Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തിയ സുബ്രഹ്മണ്യൻ സ്വാമിയുടെ മുൻപിലെ വഴികൾ അടഞ്ഞേക്കും; ജെയ്റ്റ്‌ലിക്കെതിരായുള്ള ആക്രമണം ബിജെപി നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കുന്നു; മന്ത്രിയാകാനുള്ള സാധ്യത വീണ്ടും ഇല്ലാതായി

കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തിയ സുബ്രഹ്മണ്യൻ സ്വാമിയുടെ മുൻപിലെ വഴികൾ അടഞ്ഞേക്കും; ജെയ്റ്റ്‌ലിക്കെതിരായുള്ള ആക്രമണം ബിജെപി നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കുന്നു; മന്ത്രിയാകാനുള്ള സാധ്യത വീണ്ടും ഇല്ലാതായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിസർവ്ബാങ്ക് ഗവർണർ രഘുറാം രാജനെതിരെയുള്ള പ്രസ്താവനകൾ ലക്ഷ്യംകണ്ടതോടെ അരുൺ ജയ്റ്റിലിക്കെതിരെ വാചകക്കസർത്തുമായി ഇറങ്ങിയ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിക്ക് പണികിട്ടി. ധനമന്ത്രിയെ ലക്ഷ്യമിട്ടും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നിരന്തരം പ്രസ്താവനകൾ നടത്തുന്ന സ്വാമി തലവേദനയായെന്ന് മുതിർന്ന ബിജെപി നേതാക്കൾതന്നെ പറഞ്ഞുതുടങ്ങി. ഇതോടെ അടുത്തുവരുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ നല്ലൊരു മന്ത്രിപദം ഒത്തുകിട്ടുമെന്ന സ്വാമിയുടെ പ്രതീക്ഷകൾ മങ്ങുകയാണ്.

ഒന്നിനു പിന്നാലെ ഒന്നായി ആരോപണങ്ങളുമായി രംഗത്തെത്തുന്ന സ്വാമിയെ എങ്ങനെ നിയന്ത്രിക്കണമെന്ന ആശങ്കയിലാണ് ബിജെപി കേന്ദ്രനേതൃത്വമെന്നാണ് സൂചനകൾ. ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി തൊടുക്കുന്ന ആരോപണങ്ങൾ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് ധനമന്ത്രിയെ തന്നെയാണെന്നാണ് റിപ്പോർട്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷായോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

രാജ്യസഭാംഗമായ സ്വാമി ഉന്നയിക്കുന്ന ആരോപണങ്ങളിൽ ബിജെപി ക്യാമ്പ് നിരാശരാണെന്ന് പ്രമുഖ നേതാവ് പ്രതികരിച്ചു. 'സ്വാമി മാന്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയാണ്. പരസ്യമായ വിമർശനങ്ങളിലൂടെ സർക്കാറിന്റെ അടിത്തറയെ അദ്ദേഹം ദുർബലപ്പെടുത്തുന്നു. അതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണങ്ങളുമാണ്' ബിജെപി ദേശീയ നേതാക്കളിൽ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. ഇതിനിടെ സ്വാമിയുടെ പുതിയ ട്വീറ്റും വിവാദമായിരുന്നു. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ രീതിയിലുള്ള വസ്ത്രധാരണ രീതി പിന്തുടരാൻ മന്ത്രിമാരോട് ബിജെപി നിർദ്ദേശിക്കണമെന്നായിരുന്നു പുതിയ ട്വീറ്റ്.

കോട്ടും ടൈയും കെട്ടിയാൽ അവരെ ഹോട്ടലിലെ വെയ്റ്റർമാരെപ്പോലെയാണ് തോന്നിക്കുന്നതെന്നും ട്വീറ്റിൽ പരിഹസിക്കുന്നുണ്ട്. ഇത് ജെയ്റ്റ്‌ലിയെ ഉന്നംവച്ചായിരുന്നെന്ന ആരോപണം ഉയർന്നതോടെ സംഗതി വിവാദമായി. ഔദ്യോഗിക സന്ദർശനാർത്ഥം ചൈനയിലുള്ള ജെയ്റ്റിലി, കോട്ടും ടൈയും ധരിച്ച് വ്യവസായ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് സ്വാമിയുടെ ട്വീറ്റ് വന്നത്. ജെയ്റ്റ്‌ലിയോട് പറയാനുള്ളത് അദ്ദേഹത്തോടു പറയുമെന്നും പ്രധാനമന്ത്രിയോടും ബിജെപി പ്രസിഡണ്ടിനോടും പറയേണ്ട സാഹചര്യം വരുമ്പോൾ അവരോടും പറയുമെന്നുമായിരുന്നു വിവാദങ്ങൾ സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസം സ്വാമിയുടെ പ്രതികരണം.

അതേസമയം സ്വാമി ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാലാണ് ബിജെപി നേതൃത്വത്തെ കടന്നാക്രമിക്കാൻ ധൈര്യപ്പെടുന്നതെങ്കിലും ജെയ്റ്റ്‌ലിക്കെതിരായ പുതിയ നീക്കങ്ങളിൽ ആ പിന്തുണ ഇല്ലെന്നാണ് സൂചന. മാത്രമല്ല, സംഘപരിവാറും ഇക്കാര്യത്തിൽ സ്വാമിക്കെതിരാണ്. റിസർവ്ബാങ്ക് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എന്നിവർക്കെതിരെയാണ് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.

ഇതിനു തൊട്ടു പിന്നാലെ ഉദ്യോഗസ്ഥരെ പിന്തുണച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രസ്താവനയുമായെത്തി. പരസ്യ വിമർശനം തുടരുന്ന പശ്ചാത്തലത്തിൽ സ്വാമിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നാല് ജനറൽ സെക്രട്ടറിമാർ ബിജെപി ദേശീയ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആർഎസ്എസ് പ്രത്യേക താൽപര്യം എടുത്താണ് സുബ്ഹ്മണ്യൻ സ്വാമിയെ ബിജെപിയിൽ എത്തിച്ചത്.

2013ൽ സ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആർ.എസ്.എസിനും തലവേദനയായി മാറിയെന്നാണ് റിപ്പോർട്ടുകൾ്. സ്വാമിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയെ പരിഹസിച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും രംഗത്തെത്തി. അതിനിടെ മ്ന്ത്രിപദവി ലക്ഷ്യമിട്ടു നീങ്ങുന്ന സ്വാമി എൻഎസ്ജി അംഗത്വക്കാര്യത്തിൽ നടത്തിയ പ്രസ്താവനയും ബിജെപി നേതൃത്വത്തിന് സുഖിച്ചിട്ടില്ല. ഇന്ത്യയുടെ എൻ.എസ്.ജി. അംഗത്വത്തിന് ചൈനയെ അനുകൂലമാക്കാൻ താൻ തയ്യാറാണെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ ഈ ചുമതലയേറ്റെടുക്കാൻ താൻ ഒരുക്കമാണ്.

ചൈനയുടെ അതിഥിയായി താൻ ഈയിടെ പോയിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ ചൈനയിലെ മുതിർന്ന നേതാക്കളുമായി തനിക്കു ബന്ധമുണ്ട്. തന്റെ ആവശ്യപ്രകാരമാണ് കൈലാസ്മാനസസരോവർ പാത തുറന്നുകൊടുത്തത്.- ഇങ്ങനെ പോയി സ്വാമിയുടെ പ്രസ്താവനകൾ. മോദി വിചാരിച്ചിട്ട് നടക്കാത്ത കാര്യം താൻ നടത്തിക്കൊടുക്കുമെന്ന മട്ടിലാണ് സ്വാമി പ്രസ്താവന നടത്തിയതെന്നാണ് ഇപ്പോൾ ബിജെപി നേതൃത്വം കരുതുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ മന്ത്രിപദത്തിലേക്കുള്ള യാത്രയിൽ സ്വാമിക്ക് തിരിച്ചടിയാകുമെന്ന് തീർച്ചായിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP