Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂനപക്ഷ കാർഡ് ഇറക്കി നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടി ഒരുങ്ങുന്നു; കെഎം മാണിയെ ഒപ്പം കൂട്ടി ചെന്നിത്തലയേയും സുധീരനേയും വെല്ലുവിളിക്കും; പൂർണ്ണ പിന്തുണയുമായി ലീഗും; ഹൈക്കമാണ്ടിനെതിരെ ലക്ഷ്യമിടുന്നത് തൃണമൂൽ കോൺഗ്രസ് രീതിയിലുള്ള മുന്നേറ്റം; കേരളത്തിൽ യുഡിഎഫിനെ പിടിച്ചെടുക്കാൻ ഉ-മാ-കു സഖ്യം

ന്യൂനപക്ഷ കാർഡ് ഇറക്കി നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടി ഒരുങ്ങുന്നു; കെഎം മാണിയെ ഒപ്പം കൂട്ടി ചെന്നിത്തലയേയും സുധീരനേയും വെല്ലുവിളിക്കും; പൂർണ്ണ പിന്തുണയുമായി ലീഗും; ഹൈക്കമാണ്ടിനെതിരെ ലക്ഷ്യമിടുന്നത് തൃണമൂൽ കോൺഗ്രസ് രീതിയിലുള്ള മുന്നേറ്റം; കേരളത്തിൽ യുഡിഎഫിനെ പിടിച്ചെടുക്കാൻ ഉ-മാ-കു സഖ്യം

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ തന്നെ ഒതുക്കിയവരോട് അങ്കംകുറിക്കാൻ പുതിയ തന്ത്രമൊരുക്കി രംഗത്തിറങ്ങാൻ ഉമ്മൻ ചാണ്ടി തയ്യാറെടുക്കുന്നു. എന്നും ഉമ്മൻ ചാണ്ടിയോടൊപ്പം നിന്നിട്ടുള്ള മുസ്ലിംലീഗ് ഇക്കുറിയും കൂടെയുണ്ടാകും. അതിനെല്ലാം പുറമേ, ബാർകോഴകേസിൽ മുറിവേറ്റ് യുഡിഎഫ് വിട്ട കെ എം മാണിയേയും തന്റെ പാളയത്തിലെത്തിക്കാൻ ഉമ്മൻ ചാണ്ടി ചർച്ച ചെയ്തു തുടങ്ങിയെന്നാണു സൂചന.

ഹൈക്കമാൻഡും എ കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എ ഗ്രൂപ്പിനെ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഒരു അവസാന അങ്കത്തിനാണ് ഉമ്മൻ ചാണ്ടി ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിന് പുറത്താണെങ്കിലും നിർണ്ണായകഘട്ടത്തിൽ മുന്നണിയിലെത്തിച്ച് സമ്മർദ്ദതന്ത്രം പയറ്റുകയാണ് ലക്ഷ്യം. ഇതിനായി എ ഗ്രൂപ്പ് മാനേജർമാരെ ഉമ്മൻ ചാണ്ടി നിയോഗിച്ചിട്ടുണ്ട്. മുസ്ലിംലീഗ് ആകട്ടെ എന്നും ഉമ്മൻ ചാണ്ടിയുടെ കൂടെയാണ്. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉമ്മൻ ചാണ്ടിയുടെ ശക്തി. ഉമ്മൻ ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി കൂടിച്ചേർന്ന് 'ഉ-മാ-കു'- സഖ്യം രൂപീകൃതമായാൽ കോൺഗ്രസ് ഹൈക്കമാൻഡിനുപോലും അടിയറവ് പറയേണ്ടിവരും.

യുഡിഎഫ് വിട്ടിറങ്ങിയ മാണിക്ക് ഇനിയും മറ്റൊരു മുന്നണിയുടെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. ഇടതു മുന്നണിയുമായുള്ള ചർച്ചകൾ എങ്ങും എത്തിയില്ല. ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് അണികൾക്കിടയിൽ സർവ്വത്ര ആശയക്കുഴപ്പവും. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം നിലനിർത്താൻ മാണിക്ക് പുതിയ സാധ്യതകൾ തേടേണ്ടിയുണ്ട്. ഉമ്മൻ ചാണ്ടിയെ ഒപ്പം കിട്ടിയാൽ കോട്ടയത്ത് ജോസ് കെ മാണിക്ക് വീണ്ടും ജയിക്കാനാവും. മുസ്ലിം ലീഗാവട്ടെ യുഡിഎഫിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒട്ടും തൃപ്തനല്ല. ഈ സാഹചര്യമാണ് ഉമ്മൻ ചാണ്ടി പുതിയ രാഷ്ട്രീയ നീക്കത്തിന് വേദിയൊരുക്കാൻ സമർത്ഥമായി ഉപയോഗിക്കുന്നത്. മോദിയെ പ്രതിരോധിക്കാൻ കേരളത്തിൽ ഉമ്മൻ ചാണ്ടിയെന്ന വികാരമാകും ലീഗ് ഉയർത്തുക.

കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിലൊന്നും ഉമ്മൻ ചാണ്ടി നിലവിൽ പങ്കെടുക്കുന്നില്ല. കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി പോലും ഇതു മൂലം അനിശ്ചിതത്വത്തിലായി. ഇതിനിടെ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച കഴിഞ്ഞ മാസത്തെ നോട്ട് നിരോധനത്തിലെ പ്രതിഷേധം ബഹിഷ്‌കരിച്ചു. ഇന്ന് രാഹുൽ ഗാന്ധി നേരിട്ട് നടത്തി ഡൽഹി കൺവെൻഷനും പോയില്ല. ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുമ്പോൾ തന്റെ വാക്കിന് പുല്ലുവില പോലും നൽകാത്ത ഹൈക്കമാണ്ടുമായി സഹകരണത്തിനില്ലെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി നൽകുന്നത്. നേരത്തെ എ കെ ആന്റിയുടെ വീട്ടിലെത്തി തന്റെ അമർഷം ഉമ്മൻ ചാണ്ടി തുറന്നു പറഞ്ഞു. അവഗണന തുടർന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും സൂചന നൽകി. ഇതോടെ ചില അനുനയ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഗ്രുപ്പുകളെ എല്ലാം ഒരു പോലെ ഹൈക്കമാണ്ട് അംഗീകരിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുകച്ചുപുറത്തു ചാടിച്ചത് ഐ ഗ്രൂപ്പുകാരാണെന്ന് മാണിക്ക് നന്നായി അറിയാം. അഞ്ചുവർഷവും ഭരിക്കുന്നതിനുവേണ്ടി ഉമ്മൻ ചാണ്ടി അവരോടൊപ്പം നിൽക്കുക മാത്രമാണ് ചെയ്തതെന്നും മാണി വിശ്വസിക്കുന്നു. എങ്കിലും അവസാന നിമിഷത്തിൽ തന്നെ കൈവിട്ട ഉമ്മൻ ചാണ്ടിയോട് അദ്ദേഹം മാനസികമായി ഇതുവരെ ഐക്യപ്പെട്ടിട്ടില്ലെന്നാണ് അനുയായികൾ പറയുന്നത്. പക്ഷേ സഭയുടെ ഉടപെടൽ ഉണ്ടായാൽ ഇരുവരുടേയും ഒന്നിക്കൽ എളുപ്പമാകും. എന്നും തന്നോടൊപ്പം നിന്നിട്ടുള്ള സഭയെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്കാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. കെ എം മാണിയെ ഒപ്പം കൂട്ടുന്നതും സഭയുടെ പിന്തുണ നേടാൻ വേണ്ടിയാണ്. മധ്യകേരളത്തിൽ സ്വാധീന ശക്തിയാകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. മലബാറിൽ ലീഗിന്റെ കരുത്തും തുണയാകും.

എന്നാൽ ഉമ്മൻ ചാണ്ടിയുടേയും, എ ഗ്രൂപ്പിന്റെയും എതിർപ്പുകളെ തൽക്കാലം അവഗണിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച തലസ്ഥാനത്തെത്തിയ എഐസിസിസി സെക്രട്ടറി ദീപക് ബാബറി, ഐഐസിസി നിരീക്ഷകൻ കെ വി തങ്കബാലുവും ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ ചർച്ചകൾക്ക് ക്ഷണിച്ചതുമില്ല. രാഹുൽഗാന്ധിയിൽ നിന്നോ മറ്റു മുതിർന്ന നേതാക്കളിൽ നിന്നോ ഒത്തുതീർപ്പ് നിർദ്ദേശമൊന്നും ലഭിക്കാത്തതുകൊണ്ടാണ് ഇരുവരും ഉമ്മൻ ചാണ്ടിയെ കാണാൻ കൂട്ടാക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പ്രതിഷേധിച്ച് സുധീരനും, ചെന്നിത്തലയ്ക്കുമൊപ്പം ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽനിന്ന് ഉമ്മൻ ചാണ്ടി പിന്മാറിയിരിക്കുകയാണ്. ഈ ഒഴിവാക്കലോടെ തന്നെ തൃണമൂൽ കോൺഗ്രസ് മാതൃകയിലൊരു സംവിധാനത്തെ കുറിച്ച് ഉമ്മൻ ചാണ്ടി ആലോചിക്കുന്നുണ്ട്.

കേരളത്തിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിനെ തുടർന്നുള്ള അവലോകനത്തിനാണ് കെ വി തങ്കബാലുവിനെ എഐസിസി നിയോഗിച്ചത്. ഈ വിഷയത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഉടക്കും സംസ്ഥാന- കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ചുള്ള പ്രവർത്തനങ്ങളും. എന്നിട്ടും നോട്ട്പ്രശ്നം ഉന്നയിച്ച് ഉമ്മൻ ചാണ്ടി വിളിച്ച വാർത്താസമ്മേളനത്തിൽ തങ്കബാലു പങ്കെടുത്തതിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നീരസം രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡിനെ പരോക്ഷമായി വെല്ലുവിളിച്ചാണ് ദേശീയ വിഷയം ഉന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസമായി ഉമ്മൻ ചാണ്ടി പ്രവർത്തിക്കുന്നത്. ഇതേ വിഷയത്തിൽ വാർത്താ സമ്മേളനത്തിൽ തങ്കവേലു പങ്കെടുത്തത് വസ്തുതകൾ മനസിലാക്കാതെയാണെന്നും സുധീരൻ കുറ്റപ്പെടുത്തുന്നു. സുധീരന്റെ ഇത്തരം ഇടപെടലുകളും ഉമ്മൻ ചാണ്ടിയെ അലോസരപ്പെടുത്തുന്നുണ്ട്.

ആന്റണിയുടെ വിശ്വസ്തനായ കൊടിക്കുന്നിൽ സുരേഷും ഉമ്മൻ ചാണ്ടിയെ വിമർശിച്ചിരുന്നു. പരസ്യ വിമർശനങ്ങൾ ശരിയല്ലെന്നായിരുന്നു കൊടിക്കുന്നിൽ പറഞ്ഞത്. ഐ ഗ്രൂപ്പും ആന്റണിയെ അനുകൂലിക്കുന്നവരും സുധീരനും ചേർന്ന് തന്നെ വെട്ടിനിരത്താൻ ശ്രമിക്കുകയാണ്. ഡിസിസി അധ്യക്ഷ നിയമനത്തിൽ താൻ പറഞ്ഞ രണ്ട് പേരെ പോലും പരിഗണിച്ചില്ലെന്ന പരാതി ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴുമുണ്ട്. ഉടൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ തന്നെ വേദനിപ്പിക്കാനാണ് ശ്രമം. ഇതിന് തിരിച്ചടി നൽകാനാണ് മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും ഒപ്പം നിർത്തി ശ്രമിക്കുന്നത്.

പ്രതിപക്ഷം സജീവമാണെങ്കിൽ ഉമ്മൻ ചാണ്ടി നേതാവാകണമെന്നാണ് ലീഗിന്റേയും മാണിയുടേയും പക്ഷം. ചെന്നിത്തല നയിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് പൂർണ്ണമായും തകരുമെന്നും ഇവർക്ക് അഭിപ്രായമുണ്ട്. ഇത്തരം ചർച്ച സജീവമാക്കി നേട്ടമുണ്ടാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP