Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോട്ടെ കോട്ട ടി ഒ സൂരജ് എഴുതിക്കൊടുത്തത് കേരള കോൺഗ്രസ് നേതാവിന്; നടപടിക്കു പിന്നിൽ വൻ സാമ്പത്തിക ഇടപാട്; കോട്ട പിടിച്ചെടുത്തു കൊടി നാട്ടി സിപിഎമ്മും

കാസർകോട്ടെ കോട്ട ടി ഒ സൂരജ് എഴുതിക്കൊടുത്തത് കേരള കോൺഗ്രസ് നേതാവിന്; നടപടിക്കു പിന്നിൽ വൻ സാമ്പത്തിക ഇടപാട്; കോട്ട പിടിച്ചെടുത്തു കൊടി നാട്ടി സിപിഎമ്മും

കാസർകോട്‌: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത് സസ്‌പെൻഡു ചെയ്ത മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് 500 വർഷം പഴക്കമുള്ള കാസർകോട്ട് കോട്ട മറിച്ചു വിറ്റത് കേരള കോൺഗ്രസ് നേതാവിന്. ലാൻഡ് റവന്യൂ കമീഷണറായിരിക്കെയാണ് പൈതൃക ഭൂമിയായ കാസർകോട് കോട്ട കേരളാ കോൺഗ്രസ് എം നേതാവിനു വേണ്ടി വിൽപനക്കായി ഉത്തരവിറക്കിയത്.

അതിനിടെ, കേരള കോൺഗ്രസ് നേതാവിന് കോട്ട പതിച്ചു നൽകിയ സംഭവത്തിൽ പ്രതിഷേധവുമായി സിപിഐ(എം). രംഗത്തുവന്നു. കോട്ടയിലേക്ക് സിപിഐ(എം). ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചുനടത്തി. കോട്ട പിടിച്ചെടുത്തുകൊണ്ട് കൊടിനാട്ടുകയും ചെയ്തു.

കേരള ഹൈക്കോടതി പൈതൃക സ്വത്താണെന്നും സർക്കാരിന്റേതാണെന്നും പറഞ്ഞ 10 ഏക്കറോളം പരന്നുകിടക്കുന്ന കോട്ടയും അനുബന്ധ ഭൂമിയും സ്വകാര്യ വ്യക്തികൾക്ക് പതിച്ചു കൊടുത്ത നടപടി പിൻവലിക്കണമെന്നും പൈതൃക സ്വത്തായി നിലനിർത്തി ചുറ്റുമതിൽ പണിത് സർക്കാർ ഏറ്റെടുക്കണമെന്നും, വ്യാജ രേഖയുണ്ടാക്കി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാൻ കൂട്ടു നിന്ന റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

ടി ഒ സൂരജിന്റെ സാമ്പത്തിക ഇടപാടിലൂടെ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി സെബാസ്റ്റ്യനാണ് 5.41 ഏക്കർ ഭൂമിയുടെ ഭൂരിഭാഗവും കൈക്കലാക്കിയത്. വിൽപന പാടില്ലാത്ത പൈതൃക ഭൂമി വിൽക്കുന്നതിനാവശ്യമായ വിധം നികുതി സ്വീകരിക്കാൻ തഹസിൽദാർ ഇറക്കിയ ഉത്തരവ് റദ്ദാക്കിയ കലക്ടറുടെ നടപടി കേരളാ കോൺഗ്രസ് നേതാവിനു വേണ്ടിയാണെന്നാണ് ആരോപണം ഉയർന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് പിടിയിലായ ടി.ഒ. സൂരജിന്റെ കാസർകോട് കോട്ട നടപടികളിലും അസ്വാഭാവികത ഉണ്ടായിട്ടുണ്ടെന്ന് ഇതോടെ ഉറപ്പായി. സൂരജ് ലാൻഡ് റെവന്യൂ കമ്മീഷണറായിരിക്കേ 2013 ജനുവരി 25ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് കാസർകോട്ടെ കോട്ട മൂന്ന് സ്വകാര്യ വ്യക്തികൾക്ക് വിറ്റത്. ഭൂമാഫിയക്ക് വേണ്ടി സൂരജ് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. ഭൂമി അളന്നു തിട്ടപ്പെടുത്താനായി ശ്രമം നടന്നപ്പോഴാണ് കോട്ട വിറ്റ വിവരം പുറംലോകം അറിയുന്നത്.

500 വർഷം പഴക്കമുള്ളതാണ് കാസർകോഡ് കോട്ട. കാസർകോഡ് ജില്ലയിൽ 5.41 ഏക്കർ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ചില ഭാഗങ്ങളെല്ലാം നിയമ വിരുദ്ധമായി കയ്യേറ്റം ചെയ്തുവെന്നും പുരാവസ്തുവിന്റെ പ്രവർത്തനങ്ങളെ തടയുന്നുവെന്നും റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചു. കോട്ടനിർമ്മിച്ചവരുടെ പിന്മുറക്കാർ എന്നനിലയിൽ 1903 മുതൽ ഗണയ്യ എന്നയാൾക്ക് പരമ്പരയായി കൈമാറാമെന്നും വിൽക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയിന്മേൽ സ്ഥലം ഗ്രൗണ്ട് വാടകയ്ക്ക് നൽകി.

1973ൽ പരമ്പരയിൽപ്പെട്ട അമ്മു പൂജാരിക്ക് അപേക്ഷപ്രകാരം കാസർകോട് ലാൻഡ് ട്രിബ്യൂണൽ ജന്മാവകാശം പതിച്ചു നൽകി. ഇതിനെതിരെ രമേശ്‌റാവു എന്ന പിന്മുറക്കാരൻ കോഴിക്കോട് അപ്പലറ്റ് അഥോറിറ്റിയിൽ പരാതി നൽകി. സ്ഥലം സർക്കാർ ഉടമസ്ഥയിലാണെന്ന് രമേശ് റാവുവിന്റെ വാദം അംഗീകരിച്ച് 1974 ജൂലൈ 25ന് അപ്പലേറ്റ് അഥോറിറ്റി വിധി പ്രസ്താവിച്ചു.

1978ൽ അപ്പലറ്റ് അഥോറിറ്റിയുടെ വിധിക്കെതിരെ കാസർകോട് സബ്‌കോടതിയിൽ അമ്മു പൂജാരിയുടെ അനന്തരാവകാശികൾ അന്യായം സമർപ്പിച്ചു.സർക്കാർ സ്ഥലമാണെന്ന വിധി 1994 ഒക്ടോബർ 31ന് സബ്‌കോടതിയും പിന്നാലെ ജില്ലാകോടതിയും ശരിവച്ചു. ഹൈക്കോടതിയിൽ എത്തിയ അപ്പീലിൽ കാസർകോട് കോട്ട സർക്കാർ സ്ഥലമാണെന്ന് ഊട്ടിയുറപ്പിച്ച് വിധിയായി.

ഈ ഭൂമിയിൽ നികുതിയൊടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2009 ഓഗസ്റ്റ് 17ന് പരമ്പരാംഗം ചന്ദ്രവാർക്കർ എന്നയാൾ സമർപ്പിച്ച അപേക്ഷ വില്ലേജ് ഓഫീസർ സ്വീകരിക്കുന്നിടത്താണ് തട്ടിപ്പ് ആരംഭിക്കുന്നത്. 2009 ഓഗസ്റ്റ് 19ന് ഇയാളിൽ നിന്ന് വർഷങ്ങളുടെ നികുതി സ്വീകരിച്ച ശേഷം ആഴ്ചകൾക്കുള്ളിൽ അശ്വിൻ ജി ചന്ദ്രവാർക്കർ കാസർകോട് കോട്ട സജി സെബാസ്റ്റ്യൻ, കൃഷ്ണൻനായർ, ഗോപിനാഥൻ നായർ എന്നിവർക്ക് വിൽക്കുകയായിരുന്നു.

വൻ അഴിമതി കേസിൽ സൂരജ് പുറത്തായതോടെയാണ് കാസർകോട് കോട്ട ഇടപാടിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയമുയർന്നത്. 10 ഏക്കറിലധികം ഭൂമിയാണ് കാസർകോട് കോട്ടയുടെ പൈതൃക ഭൂമി. ഇതിൽ അഞ്ച് ഏക്കറിലധികം കൈയേറിക്കഴിഞ്ഞു. ബാക്കി വരുന്ന 5.41 ഏക്കർ ഭൂമിയാണ് സർക്കാർ സ്ഥലം എന്ന് തിട്ടപ്പെടുത്തിയത്. വിൽപനയും കൈയേറ്റവും എല്ലാം കഴിഞ്ഞ് ഇപ്പോൾ കോട്ടയുടേതെന്ന് പറയുന്നത് 38 സെന്റ് സ്ഥലം മാത്രമാണ്. ഇപ്പോൾ നടന്ന സർവേ വഴി ഇത്രയും മാത്രമാണ് സർക്കാർ സ്ഥലം എന്ന് സ്ഥാപിക്കാനാണ് ശ്രമം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP