് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറായി ഉമ്മൻ ചാണ്ടി നിയമിതനായിട്ട് ഒന്നരമാസം ആകുന്നതേയുള്ളു. അതിവേഗം ബഹുദൂരം സിദ്ധാന്തം പ്രയോഗിച്ച് ആന്ധ്രയിലും താരമായിരിക്കുകയാണ് കോൺഗ്രസുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്. ആന്ധ്രയിലേക്ക് പോകാൻ ആദ്യം വിമുഖത കാട്ടിയെങ്കിലും ഒസി ഇപ്പോൾ ഹാപ്പിയാണ്. ചുമതയേൽക്കാൻ എത്തിയ നാൾ തന്നെ ഹൈദരാബാദിൽ വമ്പിച്ച സ്വീകരണമാണ് അദ്ദേഹത്തിന് കിട്ടിയത്. പ്രവർത്തകരുടെ പൾസ് എല്ലായിടത്തും പെട്ടെന്ന് തിരിച്ചറിയുന്ന നേതൃശേഷിയാണ് അദ്ദേഹത്തെ ജനപ്രിയനാക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ പറയുന്നു.

താഴെ തട്ടിലുള്ള ജനങ്ങളുമായി കൂടുതൽ ഇടപഴകുക എന്ന നിർദ്ദേശമാണ് ഉമ്മൻ ചാണ്ടി സ്വയം മാതൃകയായി കാട്ടിക്കൊടുക്കുന്നത്.നാലു വർഷം മുമ്പ് വരെ പാർട്ടിയുടെ കോട്ടയായിരുന്ന ആന്ധ്ര തിരിച്ചുപിടിക്കാൻ എളുപ്പവഴികളില്ലെന്ന് ഉമ്മൻ ചാണ്ടിക്കറിയാം. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിൽ ജനസമ്പർക്കം പോലെയുള്ള പരിപാടികളിലൂടെ ജനങ്ങളെ ആകർഷിച്ച നേതാവിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക പ്രയാസമുള്ള കാര്യമല്ല. എന്നും ചുറ്റിനും ആളുള്ള നേതാവാണല്ലോ ഉമ്മൻ ചാണ്ടി.

വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മാത്രമാണ് അദ്ദേഹം കാർ ഉപയോഗിച്ചത്. പ്രവർത്തനത്തിൽ സജീവമായത് മുതൽ ഓട്ടോറിക്ഷയും ബൈക്കും കാൽനടയുമൊക്കെയായി അദ്ദേഹം സാധാരണക്കാരിൽ സാധാരണക്കാരനാകുന്നു. ഈ ശൈലി അധികം പരിചയമില്ലാത്ത ഇവിടുത്തെ കോൺ്ഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്. പാർട്ടി പരിപാടികളിലെ വൻജനപങ്കാളിത്തം ഹൈക്കാൻഡിനും പ്രതീക്ഷ നൽകുന്നു.

ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവ് ബിജെപി പയറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. ബിജെപിക്കു താരതമ്യേന ശക്തി കുറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രയോഗിച്ച അടവാണ് ഇവിടെയും അവർ പുറത്തെടുക്കുന്നത്. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു.

കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. പഴയ ശൈലിയിൽ നിന്ന മാറിയതോടെ പാർട്ടി ്അണികളിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് ഹൈക്കമാൻഡിനെ സന്തോഷിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡിയുടെ പാർട്ടിയിലേക്കുള്ള മടക്കം ഇതിനുദാഹരണമാണ്. ആന്ധ്രയിൽ കോൺഗ്രസിന്റെ ആവേശമായിരുന്ന വൈ എസ് ആറിന്റെ മകൻ ജഗന്മോഹൻ റെഡ്ഡിയുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.ജഗൻ മടങ്ങിയെത്തിയാൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ അട്ടിമറിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ജഗൻ മോഹന്റെ മടങ്ങി വരവിന്റെ കാര്യത്തിൽ ധാരണ ആകുന്നതുവരെ തെലുങ്ക് ദേശം നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യ ചർച്ചകൾ മാറ്റിവയ്ക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം.

48 വർഷം എംഎൽഎ ആയ ഉമ്മൻ ചാണ്ടി നിലവിലുള്ള 11 ജനറൽ സെക്രട്ടറിമാരിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന വിലാസത്തോടെയാണു ദേശീയ രാഷ്ട്രീയത്തിലേക്കു കളം മാറിയത്.. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷി കൂട്ടുകെട്ടുകൾക്ക് ഒരുങ്ങുന്ന കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഉമ്മൻ ചാണ്ടിയുടെ നിയമനം.

മൂന്നാം തവണയാണ് ആന്ധ്രയിലേക്ക് ഉമ്മൻ ചാണ്ടിയെ കോൺ്ഗ്രസ് അയയ്ക്കുന്നത്. '1988ലെ വരൾച്ചക്കാലത്തും 1989ലെ തിരഞ്ഞെടുപ്പുകാലത്തും രാജീവ് ഗാന്ധി അങ്ങോട്ട് അയച്ചിരുന്നു. യാദൃച്ഛികമായി വീണ്ടും ആന്ധ്രയുടെ ചുമതല ഏൽപിച്ചതു പൂർണമനസ്സോടെ സ്വീകരിക്കുന്നു. വലിയൊരു ദൗത്യമാണ്, ഈ 'ചലഞ്ചിങ് ജോബ്' ഏറ്റെടുക്കുന്നു. അടുത്ത ഒരു വർഷം പാർട്ടിക്കു നിർണായകമായിരിക്കുമെന്നും ഉമ്മൻ ചാണ്ടി ചുമതയേറ്റപ്പോൾ പറഞ്ഞിരുന്നു. ആ ചലഞ്ചാണ് ഇപ്പോൾ അദ്ദേഹം തന്റെ ജനപ്രിയ ശൈലിയിലൂടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP