Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിറപറയുടെ ചിക്കൻ ചില്ലി പൗഡർ ഭക്ഷ്യയോഗ്യമല്ല; പൗഡറിൽ നിറയെ പുഴുക്കളും പ്രാണികളും; മസാലയിലെ ലബോറട്ടറി പരിശോധനാ ഫലം ഞെട്ടിക്കുന്നത്; തിരൂരിലെ മായം നിറപറയ്ക്ക് വിനയാകും; കടുത്ത നടപടിയെടുക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്; മറുനാടൻ ഇംപാക്ട്

നിറപറയുടെ ചിക്കൻ ചില്ലി പൗഡർ ഭക്ഷ്യയോഗ്യമല്ല; പൗഡറിൽ നിറയെ പുഴുക്കളും പ്രാണികളും; മസാലയിലെ ലബോറട്ടറി പരിശോധനാ ഫലം ഞെട്ടിക്കുന്നത്; തിരൂരിലെ മായം നിറപറയ്ക്ക് വിനയാകും; കടുത്ത നടപടിയെടുക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്; മറുനാടൻ ഇംപാക്ട്

എം പി റാഫി

മലപ്പുറം: തിരൂരിൽ നിന്നും ചിക്കൻ മസാലയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറക്കെതിരെ നടപടിക്കൊരുങ്ങുന്നു. ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ നിറപറ ചിക്കൻ ചില്ലി പൗഡറിന്റെ പരിശോധനാഫലം പുറത്തു വന്ന സാഹചര്യത്തിലാണ് നടപടിയുമായി മുന്നോട്ടു പോകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ഈ വിഷയത്തിൽ സമഗ്ര അന്വേഷണം സാധ്യമായത്.

ലാബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കിയ ചിക്കൻ ചില്ലിപൗഡർ ഭക്ഷ്യയോഗ്യമല്ലെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണ പദാർത്ഥമാണെന്നുമാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പൗഡറിൽ പുഴുക്കളും പ്രാണികളും നിറഞ്ഞ് ഉപയോഗയോഗ്യമല്ലെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമ നടപടികൾ നടത്തുക. കോഴിക്കോട് മാലാപറമ്പ് റീജണൽ അനാലിസീസ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ച ചിക്കൻ പൗഡറിന്റെ ഫലം കഴിഞ്ഞ ദിവസമാണ് അറിവായത്. ഫെബ്രുവരി 24ന് മുത്തൂർ താമസക്കാരനും താനൂർ കെ.പുരം സ്വദേശിയുമായ ടി.കെ മുസ്തഫ കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നൽകിയ പരാതിയെ തുടർന്നായിരുന്നു ചിക്കൻ പൗഡർ പരിശോധനക്ക് അയച്ചത്. തുടർന്ന് 14 ദിവസത്തെ പരിശോധനാപ്രക്രിയയ്ക്കു ശേഷമാണ് ഫലം അറിവായത്.

ലബോറട്ടറിയിൽനിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടിന്മേൽ നടപടിക്കു ശുപാർശ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഭക്ഷ്യസുരക്ഷാ മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ മുഖേന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കായിരിക്കും അനുമതി തേടി റിപ്പോർട്ട് സമർപ്പിക്കുക. അനുമതി ലഭിക്കുന്ന മുറക്ക് നിയമോപദേശം തേടി തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പുഴുക്കൾ കണ്ടെത്തിയ അതേ ബാച്ച് നമ്പറിലെ മറ്റു പാക്കറ്റുകൾ കമ്പനി അധികൃതർ മാർക്കറ്റുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതേ ബാച്ച് നമ്പറിലുള്ള ഏതാനും പാക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിൽ പ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടില്ല. ചിക്കൻ ചില്ലി പൗഡറിൽ ഉൾപ്പെടുത്തിയ ചേരുവകളിലെ കാലപ്പഴക്കമാവാം പാക്കറ്റിൽ പുഴുക്കൾ നിറയാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

ഫെബ്രുവരി 22ന് തിരൂരിലെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ നിറപറ ചിക്കൻ ചില്ലി മസാലപ്പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. 2015 ജൂൺ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധി ബാക്കിയുണ്ടായിരുന്നു. എന്നാൽ കാലാവധി തീരുംമുമ്പ് ചിക്കൻ പൗഡറിൽ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളെയും പ്രാണികളെയും കണ്ടെത്തുകയായിരുന്നു. കൂടാതെ നിറവ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കൻ ചില്ലി മസാലപ്പൊടിയാണ് പുഴുക്കളെ കണ്ടെത്തിയിരുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് തിരൂർ നഗരസഭാ ആരോഗ്യ വകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ഉപഭോക്താവ് ടികെ മുസ്തഫ പരാതി സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഫൂഡ് ആൻഡ് സേഫ്റ്റി കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ എൻ ഹലീൽ, മൊബൈൽ വിജിലൻസ് സ്‌ക്വാഡ് ഓഫീസർ പി.ജെ വർഗീസ് എന്നിവർ തിരൂരുലെത്തി തെളിവെടുപ്പ് നടത്തുകയും മസാലപ്പൊടി പരിശോധനക്കായി ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ദിവസം തിരൂർ നഗരസഭാ അധികൃതർക്ക് ഉപഭോക്താവ് പരാതി നൽകിയിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും എടുത്തിരുന്നില്ല. തുടർന്ന് മറുനാടൻ മലയാളി സംഭവം പുറത്തു വിട്ടതോടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് കോഴിക്കോട് നിന്നും എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചിക്കൻ പൗഡർ സീൽചെയ്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാവുന്ന ചിക്കൻ പൗഡറിനെതിരെ പരാതി ലഭിച്ചിട്ടും ഇതുവരെയും നടപടിയെടുക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ല. അതേസമയം നിറപറ കമ്പനി അധികൃതർ മുനിസിപ്പൽ ഭരണസമിതി അംഗങ്ങളെയും പരാതിക്കാരനെയും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പരാതിക്കാരൻ നടപടിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചതോടെ ഇവർ പിൻവാങ്ങി. എന്നാൽ കമ്പനി അധികൃതരിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം നഗരസഭക്കു മേൽ വന്നതോടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി നഗരസഭയും തടിതപ്പി.

ഹൈക്കോടതി സ്റ്റേയുടെ മറവിൽ മായം കലർത്തിയ നിറപറ കറിപൗഡറുകൾ വീണ്ടും സംസ്ഥാന വ്യാപകമായി തകൃതിയായി വിറ്റെഴിക്കുന്നത്. മായംകലർത്തിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത കറിപൗഡറുകൾ വിൽപന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിറപറക്കെതിരെ മാത്രം 78 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിലനിൽക്കുന്നത്. നേരത്തെ നിറപറയുടെ കറിപൗഡറിൽ അന്നജം മായമായി ചേർക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിറപറയുടെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവയുടെ നിർമ്മാണവും വിപണനവും തടഞ്ഞ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി വിപണിയിൽ സജീവമായ നിറപറ ജനങ്ങളെ വീണ്ടും മായം തീറ്റിക്കുന്നതായാണ് ഈ പരാതികളിൽ നിന്നും വ്യക്തമാകുന്നത്.

സ്റ്റേറ്റ് ഫൂഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്ററിനു കീഴിലെ വിവിധ റീജണൽ ഓഫീസുകളിലായി അസിസ്റ്റന്റു കമ്മീഷണർമാർക്കു ലഭിച്ച പരാതികൾ മാത്രം 150 നു മുകളിൽ വരും. ഈ പരാതികളെല്ലാം നിറപറ കറിപൗഡർ കമ്പനിക്കെതിരെയാണ്. ഇതിൽ 78 പരാതികളിൽ കേസെടുത്ത് നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു പരാതികളിൽ പരിശോധന തുടരുകയുമാണ്. ഏറ്റവും കൂടുതൽ മായം കലർത്തിയ കറിപൗഡറുകൾ വിറ്റൊഴിക്കുന്നത് കോഴിക്കോട് റീജണലിനു കീഴിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മലബാർ ജില്ലകളിൽ നിന്നും നിറപറ കറിപൗഡറിനെതിരെ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളെല്ലാം സമാന സ്വഭാവം പുലർത്തുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

നിറപറയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ചിക്കൻ മസാല, ചിക്കൻ ചില്ലി മസാല, കുരുമുളക് പൊടി എന്നിവയിലാണ് മായം ചേർത്ത് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കറിപൗഡറുകൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ചില മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് തൂക്കം കൂട്ടുന്നതിനായി വ്യാപകമായി മായം കലർത്തുന്നത്. 20 ശതമാനം മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് ആഡ് ചെയ്തിരിക്കുന്നതായി ഏറ്റവും ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. ഇതിൽ അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും അതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളിൽ ചേർക്കുന്നത്. ചില രാസ പദാർത്ഥങ്ങളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ എല്ലാ ജില്ലകളിലും നിറപറക്കെതിരെ കേസുകളുണ്ട്. നേരത്തെ കർഷന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നോട്ട് പോയത് ഏറെ എതിർപ്പുകൾക്കും സമ്മർദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി തുടർന്ന് പോകാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. നിറപറക്കെതിരെ വർഷങ്ങൾക്കു മുമ്പേ പരാതികൾ ലഭിച്ചിരുന്നു. എന്നാൽ കമ്പനി അധികൃതരുടെ സ്വാധീനവും സമ്മർദവും നടപടി കടലാസിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ നിരന്തരമായ പരാതിയെ തുടർന്ന് ഭക്ഷസുരക്ഷാ വിഭാഗം കഴിഞ്ഞ മൂന്ന് വർഷമായി നിറപറ കമ്പനിയെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വാണിംങ് നോട്ടീസ് നൽകിയെങ്കിലും ഇതിന് യാതൊരു വിലയിൽ കമ്പനി കൽപിച്ചിരുന്നില്ല. പിന്നീട് നിരോധനം നടപ്പാക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേവാങ്ങിച്ച് വിപണനം തുടർന്നെങ്കിലും ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

തുടർന്ന് ഹൈക്കോടതി വീണ്ടും സാമ്പിൾ പിശോധ നടത്താൻ ഉത്തരവിട്ടു. പിന്നീട് നടത്തിയ സാമ്പിളുകളിലും മായം കണ്ടെത്തിയിട്ടുണ്ട് . ഈ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണിപ്പോൾ. ഇതിന്റെ നടപടിക്രമങ്ങൾ നടന്നു വരുന്നതിനിടെയാണ് മലപ്പുറം തിരൂരിൽ ഉപഭോക്താവിന്റെ പരാതി നിറപറക്കെതിരെ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP