Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ബ്രേക്ക് ചെയ്യാനായി മത്സരിക്കുമ്പോൾ വിശ്വാസ്യത ഇല്ലാതാവും; എന്നാൽ മത്സരം മുറുകുമ്പോൾ മൂടി വെക്കാൻ കഴിയാതെ വരും; മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ താൽപ്പര്യം ഇല്ലാത്തവരെ മാദ്ധ്യമവിരുദ്ധരാക്കുന്നത് മോശം പ്രവണത: 35 ചാനലുകൾ ഉള്ള കേരളത്തെ കുറിച്ച് പിണറായി വിജയൻ പറയുന്നത്‌

ആദ്യം ബ്രേക്ക് ചെയ്യാനായി മത്സരിക്കുമ്പോൾ വിശ്വാസ്യത ഇല്ലാതാവും; എന്നാൽ മത്സരം മുറുകുമ്പോൾ മൂടി വെക്കാൻ കഴിയാതെ വരും; മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ താൽപ്പര്യം ഇല്ലാത്തവരെ മാദ്ധ്യമവിരുദ്ധരാക്കുന്നത് മോശം പ്രവണത: 35 ചാനലുകൾ ഉള്ള കേരളത്തെ കുറിച്ച് പിണറായി വിജയൻ പറയുന്നത്‌

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ താൽപര്യമില്ലാത്തവരെ മാദ്ധ്യമവിരുദ്ധരെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി. ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ശ്രദ്ധ ഭരണം ഊർജസ്വലമാക്കുന്നതിൽ ആവണമെന്നും അതിന് അവധികൊടുത്ത് മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ പോയി ഇരിക്കരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ക്യാബിനറ്റ് യോഗങ്ങൾക്കുശേഷം ആഴ്ചതോറും മാദ്ധ്യമങ്ങൾക്കുമുന്നിൽ അക്കാര്യം വിശദീകരിച്ചിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ രീതി പിണറായി മാറ്റിയത് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി ഫേസ്‌ബുക്ക് പോസ്റ്റ് നൽകി തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.

ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പറയാമെന്ന പുതിയ കീഴ്‌വഴക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്, കേരള എന്ന ഫേസ്‌ബുക്ക് പേജിലാണ് മാദ്ധ്യമങ്ങൾ എങ്ങനെയാകണമെന്നും മാദ്ധ്യമങ്ങൾക്കുമുന്നിലെത്തേണ്ടത് എപ്പോഴെല്ലാമെന്നും വ്യക്തമാക്കി പിണറായി ന്യൂസ് 18 ചാനലിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം പോസ്റ്റുചെയ്തത്. പിണറായി മാദ്ധ്യമങ്ങളെ കാണാൻ വിമുഖതകാട്ടുന്നതായുള്ള ആരോപണം നിയമസഭയിൽ പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ വിശദീകരണവും തന്റെ കാഴ്ചപ്പാടും മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്.

മാദ്ധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സർക്കാർ എതിരാണെന്നും അത്തരത്തിലുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകുന്നു. മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യേകിച്ച് ക്യാമറയ്ക്കുമുന്നിൽ കഴിഞ്ഞാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. എന്നാൽ അവരെപ്പോലെയാകണണം മറ്റുള്ളവരും എന്ന് നിർബന്ധിക്കരുത്. വേറെ ജോലിയുള്ളതുകൊണ്ട് മാദ്ധ്യമങ്ങളിൽ നിന്ന് ഒന്നൊഴിഞ്ഞുനിന്നാൽ ഉടൻ മാദ്ധ്യമങ്ങളിൽ നിന്് ഒളിച്ചോടിയെന്ന് ആക്ഷേപിക്കരുതെന്നും എപ്പോഴും ക്യാമറയ്ക്കുമുന്നിൽ നിൽക്കണമെന്നു പറയരുതെന്നും പിണറായി പറയുന്നു.

ചാനലുകൾക്ക് എപ്പോഴും വിവാദങ്ങളാണ് വേണ്ടതെന്നും അതിനുള്ള വിഭവങ്ങൾ വിളമ്പാൻ താൽപര്യമില്ലാത്തതുകൊണ്ട് പ്രമുഖർ ചാനലുകളിൽ നിന്ന് ഒഴിഞ്ഞു നടക്കുന്നോ എന്ന് അവർ പരിശോധിക്കണമെന്നും പിണറായി വിമർസിക്കുന്നു. റേറ്റിംഗിനുവേണ്ടി ഏതറ്റംവരെയും പോകാമെന്ന സ്ഥിതി സംസ്‌കാരത്തിന് ആപത്താണെന്നും ചാനലുകൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

പിണറായിയുടെ പോസ്റ്റിന്റെ പൂർണരൂപം:

കൊച്ചു കേരളം എന്നും ഭാഷയെക്കുറിച്ച് ചെറിയ ഭാഷ എന്നും ഒക്കെ പറയുമെങ്കിലും ഈ ചെറിയ മലയാള ഭാഷയിൽ ചാനലുകളുടെ വസന്തമാണ് ഇപ്പോൾ ഉണ്ടാവുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ മുപ്പത്തേഴു ചാനലുകളുണ്ട്. ഇതിൽ രണ്ടെണ്ണം ഇടയ്ക്ക് നിന്നുപോയി. 35 എണ്ണം പ്രവർത്തനക്ഷമതയോടെ തുടരുന്നു. പതിനാല് എന്റർറ്റെയിന്മെന്റ് ചാനലും, ഏഴ് ന്യൂസ് ചാനലും ഇതില്‌പെടും. ഒന്നോർത്താൽ ഇത് അത്ഭുതകരമാണ്. ഈ ചെറിയ നാട്ടിൽ ഇത്രയേറെ ചാനലുകൾക്ക് ഇടമുണ്ടോ? ഉണ്ട് എന്നാണ് തെളിയുന്നത്. ഇത്രയേറെ ചാനലുകൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായും അവയ്ക്കിടയിലെ മത്സരത്തിന്റെ തീവ്രതയും കൂടും. മത്സരം കൂടുമ്പോൾ ചാനലുകളുടെ ഉള്ളടക്കത്തിന്റെ നിലവാരവും വിശ്വാസ്യതയും കുറയാനിടയുണ്ട്. ആധികാരികത ഉറപ്പാക്കിയ ശേഷം വാർത്ത കൊടുക്കാനിരുന്നാൽ ആ വാർത്ത എതിർ ചാനൽ മത്സരബുദ്ധിയോടെ ആദ്യം ബ്രേക്ക് ചെയ്താലോ എന്നാവും ഉത്കണ്ഠ. അപ്പോൾ ആധികാരികത ഉറപ്പാക്കുവാൻ കാത്തുനിൽക്കാതെ വാർത്ത കൊടുത്തു തുടങ്ങും. അത് ചാനലിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്നു.

ചാനലുകളുടെ പരസ്പര മത്സരംകൊണ്ട് ഇങ്ങനെയൊരു ദോഷമുണ്ടാവാം. എന്നാൽ, ദോഷം മാത്രമല്ല, ഗുണവുമുണ്ട്. ഒന്നോ രണ്ടോ ചാനലേ ഉള്ളുവെങ്കിൽ അവർ വിചാരിച്ചാൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്ത വേണമെങ്കിൽ മൂടിവെക്കാം. ഒരുപാടു ചാനലുകൾ ഉള്ളപ്പോൾ ഇത്തരം തമസ്‌ക്കരണങ്ങൾ നടക്കില്ല. രണ്ട് ചാനലുകൾ ഒരു വാർത്ത മൂടിവച്ചാൽ, വേറെ നാലു ചാനലുകൾ ഇതേ വാർത്ത അതിഗംഭീരമായി പ്രേക്ഷകരിലെത്തിക്കും. ഫലമോ? തമസ്‌ക്കരിച്ച ചാനലുകൾക്ക് ആ വാർത്ത കിട്ടിക്കാണില്ല എന്നു ജനം കരുതും. അതല്ലെങ്കിൽ സ്ഥാപിത താല്പര്യത്തോടെ വാർത്ത മറച്ചുവെയ്ക്കുന്ന ചാനലുകളാണതെന്ന് ജനം കരുതും. രണ്ടായാലും, വിശ്വാസ്യതയെ അത് ഇല്ലാതെയാക്കും. മത്സരത്തിൽ നിന്ന് ആ ചാനലുകൾ പുറത്താവും.
മത്സരാധിഷ്ഠിത ചാനൽ വ്യവസായരംഗത്ത് അത്തരം ബുദ്ധിമോശം കാട്ടി സ്വയം ഇല്ലാതാവാൻ ഏതെങ്കിലും ചാനലുകളോ, അതിന്റെ ഉടമകളോ തയ്യാറാവുമെന്നു തോന്നുന്നില്ല. ഇതാണ് പൊതുസ്ഥിതിയെങ്കിലും തങ്ങളാൽ കഴിയുന്നവിധം ചിലരെ രക്ഷിക്കാനും മറ്റുചിലരെ ശിക്ഷിക്കാനും ചാനലുകളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന ചാനൽ വ്യവസായക്കാർ ഇല്ല എന്നു പറയാനാവില്ല. കേരളത്തെയാകെ നടുക്കിയ ഒരു പ്രധാന വിഷയം സംബന്ധിച്ച് ചില ചാനലുകൾ വാർത്ത കൊടുത്ത രീതി പരിശോധിച്ചാൽ നിങ്ങൾക്ക് ഇതു മനസ്സിലാവും.
നിരവധി ചാനലുകളും അവയ്ക്കിടയിൽ മത്സരവും ഉണ്ടാവുന്നതുകൊണ്ട് ഗുണവുമുണ്ട്. അത്തരത്തിലുള്ള ബഹുസ്വരതയും ആരോഗ്യകരമായ മത്സരവുമുണ്ടാവണം. ആരോഗ്യകരമെന്നത് ഊന്നി പറയുകയാണ്. മത്സരം ആരോഗ്യകരമല്ലാത്തതായാൽ വിശ്വാസ്യതയില്ലായ്മയിലേക്ക് വീഴും. അവയ്ക്ക് പിന്നെ രക്ഷയുണ്ടാവില്ല. ചാനലുകളുടെ വൈവിധ്യം നമ്മുടെ വാർത്താരംഗത്തേയും പൊതുരംഗത്തേയും സുതാര്യമാക്കാൻ വലിയ ഒരളവിൽ സഹായകമാവും.

മറ്റു രംഗങ്ങളിലെ സ്വകാര്യസംരംഭങ്ങളെ പോലെയല്ല വാർത്താവിതരണ രംഗത്തെ സ്വകാര്യ സംരംഭങ്ങൾ. മറ്റു രംഗങ്ങളിലെ സ്വകാര്യ സംരംഭങ്ങളെ നയിക്കുന്നത് മുതൽമുടക്കിന്റെ താല്പര്യങ്ങൾ മാത്രമാവും. ചാനൽ രംഗത്ത് മുതൽമുടക്കിന്റെ താല്പര്യങ്ങൾ മാത്രം പരിരക്ഷിച്ചാൽ പോരാ. പ്രേക്ഷകന്റെ താല്പര്യംകൂടി പരിഗണിക്കണം. കൈയിൽ റിമോട്ടുമായി ഇരിക്കുന്ന സാധാരണ പ്രേക്ഷകനാണവിടെ പരമാധികാരി. ഇഷ്ടമില്ലാത്തതു കണ്ടാൽ പ്രേക്ഷകന് ആ നിമിഷം അടുത്ത ചാനലിലേക്ക് പോകാം. ഏതു ചാനലിനെയാണോ പ്രേക്ഷകൻ കൈവിടുന്നത്, ആ ചാനലിന്റെ റേറ്റിങ് താഴും. ജനങ്ങളെ വിശ്വാസത്തിലെടുത്തേ ചാനലുകൾക്ക് മുന്നോട്ട് പോകാനാവൂ എന്നർത്ഥം.

പുറത്തുനിന്നുള്ള സംരംഭകർ മലയാളത്തിൽ ചാനലുകൾ തുടങ്ങുമ്പോൾ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു ഭാഷയിൽ നിന്നും സംസ്‌ക്കാരത്തിൽ നിന്നും ഇവിടേക്ക് വരുന്നവർക്ക് ഇവിടുത്തെ ഭാഷ, അത് വേരുറപ്പിച്ചു നിൽക്കുന്ന ഇവിടുത്തെ സംസ്‌ക്കാരം എന്നിവ സംബന്ധിച്ചു വ്യക്തമായ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. കേരളത്തിൽ റേറ്റിങ് കൂട്ടാൻ കേരളത്തിനു പുറത്തുള്ള ഫോർമുലകളും സമവാക്യങ്ങളും മതിയാവില്ല. അതുകൊണ്ടുതന്നെ മലയാള ഭാഷയെയും സംസ്‌ക്കാരത്തെയും പരിരക്ഷിക്കുന്ന വിധത്തിലുള്ള ഫോർമുലകളും സമവാക്യങ്ങളും കണ്ടെത്തേണ്ടി വരും.

മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ താല്പര്യമില്ലാത്തവരെ മാദ്ധ്യമവിരുദ്ധരായി കാണുന്ന പ്രവണത ശരിയല്ല. ഭരണാധികാരത്തിലേക്കു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ശ്രദ്ധ ഭരണം ഊർജ്ജസ്വലവും ജനകീയവുമാക്കി എടുക്കുന്നതിലാവണം. ആ അടിസ്ഥാന ഉത്തരവാദിത്വത്തിന് അവധി കൊടുത്ത് മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ പോയിരിക്കരുത്. മാദ്ധ്യമങ്ങൾക്കുമുമ്പിൽ, പ്രത്യേകിച്ച് ക്യാമറക്ക് മുമ്പിൽ കഴിയുന്നത്ര കഴിഞ്ഞാൽക്കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരുണ്ടാവാം. അവരെപ്പോലെ തന്നെയാവണം മറ്റുള്ളവരും എന്നു നിർബന്ധിക്കരുത്. വേറെ ജോലിയുള്ളതുകൊണ്ടു മാദ്ധ്യമങ്ങളിൽ നിന്നു ഒന്നൊഴിഞ്ഞു നിന്നാൽ ഉടൻ മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടി എന്ന് ആക്ഷേപിക്കരുത്. മാദ്ധ്യമങ്ങളെ ഞാൻ ഒഴിവാക്കുന്നു എന്ന് നിങ്ങളിൽ ചിലർക്ക് ആക്ഷേപമുണ്ടെന്ന് എനിക്കറിയാം. മാദ്ധ്യമങ്ങളെ ഒഴിവാക്കലാണ് ആവശ്യമെങ്കിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റു ദിവസങ്ങൾക്കുള്ളിൽ പ്രസ്‌ക്ലബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിക്കുള്ള ക്ഷണം മറ്റു പരിപാടികളിൽ ചിലതു മാറ്റിവച്ച് ഞാൻ സ്വീകരിക്കുമായിരുന്നോ? അതു ചെയ്തു. ഇടയ്ക്ക് ബ്രീഫിങ്ങും നടത്തി. എപ്പോഴും ക്യാമറയ്ക്ക് മുമ്പിൽ വന്നു നിൽക്കണമെന്നു പറയരുത്.

ചാനലുകൾക്ക് പലപ്പോഴും വിവാദങ്ങളാണു വേണ്ടത്. വിവാദങ്ങൾക്കുള്ള വിഭവങ്ങൾ വിളമ്പാൻ താല്പര്യമില്ലാത്തതുകൊണ്ട് സാമൂഹ്യസാംസ്കാരികരാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ ചാനലുകളിൽ നിന്നും വഴിമാറി നടക്കുന്നുണ്ടോ എന്ന് ചാനലുകൾ ഒന്നു പരിശോധിക്കുന്നത് നല്ലതാവും. നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്‌ക്കാരത്തെ ഒക്കെ പരിപോഷിപ്പിക്കുന്നതിൽ ചാനലുകൾ എത്രത്തോളം പങ്ക് വഹിക്കുന്നുണ്ട് എന്നതും പരിശോധിക്കണം. റേറ്റിങ് മാത്രമാണ് മാനദണ്ഡമെന്നു വന്നാൽ റേറ്റിങ്ങിനുവേണ്ടി ഏതറ്റം വരെയും പോകാമെന്ന സ്ഥിതിയാവും. അത് സംസ്‌ക്കാരത്തിന് ആപത്തുണ്ടാക്കും. ചാനലുകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
മാദ്ധ്യമങ്ങൾക്കുമേൽ ഏതു തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതിനും എതിരാണ് ഈ സർക്കാർ. അത്തരത്തിലുള്ള ഒരു നീക്കവും ഈ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അഴിമതികളും മറ്റും തുറന്നു കാട്ടുന്നതിൽ ചാനലുകളും പത്രങ്ങളും വഹിച്ച പങ്കിനെ ആദരിക്കുന്നുണ്ട്. എന്നാൽ, ഒരു കാര്യം പറയാതിരിക്കാൻ നിർവാഹമില്ല. രാജ്യത്തെയും നാടിനെയും ബാധിക്കുന്ന ഗൗരവതരമായ പ്രശ്‌നങ്ങളെ അവഗണിക്കുകയും അവയെ നിസ്സാര കാര്യങ്ങൾകൊണ്ടു പകരംവെയ്ക്കുകയും ചെയ്യുന്ന പ്രവണത മാദ്ധ്യമങ്ങളിൽ ശക്തിപ്പെട്ടുവരുന്നുണ്ടോ? ഇക്കാര്യം മാദ്ധ്യമങ്ങൾതന്നെ പരിശോധിക്കണം എന്നു ഓർമ്മിപ്പിക്കട്ടെ.
(ന്യൂസ് 18 ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP