Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയും റഷ്യയ്‌ക്കൊപ്പം ചേർന്നു; ഐസിസിന്റെ കൊമ്പൊടിച്ച് മുന്നേറ്റം; കൃത്യസ്ഥാനങ്ങളിൽ ബോംബു വീഴുന്നതോടെ താവളങ്ങൾ ഉപേക്ഷിച്ച് ഭീകരർ; വാചകമടിയും കുറ്റം പറച്ചിലുമായി അമേരിക്കയും സഖ്യസേനയും

ചൈനയും റഷ്യയ്‌ക്കൊപ്പം ചേർന്നു; ഐസിസിന്റെ കൊമ്പൊടിച്ച് മുന്നേറ്റം; കൃത്യസ്ഥാനങ്ങളിൽ ബോംബു വീഴുന്നതോടെ താവളങ്ങൾ ഉപേക്ഷിച്ച് ഭീകരർ; വാചകമടിയും കുറ്റം പറച്ചിലുമായി അമേരിക്കയും സഖ്യസേനയും

മറുനാടൻ മലയാളി ബ്യൂറോ

ഡമസ്‌കസ്: സിറിയയിൽ ഐസിസിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ ചൈനയും പങ്കാളിയാകും. തീവ്രവാദത്തെ തുടച്ചു നീക്കാൻ റഷ്യയുമായി സഹകരിക്കാനാണ് ചൈനയുടെ തീരുമാനം. ആഴ്ചകൾക്കുള്ളിൽ ചൈനീസ് സേനയും റഷ്യയ്‌ക്കൊപ്പം യുദ്ധത്തിൽ പങ്കാളിയാകും. ഐക്യരാഷ്ട്ര സഭയിലെ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. ഇതോടെ ഐസിസിനെതിരെ റഷ്യയെടുക്കുന്ന നിലപാടിന് അംഗീകാരം കൂടുകയാണ്. എന്നാൽ ഐസിസിനെ ആക്രമിക്കുന്ന റഷ്യൻ നിലപാടിനെ ഒരു കാണവുമില്ലാതെ അമേരിക്കയും സഖ്യസേനയും വിമർശിക്കുന്നത് തുടരുകയാണ്. അതിനിടെ റഷ്യൻ ആക്രമണത്തിൽ വലിയ നാശനഷ്ടമാണ് ഐസിസിന് ഉണ്ടാകുന്നത്.

സിറിയയിൽ ഐസിസിന്റേയും വിമതരുടേയും താവളങ്ങളെ റഷ്യ ഒരു പോലെ ആക്രമിക്കുന്നുണ്ട്. ആയുധമെടുത്ത് സർക്കാരിനെതിരെ പോരാടുന്നവരെല്ലാം തീവ്രവാദികളാണെന്നാണ് റഷ്യൻ പക്ഷം. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ആക്രമണം കടുത്തതോടെ ഐസിസ് താവളങ്ങൾ തകരുകയാണ്. ഒളിത്താവളങ്ങൾ വിട്ട് ഐസിസ് ഭീകരർ ഓടുകയാണെന്നാണ് സൂചന. ചൈനയും കൂടെ ആക്രമണത്തിന്റെ ഭാഗമായാൽ സിറിയയിൽ നിന്ന് തീവ്രവാദികളെ തുടച്ചു നീക്കാമെന്ന പ്രതീക്ഷയിലാണ് റഷ്യ. അതിനിടെയാണ് അമേരിക്ക എതിർപ്പുമായെത്തുന്നത്. ഇതിലാണ് ഐസിസിന്റേയും മറ്റ് ഭീകരരുടേയും പ്രതീക്ഷ.

സിറിയയിലെ ഐസിസ് മേഖലയിൽ മിസൈലാക്രണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ സൈനിക നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് റഷ്യ ആക്രമണം ശക്തമാക്കുന്നത്. അതേസമയം ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടെന്ന വാദം റഷ്യ തള്ളി. കഴിഞ്ഞ ദിവസം ഐ.എസ് കേന്ദ്രങ്ങൾക്ക് നേരെ 20 ആക്രമണങ്ങൾ റഷ്യ നടത്തിയിരുന്നു. കാസ്പിയൻ സമുദ്രത്തിലുള്ള റഷ്യൻ യുദ്ധകപ്പലുകൾ വഴിയായിരുന്നു ആക്രമണം. നാല് യുദ്ധകപ്പലുകളിൽ നിന്ന് 11 ഐ.എസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 26 മിസൈലുകൾ അയച്ചതായി റഷ്യ അവകാശപ്പെട്ടു. അതിനിടെ ഐസിസിനേയും ഭീകരരേയും രക്ഷിക്കാനുള്ള വിവാദങ്ങളാണ് അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നതെന്ന വാദവും ശക്തമാണ്.

അതിനിടെ സിറിയയിൽ റഷ്യ നടത്തിയ 57 ആക്രമണങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഐസിസിനെ കേന്ദ്രീകരിച്ചതെന്ന് തുർക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു കുറ്റപ്പെടുത്തി. അതിർത്തിയിലെ സുരക്ഷാകാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും വ്യോമാതിർത്തി ലംഘിച്ച കാര്യം മുൻനിർത്തി അദ്ദേഹം മുന്നറിയിപ്പു നൽകി. രണ്ടെണ്ണമൊഴികെ മുഴുവൻ ആക്രമണവും ലക്ഷ്യമിട്ടത് യു.എസ് സഖ്യകക്ഷികൾ പിന്തുണക്കുന്ന വിമതരെയാണ്. വിമതർക്കെതിരെയും സിവിലിയന്മാർക്കെതിരെയും റഷ്യ നടത്തുന്ന ആക്രമണം അഭയാർഥികളുടെ എണ്ണം ഭീതിദമായി വർധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണ് അമേരിക്കയുടേയും നിലപാട്.

ഐസിസിനെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണമെന്ന് റഷ്യ പറയുമ്പോഴും ആക്രമണങ്ങൾ കൂടുതലും നടക്കുന്നത് ഐസിസിന് മേധാവിത്വം കുറഞ്ഞ മേഖലകളിലാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് ആരോപിച്ചിരുന്നു. സിറിയയിൽ രാഷ്ട്രീയമാറ്റത്തിലൂടെ മാത്രമേ സംഘർഷം ഒഴിവാക്കാൻ കഴിയൂ എന്നിരിക്കെ റഷ്യയുടെ പിന്തുണ ബശ്ശാർ ഭരണകൂടത്തെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തൽ. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ഇപ്പോൾ ബശ്ശാറിനില്ലെന്നും ഏണസ്റ്റ് അവകാശപ്പെട്ടു. ഐ.എസിനെതിരായ പോരാട്ടം തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റ് ബശ്ശാർ അൽഅസദിന് പിന്തുണയുമായി വ്യോമാക്രമണം നടത്തുന്ന റഷ്യയുടെ നിലപാട് ഗുരുതരമായ പിഴവാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ പ്രതികരിച്ചിരുന്നു.

റഷ്യയുടെ നീക്കം സിറിയയെ കൂടുതൽ അസ്ഥിരമാക്കും. അത് തീവ്രവാദം വളർത്തുന്നതിന് കാരണമാകും. ആക്രമണത്തിന്റെ ദിശ മാറ്റി യു.എസിനൊപ്പം ചേർന്ന് ഐ.എസ് തീവ്രവാദികൾക്കെതിരെ പൊരുതാനും കാറമൺ ആഹ്വാനം ചെയ്തിരുന്നു. റഷ്യയുമായി കലഹത്തിന് താൽപര്യമില്ല, എന്നാൽ, വ്യോമാതിർത്തിയുടെ കാര്യത്തിൽ ആ രാജ്യം ജാഗ്രതപാലിക്കണമെന്ന് പറയാൻ അവകാശമുണ്ടെന്നാണ് സഖ്യ സേനയുടെ നിലപാട്. അതിർത്തി ലംഘനം തുടർന്നാൽ തുർക്കി വെറുതെയിരിക്കില്‌ളെന്നും റഷ്യയുമായുള്ള സൗഹാർദബന്ധത്തിന് അത് വിള്ളലുണ്ടാക്കുമെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.

അതിനിടെ സിറിയൻ സൈന്യത്തിന്റെ പിന്തുണയോടെ രാജ്യത്തെ സായുധവിഭാഗങ്ങൾക്കെതിരെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. 26 ക്രൂയ്‌സ് മിസൈലുകളടങ്ങുന്ന നാലു യുദ്ധക്കപ്പലുകൾ സിറിയയിലേക്കയച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ വ്യക്തമാക്കി. റഷ്യൻ വ്യോമാക്രമണത്തിൽ സിറിയയിലെ ഹമാ പ്രവിശ്യയിലും ഇദ്‌ലിബ് പ്രവിശ്യയുടെ അതിർത്തിയിലും നാല് സിവിലിയന്മാർ കൊല്ലപ്പെട്ടു. 12ലേറെ പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിമതരുടെ ശക്തികേന്ദ്രമാണിത്. ബുധനാഴ്ച രാവിലെയും വിമതർക്കെതിരെ ആക്രമണം നടത്തിയതായി ബ്രിട്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു. ഇതാണ് റഷ്യ നിഷേധിക്കുന്നത്.

അതിനിടെ സിറിയയിലെ ആക്രമണത്തിൽ യു.എസ് നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഐസിസിനെതിരായ പോരാട്ടത്തിൽ അമേരിക്കയുമായി സഹകരിക്കാൻ തയാറാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വിഷയത്തിൽ ഇരു സൈനിക വിഭാഗങ്ങളും ചർച്ച നടത്തിയിരുന്നു. ഐ.എസിനെതിരായ യു.എസ് സഖ്യചേരികളുടെ പോരാട്ടത്തിൽ ഇടപെടില്ലെന്നും അവർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പുടിൻ കൃത്യമായ മറുപടി നൽകണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റഷ്യ നയം വ്യക്തമാക്കിയത്.

ഐസിസ് എന്ന ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭീകരതയുടെ പിന്നിൽ അമേരിക്കയും ഇസ്രയേലുമാണോ? ഈ ചോദ്യം ഏറെ നാളുകളായി പശ്ചിമേഷ്യൻ ചിന്തകർ ഉയർത്തുന്നുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും എക്കാലവും ഭയത്തോടെ കഴിയുന്ന റഷ്യയുടെ ഏതാനും ദിവസങ്ങളായുള്ള ഇടപെടൽ ആണ് ഈ തിയറിക്ക് ബലം പകരുന്നത്. റഷ്യ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നു ചോദിച്ചു ബഹളം വച്ചിരുന്നവർ റഷ്യ കൃത്യ സ്ഥാനം നോക്കി പ്രഹരം തുടങ്ങിയപ്പോൾ അതിനു കുറ്റം കണ്ടു പിടിക്കുകയാണ്. ഐസിസിനെ അക്രമിക്കുന്നതിനു പകരം വിമതരെ റഷ്യ ലക്ഷ്യം വെയ്ക്കുന്നു എന്നാണ് ഇവർ ഉയർത്തുന്ന ആരോപണം. റഷ്യയ്‌ക്കൊപ്പം യുദ്ധമുന്നണിയിൽ ഇറാനും ഉണ്ട്.

സദ്ദാം ഹുസൈനെയും കേണൽ ഗദ്ദാഫിയെയും പുറത്താക്കിയതുപോലെ പശ്ചാത്യ ലോകം പുറത്താക്കാൻ നോക്കി വച്ചിരിക്കുന്ന അടുത്ത ഭരണാധികാരിയാണ് സിറിയൻ പ്രസിഡന്റ് അസാദ്. അസാദിന്റെ താഴെ ഇറക്കാൻ പണം നൽകുന്നത് അമേരിക്കയും യൂറോപ്യൻ ഭരണകൂടവുമാണ്. ഈ വിമതരാണ് യഥാർത്ഥത്തിൽ സിറിയയുടെ നിയന്ത്രണം നഷ്ടമാകുന്ന തരത്തിൽ ഐസിസിന്റെ കരുത്ത് പകരുന്നത്. റഷ്യയുടെ അക്രമത്തിൽ ഐസിസിന്റെയും വിമതരുടെയും ലക്ഷ്യ സ്ഥാനങ്ങൾ തകരുന്നതോടെ പാശ്ചാത്യ ലോകം ആശങ്കയോടെ രംഗത്തെത്തി കഴിഞ്ഞു. ലോകം എമ്പാടും പടർന്നു പിടിക്കുന്ന ഐസ്ലാമിനെ കൊലയുടെയും ക്രൂരതയുടെയും ആശയമാക്കി മാറ്റി അതിന്റെ വളർച്ച മുരടിപ്പിക്കാൻ സിഐഎ ഒരുക്കിയ കെണിയാണ് ഐസിസ് എന്ന ചിന്തയെ അടിവരയിടുകയാണ് ഈ നീക്കങ്ങൾ.

സിറിയയും ഇറാഖും ഇറാനും റഷ്യയുടെ മുൻകൈയിൽ ഒരുമിച്ചു പ്രവർത്തിച്ചാൽ ഞൊടിയിടയിൽ ഐസിസിനെ തകർക്കാം എന്നു കഴിഞ്ഞ ദിവസം അസാദ് പ്രഖ്യാപിച്ചതാണ്. ഈ കൂട്ടുകെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയനെയും ഭയപ്പെടുത്തുകയാണ്. ഇസ്ലാമിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും പശ്ചിമേഷ്യയിൽ പിടിമുറുക്കുക എന്ന ലക്ഷ്യവും ഇതോടെ നടക്കില്ല എന്നു വ്യക്തമായതാണ് ഇവരുടെ പരിഭ്രാന്തിക്ക് കാരണം. ഈ ലക്ഷ്യം പരാചയപ്പെട്ടാൽ ഐസിസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു യൂറോപിനും അമേരിക്കക്കും ഈ ലക്ഷ്യത്തെ പിന്തുണയ്ക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സിറിയൻ പ്രസിഡന്റ് അസാദ് വ്യക്തമാക്കിയത്. സിറിയയിൽ റഷ്യ ആരംഭിച്ച വ്യോമാക്രമണം തന്നെ രക്ഷിക്കാനാണെന്ന വിമർശനങ്ങളെ ശരിവക്കുക കൂടിയാണ് അസദ്.

രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലെ റഷ്യൻ ഇടപെടൽ പരാജയപ്പെട്ടാൽ മദ്ധ്യപൂർവേഷ്യ തകരുമെന്ന് അസദ് പറഞ്ഞു. റഷ്യ, സിറിയ, ഇറാഖ്, ഇറാൻ എന്നിവരുടെ സഖ്യം പരാജയപ്പെട്ടാൽ പ്രദേശം തകരുമെന്നാണ് അദ്ദേഹം പറഞ്ഞത്. സഖ്യം വിജയിക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്നും ഇത് വളരെ പ്രസക്തമാണെന്നുമാണ് അസദിന്റെ പക്ഷം. ഐസിസുൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാൻ ഗൾഫ് സഖ്യരാജ്യങ്ങളും പടിഞ്ഞാറൻ ശക്തികളും ഉൾപ്പെടെയുള്ളവരെ അദ്ദേഹം ക്ഷണിച്ചു. തീവ്രവാദികൾക്ക് പിന്തുണ കിട്ടുന്നത് ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ ഒഴിവാക്കാമെന്നും അത് പിന്നീടുള്ള നേട്ടത്തിന് കാരണമാകുമെന്നും അസദ് പറഞ്ഞു. ആഭ്യന്തര യുദ്ധമാരംഭിച്ച് നാലുകൊല്ലമായിട്ടും പ്രസിഡന്റ് പദവി രാജിവെയ്ക്കാത്ത അസദിനെതിരെ എതിരാളികളുടെ സമ്മർദ്ദം ശക്തമാണ്.

2003നും 2009നും ഇടയിൽ അമേരിക്ക ഇറാഖിലുണ്ടാക്കിയ തടവ്കാരുടെ ക്യാമ്പിൽ വച്ചാണ് ഐസസിസിന്റെ പിറവിയിലേക്ക് നയിച്ച കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വന്നതെന്നാണ് സൂചനകൾ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് അസദിന്റെ കാര്യത്തിൽ അമേരിക്ക എടുക്കുന്ന നിലപാട്. റഷ്യയുടെ ഇടപെടലിനെ എതിർത്തതോടെ എല്ലാം വ്യക്തമാവുകയാണ്. അപകടകാരികളായ ഭീകരരെ തടവുകാരായി അമേരിക്ക ഒരുമിച്ച് താമസിപ്പിച്ചത് ഐസിസിന്റെ പിറവിക്ക് കാരണമായിത്തീർന്നുവെന്നാണ് വിലയിരുത്തൽ. അക്കാലത്ത് ബക്കയിലെ ക്യാംപിൽ ഒരുലക്ഷത്തോളം ഭീകരരെ ഒരുമിച്ച് പാർപ്പിച്ചിരുന്നുവത്രെ. പലരും കടുത്ത വംശീയവാദികളുമായിരുന്നു. ക്യാംപിലെ സഹവർത്തിത്വം അവരുടെ നിലപാടുകളെ കൂടുതൽ ക്രൂരമാക്കാൻ ഉപകരിക്കുകയായിരുന്നു. സദ്ദാഹുസൈന്റെ ഇറാഖിൽ നിന്നും അമേരിക്ക തടവ് പുള്ളികളായി പിടിച്ച ഇവർ ഐസിസ് എന്ന ഭീകരസംഘടയുടെ വിത്ത് അവിടെ വച്ച് പാകി മുളപ്പിക്കുകയായിരുന്നു.

ഈ ക്യാംപ് വർഗീയതയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളാക്കി വിഭജിച്ചിരുന്നുവെന്നും അവിടെ ഭീകരർ ശരിയാ നിയമം നടപ്പിലാക്കിയിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് നേതൃത്വം നൽകിയ ക്യാംപിലെ ഭീകരരിൽ പലരും പിന്നീട് ഐസിസിന്റെ തലവന്മാരായി വളരുകയായിരുന്നു. പ്രസ്തുത ക്യാംപിൽ ഇന്നത്തെ ഐസിസിന്റെ തലവൻ അബൂബക്കർ ബാഗ്ദാദിയും ഉണ്ടായിരുന്നു. 2009ൽ ഇയാളെ മോചിപ്പിക്കുന്നത് വരെ ഈ ക്യാംപിന്റെ തലവനും ബാഗ്ദാദിയായിരുന്നു. ബക്ക ക്യാംപിലെ മുൻ ഗാർഡായിരുന്ന മിട്‌ച്ചെൽ ഗ്രേയാണ് ഇക്കാര്യങ്ങൾ ഇപ്പോൾ ദി ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ലഹോമ നാഷണൽ ഗാർഡിലെ 45 ഇൻഫന്ററി ബ്രിഗേഡിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഗ്രേ കുവൈറ്റിൽ ഹെലിപകോപ്റ്റർ പറത്തിക്കാറുണ്ടായിരുന്നു. അറബിക്കിൽ നല്ല അവഗാഹവും ഗ്രേയ്ക്കുണ്ട്.

ആദ്യമായി താൻ ബക്ക ക്യാംപിൽ ലാൻഡ് ചെയ്തപ്പോൾ അവിടെ 26,000 തടവുപുള്ളകളെങ്കിലും ഉണ്ടായിരുന്നതായാണ് ഗ്രേ സാക്ഷ്യപ്പെടുത്തുന്നത്.അമേരിക്കയോടുള്ള കടുത്ത വിരോധം അവരുടെ മുഖത്ത് അന്ന് നിഴലിച്ചിരുന്നതായി ഗ്രേ ഓർക്കുന്നു. ബക്ക ക്യാംപ് ഐസിസിന്റെ പിറവിക്ക് വഴിയൊരുക്കിയെന്ന് സ്ഥാപിക്കുന്ന മറ്റ് ചില വാദഗതികളും ഇതിന് മുമ്പ് തന്നെ ഉയർന്ന് വന്നിരുന്നു. ബക്ക ക്യാംപിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ യുഎസിന് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയലിൽ ആൻഡ്രൂ തോംസണും ജെറെമി സുറിയും സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ തടവിലെത്തിക്കുന്നതിന് മുമ്പ് അൽബാഗ്ദാദിയും കൂട്ടാളികളും കടുത്ത ഭീകരവാദികളായിരുന്നുവെന്നാണ് ഈ എഡിറ്റോറിയൽ സമർത്ഥിക്കുന്നത്.

അക്കാലത്ത് തന്നെ അവർ അമേരിക്കയെ ആക്രമിക്കാൻ ഉദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബക്ക ക്യാംപിൽ വച്ച് അവരുടെ ഭീകരവാദത്തിന് വളർന്ന് വലുതാകാനുള്ള അവസരം ലഭിക്കുകയുമായിരുന്നു. ഈ ക്യാംപ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള വേദിയായി മാറുകയായിരുന്നുവെന്നും പിന്നീട് അത് ഐസിസിന്റെ പിറവിയിലേക്ക് നയിക്കുകയുമായിരുന്നു. ഇതിനെല്ലാം അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നുവെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP