Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ഷോ അഞ്ച് മാസം മുമ്പേ ഹൗസ് ഫുൾ ആയതിന്റെ റിക്കോർഡ് ആലപ്പുഴയിലെ പങ്കജ് തീയേറ്ററിന്; സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവച്ചതിന് ഇരിട്ടിയിലെ തിയേറ്റർ തകർത്ത് ആരാധകർ; പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി കളക്ഷൻ സിനിമയാകുമെന്ന്‌ റിപ്പോർട്ടുകൾ

ആദ്യ ഷോ അഞ്ച് മാസം മുമ്പേ ഹൗസ് ഫുൾ ആയതിന്റെ റിക്കോർഡ് ആലപ്പുഴയിലെ പങ്കജ് തീയേറ്ററിന്; സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവച്ചതിന് ഇരിട്ടിയിലെ തിയേറ്റർ തകർത്ത് ആരാധകർ; പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി കളക്ഷൻ സിനിമയാകുമെന്ന്‌ റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഹൻലാൽ ആശ്വാസത്തിലാണ്. മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള സിനിമയെ പടം വാരി ചിത്രമാക്കാൻ ലാലിന്റെ മികവിലൂടെ കഴിഞ്ഞിരിക്കുന്നു. തന്റെ കാലം കഴിഞ്ഞില്ലെന്ന് തകർപ്പൻ പ്രകടനത്തിലൂടെ ആരാധകർക്ക് സന്ദേശം നൽകുകയാണ് ലാൽ. പ്രിയദർശനുമായുള്ള ഒപ്പം തിയേറ്ററുകളിൽ നേടി കളക്ഷൻ റിക്കോർഡുകളെല്ലാം വൈശാഖൻ സിനിമയായ പുലിമുരകനിലൂടെ ലാൽ തകർക്കുമെന്ന് ഉറപ്പ്. വീട്ടമ്മമാർകൂടി സഹായിച്ചാൽ പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി ക്‌ളബ്ബ് ചിത്രം. ആദ്യ മൂന്നാഴ്ചയിലെ കലക്ഷനിൽത്തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോർഡുകൾ മുരുകൻ പുലിയോടൊപ്പം മറി കടക്കുമെന്നാണ് സൂചന.

ആദ്യ ഷോ അഞ്ചുമാസം മുമ്പേ ഹൗസ് ഫുള്ളായെന്ന അപൂർവ റെക്കോഡ് പുലിമുരുകന് നേടിക്കഴിഞ്ഞു. ആലപ്പുഴ പങ്കജ് തിയറ്ററിലെ പുലിമുരുകന്റെ ആദ്യഷോയുടെ ടിക്കറ്റുകളാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാകുംമുമ്പേ മുഴുവനായും റിസർവ് ചെയ്യപ്പെട്ടത്. ആരാധകർക്കായി ഇന്നലെ അതിരാവിലെയാണ് പ്രത്യേക പ്രദർശനം നടന്നത്. പുലിവേഷ ധാരികളുടെ ആട്ടവും ലാലിന്റെ കൂറ്റൻ കട്ടൗട്ടറിൽ പാലഭിഷേകവും മയിൽവാഹനമെന്ന് പേരിട്ട ലോറിയുമെല്ലാം ആരാധകരുടെ ആവേശം ഇരട്ടിയാക്കി. അതിനിടെ പുലിമുരുകൻ സിനിമയുടെ റിലീസ് ദിവസം ഇരിട്ടി കൽപന തിയറ്റർ ഓഫീസ് ആരാധകർ അടിച്ചുതകർത്തു. ഇന്നലെ 1.30ന്റെ പ്രദർശനം സാങ്കേതികത്തകരാർമൂലം അഞ്ചുമിനിട്ട് നിർത്തിവച്ചതിൽ പ്രതിഷേധിച്ചാണിത്. വിവരമറിഞ്ഞെത്തിയ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. അവേശമൂത്തപ്പോഴായിരുന്നു കയ്യാങ്കളി.

ആദ്യ മൂന്നോ നാലോ ദിവസം 331 തിയറ്ററുകളിലാണ് പുലിമുരുകൻ പ്രദർശിപ്പിക്കുന്നത്. ഇതിൽ 250 തിയറ്ററുകളെങ്കിലും രണ്ടാം ആഴ്ചവരെ തുടരും. 200 തിയറ്റർവരെ മൂന്നാം ആഴ്ചയും തുടരാം. സാധാരണ ഒരു സിനിമ കളിക്കുന്നതിന്റെ ഇരട്ടി തിയറ്ററാണിത്. സിനിമയക്ക് നല്ല അഭിപ്രായമുള്ളതിനാൽ കളക്ഷനിൽ കുറവ് വരില്ല. മലയാളത്തിൽ മമ്മൂട്ടിയുടെ കസബ ആദ്യ ദിവസം ഇതേ തന്ത്രത്തിലൂടെ കോടികൾ വാരിക്കൂട്ടിയിരുന്നു. എന്നാൽ സിനിമയെ സ്ത്രീ പ്രേക്ഷകർ ഏറ്റെടുത്തില്ല. അതുകൊണ്ട് തന്നെ ഫാൻസുകാരുടെ തള്ളിക്കയറ്റം കഴിഞ്ഞതോടെ സിനിമ തിയേറ്റർ വിട്ടു. എന്നാൽ പുലിമുരുകനെ തേടി സ്ത്രീകൾ എത്തുമെന്നാണ് വിലയിരുത്തൽ. രജനികാന്തിന്റെ കപാലിക്ക് പോലും ഉണ്ടാക്കാനാവാത്ത ഓളം പുലിമുരുകൻ ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ

മോഹൻലാലിന്റെ ദൃശ്യം ചെയ്തതു 80 കോടിയോളം രൂപയുടെ ബിസിനസ്സാണ്. എന്നു നിന്റെ മൊയ്തീൻ 70 കോടിയോളം രൂപയുടെ ബിസിനസ്സും ചെയ്തു കാണും. ഇതിനു രണ്ടിനും പുറകിലുണ്ടായിരുന്നത് സ്ത്രീകളുടെ ശക്തിയാണ്. ഗ്രോസ് കലക്ഷൻ ഉയർത്തുന്നതു ഫാലിമി ക്രൗഡാണ്. പുലിമുരുകന്റെ ആദ്യ ഷോകൾ കണ്ട സ്ത്രീകൾ സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ നൂറു കോടിയുടെ ടാർഗറ്റ് ലാൽ ചിത്രം നേടുമെന്നാണ് പ്രതീക്ഷ.അടുത്ത കാലത്തൊന്നും ആദ്യ ദിവസംതന്നെ ഇത്രയും ശക്തമായ കലക്ഷൻ മുന്നിൽ കണ്ട സിനിമ ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയോടെ ചിത്രം വ്യക്തമാകും. ലഭ്യമായ കണക്കുകളും റിപ്പോർട്ടുകളും ട്രെൻഡുകളും കാണിക്കുന്നതു മോഹൻലാൽ മലയാളത്തിലെ ആദ്യ 100 കോടി ക്‌ളബ്ബ് അംഗമാകും എന്നുതന്നെയാണ്.

മലയാള സിനിമ ഇന്നേവരെ കണ്ടത്തിൽ വച്ച് ഏറ്റവും മികച്ച ആക്ഷൻ.....കിടിലൻ ക്യാമറ....കിടിലൻ ബിജിഎം...കിടിലൻ എഡിറ്റിങ്....പടം മൊത്തത്തിൽ കിടിലം....പിന്നെ ലാലേട്ടന്റെ കാര്യം പറയണ്ടല്ലോ ....ഇത്രയും ഹൈപ്പിൽ വന്നിട്ട് ഇത്രയും കിടിലം പടം മുമ്പ് വന്നിട്ടില്ല...ഇതാണ് ഫാൻസിന്റെ മൊത്തതിലുള്ള പ്രതികരണം. കടുവയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് തന്നെയാണ് പ്രധാന ഹൈലൈറ്റ്. പെർഫെക്ട് ഗ്രാഫിക്‌സിൽ അത് ചെയ്തിട്ടുണ്ട്. കുടുംബകഥയും ത്രില്ലറുമാണ് സിനിമയുടെ പ്രധാന സവിശേഷത. ലാലിന് മികച്ച കൈയടിയാണ് തിയേറ്ററുകളിൽ കിട്ടുന്നത്. ഹരം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങൾ. ഒരു യോദ്ധാവിനെ പോലെ സക്രീൻ നിറഞ്ഞാടുന്ന മോഹൻലാൽ. അങ്ങനെ എല്ലാ അർഥത്തിലും പോന്ന ഹൈവോൾട്ടേജ് ലാൽ ചിത്രമാണ് പുലിമുരുകൻ. രണ്ട് മണിക്കൂർ 41 മിനിറ്റ് നീളുന്ന ഷോ.

പുലിയൂർ ഗ്രാമത്തിന്റെ സ്വത്തും രക്ഷകനുമാണ് പുലിമുരുകൻ. കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന പുലിയിൽ നിന്നും നാട്ടുകാർക്ക് അഭയവും രക്ഷകനുമാണ് പുലിമുരുകൻ. ഫോറസ്റ്റ് ഗാർഡുകളുടെ തന്ത്രങ്ങളും ആയുധങ്ങളും പിഴയ്ക്കുന്നിടത്ത് പുലിമുരുകൻ പുലിയെ വേട്ടയാടാൻ തന്റേതായ ചില രീതികളും തന്ത്രങ്ങളും ആയുധങ്ങളും വികസിപ്പിച്ചെടുത്താണ് അവയെ നേരിടുന്നത്. നരഭോജികളായ വരയൻ പുലികളെ വേട്ടയാടുന്നതിൽ സമർഥനാണ് മോഹൻലാലിന്റെ പുലിമുരുകൻ എന്ന കഥാപാത്രം. അതിമാനുഷ കഥാപാത്രമായി ലാൽ തകർക്കുകയാണ്. മറ്റൊരു നരസിംഹം സ്‌റ്റൈൽ. കേരളത്തിന് പുറമെ വിയറ്റ്‌നാമിലും ഷൂട്ട് ചെയ്ത സിനിമയിൽ പുലിയും പുലിമുരുകനും തമ്മിലുള്ള ഏറ്റുമുട്ടൽ രംഗങ്ങൾക്ക് ഗ്രാഫിക്‌സ് പെർഫെക്ഷനും നൽകുന്നു. അങ്ങനെ തട്ടുപൊളിപ്പൻ മാസ് പടങ്ങളുടെ സംവിധായകൻ എന്ന പേര് ഉറപ്പിക്കുകയാണ് വൈശാഖൻ.

ഇന്നലെ രാവിലെ എട്ടിന് കേരളത്തിലും പുറത്തുമായി 331 തിയേറ്ററുകളിൽ പുലിമുരുകന്റെ ആദ്യപ്രദർശനം തുടങ്ങി. ഫാൻസിന്റെ നേതൃത്വത്തിൽ റോഡ് ഷോ ഉൾപ്പെടെ വൻ ആഘോഷമുണ്ടായിരുന്നു. സിനിമയിൽ ലാൽ ഉപയോഗിക്കുന്ന മയിൽവാഹനം എന്ന ലോറി ഷോയിലെ പ്രധാന ആകർഷണമായി. പുലിമുരുകന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് തിയേറ്ററുകളിൽ ഫാൻസുകാർ എത്തിയത്. രണ്ടുവർഷമെടുത്താണ് വൈശാഖ് ചിത്രം സംവിധാനം ചെയ്തത്. കരിയറിൽ ഒരു സിനിമയ്ക്കു വേണ്ടി മോഹൻലാൽ ഏറ്റവുമധികം സമയം ആറുമാസം ചെലവിട്ടത് പുലിമുരുകനിലാണ്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ പീറ്റർ ഹെയ്ൻ ഡ്യൂപ്പില്ലാതെയാണ് കടുവയുമായുള്ള ലാലിന്റെ അഞ്ച് സംഘട്ടനങ്ങൾ ഒരുക്കിയത്. വമ്പൻ ബഡ്ജറ്റിലുള്ള സിനിമ എന്നതല്ല, കഠിനമായി പ്രയത്‌നിച്ച് സാദ്ധ്യമാക്കിയ സിനിമയാണ് പുലിമുരുകനെന്ന് വൈശാഖ് പറയുന്നു.

ഒരു മണിക്കൂറിലേറെ ജീപ്പിൽ യാത്രചെയ്ത്, അരമണിക്കൂർ നടന്നാണ് കാടിനകത്തെ ലൊക്കേഷനിലേക്ക് ലാൽ ഉൾപ്പെടെയുള്ള ക്രൂ പോയിരുന്നത്. മോഹൻലാൽ എന്ന താരത്തെയും ആരാധകരെയും പരിഗണിക്കുന്ന ചേരുവകൾ സിനിമയിലുണ്ടെന്ന് തന്നെയാണ് ആദ്യ റിപ്പോർട്ടുകളും. ഉദയ്കൃഷ്ണയാണ് തിരക്കഥ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP