Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉച്ചയ്ക്ക് 12 മണിക്കുള്ള പത്രസമ്മേളനം ഒന്നേമുക്കാൽ മണിക്കൂറു കഴിഞ്ഞ് സനൽ ഫിലിപ്പ് മാറ്റിച്ചു; പാലായും പ്രസ് ക്ലബ്ബുമായുള്ള ഹോട്‌ലൈൻ ബന്ധം തുറന്നുകാട്ടി ശ്യാംലാൽ; പൂഞ്ഞാറിലെ വിമതനെ വാർത്തയാക്കിയതിനോ കാരണം കാണിക്കൽ നോട്ടീസ്?

ഉച്ചയ്ക്ക് 12 മണിക്കുള്ള പത്രസമ്മേളനം ഒന്നേമുക്കാൽ മണിക്കൂറു കഴിഞ്ഞ് സനൽ ഫിലിപ്പ് മാറ്റിച്ചു; പാലായും പ്രസ് ക്ലബ്ബുമായുള്ള ഹോട്‌ലൈൻ ബന്ധം തുറന്നുകാട്ടി ശ്യാംലാൽ; പൂഞ്ഞാറിലെ വിമതനെ വാർത്തയാക്കിയതിനോ കാരണം കാണിക്കൽ നോട്ടീസ്?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ പൊള്ളത്തരം തുറന്നുകാട്ടി മാദ്ധ്യമപ്രവർത്തരനായ വി എസ് ശ്യാം ലാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. റിപ്പോർട്ടർ ടിവിയിലെ സനൽ ഫിലിപ്പിന് കോട്ടയം പ്രസ് ക്ലബ്ബ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലെ കള്ളത്തരമാണ് ശ്യാംലാൽ തുറന്നു കാട്ടുന്നത്.

ശ്യാംലാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലേക്ക്....

നിയന്ത്രണം വരുന്ന വഴികൾ!!

സുഹൃത്തേ,
കോട്ടയം പ്രസ് ക്ലബ്ബിൽ ഏപ്രിൽ അഞ്ചിന് രാവിലെ 12ന് വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സജി മഞ്ഞക്കടമ്പൻ എന്ന വ്യക്തിയുടെ വാർത്താസമ്മേളനം താങ്കളുടെ പ്രേരണയാൽ കോട്ടയം ടി.ബിയിൽ നടത്തിയതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പ്രവണത കെ.യു.ഡബ്ല്യു.ജെയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽസ്ഥിരതയെയും ബാധിക്കുമെന്ന് താങ്കൾക്ക് അറിയാമല്ലോ. ഇത്തരം പ്രവണതകൾ ഇനി ആവർത്തിക്കരുതെന്ന് അറിയിക്കുന്നു. ഇത് സംബന്ധിച്ച് താങ്കൾക്ക് വിശദീകരണമുണ്ടെങ്കിൽ ഏപ്രിൽ ഏഴിനകം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എസ്.മനോജ് (പ്രസിഡന്റ്)
ഷാലു മാത്യു (സെക്രട്ടറി)
* * *

ആർക്കും ഒന്നും പുടികിട്ടീലാന്നറിയാം. നുമ്മടെ റിപ്പോർട്ടർ ടീവിലെ കോട്ടയം പ്രതിനിധിയും ചീഫ് റിപ്പോർട്ടറുമായ സനൽ ഫിലിപ്പിന് കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദേശാഭിമാനിക്കാരനായ എസ്.മനോജും സെക്രട്ടറിയും മംഗളംകാരനുമായ ഷാലു മാത്യുവും ചേർന്നു കൊടുത്ത കത്ത് അഥവാ മുന്നറിയിപ്പ് അഥവാ കാരണം കാണിക്കൽ നോട്ടീസാണിത്. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സ്ഥാപനങ്ങൾക്ക് അവരുടെ ചെയ്തികളുമായി ബന്ധമില്ലെന്ന് ആദ്യമേ തന്നെ പറയട്ടെ. പരിചയപ്പെടുത്തലിനായി സ്ഥാപനങ്ങൾ പരാമർശിച്ചുവെന്നു മാത്രം.

തിരുവനന്തപുരത്ത് ഒഴികെ ബാക്കി 13 ജില്ലകളിലും പ്രസ് ക്ലബ്ബുകൾ കേരളാ പത്രപ്രവർത്തക യൂണിയൻ അഥവാ കെ.യു.ഡബ്ല്യു.ജെ. നിയന്ത്രണത്തിലാണ്. തിരുവനന്തപുരത്ത് മാത്രം യൂണിയൻ എന്നത് കേസരി സ്മാരക ജേർണലിസ്റ്റ്‌സ് ട്രസ്റ്റാണ്. ഈ സ്ഥാപനങ്ങളുടെ പ്രസിഡന്റും സെക്രട്ടറിയും എന്നു പറഞ്ഞാൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമാണ്. അതായത് സനൽ ഫിലിപ്പിന് കത്തു കൊടുത്തത് യൂണിയനാണെന്നർത്ഥം.

എന്താണ് സനൽ ഫിലിപ്പിന് ലഭിച്ച നോട്ടീസിന് കാരണം? വിശദമായിത്തന്നെ അന്വേഷിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തിരുന്നു തന്നെ എനിക്കത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതിനാൽ കോട്ടയത്തു പോകാനൊന്നും നിന്നില്ല. അന്വേഷിച്ചു കണ്ടെത്തിയത് മുഴുവൻ പറഞ്ഞാൽ പല 'സുഹൃത്തുക്കൾക്കും' ഇഷ്ടമാവില്ല. പക്ഷേ, ചിലത് പറയാതിരിക്കാനുമാവില്ല.

കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ വിമതശബ്ദമുയർത്തി നിൽക്കുന്ന ഒരു നേതാവിന്റെ ബൈറ്റെടുത്തു. സജി മഞ്ഞക്കടമ്പനാണ് ഈ നേതാവ്. പൂഞ്ഞാറിൽ സീറ്റ് ലഭിക്കും എന്ന് സജി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടാവാത്ത സാഹചര്യത്തിൽ സജി വിമതനായി മത്സരിക്കാൻ ഒരുങ്ങുകയാണ്. ഏതൊരു മാദ്ധ്യമപ്രവർത്തകനെ സംബന്ധിച്ചിടത്തോളവും ചൂടുള്ള വാർത്താവിഷയമാണ് സജി മഞ്ഞക്കടമ്പൻ എന്നർത്ഥം.
സജി മഞ്ഞക്കടമ്പനെ കണ്ടെത്താൻ സനൽ ഫിലിപ്പും കോട്ടയത്തെ മറ്റു മാദ്ധ്യമപ്രവർത്തകരും രണ്ടു മൂന്നു ദിവസമായി ശ്രമിച്ചുവരികയായിരുന്നു. എന്നാൽ സജി തന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു വച്ചു. സജിക്കൊപ്പം എപ്പോഴുമുണ്ടാവുന്ന നാലു കൂട്ടുകാരുടെ നമ്പർ ഉണ്ടായിരുന്നു എന്നതാണ് സനൽ ഫിലിപ്പിന്റെ നേട്ടം. ചാനലിൽ സജി ചർച്ചയ്ക്ക് അതിഥിയായി വരുമ്പോഴെല്ലാം പ്രസാദ്, ഗൗതം, കാപ്പൻ, ഓജോ എന്നീ നാലു കൂട്ടുകാരും അദ്ദേഹത്തിനൊപ്പമുണ്ടാവും. അവരിൽ ഒരാളിലൂടെ സജിയിലേക്കെത്തിയ സനൽ കക്ഷിയെ കോട്ടയം ടി.ബിയിലെത്തിച്ചു. ഒറ്റയ്ക്ക് ബൈറ്റെടുത്ത് റിപ്പോർട്ടർ എക്‌സ്‌ക്ലൂസീവ് അടിക്കുക എന്നതു തന്നെയായിരുന്നു സനലിന്റെ ലക്ഷ്യം.

ടി.ബിയിൽ വച്ച് കണ്ടപ്പോഴാണ് സനലിനോട് സജി പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, കൈരളി പീപ്പിൾ എന്നിവയുടെ റിപ്പോർട്ടർമാർ കഴിഞ്ഞ രാത്രി വരെ തന്നെ തുടർച്ചയായി വിളിക്കുന്നുണ്ടായിരുന്നു. അവരെ ഒഴിവാക്കി റിപ്പോർട്ടറിനു മാത്രം ബൈറ്റ് നൽകുന്നത് മര്യാദകേടാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളുടെ അഭ്യർത്ഥന സനൽ എതിർത്തില്ല. ടി.ബിയിൽ തന്റെ ബൈറ്റെടുക്കാൻ റിപ്പോർട്ടറിലെ സനൽ ഫിലിപ്പ് എത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഒപ്പം കൂടാമെന്നും സജി തന്നെ മറ്റു മൂന്നു ചാനലുകാരെ വിളിച്ചറിയിച്ചു.

ലൈവ് കൊടുക്കുന്നതിനുള്ള ബാക്ക് പായ്ക്കുമായിട്ടാണ് ഏഷ്യാനെറ്റ്, മാതൃഭൂമി റിപ്പോർട്ടർമാർ എത്തിയത്. ടി.ബിയുടെ മുറ്റത്തുനിന്ന് സംസാരിക്കാൻ സജി മഞ്ഞക്കടമ്പൻ വിഷമം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഒരു മുറി നാലു റിപ്പോർട്ടർമാരും ചേർന്ന് തരപ്പെടുത്തി. മാതൃഭൂമി ഉച്ചയ്ക്ക് 2 മണി വാർത്തയിൽ സജിയുടെ ബൈറ്റ് ലൈവ് കൊടുത്തു. അപ്പോൾത്തന്നെ ബൈറ്റെടുത്ത എല്ലാ ചാനലുകാരെയും പ്രസ് ക്ലബ്ബിൽ നിന്നു വിളിച്ചു. ബൈറ്റ് എടുക്കുന്നതിനു കാരണഭൂതനായ സനലിനെയും ക്ലബ്ബിൽ നിന്നു വിളിച്ചു. കാരണം കാണിക്കൽ നോട്ടീസ് അപ്പോൾത്തന്നെ കൈമാറുകയും ചെയ്തു.

അതിനുമാത്രം വലിയ എന്തു കുറ്റമാണ് സനൽ ഫിലിപ്പ് ചെയ്തത്? എനിക്കു മനസ്സിലാവുന്നില്ല. അതു മനസ്സിലാക്കാനും മാത്രമുള്ള വിവരം എനിക്കില്ലാത്തതിനാലായിരിക്കാം. പത്രസമ്മേളനങ്ങൾക്ക് ഈടാക്കുന്ന ഫീസാണ് പ്രസ് ക്ലബ്ബുകൾക്കുള്ള പ്രധാന വരുമാനസ്രോതസ്സ്. അങ്ങനെയുള്ള വരുമാനം നഷ്ടപ്പെടുന്നതിന് സനൽ ഫിലിപ്പ് വഴിവച്ചു എന്നാണ് ക്ലബ്ബ് ഭാരവാഹികളുടെ ആരോപണം. സജി മഞ്ഞക്കടമ്പൻ കോട്ടയം പ്രസ് ക്ലബ്ബിൽ ഏപ്രിൽ അഞ്ചിന് 12 മണിക്ക് പത്രസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നുവത്രേ. ഇത് സനൽ ഫിലിപ്പിന്റെ പ്രേരണയാൽ കോട്ടയം ടി.ബിയിൽ വച്ച് നടത്തിയെന്ന് പ്രസ്സ് ക്ലബ്ബിന് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്.

എന്നാൽ, അത്തരമൊരു പത്രസമ്മേളനത്തിന് സജി മഞ്ഞക്കടമ്പൻ ഉദ്ദേശിച്ചിരുന്നില്ലെന്നതാണ് സത്യം. ആർക്കുവേണമെങ്കിലും സജിയെ വിളിച്ച് ഇത് അന്വേഷിക്കാം. തിങ്കളാഴ്ച രാത്രി 10.30 മുതൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി വരെ സജിയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. പ്രസ് ക്ലബ്ബിൽ നിന്ന് സജിയെ അങ്ങോട്ടു വിളിച്ചിട്ടുണ്ടാവാം. പക്ഷേ, പത്രസമ്മേളനം നടത്താൻ താല്പര്യം പ്രകടിപ്പിച്ച് ക്ലബ്ബിലേക്ക് സജി വിളിച്ചിട്ടില്ലെന്നുറപ്പ്.

പിന്നെന്താണ് ഈ നോട്ടീസിനു പിന്നിലുള്ള പ്രേരണ? അവിടെയാണ് കോട്ടയം പ്രസ് ക്ലബ്ബിലെ ചിലരും പാലായുമായുള്ള ഹോട്ട്‌ലൈൻ ബന്ധം വെളിവാകുന്നത്. ചിലർക്കെതിരെ പത്രസമ്മേളനം നടത്താൻ ആരെങ്കിലും പ്രസ് ക്ലബ്ബിനെ സമീപിച്ചാൽ അപ്പോൾത്തന്നെ എതിർകക്ഷി വിവരമറിയുമെന്ന ആക്ഷേപമുണ്ട്. വഴിവിട്ട ബന്ധങ്ങൾ പുലർത്തുന്ന ചിലർ പത്രപ്രവർത്തക സമൂഹത്തിലുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. കോട്ടയത്ത് മാത്രമല്ല, അത്തരക്കാർ എല്ലായിടത്തുമുണ്ട്. ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാലാണ് സജി മഞ്ഞക്കടമ്പൻ പത്രസമ്മേളന വേദിയായി ക്ലബ്ബ് തിരഞ്ഞെടുക്കാതിരുന്നത് എന്ന് കരുതുന്നു. പക്ഷേ, ഭാരവാഹികൾ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുന്നത്, അല്ലെങ്കിൽ തട്ടിപ്പുകാരിൽ ചിലർ ഭാരവാഹികളാവുന്നത് ഒരു ക്ലബ്ബിനും ഭൂഷണമല്ല.

പ്രസ് ക്ലബ്ബിൽ ചൊവ്വാഴ്ച 12 മണിക്ക് പത്രസമ്മേളനം നടക്കുമ്പോൾ സനൽ ഫിലിപ്പ് അവിടെത്തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.45നാണ് സനൽ ക്ലബ്ബിൽ നിന്നിറങ്ങി ടി.ബിയിലേക്കു പോകുന്നത്. 12ന് ക്ലബ്ബിൽ നടത്താനിരുന്ന പത്രസമ്മേളനം എങ്ങനെയാണാവോ ഒന്നേമുക്കാൽ മണിക്കൂറിനു ശേഷം മാറ്റിവെയ്പിക്കുന്നത്! സനൽ ഫിലിപ്പിന്റെ കൈവശം 'ടൈം മെഷിൻ' വല്ലതും ഉണ്ടോ ആവോ! ഈ പ്രവണത കെ.യു.ഡബ്ല്യു.ജെയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽസ്ഥിരതയെയും ബാധിക്കുമെന്ന് സനലിന് അറിയാമല്ലോ എന്ന് യൂണിയൻ. ഹ.. ഹ... ഹ.... കെട്ടുറപ്പ്.. ഐക്യം... തൊഴിൽസ്ഥിരത... പ്രസ് ക്ലബ്ബിലെ പത്രസമ്മേളനം നടക്കാതിരുന്നാൽ... ചിരിക്കാതെന്തു ചെയ്യും.

എന്താണ് കെ.യു.ഡബ്ല്യു.ജെ.? പത്രപ്രവർത്തകർക്ക് തൊഴിൽപരമായ ബുദ്ധിമുട്ടോ പ്രതിസന്ധിയോ ഉണ്ടാവുകയാണെങ്കിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാനുള്ള സംഘടന. ഇക്കാര്യം മര്യാദയ്ക്കു ചെയ്യുന്നില്ലെന്നതു പോകട്ടെ, പത്രപ്രവർത്തകരെ മര്യാദയ്ക്കു ജോലി ചെയ്യാൻ യൂണിയൻ സമ്മതിക്കില്ലെന്നായാലോ? തൊഴിൽസ്ഥിരതയെക്കുറിച്ച് കോട്ടയം ക്ലബ്ബ് ഭാരവാഹികൾ പറയുന്നു. ഇന്ത്യാവിഷനിലാണ് ഇപ്പോഴും എനിക്കു ജോലി എന്നു കൂടി പറയാം. തൊഴിൽസ്ഥിരതയ്ക്കുള്ള കെ.യു.ഡബ്ല്യു.ജെ. ഇടപെടലിനെക്കുറിച്ച് കൂടുതൽ പറയേണ്ടല്ലോ.

ഏതു റിപ്പോർട്ടർ ഏതു വാർത്ത ചെയ്യണമെന്ന് കെ.യു.ഡബ്ല്യു.ജെ. ഭാരവാഹികളല്ല തീരുമാനിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ മറ്റാരും ബൈറ്റെടുക്കാൻ പറ്റില്ലെന്ന് അങ്ങ് പാലാ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ പോയി പറഞ്ഞാൽ മതി.

ഒരു സാങ്കല്പിക സന്ദർഭം പറയാം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നു എന്നു കരുതുക. അദ്ദേഹം പ്രസ് ക്ലബ്ബിലോ കേസരി ട്രസ്റ്റിലോ രാവിലെ 11 മണിക്ക് 'മീറ്റ് ദ പ്രസ്' വച്ചിട്ടുണ്ടെന്നും കരുതുക. ചുമ്മാ കരുതെന്നേ.. രാവിലെ 9.30ന് എന്റെ സ്വാധീനമുപയോഗിച്ച് ഞാൻ പ്രധാനമന്ത്രിയുടെ ബൈറ്റെടുത്ത് എക്‌സ്‌ക്ലൂസീവടിച്ചാൽ അത് എന്റെ കഴിവ്. 'മീറ്റ് ദ പ്രസ്' നിശ്ചയിച്ചിരിക്കുമ്പോൾ നേരത്തേ അഭിമുഖം നടത്തി പ്രാധാന്യം കുറച്ചു എന്നൊക്കെ പറഞ്ഞ് എന്നെ മൂക്കിൽക്കയറ്റാൻ ഏതെങ്കിലും ഭാരവാഹി വന്നാൽ ആദ്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. മനസ്സിലാക്കാതെ വീണ്ടും ചൊറിഞ്ഞാൽ അടിച്ച് കരണക്കുറ്റി പുകയ്ക്കും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ അത്രയ്ക്കു ബോറന്മാരല്ല തിരുവനന്തപുരത്തെ ഭാരവാഹികൾ എന്നത് വേറെ കാര്യം.

സനൽ ഫിലിപ്പിനോട് എനിക്കു പറയാനുള്ളത്. കോട്ടയം പ്രസ് ക്ലബ്ബ് ഭാരവാഹികൾ തന്നെ കത്ത് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിടുക. അവന്മാരെ അല്ലെങ്കിൽ അവന്മാരെക്കൊണ്ട് ഈ നാറിയ കളി കളിപ്പിച്ചവന്മാരെ പോയി തൂങ്ങിച്ചാവാൻ പറ. അവന്മാർ ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതിലും നല്ലത് അതാ..

മറ്റാരുടെയോ സമ്മർദ്ദത്തിന് മനോജും ഷാലുവും വഴങ്ങിപ്പോയതാകാമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും ഒരു വിശദീകരണം നൽകാൻ അവർക്ക് ഉത്തരവാദിത്വമുണ്ട്.

 

 

നിയന്ത്രണം വരുന്ന വഴികൾ!!------------------------------------സുഹൃത്തേ,കോട്ടയം പ്രസ് ക്ലബ്ബിൽ ഏപ്രിൽ അഞ്ചിന് ര...

Posted by VS Syamlal on Wednesday, April 6, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP