Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡീസലിന് 13 രൂപ കുറഞ്ഞിട്ടും ബസ് നിരക്കിൽ ഒരു പൈസ പോലും കുറഞ്ഞില്ല; വീണ്ടും കൂട്ടാൻ സംഘടന; നഷ്ടമാണെന്ന് പറയുന്നെങ്കിലും ആഡംബരം കാട്ടി ബസുടമകളുടെ മൽസരം

ഡീസലിന് 13 രൂപ കുറഞ്ഞിട്ടും ബസ് നിരക്കിൽ ഒരു പൈസ പോലും കുറഞ്ഞില്ല; വീണ്ടും കൂട്ടാൻ സംഘടന; നഷ്ടമാണെന്ന് പറയുന്നെങ്കിലും ആഡംബരം കാട്ടി ബസുടമകളുടെ മൽസരം

തൃശൂർ: സ്വകാര്യ ബസ് മുതലാളിമാരുടെ സംഘടനയ്ക്കു മുമ്പിൽ സർക്കാർ മുട്ടു കുത്തിയപ്പോൾ കൊള്ളയടിക്കപ്പെടുന്നത് ജനം. പച്ചക്കറിക്കും പരിപ്പിനും എല്ലാം വില കൂടിയപ്പോഴും പേരിനെങ്കിലും സർക്കാരിനെതിരെ പ്രതികരിച്ച ഒരു രാഷ്ട്രീയപാർട്ടിയും ഈ പകൽ കൊള്ളക്കെതിരെ മരുന്നിനു പോലും പ്രതികരിക്കുന്നില്ല.

കഴിഞ്ഞ വർഷം മേയിൽ നിലവിൽ വന്ന പുതിയ ബസ് നിരക്ക് 2016 വരെ ഡീസലിന് വിലക്കയറ്റമുണ്ടാകുമെന്ന് മുൻകൂട്ടി കണക്കാക്കി ഡീസലിന് 67 രൂപയെങ്കിലും ആയാൽ വാങ്ങേണ്ട നിരക്കാണ്. ഇടക്കിടെ ബസ് ചാർജ് ഉയർത്തുമ്പോൾ ഉണ്ടാകുന്ന ജനരോഷവും മറ്റും പ്രശ്‌നങ്ങളും കണക്കിലെടുത്താണ് അങ്ങനെ ചെയ്തത്. അതുവരെ ഇടക്കിടെ കൂടിക്കൊണ്ടിരുന്ന ഡീസൽ നിരക്ക് പിന്നീട് കുറയാൻ തുടങ്ങി.

ഇടയ്ക്ക് നാമമാത്രമായ വർദ്ധന ഉണ്ടായെങ്കിലും ഇപ്പോൾ അന്നത്തെക്കാൾ പതിമൂന്നു രൂപയോളം കുറഞ്ഞിട്ടും ബസ് നിരക്ക് പത്തുപൈസ പോലും കുറഞ്ഞിട്ടില്ല. ബസ് വ്യവസായം ഇപ്പോഴും നഷ്ടത്തിലാണെന്നും വിദ്യാർത്ഥികളുടെ കൺസൻഷൻ എടുത്തു കളയണമെന്നും മിനിമം ചാർജ് പത്തു രൂപയാക്കണമെന്നുമൊക്കെയുള്ള ആവശ്യത്തിൽ തന്നെയാണ് ബസ് മുതലാളിമാർ. എന്നാൽ ബസ് വ്യവസായം വൻ ലാഭത്തിലാണെന്ന് അവരിൽ ചിലർ പറയുകയും വാങ്ങുന്ന പണത്തിന് ജനത്തിന് സുഖശീതളമായ യാത്രാസൗകര്യം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

സാധാരണ ചാർജിന് എ.സി.ബസുകൾ ഇറക്കിയാണ് മത്സരബുദ്ധിയോടെ അവർ വ്യത്യസ്്തരാവുന്നത്. ഓർഡിനറി ചാർജ് നൽകി യാത്ര ചെയ്യാൻ കഴിയുന്ന സ്വകാര്യ എ.സി.ബസുകളിൽ എ.സി പ്രവർത്തിപ്പിക്കാനായി ഒരു ദിവസം അധികം അടിക്കുന്നത് 25 ലിറ്റർ ഡീസൽ. അതായത് നിത്യേന 1500 രൂപയിലധികം ഡീസൽ അധികം അടിച്ചിട്ടും റൂട്ട് ലാഭകരമെന്നാണ് എ.സി.ബസുകൾ ഓർഡിനറി നിരക്കിൽ സർവ്വീസ് നടത്തുന്നവർ പറയുന്നത്.

എന്നാൽ ഡീസൽ നിരക്ക് 13 രൂപയിലേറെ കുറഞ്ഞിട്ടും സാധാരണ സ്വകാര്യ ബസ് നിരക്കിൽ ഒരു രൂപ പോലും കുറഞ്ഞില്ല. ഉയർന്നു നിൽക്കുന്ന ബസ്, ഓട്ടോ, ടാക്‌സി,ചാർജുകൾ കുറയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. ഇന്ധനവില കൂടുന്നതിനനുസരിച്ച് യാത്രാനിരക്കുകൾ കൂട്ടുന്നതുപോലെ ഇന്ധന വില കുറയുമ്പോൾ നിരക്ക് കുറയ്ക്കാൻ സംവിധാനം ഇല്ലാത്തതാണ് യാത്രക്കാരെ ചൂഷണത്തിനിരയാക്കുന്നത്. നേരത്തെ ഡീസൽ വില 63.32 യിലേക്ക് എത്തിയപ്പോഴാണ് നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് സ്വകാര്യ ബസ്സുകൾ പണിമുടക്കിയതും സർക്കാർ ബസ് ചാർജ് വർദ്ധന നടപ്പിലാക്കിയതും. എന്നാൽ നികുതികളടക്കം ഇപ്പോൾ ഡീസൽ വില 50 രൂപയിൽ എത്തി. ക്രൂഡ് ഓയിൽ വില കുറയാൻ സാദ്ധ്യതയുള്ളതിനാൽ ഡീസൽ വില ഇനിയും കുറഞ്ഞേക്കാം. ഡീസൽ വില എത്ര വില താഴ്ന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ കൂടിയ നിരക്കുകൾ കുറയാൻ സാദ്ധ്യതയില്ല.

കഴിഞ്ഞ വർഷം മെയ്‌ 20 മുതലാണ് പുതുക്കിയ ബസ് ചാർജുകൾ നിലവിൽ വന്നത്. മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നതായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാൽ മിനിമം ചാർജ് 7 രൂപയാക്കി ഉയർത്തി. ഓർഡിനറി ബസ്സുകളിൽ കിലോ മീറ്റർ നിരക്ക് 58 പൈസയിൽ നിന്നു 64 ആക്കി ഉയർത്തി. ഫാസ്റ്റ് പാസഞ്ചറിൽ 65 പൈസ എന്നത് 72 ആക്കിയും ഉയർത്തി.

മിനിമം ചാർജ് കൊടുക്കുമ്പോൾ ഒരു യാത്രക്കാരന് 5 കിലോമീറ്റർ സഞ്ചരിക്കാമെങ്കിലും വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ ഇതിന് കഴിയാറുള്ളൂ. കാരണം ചിലപ്പോൾ ഒരു കിലോ മീറ്റർ കഴിയുമ്പോൾ തന്നെ ഫെയർ‌സ്റ്റേജ് മാറും. അപ്പോൾ കൂടിയ നിരക്ക് നൽകേണ്ടി വരും. മുന്നു കിലോമീറ്റർ ദൂരം സഞ്ചരിക്കുമ്പോൾ തന്നെ ബസ് ചാർജ് ഒമ്പതോ പത്തോ നൽകേണ്ടി വരുന്ന അവസ്ഥയുണ്ട്. മിനിമം ചാർജിൽ ഫെയർ‌സ്റ്റേജ് ഒഴിവാക്കി പരമാവധി 5 കി.മി. ദൂരം യാത്രാനുമതി നൽകണമെന്ന ആവശ്യം ഇനിയും നടപ്പിലാക്കിയിട്ടില്ല. മിനിമം ചാർജിൽ തന്നെ വലിയ ലാഭമാണ് ബസ്സുടമകൾക്കു ലഭിക്കുന്നത്. ഡീസൽ നിരക്ക് കുറഞ്ഞപ്പോൾ ഡീസൽ നിരക്കല്ല സർക്കാർ ഈടാക്കുന്ന നികുതിയാണ് സ്വകാര്യ ബസ് സർവ്വീസ് നഷ്ടത്തിലാകാൻ കാരണമെ്ന്നായിരുന്നു ബസ് ഉടമകളുടെ വാദം. എന്നാൽ പാലക്കാട്, ഗുരുവായൂർ റൂട്ടിൽ തന്നെ ആധുനിക സംവിധാനങ്ങളോടെ ഫുൾ എ.സിയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഉണ്ട്. മിനിമം ചാർജ് 7 രൂപ നൽകിയും സാധാരണ ബസ്സിലെ പോലെ ലാഭകരമായി സർവീസ് നടത്തുുണ്ട്. ഒരു ദിവസം 25 ലിറ്റർ എ.സിക്കായി അധിക ചെലവ് വന്നിട്ടും ഈ ബസ്സുകൾ ലാഭത്തിലാണെന്ന് ഉടമകൾ തന്നെ പറയുന്നു. എന്നാൽ കെ.എസ്.ആർ..ടി.സി. എ.സി സർവ്വീസ് നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ ബസ്സുകൾ വരെ എ.സി.ബസ്സിൽ സാധാരണ നിരക്ക് വാങ്ങുമ്പോൾ ഇരട്ടിയിലേറെ ചാർജ്ജാണ് കെ.എസ്.ആർ.ടി.സി വാങ്ങുന്നത്.

നൂറു കണക്കിന് ഡീസൽ ഒരു ദിവസം അടിക്കുന്ന ബസ്സുകളിൽ ഡീസലിലുള്ള ചെറിയ വിലവ്യത്യാസം പോലും ലാഭത്തിനോ നഷ്ടത്തിനോ കാരണമാകാം. എന്നാൽ ഇപ്പോൾ വലിയ തോതിലുള്ള ലാഭമാണ് ഉയർന്ന നിരക്ക് വർദ്ധനയിലൂടെയും കുറഞ്ഞ ഡീസൽ വിലയിലൂടെയും ബസ്സുകാർക്ക് ലഭിക്കുന്നത്. നിരവധി സാധാരണക്കാരന്റെ ആശ്രയമായ ബസ്സുകളിൽ ഇപ്പോൾ കനത്ത ചൂഷണമാണ് നടക്കുന്നത്. യാത്രക്കാർക്ക് ഒരു സംഘടിത ശക്തിയില്ല എന്നതും ഈ ചൂഷണത്തിന് മറ്റൊരു കാരണമാണ്. ഇന്നേവരെ കൂട്ടിയ നിരക്കുകൾ കുറച്ച ചരിത്രമില്ലാത്തതിനാൽ ബസ് ചാർജ് കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. സർക്കാറിനാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാനും നേരമില്ല. എന്നാൽ ചില സ്ഥലങ്ങളിൽ ചില ബസ് ഉടമകൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരം കുറച്ചിട്ടുണ്ട്.

ഇതിനെക്കാൾ മോശമായ നിലയിലാണ് പലയിടത്തും ഓട്ടോ നിരക്കുകൾ. മിനിമം ചാർജ് 20 ആക്കിയെന്ന ഒറ്റകാരണത്താൽ ഒരു കിലോ മീറ്ററിൽ കുറഞ്ഞ ദൂരത്തിന് പോലും 20 രൂപയാണ് നിരക്ക്. മീറ്റർ വച്ചാൽ നഷ്ടമാകുമെന്ന് പറഞ്ഞ് നാട്ടിൻപുറങ്ങളിൽ ഒരിടത്തും ഓട്ടോകൾക്ക് മീറ്ററുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP