Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഞ്ജു സാംസണും പിതാവും മാപ്പെഴുതി നൽകിയെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ; മോശം പെരുമാറ്റത്തിനു സഞ്ജുവിനുള്ള ശിക്ഷ താക്കീതിലൊതുക്കി; പിതാവിനു കെസിഎയുടെ വിലക്കും; കളിസ്ഥലത്തും പരിശീലന വേദിയിലും കയറരുതെന്നും നിർദ്ദേശം

സഞ്ജു സാംസണും പിതാവും മാപ്പെഴുതി നൽകിയെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ; മോശം പെരുമാറ്റത്തിനു സഞ്ജുവിനുള്ള ശിക്ഷ താക്കീതിലൊതുക്കി; പിതാവിനു കെസിഎയുടെ വിലക്കും; കളിസ്ഥലത്തും പരിശീലന വേദിയിലും കയറരുതെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോശം പെരുമാറ്റത്തിനു സഞ്ജു വി സാംസണു കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. സഞ്ജു കെസിഎയുടെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. തെറ്റുകൾ ആവർത്തിക്കില്ലെന്നു കെസിഎയുടെ അച്ചടക്കസമിതി മുമ്പാകെ സഞ്ജുവും പിതാവും എഴുതി നൽകിയിരുന്നു. ഇതോടെയാണു സഞ്ജുവിന്റെ ശിക്ഷ താക്കീതിൽ ഒതുക്കിയത്.

സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കോച്ച്, കെസിഎ ഭാരവാഹികൾ എന്നിവരുമായി ഇടപെടാൻ പാടില്ലെന്നാണു നിർദ്ദേശം. കളിസ്ഥലം, പരിശീലന വേദി എന്നിവിടങ്ങളിൽ അനുവാദമില്ലാതെ പ്രവേശിക്കാനാകില്ലെന്നും കെസിഎ വ്യക്തമാക്കി.

രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നതു മറുനാടൻ മലയാളിയാണ്. തുടർന്നു കെസിഎ ഭാരവാഹികൾക്കു മുന്നിൽ കുറ്റം സമ്മതിച്ചു മാപ്പപേക്ഷ നൽകിയ വിവരവും മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. സഞ്ജുവിനെതിരായി കർശന നടപടികളൊന്നും സ്വീകരിക്കില്ലെന്നും നേരത്തെ കെസിഎ ഭാരവാഹികൾ മറുനാടനോടു പറഞ്ഞിരുന്നു.

ഇനി മേലിൽ തന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ചെയ്തതെല്ലാം തെറ്റെന്ന് തുറന്ന് സമ്മതിച്ചുമാണു സഞ്ജു വി സാസൺ മാപ്പപേക്ഷ നൽകിയത്. രഞ്ജി ട്രോഫി മത്സരത്തിനിടെ ഡ്രസിങ് റൂമിൽ സഞ്ജു ബാറ്റടിച്ച് പൊട്ടിച്ചതും തുർന്ന് ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി പോയതും വിവാദമായതിനെ തുടർന്നായിരുന്നു ഇത്. ഇതിന് പുറമേ കെസിഎ പ്രസിഡന്റ് ടിസി മാത്യുവിനെ സഞ്ജുവിന്റെ അച്ഛൻ ഫോണിൽ വിളിച്ച് ചീത്ത വിളിച്ചതും മറുനാടൻ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടും വിവാദമായതോടെ സഞ്ജുവിന്റെ അച്ചടക്ക ലംഘനം അന്വേഷിക്കാൻ കെസിഎ അച്ചടക്ക സമിതിയെ നിയോഗിച്ചു. അവർ സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിനുള്ള മറുപടിയിലാണ് സഞ്ജു കുറ്റം തുറന്ന് സമ്മതിച്ച് മാപ്പപേക്ഷ നടത്തുന്നത്.

സഞ്ജു മാപ്പപേക്ഷ നൽകിയതോടെ വലിയ ശിക്ഷ ഉണ്ടാകില്ലെന്നും ഉറപ്പായിരുന്നു. താരത്തിന്റെ ഭാവി തകർക്കുക കേരളാ ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യമല്ല. അച്ചടക്ക ലംഘനം അനുവദിക്കാനുമാകില്ല. കുറ്റം ഏറ്റുപറഞ്ഞതോടെ വലിയ ശിക്ഷയൊന്നും സഞ്ജുവിനുണ്ടാകില്ലെന്ന് മുതിർന്ന കെസിഎ ഭാരവാഹി മറുനാടനോട് പറഞ്ഞു. പക്ഷേ തെറ്റിന്റെ ഗൗരവം കുറച്ചു കാണുകയുമില്ലെന്ന് വ്യക്തമാക്കി. ഇതെത്തുടർന്നാണു താരതമ്യേന ചെറിയ ശിക്ഷയായ താക്കീതിൽ ഒതുക്കിയത്. സഞ്ജുവിനു മാച്ചുകളിൽ നിന്നു വിലക്കില്ല. സഞ്ജുവിന്റെ ഇന്ത്യൻ ടീം സ്വപ്നങ്ങൾക്ക് ഇനിയും കെസിഎ എല്ലാ പിന്തുണയും നൽകുമെന്നും കെസിഎ വ്യക്തമാക്കി.

ഇത്തവണ മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സഞ്ജു പൂജ്യനായി പുറത്തായി. തുടർന്ന് ഡ്രെസിങ് റൂമിലെത്തിയ താരം ബാറ്റ് തറയ്ക്കടിച്ച് രോഷം പ്രകടിപ്പിച്ചു. മത്സര ശേഷം ഹോട്ടലിൽ നിന്ന് എങ്ങോട്ടോ പോയി. സഞ്ജുവിനെ കാണാതെ ടീം മാനേജ്മെന്റ് പരിഭ്രാന്തിയിലാവുകയും ചെയ്തു. ഇതിന് ശേഷമുള്ള കളിയിലും സഞ്ജു മോശം ഫോം തുടർന്നു. ഇതോടെ താരത്തിന് വിശ്രമം അനുവദിച്ച് നാട്ടിലേക്ക് വിട്ടു. ഇതോടെയാണ് ടിസി മാത്യുവിനെ ഫോണിൽ വിളിച്ച് സഞ്ജുവിന്റെ അച്ഛൻ അസഭ്യ വർഷം നടത്തിയത്. ഇത് ചർച്ചയാതോടെയാണ് കെസിഎ അച്ചടക്ക സമിതിയെ നിയോഗിച്ചത്.

ഈ രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും മുഖം മങ്ങിയതായിരുന്നു പ്രകടനം. 7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അതായത് അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സഞ്ജു പൂജ്യനായി പുറത്തായി. ഇതെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്ക്കെതിരെ ഹരാരയിലായിരുന്നു മത്സരം. ഈ രഞ്ജി സീസണിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായിരുന്നു സഞ്ജു ലക്ഷ്യമിട്ടത്. ഇതാണ് മോശം ഫോമും വിവാദങ്ങളും വില്ലനായെത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP