Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നളിനി നെറ്റോ വെറും പ്രിൻസിപ്പൽ സെക്രട്ടറിയല്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ അധികാര കേന്ദ്രം ഐഎഎസുകാരിയുടെ കൈയിൽ; അധികാരം മാറുമ്പോൾ മണിയടിച്ച് താക്കോൽ സ്ഥാനത്ത് എത്തുന്ന ഉദ്യോഗസ്ഥർ സെൻകുമാറിന് പിന്നാലെ പണി വാങ്ങിച്ചു കൂട്ടും; ചീഫ് സെക്രട്ടറി പോലും ഇനി അപ്രസക്തൻ

നളിനി നെറ്റോ വെറും പ്രിൻസിപ്പൽ സെക്രട്ടറിയല്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ അധികാര കേന്ദ്രം ഐഎഎസുകാരിയുടെ കൈയിൽ; അധികാരം മാറുമ്പോൾ മണിയടിച്ച് താക്കോൽ സ്ഥാനത്ത് എത്തുന്ന ഉദ്യോഗസ്ഥർ സെൻകുമാറിന് പിന്നാലെ പണി വാങ്ങിച്ചു കൂട്ടും; ചീഫ് സെക്രട്ടറി പോലും ഇനി അപ്രസക്തൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പരമാധികാരി ചീഫ് സെക്രട്ടറിയാണ്. ഒരു ഐഎഎസുകാരന്റെ സ്വപ്‌നം തന്ന ചീഫ് സെക്രട്ടറിയാവുക എന്നതാണ്. സീനിയോറിട്ടി അനുസരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ആകാനെ മിക്കവർക്കും വിധി ഉണ്ടാവൂ. ഡിജിപി പോലും അധികാരത്തിന്റെ കണക്കിൽ ചീഫ് സെക്രട്ടറിക്ക് താഴെയാണ്. എന്നാൽ പിണറായി മന്ത്രിസഭയുടെ കാലത്ത് ചീഫ് സെക്രട്ടറിയെക്കാൾ അധികാരം മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്കായിരിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച നളിനി നെറ്റൊയെന്ന കർശനക്കാരിയായ ഉദ്യോഗസ്ഥയാണ് ഇനി താരം.

യുഡിഎഫ് സർക്കാരിന്റെ തുടക്ക കാലത്ത് തീർത്തും അപ്രധാന തസ്തികയിലായിരുന്നു നളിനി നെറ്റോയെന്ന ഐഎഎസുകാരി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്ന നിലയിൽ ആരോടും പരിഭവമില്ലാതെ ഒതുങ്ങിക്കഴിഞ്ഞ നളിനി നെറ്റോ ഇന്ന് അതിശക്തയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ നളിനി നെറ്റോയ്ക്ക് സർവ്വാധികാരവും ഇന്നുണ്ട്. എല്ലാ തീരുമാനവും മുഖ്യമന്ത്രി പിണറായി വിജയൻ, നളിനി നെറ്റോയെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. ഇത് മറ്റ് ഐഎഎസുകാരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഡിജിപി സ്ഥാനത്ത് നിന്നുള്ള ടിപി സെൻകുമാറിന്റെ മാറ്റത്തിന് പിന്നിലും നളിനി നെറ്റോയുടെ അദൃശ്യ കരങ്ങളാണ്. അഴിമതിക്ക് കീഴ്‌പ്പെടുന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെയെല്ലാം അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് നളിനി നെറ്റോയുടെ തീരുമാനം.

സാധാരണ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകുന്ന ഐഎഎസുകാർ മറ്റ് വകുപ്പുകളൊന്നും ഭരിക്കാറില്ല. എന്നാൽ ഇവിടെ അതും മാറുന്നു. ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയെന്ന പദവി നിലനിർത്തികൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നേർവഴിക്ക് നയിക്കുന്ന ചുമതല നളിനി നെറ്റോ ഏറ്റെടുക്കുന്നത്. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ വിരമിക്കലിന് മുമ്പ് തന്നെ നളിനി നെറ്റോയെ ഒതുക്കാൻ യുഡിഎഫ് സർക്കാരിലെ ഉന്നതരുടെ സഹായത്തോടെ ചിലർ കരുനീക്കം നടത്തിയിരുന്നു. ജിജി തോംസൺ വിരമിക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലമായിരുന്നു. ഇതുയർത്തി ജിജി തോംസണ് കാലാവധി നീട്ടികൊടുക്കാൻ അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരുനീക്കം നടത്തി. എന്നാൽ അത് വിജയിച്ചില്ല. അങ്ങനെ ഒരു മാസത്തേക്ക് പികെ മൊഹന്തി ചീഫ് സെക്രട്ടറിയായി.

മൊഹന്തി വിരമിക്കുമ്പോൾ സ്വാഭാവികമായും നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥ കളികൾ എല്ലാം മാറ്റി മറിച്ചു. കേന്ദ്ര സർവ്വീസിലായിരുന്ന എസ്എം വിജയാനന്ദനെ കേന്ദ്ര ഡെപ്യൂട്ടേഷൻ ഒഴിവാക്കി കേരളത്തിലെത്തിച്ചു. സീനിയോറിട്ടി ഉയർത്തി വിജയാനന്ദനെ ചീഫ് സെക്രട്ടറിയുമാക്കി. ഇവിടെ ഉദ്യോഗസ്ഥ ലോബിയുടെ ലക്ഷ്യം നളിനി നെറ്റോയായിരുന്നു. മൊഹന്തി ചീഫ് സെക്രട്ടറിയായാൽ അടുത്ത വർഷം മാർച്ച് വരെ അദ്ദേഹത്തിന് സർവ്വീസുണ്ട്. ഇതിനിടെയിൽ ചീഫ് സെക്രട്ടറി കസേരയിൽ നളിനി നെറ്റോയ്ക്ക് എത്താൻ കഴിയില്ല. വിജയാനന്ദൻ വിമരിച്ച ശേഷം നളിനി നെറ്റോ ചീഫ് സെക്രട്ടറിയായാലും അഞ്ച് മാസമേ അവർക്ക് സർവ്വീസ് കാലാവധിയുള്ളൂ. അതുകൊണ്ട് തന്നെ കാബിനെറ്റിൽ നളിനി നെറ്റോയുടെ സാന്നിധ്യം കുറയുമെന്നായിരുന്നു കണക്ക് കൂട്ടൽ.

മാഫിയകൾക്ക് വഴങ്ങാത്ത പ്രകൃതമാണ് നളിനി നെറ്റോയുടേത്. ചീഫ് സെ്ക്രട്ടറിയായാൽ കാബിനെറ്റിലെത്തുന്ന ഫയലുകളെല്ലാം അവർ കാണും. നിയമവിധേയമായതെല്ലാം ചീഫ് സെക്രട്ടറി അംഗീകരിക്കില്ല. ഇതോടെ മന്ത്രിസഭയെ തെറ്റിധരിപ്പിച്ച് മാഫിയകൾക്കായി ഉത്തരവുകൾ ഉണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങൾ പൊളിയും. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥ ലോബിയാണ് വിജയാനന്ദനെ കേരളത്തിലെത്തിച്ച് നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത പൊളിച്ചത്. അതുകൊണ്ടാണ് നളിനി നെറ്റോയെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഐഎഎസുകാരിൽ ഭൂരിഭാഗത്തിനും തിരിച്ചടിയാകുന്നത്. ആരൊക്കെയാണ് ഈ കളിക്ക് നേതൃത്വം നൽകിയതെന്ന് വ്യക്തമായി നളിനി നെറ്റോയ്ക്ക് അറിയാം. അവരുടെ മേൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാം നമ്പർ ഉദ്യോഗസ്ഥ കണ്ണ് വയ്ക്കുമ്പോൾ ഏത് സമയത്തും പിടിവീഴുമെന്ന് അവർക്ക് കണക്ക് കൂട്ടുന്നു.

ചീഫ് സെക്രട്ടറിയാക്കാനുള്ള വഴിമുടക്കിയവർക്ക് എല്ലാ അർത്ഥത്തിലും തിരിച്ചടിയാണ് നളിനി നെറ്റോയുടെ പുതിയ സ്ഥാന ലബ്ദി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവരുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻ ചീഫ് സെക്രട്ടറിക്ക് പലപ്പോഴും കഴിയാറില്ല. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും മറ്റും മുഖ്യമന്ത്രി ഒപ്പുവച്ച ശേഷമേ ചീഫ് സെക്രട്ടറി പോലും അറിയാറുള്ളൂവെന്നതാണ് യാഥാർത്ഥ്യം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതോടെ എല്ലാ ചലനവും ആദ്യം അറിയകുയും സ്വാധീനിക്കുകയും ചെയ്യുന്ന വ്യക്തിയായി നളിനി നെറ്റോ മാറുന്നു. മുഖ്യമന്ത്രി കാണുന്ന എല്ലാ ഫയലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുന്നിലുമെത്തും. അതുകൊണ്ട് തന്നെ മാഫിയയ്ക്കായി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ച് ഉത്തരവുകളുണ്ടാക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾ തടയാൻ നളിനി നെറ്റോയ്ക്ക് കഴിയും. ഇതിനൊപ്പം സുപ്രധാന തസ്തികകളിൽ തന്റെ വിശ്വസ്തരെ നിയമിക്കാനുള്ള അവസരവും നളിനി നെറ്റോയ്ക്ക് കൈവന്നിരിക്കുന്നു.

അടുത്ത വർഷം മാർച്ചിലാണ് ചീഫ് സെക്രട്ടറിയയാ വിജയാനന്ദ് വിരമിക്കുക. സ്വാഭാവികമായും നളിനി നെറ്റോയ്ക്ക ചീഫ് സെക്രട്ടറി പദത്തിലെത്താം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തയാണെങ്കിൽ ഈ പദവി ഏറ്റെടുക്കേണ്ടതില്ലെന്നാണ് നളിനി നെറ്റോയുടെ തീരുമാനം. അഥവാ ചുമതല ഏറ്റെടുത്താലും കുറച്ചുകാലം അവിടെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെക്ക് തിരിച്ചെത്താനാണ് തീരുമാനം. 2017 ഓഗസ്റ്റിലാണ് നളിനി നെറ്റോയുടെ വിരമിക്കൽ തീയതി. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായതിനാൽ ഈ സുപ്രധാന തസ്തികയിൽ വിരമിച്ച ശേഷവും നളിനി നെറ്റോയ്ക്ക് തുടരുകയും ചെയ്യാം. അങ്ങനെ എല്ലാ അർത്ഥത്തിലും അടുത്ത അഞ്ചു വർഷം പിണറായി മന്ത്രിസഭയുടെ സുപ്രധാന തീരുമാനങ്ങളുടെ അണിയറക്കാരിയായി നളിനി നെറ്റോ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ മുഖ്യമന്ത്രിയുമായി നളിനി നെറ്റോയെ തെറ്റിക്കാനുള്ള ശ്രമങ്ങളും സജീവമായിട്ടുണ്ട . എന്നാൽ ആർക്കും പിടികൊടുക്കാത്ത പിണറായി വിജയന് അടുത്തെത്താൻ പോലും ഇവർക്ക് കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.

എം ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നതും നളിനി നെറ്റോയ്ക്ക് തുണയാണ്. പൊളിറ്റിക്കൽ സെക്രട്ടറിയായി എത്തിയ ദിനേശൻ പുത്തലേത്തും സ്വാധീനങ്ങൾക്ക് വഴങ്ങുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ നിയമത്തിനൊപ്പം നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കാൻ നളിനി നെറ്റോയ്ക്ക് കഴിയും.
ഉറച്ച നിലപാടുകളാണ് നളിനി നെറ്റോയുടെ കരുത്ത്. തിരുവനന്തപുരം കളക്ടർ മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള പദവി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുമ്പോഴും വിവാദങ്ങൾക്ക് അപ്പുറം ജനകീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയി. യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ സജീവമാക്കാൻ നടത്തിയ പരിഷ്‌കാരങ്ങൾ ശ്രദ്ധേയമായി. ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയെന്ന താക്കോൽ പദവിയിൽ രമേശ് ചെന്നിത്തല എത്തിയത്. ഇമേജ് ലക്ഷ്യത്തോടെ നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയുമായി.

യുഡിഎഫ് സർക്കാരിന്റെ തെറ്റുകൾ നളിനി നെറ്റോ ചൂണ്ടിക്കാട്ടി. ജനകീയ പിന്തുണയുള്ളതിനാൽ ഈ ഉദ്യോഗസ്ഥയെ മാറ്റുന്നത് ഗുണകരമാകില്ലെന്ന് ആഭ്യന്തരമന്ത്രിയും തിരിച്ചറിഞ്ഞു. പുറ്റിങ്ങൽ ദുരന്തമെത്തിയപ്പോൾ ജനപക്ഷ നിലപാടുമായി നളിനി നെറ്റോ രംഗത്ത് വന്നു. ദുരന്തത്തിന് പൊലീസിന്റെ വീഴ്ച അവർ അക്കമിട്ട് നിരത്തി. അന്ന് അത് അംഗീകരിക്കാൻ ഡിജിപി സെൻകുമാർ തയ്യാറായില്ല. ആഭ്യന്തരമന്ത്രിയുടെ ഡിജിപിയും ഒത്തുകളിക്കുന്നതായും ആക്ഷേപമെത്തി. തന്റെ നിലപാടിനെ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അതിശക്തമായി നലപാട് എടുത്തു. അവിടെ നിന്നാണ് പിണറായിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ഒന്നാം നമ്പർ പേരുകാരിയായി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. ഈ വിവാദവും സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇടത് സർക്കാരിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെയാണ് നളിനി നെറ്റോയെ മൈൻഡ് ചെയ്യാത്ത ഐഎഎസുകാരുടെ ചങ്കിടിപ്പ് കൂട്ടുന്നതും.

നീലലോഹിത ദാസൻ നാടാർ മന്ത്രിയായിരിക്കെ നളിനി നെറ്റോ ഉയർത്തിയ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി. സമ്മർദ്ദങ്ങൾ പലതുണ്ടായിട്ടും അവർ പിന്മാറിയില്ല. സ്ത്രീത്വത്തം ഉയർത്തി നീലനെതിരെ നിലപാട് കടുപ്പിച്ചപ്പോൾ മന്ത്രിക്ക രാജിവയ്‌ക്കേണ്ടി വന്നു. കേരള ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്. മന്ത്രിമാരുടെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥർക്കിടയിൽ പുതു മാതൃകയായി നളിനി നെറ്റോ. അവർ പറഞ്ഞത് തെറ്റാണെന്ന് കേരളീയ പൊതു സമൂഹം വിശ്വസിച്ചതുമില്ല. ഇത് തന്നെയാണ് നളിനി നെറ്റോയെന്ന ഐഎഎസ് ഉദ്യോസ്ഥയ്ക്ക് മലയാളിയുടെ മനസ്സിലെ വിശ്വാസ്യതയ്ക്ക് തെളിവും. ഇത് മുതൽക്കൂട്ടാക്കാൻ തന്നെയാണ് പിണറായിയുടെ ശ്രമവും. സുതാര്യതയും അഴിമതി രഹിത പ്രതിച്ഛായയയുമാണ് നളിനി നെറ്റോയുടെ കരുത്ത്. നിയമത്തെ കാറ്റിൽ പറത്തുന്നതൊന്നും നളിനി നെറ്റോ ചെയ്യുകയില്ല. നീതി ബോധത്തോടെ ആർക്കും വഴങ്ങാതെ പ്രവർത്തിക്കുന്ന ഐഎഎസുകാരിയാണ് അവരെന്ന് ജനത്തിനും അറിയാം.

മാഫിയകളും കച്ചവടക്കാരുമെല്ലാം ഈ ഉദ്യോഗസ്ഥയിൽ നിന്ന് കൃത്യമായ അകലം പാലിക്കും. ഇതു മനസ്സിലാക്കിയാണ് നളിനി നെറ്റോയെ പേഴ്‌സണൽ സ്റ്റാഫിൽ പിണറായി എടുക്കുന്നതും. 1981ലെ ഐഎഎസ് ബാച്ചുകാരിയാണ് നളിനി നെറ്റോ. ചീഫ് സെക്രട്ടറിയുടെ പദത്തിന് തൊട്ടടുത്തുള്ള വ്യക്തി. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം നളിനി നെറ്റോയുടെ വാക്കുകളെ ബഹുമാനത്തോടെ അംഗീകരിക്കേണ്ടതുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP