Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ശരിയാക്കൽ തുടങ്ങിയിട്ട് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയോ? നിയമവകുപ്പിൽ സഖാക്കളായ ജീവനക്കാർക്ക് ചൂടപ്പം പോലെ നിയമനവും പ്രമോഷനും സ്ഥലംമാറ്റവും; സഖാക്കളല്ലെങ്കിൽ കാസർകോട്ടേക്കും രാജ്യതലസ്ഥാനത്തേക്കും പറത്തും; എതിർപ്പുമായി നോട്ടീസ് വിതരണം ചെയ്ത ലോസെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാക്കൾക്ക് നേരേ എംപ്ലോയീസ് അസോസിയേഷന്റെ കയ്യേറ്റം; പെൻഡൗൺ സമരവുമായി പ്രതിഷേധം കത്തുന്നു

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ശരിയാക്കൽ തുടങ്ങിയിട്ട് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയോ? നിയമവകുപ്പിൽ സഖാക്കളായ ജീവനക്കാർക്ക് ചൂടപ്പം പോലെ നിയമനവും പ്രമോഷനും സ്ഥലംമാറ്റവും; സഖാക്കളല്ലെങ്കിൽ കാസർകോട്ടേക്കും രാജ്യതലസ്ഥാനത്തേക്കും പറത്തും; എതിർപ്പുമായി നോട്ടീസ് വിതരണം ചെയ്ത ലോസെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാക്കൾക്ക് നേരേ എംപ്ലോയീസ് അസോസിയേഷന്റെ കയ്യേറ്റം; പെൻഡൗൺ സമരവുമായി പ്രതിഷേധം കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ യൂണിയനുകൾ തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും കളിച്ചിരുന്ന മുറുമുറുപ്പ് ഇന്ന് അടികലശലിൽ കലാശിച്ചു. നിയമ വകുപ്പിൽ അനധികൃത നിയമനവും പ്രമോഷനും സ്ഥലംമാറ്റവും നടക്കുന്നുവെന്ന് ആരോപിച്ച് ഇറക്കിയ നോട്ടീസ് കോൺഗ്രസ് അനുകൂല ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ വിതരണം ചെയ്യാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിനും കയ്യേറ്റത്തിനും ഇടയാക്കിയത്.

എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുമായുള്ള തർക്കത്തിനിടെ ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ എം.എസ്. മോഹനചന്ദ്രന് ക്രൂര മർദ്ദനമേറ്റു. നോട്ടീസ് വിതരണത്തിനിടെ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ഹണിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മോഹനചന്ദ്രൻ ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിൽസ.ിലാണ്. അക്രമത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രകടനം നടത്തി. നാളെ പ്രതിഷേധദിനം ആചരിക്കുന്നതിനൊപ്പം പെൻഡൗൺ സമരവും നടത്തുമെന്ന് ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച് സർക്കാർ മാനദണ്ഡങ്ങൾ ഇറക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി ഇടത് യൂണിയനിലെ അംഗങ്ങൾക്ക് വേണ്ടി വ്യവസ്ഥകൾ അട്ടിമറിക്കുകയാണെന്നാണ് ആരോപണം. അനധിത ഭൂമികയ്യേറ്റം നടത്തുന്ന വമ്പനെതിരെ നിയമനടപടി സ്വീകരിച്ച ആലപ്പുഴ കളക്ടറേറ്റിലെ ജില്ലാ ലോ ഓഫീസറെ രണ്ടുതവണയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ കാസർകോട്ടേക്ക് സ്ഥലംമാറ്റിയത്. ഡൽഹി കേരള ഹൗസിൽ അഡീഷണൽ സെക്രട്ടറിയുടെ തസ്തിക ജോയിന്റ് സെക്രട്ടറിയുടേതാക്കി തരംതാഴ്‌ത്തി ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ അംഗത്തെ അങ്ങോട്ട് ്‌സഥലംമാറ്റി. എന്നാൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇതിടപെട്ട് തടഞ്ഞു.

ഇതിന് പകരമായി നിയോഗിച്ച ഇടത് യൂണിയൻ അനുഭാവിായി ജീവനക്കാരൻ ഡൽഹിക്ക് പോകില്ലെന്ന് വാശി പിടിച്ചപ്പോൾ വീണ്ടും മറ്റൊരു ലോ ലെക്രട്ടേറിയേറ്റ് അസോസിയേഷൻ അംഗത്തെ കണ്ടുപിടിച്ചു. എന്നാൽ, ഒരു വർഷത്തേക്ക് ഡപ്യൂട്ടേഷനിൽ നിയോഗിച്ച ജീവനക്കാരനെ ആ കാലാവധി തീരാതെ മറ്റൊരു ഡപ്യൂട്ടേഷനിൽ നിയോഗിക്കാൻ കഴിയില്ലെന്ന് ട്രിബ്യൂണൽ വിധിച്ചതും ഭരണപക്ഷ യൂണിയന് തിരിച്ചടിയായി. അനധികൃത പ്രമോഷനും സ്ഥലംമാറ്റവും നടന്നത് പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനവേളയിലാണെന്നും സംസാരമുണ്ട്.

ഇത്തരത്തിൽ ഇടത് യൂണിയൻ അംഗങ്ങളായ ജീവനക്കാർക്ക് നിയമവകുപ്പിൽ അനധികൃത നിയമനം പ്രമോഷൻ സ്ഥലംമാറ്റം തുടങ്ങിയവ അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത് ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ ഇറക്കിയ നോട്ടീസാണ് ഇന്ന് തർക്കത്തിന് വഴിവച്ചതും കയ്യേറ്റത്തിൽ കലാശിച്ചതും. അനധികൃത പ്രമോഷന്റെ കാര്യം പറയുമ്പോൾ, മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്ത നിയമവകുപ്പിലെ സെക്ഷൻ ഓഫീസറായിരുന്ന ഗിരീഷ് കുമാറിന്റെ കഥയും അറിയണം. പരാതികൾ ഉയർന്നപ്പോൾ ഇയാൾക്കെതിരെ നടപടി എടുക്കാതെ മുൻകാല പ്രാബല്യത്തോടെ പ്രമോഷൻ നൽകുകയുണ്ടായി.

ഗിരീഷ് കുമാറിന്റെ അനധികൃത പ്രമോഷൻ വന്ന വഴി

സർക്കാരിനെ പറ്റിച്ച് റെഗുലർ കോഴ്‌സ് ചെയ്യുകയും നിയമപരമായി ലീവെടുക്കാതെ ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റുകയും ചെയ്ത ഇടതു യൂണിയൻ നേതാവിനെതിരെയാണ് നടപടിയെടുക്കാതെ പ്രമോഷൻ നൽകി സർക്കാർ സ്‌നേഹം കാട്ടിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിൽ ജോലി ആരംഭിച്ച തിരുവനന്തപുരം സ്വദേശി ഗിരീഷ്‌കുമാറിനോടാണ് ഈ സ്‌നേഹം കാട്ടിയത്. സർകാരിനെ പറ്റിച്ച് റെഗുലർ കോഴ്‌സ് ചെയ്ത ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ പിഎസ്‌സി ശുപാർശ ചെയ്തിട്ടും സർക്കാർ അതിന് തയ്യാറായില്ല.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2010ൽ ആണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പിഎസ്‌സി ശുപാർശ ചെയ്യുന്നത്. സർക്കാരിനെ പറ്റിച്ച് ഉപരിപഠനത്തിന് പോയ സമയത്ത് കൈപ്പറ്റിയ ശമ്പളം പോലും ഗിരീഷ്‌കുമാറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. സ്വന്തം പാർട്ടിയുടെ യൂണിയൻ നേതാവ് നടത്തിയ ക്രമക്കേടിന് നേരെ കണ്ണടച്ച് ഇപ്പോൾ പ്രൊമോഷനും കൂടി നൽകിയിരിക്കുകയാണ്.

സർക്കാർ സർവ്വീസിൽ കയറിയാൽ യൂണിയൻ പ്രവർത്തനം ഒക്കെ വേണം. യൂണിയൻ നേതാവായാൽ പിന്നെ എന്ത് വേണമെങ്കിലും ആകാമെന്നും ഒരു ചൊല്ലുണ്ട് സർക്കാർ ജീവനക്കാരെക്കുറിച്ച്. യൂണിയൻ നേതാക്കൾക്ക് എല്ലാ ശരിയാക്കിയെടുക്കാൻ ഒരു നിയമവും തടസമല്ലെന്ന് നിയമവകുപ്പിലെ തന്നെ ഈ നിയമലംഘനം സൂചിപ്പിക്കുന്നു.

2000 നവംബറിൽ ബികോം ബിരുദവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം ജില്ലാ പിഎസ്‌സി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.പ്യൂൺ തസ്തികയിലേക്ക് ഇന്റർ ചെയ്ഞ്ച് ചെയ്യാവുന്ന ഒന്നാണ് നൈറ്റ് വാച്ച്മാൻ തസ്തിക. അതിന്റെ അടിസ്ഥാനത്തിൽ ഗിരീഷിനെ പിന്നീട് ഡെന്റൽ കോളേജിൽ പ്യൂൺ തസ്തികയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 2005 മെയ് 31ന് സർക്കാർ ഓർഡർ അനുസരിച്ച് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ പ്യൂൺ തസ്തികയിലേക്ക് മാറ്റം ലഭിച്ചു.

സെക്രട്ടേറിയറ്റിലേക്ക് എത്തിയ ശേഷമാണ് ഗിരീഷ് കുമാർ തന്റെ നിയമലംഘനങ്ങൾ ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റിലെത്തി 2 വർഷം കഴിഞ്ഞപ്പോൾ ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സർവ്വീസിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം വേണമെന്നിരിക്കെയാണ് ഉന്നത സ്വാധീനമുപയോഗിച്ച് ഇയാൾ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വച്ച് ലീഗൽ അസിസ്റ്റന്റ് തസ്തികിലേക്ക് അപേക്ഷ അയക്കുന്നത്. ഇവിടെ ഈ തസ്തികയിൽ ജോലി ചെയ്യുമ്പോഴാണ് സർക്കാർ ചട്ടങ്ങളെ ലംഘിച്ച് ലീവ് എടുക്കാതെ ഇയാൾ റെഗുലർ ബാച്ചിൽ എൽഎൽബിക്ക് ചേരുന്നത്.

2001-04 കാലയളവിൽ സർക്കാർ ജോലി ചെയ്യുന്ന സമയത്ത്് ഇയാൾ ലീവെടുക്കാതെയും ഉപരി പഠനത്തിന്റെ കാര്യം ഡിപ്പാർട്‌മെന്റിൽ അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ച് പൂനയിലെ ഭാരതി യൂണിവേഴ്‌സിറ്റിയിൽ മുഴുവൻ സമയ എൽഎൽബി കോഴ്‌സ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.സർക്കാരിനെ കബളിപ്പിച്ച് ശമമ്പളം വാങ്ങുകയും അതേ സമയം തന്നെ മുഴുവൻ സമയമായി കോഴ്‌സ് ചെയ്യുകയും ചെയ്തുവെന്നതാണ് കുറ്റം. ഇന്ത്യയിലെ ഏതൊരു യൂണിവേഴ്‌സിറ്റിയിലും പൊതു പരീക്ഷ എഴുതണമെങ്കിൽ കുറഞ്ഞത് 60 ശതമാനം എങ്കിലും ഹാജർ വേണമെന്നിരിക്കെ വ്യാജമായ ഡിഗ്രിയാണോ അതോ ലീവെടുക്കാതെ സർക്കാരിനെ കബളിപ്പിച്ചതാണോ എന്ന ചോദ്യത്തിൽ റെഗുലറായി പഠിച്ചതാണെന്ന് ഗിരീഷ് തന്നെ സമ്മതിക്കുകയായിരുന്നു.

റെഗുലർ കോഴ്‌സ് ചെയ്തത് സംബന്ധിച്ച് നടന്ന വകുപ്പ്തല അന്വേഷണത്തിലാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയതായും ഒരുമിച്ച് ഒപ്പിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും തെളിഞ്ഞത്. ഇയളെ പറത്താക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നിരിക്കെ 2010ൽ സസ്‌പെൻഷൻ നൽകിയെങ്കിലും സ്വാധീനമുപയോഗിച്ച് ഇയാൾ തിരിച്ചുവരികയും ചെയ്തു.

ഒരു ഇൻക്രിമെന്റ് തടഞ്ഞതല്ലാതെ മറ്റ് നടപടികളും ഇയാൾക്കെതിരെ ഉണ്ടായില്ല. നിയമ വകുപ്പിൽ നിന്ന് തന്നെ നിയമലംഘനമുണ്ടാകുന്ന വിചിത്ര സംഭവമുണ്ടായിട്ടും ആരോപണവധേയൻ ഒരു പ്യൂണായി ജോലി തുടങ്ങി സെക്ഷൻ ഓഫീസർ പദവിയിലും അവിടെ നിന്ന് ഇപ്പോൾ ഡപ്യൂട്ടി സെക്രട്ടറി പദവിയിലും എത്തിയിരിക്കുന്നു. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണോ പിണറായി വിജയൻ എന്നാണ് പ്രതിപക്ഷയൂണിയനുകളുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP