Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

സരിതയുടെ കത്തിന് പിന്നിൽ ഗണേശ് കുമാറെന്ന് ഫെനി ബാലകൃഷ്ണൻ; മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജം; കത്തിൽ കൂട്ടിച്ചേർക്കലും തിരുത്തലുകളുമുണ്ട്; പ്രേരിപ്പിച്ചത് ഗണേശിന്റെ പി എ പ്രദീപ് കുമാറും ബാലകൃഷ്ണ പിള്ളയുടെ ബന്ധു മനോജും

സരിതയുടെ കത്തിന് പിന്നിൽ ഗണേശ് കുമാറെന്ന് ഫെനി ബാലകൃഷ്ണൻ; മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജം; കത്തിൽ കൂട്ടിച്ചേർക്കലും തിരുത്തലുകളുമുണ്ട്; പ്രേരിപ്പിച്ചത് ഗണേശിന്റെ പി എ പ്രദീപ് കുമാറും ബാലകൃഷ്ണ പിള്ളയുടെ ബന്ധു മനോജും

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചു കൊണ്ടുള്ള കത്തിന് പിന്നിൽ മുന്മന്ത്രി കെ ബി ഗണേശ് കുമാറെന്ന് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. ഇപ്പോൾ പുറത്തുവിട്ട കത്തിൽ മുമ്പില്ലാത്ത പലകാര്യങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് ഫെനി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ ഉന്നയിക്കുന്ന ലൈംഗികാരോപണം യാഥാർത്ഥ കത്തിൽ ഉണ്ടായിരുന്നില്ലെന്നും ഫെനി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ആരോപണം കൂട്ടിച്ചേർക്കാൻ ഗണേശ് കുമാറും ഗണേശിന്റെ പി.എ പ്രദീപ് കുമാറും ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ മനോജും ചേർന്നാണ് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയെ താഴെയിറക്കാൻ കൂട്ടു നിൽക്കണമെന്ന് തന്നോട് ഗണേശ് ആവശ്യപ്പെട്ടുവെന്നും പറ്റില്ലെന്ന് താൻ പറഞ്ഞതായും ഫെനി അറിയിച്ചു. കഴിഞ്ഞ മാസം ഒമ്പതിന് ഗണേശ് കുമാറിന്റെ പി.എ പ്രദീപ് കുമാർ നേരിൽ കണ്ടാണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീട് ഗണേശ് തന്നെ ഫോണിലും ബന്ധപ്പെട്ടു. ഒപ്പം നിന്നാൽ കാർ സമ്മാനമായി നൽകാമെന്ന് ഗണേശിന്റെ പി.എ വാഗ്ദാനം ചെയ്തതായും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി.

ഇതോടെ സരിതയുടെ പുതിയ കത്ത് രണ്ടാം പതിപ്പാണെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ശക്തികൂടുന്നത്. സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന വലിയ ലോബിയാണ് ഇപ്പോൾ വിവാദത്തിനു പിന്നിലെന്നും ബാറുടമകളുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഫെനിബാലകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ കത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതും ആലോചനയിലുണ്ട്. നേരത്തെ കത്ത് പുറത്തുവിട്ടത് താനാണെന്ന് ബിജു രാധാകൃഷ്ണനും അവകാശ വാദം ഉന്നയിച്ചിരുന്നു. ഗണേശ് കുമാറിനെ തല്ലിയത് താനാണെന്നും പറഞ്ഞിരുന്നു. എന്നാൽ ഗണേശ് കുമാറിനെ തല്ലിയത് ഒരു കോൺഗ്രസ് നേതാവാണെന്നാണ് സൂചന. ഇത് പുറത്തായതോടെ ബിജു രാധാകൃഷ്ണന്റെ വാദങ്ങൾ പൊളിഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സരിതയുടെ കത്ത് വ്യാജമെന്ന് ഫെനി ബാലകൃഷ്ൺ തന്നെ പറയുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റാണ് സരിതയുടേതെന്ന പേരിൽ കത്ത് പുറത്തു വിട്ടത്. 2013 ജൂലൈയിൽ പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ താൻ എഴുതിയ കുറിപ്പാണിതെന്നു ചാനൽ അഭിമുഖത്തിൽ സരിതയും അറിയിച്ചു. മന്ത്രിമാരായ എ. പി. അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എംപിമാരായ കെ. സി. വേണുഗോപാൽ, ജോസ് കെ. മാണി, ഹൈബി ഈഡൻ എംഎൽഎ, എ. പി. അബ്ദുല്ലക്കുട്ടി എംഎൽഎ, ബഷീറലി തങ്ങൾ, കെപിസിസി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, എഡിജിപി കെ. പത്മകുമാർ എന്നിവരുടെ പേരുകളും കത്തിലുണ്ടെന്നാണു വെളിപ്പെടുത്തൽ.

ഇത്തരമൊരു കത്ത് സരിത നൽകിയത് ഫെനി ബാലകൃഷ്ണനാണ്. അതുകൊണ്ട് തന്നെ അതിലെ വെളിപ്പെടുത്തലുകൾ ഫെനിക്കും അറിയാം. ഈ സാഹചര്യത്തിലാണ് ഫെനിയുടെ വെളിപ്പെടുത്തലിന് ശക്തികൂടുന്നത്. സോളാർ കേസ് പ്രതി സരിത നായരുടെ ആരോപണവും യാഥാർഥ്യവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിരുന്നു. സരിത എഴുതിയെന്ന് പറയുന്ന കത്ത് പലപ്രാവശ്യം ചർച്ച ചെയ്തതാണ്. അന്നൊന്നും തന്റെ പേര് ഉയർന്നു വന്നില്ല. സരിതയുടെ ആക്ഷേപം തന്നെ അത്ഭുതപ്പെടുത്തിയെന്നും ആരോപണത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്നും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. സരതിയുടെ കത്ത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പേര് അതിലില്ലെന്നും ആർ ബാലകൃഷ്ണപിള്ള നേരത്തെ പറഞ്ഞിട്ടുണ്ട്. ജയിൽ ഡി.ജി.പിയെ സോളാർ കമ്മിഷൻ വിസ്തരിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പേരില്ലെന്നാണ് പറഞ്ഞത്. ബിജു രാധാകൃഷ്ണൻ ക്രോസ് വിസ്താരം ചെയ്തപ്പോഴും സരിത ഇക്കാര്യം നിഷേധിക്കുകയും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നു.

ഇപ്പോൾ ഇത്തരത്തിൽ ഒരു കത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാധ്യതകൾ ഇല്ലാതാക്കാനുള്ള നീക്കമാണിത്. രാഷ്ട്രീയമായി യു.ഡി.എഫിനെ തോൽപിക്കണമെന്ന് ആഗ്രഹിക്കുന്ന വൻ സാമ്പത്തിക ശക്തിക്ക് ഇതുമായി ബന്ധമുണ്ട്. യു.ഡി.എഫ് സർക്കാറിന്റെ നടപടി കൊണ്ട് നഷ്ടം വന്ന മദ്യലോബികളും അധികാരത്തിലേറാൻ കഴിയുമെന്ന് കരുതുന്ന പ്രതിപക്ഷവും ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കാൻ പോന്നതാണ് ഫെനിയുടെ നിലപാടും. അതുകൊണ്ട് തന്നെ സരിതയുടെ കത്തിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP