Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാള പത്രപംക്തി - ഒരു ചരിത്രഭൂപടം

മലയാള പത്രപംക്തി - ഒരു ചരിത്രഭൂപടം

ഷാജി ജേക്കബ്

സ്തുനിഷ്ഠമായിരിക്കണം മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തനവും എന്ന തത്വപ്രമാണത്തിന്റെ കരുതിക്കൂട്ടിയുള്ള ധിക്കാരമാണ് പംക്തികൾ. മാദ്ധ്യമം ഏതായാലും മാദ്ധ്യമപ്രവർത്തനരംഗത്തെ ധൂർത്തുപുത്രരാണ് പംക്തിയെഴുത്തുകാർ. ആത്മനിഷ്ഠതയുടെ കൊടിപ്പടം പാറിക്കുന്നവർ. എത്ര ശ്രമിച്ചാലും മാദ്ധ്യമപ്രവർത്തനം വസ്തുനിഷ്ഠമാകുകയില്ല എന്ന് മിക്കവർക്കുമറിയാം. പക്ഷെ ആത്മനിഷ്ഠത എന്തോ മോശപ്പെട്ട കാര്യമാണ്, വ്യക്തിതാല്പര്യം സമൂഹതാല്പര്യത്തിനു മുന്നിൽ ഒന്നുമല്ല എന്ന പൊതുബോധം മാദ്ധ്യമപ്രവർത്തന തത്വങ്ങളെ മുൻകൂട്ടിത്തന്നെ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതിനാൽ അജ്ഞാതരായ മുഖപ്രസംഗകരും ജ്ഞാതരായ പംക്തിയെഴുത്തുകാരും ചേർന്ന് വാർത്തകൾ സൃഷ്ടിക്കുന്ന നിർവൈയക്തികമണ്ഡലങ്ങളെ ഇരുപുറവും നിന്നു പൊരുതിത്തോല്പിക്കുന്ന കാഴ്ച പത്രങ്ങളിൽ കാണാം. ആനുകാലികങ്ങളിലും വാർത്താടെലിവിഷൻ ചാനലുകളിലും ഓൺലൈൻ പോർട്ടലുകളിലും ഈയൊരു മാദ്ധ്യമയുദ്ധത്തിനു തുടർച്ചകളുണ്ടായി. സാമൂഹ്യ മാദ്ധ്യമങ്ങളിലാകട്ടെ, ഇതാദ്യമായി സ്വയം നിർമ്മിതപംക്തിയെഴുത്തുകാരുടെ കാലവും ..... രാഷ്ട്രീയം മുതൽ കലാസാഹിത്യങ്ങൾ വരെയും മതം മുതൽ രോഗചികിത്സവരെയും സാമ്പത്തികശാസ്ത്രം മുതൽ ലൈംഗിക സംശയങ്ങൾ വരെയും പംക്തികളിലൂടെ ചർച്ചചെയ്യപ്പെട്ടുവരുന്നു.

രാഷ്ട്രീയത്തിൽ ജനാധിപത്യത്തിന്റെ കാവൽനായകളാണ് ബഹുജനമാദ്ധ്യമങ്ങളെങ്കിൽ ആ മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുമണ്ഡലത്തിന്റെ കാവൽക്കാരാണ് പംക്തിയെഴുത്തുകാർ. ഒപ്പം, മാദ്ധ്യമങ്ങളിലെ ആഭ്യന്തര ജനാധിപത്യത്തിന്റെ പതാകവാഹകരും. മിക്കപ്പോഴും ഒരു സ്ഥാപനമെന്ന നിലയിൽ ഓരോ മാദ്ധ്യമവും നിലനിർത്തിപ്പോരുന്ന സർവാധിപത്യസ്വരത്തിനു പുറത്തായിരിക്കും പംക്തികളുടെ നിലപാടുതറ. നമ്മുടെ മാദ്ധ്യമങ്ങളിൽ പംക്തികൾ അവിചാരിതമായവസാനിക്കുന്നത് പലപ്പോഴും ഈയൊരു വൈരുധ്യം മൂലമാണ്. മൂന്നും നാലും പതിറ്റാണ്ടുകൾ തുടരുന്ന പംക്തികൾ ഒന്നുകിൽ മാദ്ധ്യമത്തെക്കാൾ ജനസമ്മതി നേടിയവയായിരിക്കും, അല്ലെങ്കിൽ നിരുപദ്രവകരമായ പാദസേവയായിരിക്കും. മുൻകാലങ്ങളിൽ എഡിറ്റോറിയൽ വിഭാഗത്തിന്റെ ആലോചനയിലും മുൻകയ്യിലുമാണ് പംക്തികളുണ്ടായിരുന്നതെങ്കിൽ (ഇപ്പോഴും മുൻനിരമാദ്ധ്യമങ്ങളിൽ ഇതിങ്ങനെതന്നെയാണ്) പിന്നീട് സ്വതന്ത്രവും നിരന്തരവുമായി ഒരു വിഷയത്തെക്കുറിച്ചെഴുതാൻ പലരും പംക്തീസ്വഭാവം കൈക്കൊള്ളുകയാണു ചെയ്തിട്ടുള്ളത് എന്നു കാണാം. തങ്ങളുടെ ജീവിത, തൊഴിൽ, വിനോദ, ഇടപെടൽ മേഖലകളിലെ താല്പര്യങ്ങളെ പംക്തികളാക്കി മാറ്റുകയാണ് ഇവരുടെ രീതി. യാത്ര, പാചകം, സിനിമ, സംഗീതം, കൃഷി, നയതന്ത്രം, സാങ്കേതികത, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ, ദുരന്തനിവാരണം, വാഹനം, ശാസ്ത്രം തുടങ്ങിയ എത്രയെങ്കിലും രംഗങ്ങളെക്കുറിച്ച് തുടർച്ചയായെഴുതുന്നവരുടെ സമകാലശൈലി ഉദാഹരണമാണ്. രാഷ്ട്രീയം, സാഹിത്യം, സമൂഹവിമർശനം എന്ന മൂന്നു മേഖലകളിൽ ഒതുങ്ങിനിന്നിരുന്ന ആദ്യകാലപംക്തീചരിത്രം പൂർണമായി വഴിമാറിക്കഴിഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, ആ മൂന്നു മേഖലകളിൽ രാഷ്ട്രീയമൊഴികെയുള്ളവ രണ്ടും ഇന്ന് പംക്തികളിൽ നിന്നുതന്നെ അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുമുണ്ട്. സാഹിത്യപത്രപ്രവർത്തനസംസ്‌കാരം അവസാനിച്ചു തുടങ്ങി. രാഷ്ട്രീയ പത്രപ്രവർത്തനത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും തത്തുല്യമായ സ്ഥാനവും പദവിയും മറ്റുപല രംഗങ്ങൾക്കും കൈവന്നുകഴിഞ്ഞു. സ്വാഭാവികമായി പംക്തികളുടെ വിഷയ-വിനിമയ മേഖലകൾ അടിമുടി പരിണമിച്ചു.

ഈയൊരു പരിണാമത്തിന്റെ കഥപറയുന്ന പുസ്തകമല്ല എൻ.പി. രാജേന്ദ്രന്റെ 'വിമർശകർ, വിദൂഷകർ, വിപ്ലവകാരികൾ'. മറിച്ച് 1880കൾ തൊട്ട് കഴിഞ്ഞപതിറ്റാണ്ടുവരെ, ഒന്നേകാൽ നൂറ്റാണ്ടിലധികം നീണ്ടുനിന്ന മലയാള പത്ര, ആനുകാലിക രംഗങ്ങളിലെ നൂറുകണക്കിനു പംക്തികളിൽനിന്ന് അൻപത്താറെണ്ണം തെരഞ്ഞെടുത്തവതരിപ്പിക്കുകയാണദ്ദേഹം. ഒപ്പം, ആ പംക്തികളുടെയും അവയുടെ കർത്താക്കളുടെയും ലഘുജീവചരിത്രം തയ്യാറാക്കുകയും. അതുവഴി മുഖ്യമായും രാഷ്ട്രീയ, സാഹിത്യമണ്ഡലങ്ങളിൽ വേരുപിടിച്ച മലയാള പത്രപംക്തിയുടെ ഒരു പൊതുചരിത്രഭൂപടം ഇതാദ്യമായി നിർമ്മിക്കുകയാണ് രാജേന്ദ്രൻ. ക്ലേശകരവും ക്ഷമാപൂർണവും വിവേകസമ്പന്നവുമായ അന്വേഷണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും ഫലമാണ് നമ്മുടെ കാലത്തെ ഏറ്റവും മികച്ച രാഷ്ട്രീയ പംക്തിയെഴുത്തുകാരൻ കൂടിയായ രാജേന്ദ്രന്റെ ഈ ശ്രമം. ഒരർഥത്തിൽ മലയാള മാദ്ധ്യമചരിത്രത്തിൽ തന്റെ ഗോത്രത്തിന്റെ തന്നെ പുരാവൃത്തം രചിക്കുകയാണ് രാജേന്ദ്രൻ ചെയ്യുന്നത്.

1884-ൽ 'കേരളപത്രിക' സമാരംഭിച്ച ചെങ്കുളത്തു കുഞ്ഞിരാമമേനോനിലാണ് തുടക്കം. അദ്ദേഹം എഴുതിയ ഏതെങ്കിലും പംക്തിയല്ല, 1912-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 'വൃത്താന്തപത്രപ്രവർത്തന'ത്തിനെഴുതിയ പ്രസ്താവനയാണ് രാജേന്ദ്രൻ സ്വീകരിക്കുന്ന പാഠമാതൃക. മലയാള പത്രപ്രവർത്തനചരിത്രത്തിൽ ഈ പ്രസ്താവനക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ യൂറോപ്പിൽ രൂപംകൊണ്ട 'പൊതുമണ്ഡല'ത്തെക്കുറിച്ചുള്ള ചർച്ചയിൽ ജൂർഗൻ ഹേബർമാസ് മുന്നോട്ടുവയ്ക്കുന്ന (1962-ൽ) ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും അതിനു കൃത്യം അനുനൂറ്റാണ്ടു മുൻപ് മലയാളസന്ദർഭത്തിൽ കുഞ്ഞിരാമമേനോൻ ആവിഷ്‌ക്കരിക്കുന്നുണ്ട്. 'പൊതുജനാഭിപ്രായം' (Public Opinion) എന്ന ഹേബർമാസിന്റെ താക്കോൽവാക്കുതന്നെയാണ് കുഞ്ഞിരാമമേനോനും ഉപയോഗിക്കുന്നത്.

അതേസമയം, മലയാള പത്രപ്രവർത്തനത്തിന്റെ പിതൃസ്ഥാനം രാജേന്ദ്രൻ കുഞ്ഞിരാമമേനോന് ചാർത്തിക്കൊടുക്കുന്നതിൽ ചരിത്രപരവും വസ്തുതാപരവും സങ്കല്പനപരവുമായ അയുക്തിയുണ്ട്. ആ പദവിക്കർഹൻ നിശ്ചയമായും കണ്ടത്തിൽ വർഗീസ് മാപ്പിളയാണ്. 1881-ൽ മലയാളത്തിലെ 'ആദ്യ യഥാർഥ പത്ര'ത്തിന്റെ (കേരളമിത്രം) പത്രാധിപരായിത്തീർന്ന മാപ്പിളയാണ് പൊതുജനാഭിപ്രായത്തിന്റെ നിർമ്മിതിയും ഭരണകൂടത്തിന്റെ വിമർശനവും പത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി മുന്നോട്ടുവച്ചതും സ്ഥാപിച്ചെടുത്തതും. മുഖപ്രസംഗത്തെ ഒരു കലയും രാഷ്ട്രീയവുമായി വളർത്തിയെടുത്തതും വർഗീസ് മാപ്പിളയാണ്. 1892 ജൂൺ മൂന്നിന് മലയാളമനോരമയിൽ അദ്ദേഹം എഴുതിയ മുഖപ്രസംഗമാണ് രാജേന്ദ്രൻ തെരഞ്ഞെടുത്തു ചേർക്കുന്നത്. 1890 മാർച്ച് 21ന് മാപ്പിള എഴുതിയ മനോരമയുടെ ആദ്യ മുഖപ്രസംഗത്തിലെന്നപോലെ ഇതിലും പുലയരുടെ ജാത്യടിമത്തത്തിലൂന്നിയ ജീവിതാവസ്ഥയും വിദ്യാഭ്യാസപരമായ ഉന്നമനവുമാണ് അദ്ദേഹം വിഷയമാക്കുന്നത്. ഇതേ പ്രമേയം മുൻനിർത്തി മലബാറിലെ പത്രപ്രവർത്തകനായിരുന്ന പോത്തേരി കുഞ്ഞമ്പു 'സരസ്വതീവിജയം' എന്ന നോവലെഴുതിയതും 1892-ൽത്തന്നെയാണ്. വർഗീസ് മാപ്പിളയുടെ വാക്കുകൾ ശ്രദ്ധിക്കുക: 'കേരളത്തിലെ കീഴ്ജാതിക്കാർക്കു തീണ്ടലിന്റെകൂടെ ഒരു പ്രതികൂലസംഗതി തങ്ങളുടെ പരദേശികളായ സമജാതിക്കാരിൽനിന്നു കൂടുതലായിട്ടുള്ളതിനോടുകൂടി മറ്റവർക്കില്ലാത്തതായ ചില അനുകൂലസംഗതികളുണ്ട്. വാസസ്ഥാനങ്ങളുടെ ഗുണം ഇതിൽ പ്രധാനമായിട്ടുള്ളതാണ്. മലയാളത്തിൽ ഒരു കണക്കിനു പ്രായേണ പറയർ, പുലയർ മുതലായവരെപ്പോലെ നല്ല വായു ശ്വസിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. പരദേശങ്ങളിലെ ചേരികളിലെപ്പോലെ കൂട്ടമായി പാർക്ക എന്നുള്ള നിർബന്ധം ഇവർക്കശേഷമില്ല. ഉപജീവനത്തിനു കൂലിക്കാരുടെ കൂലിതന്നെ പ്രധാനം. ഇതു ശരീരത്തെ സന്ധിപ്പിക്കുവാൻ മതിയാവുന്നകാലം വന്നിട്ടുണ്ടോ എന്നു സംശയമാണ്. എങ്കിലും പരദേശങ്ങളിലെപ്പോലെ കേടുപിഴകൾകൊണ്ടു കിട്ടാതിരിക്ക വളരെ ചുരുക്കമാണ്. കാലക്രമേണ കാപ്പിത്തോട്ടങ്ങൾ, എൻജിനീയർ ഡിപ്പാർട്ട്‌മെന്റ് ഇതുകൾ സംബന്ധിച്ച് കൂടുതൽ കൂലികിട്ടുന്ന വേലകൾക്കും ഇവർക്കു സ്വതന്ത്രമായി പോകാമെന്ന് വന്നിരിക്കുന്നതും ഒരു വലിയ ഗുണമാണ്. കൃഷിക്കാരിൽ പലർക്കും വേലക്കാർ മതിയാകാതെവരികയും അതുകൊണ്ടു ചില നഷ്ടങ്ങൾ നേരിടുകയും ചെയ്യുന്നുണ്ടെങ്കിലും അതിന്റെ സൂക്ഷ്മമായ കാരണം ആലോചിച്ചറിഞ്ഞു ശരിയായ പരിഹാരം ചെയ്‌വാൻ അവരിൽ അധികംപേരും ശക്തന്മാരല്ലാതെയിരിക്കുന്നു. തങ്ങളുടെ വേലക്കാർ എത്രയും നല്ല സ്ഥിതിയിലുള്ളവരും വിശ്വസ്തന്മാരുമായിരിക്കുന്നുവോ അത്രയും തങ്ങൾക്ക് ആദായമാണെന്ന് സമ്മതിക്കുന്ന കൃഷിക്കാർ ഇവിടങ്ങളിൽ ഏറെയുണ്ടെന്നു തോന്നുന്നില്ല. സർക്കാരുവക തരിശുഭൂമികൾ പുതുവൽ പതിച്ച് അതിൽ സ്വന്തമായി ദേഹണ്ഡം ചെയ്യുന്നതിനുള്ള സൗകര്യവും അവിടത്തെ കീഴ്ജാതിക്കാർക്ക് ഒരു ഗുണമാണ്. ഭൂമി അശ്ശേഷം ഓരോ ജന്മിമാരുടെ വകയായിട്ടുള്ള മദ്രാസ് പ്രസിഡൻസിയിലുൾപ്പെട്ട അന്യശീമകളിലെ പറയർക്ക് ഈ അവസ്ഥ ഒരിക്കലും വരാത്തതാണ്'.

തുടർന്നിങ്ങോട്ട് കേസരി വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, സി. കൃഷ്ണൻ, സി.വി. കുഞ്ഞുരാമൻ, കെ. രാമകൃഷ്ണപിള്ള, കെ.പി. കേശവമേനോൻ, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ്, കേസരി എ. ബാലകൃഷ്ണപിള്ള, ഇ.എം.എസ്, കാമ്പിശ്ശേരി, തായാട്ട് ശങ്കരൻ, ഏ.പി. ഉദയഭാനു, പി. ഗോവിന്ദപ്പിള്ള, ഇ.കെ. നായനാർ എന്നിങ്ങനെ ദേശീയ-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും രാഷ്ട്രീയ പത്രപ്രവർത്തനത്തിലും ഒരുപോലെ ഇടപെട്ട നിരവധി പേരുടെ സംഭാവനകളും പംക്തീരചനയുടെ സവിശേഷതകളും രാജേന്ദ്രൻ അവലോകനം ചെയ്യുന്നു.

മൂർക്കോത്ത് കുമാരൻ, കുമാരനാശാൻ, ഇ.വി. കൃഷ്ണപിള്ള, സഞ്ജയൻ, ജോസഫ് മുണ്ടശ്ശേരി, പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, എംപി. അപ്പൻ, ഡി.സി. കിഴക്കേമുറി, ഉറൂബ്, മുട്ടത്തുവർക്കി, എൻ.വി. കൃഷ്ണവാരിയർ, എം. കൃഷ്ണൻനായർ, സുകുമാർ അഴീക്കോട്, വയലാർ രാമവർമ, എം.എൻ. വിജയൻ, ഒ.വി. വിജയൻ, വി.കെ.എൻ, മാധവിക്കുട്ടി, കാക്കനാടൻ, എംപി. നാരായണപിള്ള തുടങ്ങിയ 'സാഹിത്യപ്രവർത്തക'രാണ് മറ്റൊരു വിഭാഗം. ഇവരിൽ മിക്കവർക്കും നിശിതവും സൂക്ഷ്മവും ജാഗ്രത്തും സജീവവുമായ രാഷ്ട്രീയ ജീവിതമുണ്ടായിരുന്നു. സാഹിത്യപത്രപ്രവർത്തനത്തിലെന്നപോലെ രാഷ്ട്രീയ പത്രപ്രവർത്തനത്തിലും ഇവർ കഴിവുതെളിയിച്ചു. വിശേഷിച്ചും, മൂർക്കോത്തും സഞ്ജയനും ഒ.വി. വിജയനും നാരായണപിള്ളയും.

വി എം. കൊറാത്ത്, എൻ. രാമചന്ദ്രൻ, കെ.സി. സെബാസ്റ്റ്യൻ, കെ.ആർ. ചുമ്മാർ, വിംസി, വി. രാജഗോപാൽ തുടങ്ങിയവരാകട്ടെ, മുഴുവൻ സമയ പത്രപ്രവർത്തകരായിരുന്ന പംക്തിയെഴുത്തുകാരാണ്. രഷ്ട്രീയം മുതൽ സ്പോർട്സ് വരെയുള്ള വിഷയങ്ങളിൽ ഇവരെഴുതിയ പംക്തികൾ മലയാള പത്രപ്രവർത്തനചരിത്രത്തിന്റെ ഭാഗമാണ്.

ശ്രദ്ധേയങ്ങളായ ചില സാംസ്‌കാരിക ധാരകളിൽ നിരന്തരം വ്യാപരിച്ചവരും ഇടപെട്ടവരുമാണ് ഈ പംക്തീകാരരിൽ പലരും. കുഞ്ഞിരാമമേനോൻ, രാമകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള തുടങ്ങിയവരുടെ പത്രപ്രവർത്തനത്തിലെ തത്വദീക്ഷയും ജനാധിപത്യ രാഷ്ട്രീയബോധവും; വർഗീസ് മാപ്പിള, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ, സി. കൃഷ്ണൻ, സി.വി. കുഞ്ഞുരാമൻ തുടങ്ങിയവർ പുലർത്തിയ കീഴാള പ്രതിബദ്ധത; മിതവാദി സി. കൃഷ്ണൻ, എം.സി. ജോസഫ്, പവനൻ തുടങ്ങിയവരുടെ യുക്തിചിന്ത; മൂർക്കോത്ത്, ഇ.വി. കൃഷ്ണപിള്ള, സഞ്ജയൻ, മുട്ടത്തുവർക്കി, വി.കെ.എൻ, നാരായണപിള്ള തുടങ്ങയവരുടെ നർമവും ആക്ഷേപഹാസ്യവും; കെ.പി. കേശവമേനോൻ, ഇ.എം.എസ്, കാമ്പിശ്ശേരി, ഗോവിന്ദപ്പിള്ള, രാമചന്ദ്രൻ, ചുമ്മാർ, സെബാസ്റ്റ്യൻ തുടങ്ങിയവരുടെ സൂക്ഷ്മദൃക്കായ രാഷ്ട്രീയ വിശകലനം; ഒ.വി. വിജയൻ, വി.കെ.എൻ, നാരായണപിള്ള തുടങ്ങിയവരുടെ ഡൽഹിരാഷ്ട്രീയം എന്നിങ്ങനെ വൈവിധ്യമാർന്ന എഴുത്തുലോകങ്ങളും നിരീക്ഷണമണ്ഡലങ്ങളും ഇടപെടൽ മേഖലകളും ഈ പംക്തികളുടെ ചരിത്രം വെളിപ്പെടുത്തുന്നുണ്ട്.

ആഗോളപത്രപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു, തുടക്കം തൊട്ടുതന്നെ മലയാളപത്രപ്രവർത്തനം. മിഷനറിപത്രങ്ങൾ മുതൽ കേരളമിത്രം, കേരളപത്രിക എന്നിവയുടെ കാലത്തുപോലും ഇതിങ്ങനെതന്നെയായിരുന്നു. തുടർന്നും ഇതിൽ മാറ്റമുണ്ടായില്ല. ഉദാഹരണത്തിന് മിതവാദി സി. കൃഷ്ണൻ 1916 ജനുവരിയിലെഴുതിയ മുഖക്കുറിപ്പുകളിൽ ഒന്ന് അമേരിക്കയിലെ നീഗ്രോ നേതാവായിരുന്ന ബുക്കർ വാഷിങ്ടണെക്കുറിച്ചായിരുന്നു.

അസാധാരണമാംവിധം, തങ്ങളുടെ കാലത്തെയും ലോകത്തെയും മറികടന്നു ജീവിച്ച പ്രതിഭകളായിരുന്നു, ഈ പംക്തീകാരരിൽ പലരും. പത്രഉടമകൾ, പത്രാധിപന്മാർ, കൂലിയെഴുത്തുകാർ, രാഷ്ട്രീയപ്രവർത്തകർ, ഭരണസാരഥികൾ, സാമൂഹ്യചിന്തകർ, കവികൾ, വിപ്ലവകാരികൾ, അരാജകവാദികൾ, കലാ-സാഹിത്യനിരൂപകർ... ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബുദ്ധിജീവിതത്തിന്റെ ഒരു നെടിയ പരിഛേദമായി മാറുന്നു, രാഷ്ട്രീയ-സാഹിതീയ പൊതുമണ്ഡലങ്ങളിലെ താരസ്വരങ്ങളായി മുഴങ്ങിക്കേട്ട ഇവരുടെ ഇടപെടലുകൾ. മുഖപ്രസംഗങ്ങളും പംക്തികളുമൊക്കെയായി രണ്ടും മൂന്നും ദശകങ്ങൾ വരെ തുടർച്ചയായി എഴുതി നിലനിന്ന പത്രജീവിതത്തിലൂടെ മലയാള മാദ്ധ്യമസംസ്‌കാരത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരായി മാറി, ഇവർ. ഒറ്റ പ്രസിദ്ധീകരണത്തിൽ പല ദശകങ്ങൾ എഴുതിയവർ മുതൽ ഒരു ഡസൻ പത്രങ്ങളുടെ പത്രാധിപരായവർ വരെയുണ്ട്, ഇക്കൂട്ടത്തിൽ. വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നുവീണവർ മുതൽ കൊടിയ ദാരിദ്ര്യത്തിന്റെ പെരുങ്കടൽ നീന്തിത്തളർന്നവർ വരെയും. നവോത്ഥാന-ദേശീയ പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് സംഘടനകളും ഉദാര-മാനവിക ചിന്താപദ്ധതികളും ഭിന്നവഴികളിൽ അടിത്തറപാകിയ രാഷ്ട്രീയ പത്രപ്രവർത്തനത്തിന്റെയും സാഹിത്യപത്രപ്രവർത്തനത്തിന്റെയും അടിത്തറയിലാണ് മലയാള പത്രപംക്തീചരിത്രം രാജേന്ദ്രൻ കണ്ടെടുക്കുന്നത്. സ്വാതന്ത്ര്യദാഹികൾ, ജനാധിപത്യവിശ്വാസികൾ, മതേതര ചിന്തകർ, യുക്തിവാദികൾ, പരിഷ്‌കരണമോഹികൾ, മാനവികതാവക്താക്കൾ... കേരളീയ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ഭിന്നമുഖങ്ങൾ വെളിപ്പെടുന്ന ചരിത്രപാഠങ്ങളാകുന്നു, ഈ പുസ്തകത്തിലെ രചനകളൊന്നടങ്കം.

ജാതിഭ്രാന്തുമുഴുത്ത കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തെക്കുറിച്ച് കുമാരനാശാൻ 1907-ൽ വിവേകോദയം മാസികയിൽ എഴുതിയ ഈ ലേഖനം വായിക്കുക. രാജേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇന്നും നമ്മെ ഞെട്ടിക്കുന്ന ഒന്ന്.


നമ്മുടെ ഭയങ്കരമായ ശാപം അല്ലെങ്കിൽ കേരളത്തിലെ ഭ്രാന്ത് 'ഈ തലവാചകം കൊണ്ട് ഞങ്ങൾ ജാതിയെയാണ് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യം അന്യാധീനപ്പെടുകയും അതിന്റെ പ്രാചീനമായ മാഹാത്മ്യം അസ്തമിക്കയും ചെയ്തത് ഈ ശാപം നിമിത്തമാണെന്നു പ്രസിദ്ധമാണ്. ഇതിന്റെ ശക്തി ഇത്ര ക്രൂരമായി വ്യാപിച്ചു ബാധിക്കുന്നതായി കേരളത്തെപ്പോലെ മറ്റൊരു സ്ഥലം കാണുന്നില്ല. ഒരു ജാതിക്ക് ഒരു കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ഓരോ ഗ്രാമങ്ങളിലും വെവ്വേറെ ജാതിസംബന്ധമായ അടുപ്പവും അകൽച്ചയും ഭേദപ്പെടുന്നു. ഒരു ജാതിതന്നെ ചില പ്രദേശങ്ങളിൽ ഉയർന്നതായി വിചാരിക്കപ്പെടുന്ന മറ്റൊരു ജാതിയുമായി ഒന്നുപോലെ കൂടിനടക്കുകയും ഊണ് ഒഴിച്ചുള്ള സകലവിധ ആചാരങ്ങളെയും വിരോധമെന്യേ സ്വീകരിക്കുകയും ആ ജാതിയെതന്നെ മറ്റൊരു പ്രദേശത്തു മറ്റൊരു ജാതിക്കു വളരെ ദൂരം വഴിതെറ്റി കൊടുക്കുകയും അവർ ജലപാനംപോലും നിഷിദ്ധമായി വിചാരിക്കുകയും നടപ്പായിരിക്കുന്നു. തൊട്ടുകുളി, തീണ്ടികുളി, അയിത്തം വണ്ണാൻ തീണ്ടപ്പാട്, പുലയൻ തീണ്ടാപ്പാട് ചില ദിക്കിൽ തീയ്യർ (അല്ലെങ്കിൽ ചോവർ) തീണ്ടാപ്പാട് മുതലായ മാർഗ്ഗമാനങ്ങൾ. ഇവ പുറത്തുനിന്നു നമ്മുടെ രാജ്യത്തിൽ കടക്കുന്നവരെ അസാമാന്യം കുഴക്കുന്നവയും നാം ഓരോ സ്ഥലങ്ങളിലും യാതൊരു ഐകരൂപ്യവും വ്യവസ്ഥയും ഇല്ലാതെ അനുഷ്ഠിച്ചുപോരുന്നവയും ആകുന്നു. അല്പം ആലോചിക്കുന്നതായാൽ ഇതിനൊക്കെ ഒരു ഭ്രാന്ത് എന്നല്ലാതെ നമുക്ക് എന്തുപറയാം. മഹാത്മാവായ വിവേകാനന്ദസ്വാമി അവർകൾ മലയാളം മുഴുവൻ ഒരു ഭ്രാന്താശുപത്രിയാണെന്ന് നമുക്ക് ഏറ്റവും ലജ്ജാവഹമാംവണ്ണം ഒരവസരത്തിൽ പ്രസ്താവിച്ചത് ഇതിനെ സംബന്ധിച്ചായിരുന്നു. ഇത് ഇടക്കാലത്ത് ചില ബ്രാഹ്മണരുടെ ദുഷ്ടബുദ്ധിയുടെയും അതിരുകടന്ന മുഷ്‌കിന്റെയും ദൃഷ്ടാന്തമായി ശേഷിച്ചിരിക്കുന്ന അടിസ്ഥാനമില്ലാത്ത ഒരു സ്ഥാപനം എന്നല്ലാതെ ഇതിനു ശാസ്ത്രീയത്വം കല്പിക്കുകയോ കല്പിച്ചാൽകൂടി ഇക്കാലത്ത് സ്വതന്ത്രബുദ്ധിയുള്ളവർ ആരെങ്കിലും ഇതിനെ ആത്മാർത്ഥമായി ബഹുമാനിക്കുകയോ ചെയ്യുന്നതല്ലെന്ന് സാമാന്യക്കാർക്കുകൂടി അറിയാം. എങ്കിലും വിദ്യാഭ്യാസംകൊണ്ടും മറ്റെല്ലാ അവസ്ഥകളെക്കൊണ്ടും നമ്മുടെ ഇടയിൽ വളരെ പരിഷ്‌കൃതസ്ഥിതിയിൽ ഇരിക്കുന്ന നായന്മാരിലും പട്ടന്മാർ അല്ലെങ്കിൽ പരദേശദ്വിജന്മാരിലും കുറെ പഠിപ്പ് സിദ്ധിച്ചിട്ടുണ്ടെന്ന് വിചാരിക്കേണ്ടുന്ന സ്ഥിതിയിൽ ഇരിക്കുന്ന ചില ക്ഷുദ്രമതികൾ കൂടി ആ ജാതിക്കാർക്കു പൊതുവിൽ അവമാനകരാംവണ്ണം ഈ ഭ്രാന്തിനെ ഇപ്പോഴും മുറുകെ പിടിച്ചു കാണുന്നതിൽ ദേശാഭിമാനികളുടെ നിലയിൽ ഞങ്ങൾക്ക് ഏറ്റവും ലജ്ജയും വ്യസനവും തോന്നിപ്പോകുന്നു. ഞങ്ങൾ ഇത്രയും പറഞ്ഞത് കോഴിക്കോട് ടൗൺ മജിസ്‌ട്രേറ്റു കോർട്ടിൽ വടക്കേ മലയാത്തുകാരനായ ഒരു മിസ്റ്റർ ഗോവിന്ദൻ (തിയ്യൻ) വാദിയായി ഇപ്പോൾ നടന്നുവരുന്ന ജാതിക്കേസ്സിനെപ്പറ്റി അറിയാൻ ഇടയായതിനാലാകുന്നു. മിസ്റ്റർ ഗോവിന്ദൻ നഗരം വിട്ട് ഉൾനാട്ടിലെ നിരത്തിൽക്കൂടി പോകുമ്പോൾ ഒരു നായർക്കു വഴിതെറ്റി കൊടുക്കാത്ത കാരണത്താൽ അയാൾ ശകാരിക്കയും അവമാനിക്കയും ചെയ്തു എന്നാണു കേസ്സുകൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അതൊന്നുമല്ല ഇതിലെ രസാംശം. വിചാരണയിൽ നായന്മാർക്ക് തന്റെ ദേശത്തു വഴിമാറി കൊടുക്കുക പതിവില്ലാത്തതിനാൽ ഇങ്ങനെ ചെയ്യാത്തതിനാണെന്നു ന്യായമായിപ്പറഞ്ഞ മിസ്റ്റർ ഗോവിന്ദന്റെ നേരേ മജിസ്‌ട്രേറ്റ് ഗോപാലകൃഷ്ണയ്യർ ചെയ്തുവിട്ട അധികപ്രസംഗമാണ് ഞങ്ങളെ വിസ്മയപ്പെടുത്തുന്നത്. ഈ കുറ്റത്തിന് എതിർ കക്ഷി മിസ്റ്റർ ഗോവിന്ദനെ കൊന്നുകളയാഞ്ഞതു ഭാഗ്യമായി എന്നും ഇങ്ങനെ പ്രവർത്തിക്കുന്നവന്റെ അസ്ഥി നുറുക്കിക്കളയേണ്ടതാണെന്നും ആയിരുന്നുവത്രേ ഈ സാധു മജിസ്‌ട്രേറ്റ് തുറന്ന കോടതിയിൽ സംസാരിച്ചത്. ദയനീയമായ ധിക്കാരം'.

പോത്തൻ ജോസഫിന്റെ വിഖ്യാതമായ പംക്തിയിൽ നിന്നുള്ള ഒരു രചനയാണ് ഈ ഗ്രന്ഥത്തിലെ ഏക ഇംഗ്ലീഷ് മാതൃക. അബുവും ബി.ജി. വർഗീസും സി.പി. രാമചന്ദ്രനും ടി.ജെ.എസ്. ജോർജും മുതൽ പ്രസന്നരാജൻ വരെയുള്ള മലയാളി-ഇംഗ്ലീഷ് പംക്തിയെഴുത്തുകാരുടെ പ്രതിനിധി.

പത്രപംക്തിയെന്ന മാദ്ധ്യമവ്യവഹാരത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക സ്വഭാവങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പി.കെ. രാജശേഖരൻ എഴുതുന്ന അക്കാദമിക പഠനമാണ് ഈ പുസ്തകത്തിന്റെ സവിശേഷതകളിലൊന്ന്. മരിച്ചുപോയ, അച്ചടിമാദ്ധ്യമ പംക്തിയെഴുത്തുകാരുടെ മാത്രം രചനകളാണ് ഈ ഗ്രന്ഥത്തിൽ രാജേന്ദ്രൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അവതന്നെയും വിമർശനാത്മകമായ ഒരു ചരിത്രനിർമ്മിതിയുടെ ഭാഗമാക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നുമില്ല. ജീവിച്ചിരിക്കുന്ന അച്ചടി-ദൃശ്യ-ശ്രാവ്യ-നവമാദ്ധ്യമ പംക്തിയെഴുത്തുകാരുടെയും അവരുടെ രചനകളുടെയും ചരിത്രം നിശ്ചയമായും ഇതിന്റെ തുടർച്ചയായി ഉണ്ടാകേണ്ടിയിരിക്കുന്നു. എസ്. ജയചന്ദ്രൻനായരും ജയശങ്കറും എസ്. ഗോപാലകൃഷ്ണനും മുരളി തുമ്മാരുകുടിയും ടി.ടി. ശ്രീകുമാറും രവിമേനോനും ജെ. ദേവികയും... മറ്റും നാനാതരം മാദ്ധ്യമങ്ങളിലെഴുതുന്ന പംക്തികളുടെ പഠനം ഈ മാദ്ധ്യമരൂപത്തിന്റെ മലയാളചരിത്രം മുഴുമിപ്പിക്കാൻ സഹായിക്കും. കേരളീയ പൊതുമണ്ഡലത്തിന്റെ കാവൽ നായകളായി ഒന്നേകാൽ നൂറ്റാണ്ടിലധികം നിലനിന്ന മലയാളമാദ്ധ്യമങ്ങളുടെ സാംസ്‌കാരിക ജീവചരിത്രമായിരിക്കും, അത്. 

പുസ്തകത്തിൽനിന്ന്:-

മഹാരാജാവിനോട് 

കേസരി എ. ബാലകൃഷ്ണപിള്ള

പ്ലേറ്റോയുടെ കാലംമുതൽക്ക് രാജാക്കന്മാരുടെ സ്വഭാവരൂപവത്കരണത്തിനും അവരെ ഉപദേശിച്ചു നന്നാക്കുവാനും തത്ത്വജ്ഞാനികളും മറ്റും പ്രയത്‌നിച്ചിട്ടുണ്ടെങ്കിലും അവ പ്രായേണ നിഷ്ഫലമായിട്ടാണ് കലാശിച്ചിട്ടുള്ളത്. ഈ മഹാന്മാരുടെ ഉദ്യമങ്ങൾ പ്രയോജനശൂന്യമായി പരിണമിച്ചിട്ടും ഉപദേശംകൊണ്ടു പുറപ്പെടുന്നതിന് അല്പപ്രജ്ഞരായ ഞങ്ങൾ മുതിരുന്നത് അതിയായ ധാർഷ്ട്യമാണെന്നു തോന്നുമെങ്കിലും അതിന് ഉദ്യമിക്കാതെയിരിക്കുവാൻ ഞങ്ങളുടെ പൊതുജനങ്ങളോടുള്ള കർത്തവ്യവും പ്രസാദാത്മകത്വവും ഞങ്ങളെ അനുവദിക്കുന്നില്ല. ചിത്തിരതിരുനാൾ മഹാരാജാവിൽനിന്നു പലതും പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അവ അദ്ദേഹം അറിഞ്ഞിരിക്കേണ്ടതുമാണ്. ഉത്തരവാദഭരണസ്ഥാപനം, പൗരരുടെ മൗലികാവകാശസംരക്ഷണപ്രഖ്യാപനം, കുപ്രസിദ്ധമായ വർത്തമാനപത്ര റഗുലേഷനെ റദ്ദുചെയ്യുക, സാമുദായിക അസമത്വങ്ങളുടെ ഉച്ചാടനം, പൗരാവകാശസമത്വസ്ഥാപനം, വർഗീയമായ സമവീക്ഷണം, മിതവ്യയം, രാജസേവകരിൽനിന്ന് അകൽച്ച, ജനങ്ങളുടെ ആത്മാഭിമാനത്തിന് ഇടിവുണ്ടാക്കുന്ന ആചാരങ്ങളുടെ പരിത്യാഗം, പൊതുജനാഭിപ്രായഗതി സദാ മനസ്സിലാക്കുക, സാമാന്യമായി ജനങ്ങളുടെ ഐശ്വര്യപോഷണത്തിൽ ഏകതാനത എന്നിവയാണ് ചിത്തിരതിരുനാൾ മഹാരാജാവിൽനിന്നു മുഖ്യമായി പ്രതീക്ഷിക്കുന്നത്. എത്ര നല്ലതായ സ്വേച്ഛാഭരണവും ഇന്നത്തെ മനുഷ്യരുടെ മനഃസ്ഥിതിക്കു ചേരുന്നതല്ലാത്തതിനാലും രാജാധികാരം വിർദ്ധമാനമായി നിലംപതിച്ചുകൊണ്ടിരിക്കുന്നതിനാലും പൊതുജനഹിതത്തെയും ആത്മരക്ഷയെയും പുരസ്‌കരിച്ച് മഹാരാജാവ് കഴിയുന്നതും വേഗത്തിൽ ഉത്തരവാദഭരണം തിരുവിതാംകൂറിൽ സ്ഥാപിക്കേണ്ടതാണ്. പത്രറഗുലേഷൻ സ്ഥാനാരോഹണത്തോടുതന്നെ റദ്ദുചെയ്തില്ലെങ്കിൽ റീജൻസിക്കു പറ്റിയ ഭീമമായ പരാജയം മഹാരാജാവിനും സംഭവിക്കുകതന്നെ ചെയ്യും. സാമുദായിക സമത്വസ്ഥാപനത്തിൽ അയിത്തോച്ചാടനവും സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും ഉൾപ്പെടും. പ്രാചീന യവനരാജാവായ ഫിലിപ്പ് ഒരിക്കൽ ഒരു നല്ല സ്ഥാനത്ത് യാത്രാമദ്ധ്യേ പാളയമടിക്കുവാൻ ഭാവിച്ചപ്പോൾ ആ സ്ഥലത്ത് ചുമട്ടുകഴുതകൽക്കു തിന്നുവാൻ പുല്ലില്ലായ്കയാൽ അവിടെ പാളയമടിക്കുന്നതു നന്നല്ലെന്നു മന്ത്രിമാർ അറിയിക്കുകയും ഇതുകേട്ടു കുപിതനായി: 'എന്റെ ദൈവമേ! നമ്മുടെ കഴുതകളുടെ സൗകര്യത്തെ ലാക്കാക്കി നാം ജീവിക്കണമെന്നുവരുന്നെങ്കിൽപ്പിന്നെ നമ്മുടെ ജീവിതംകൊണ്ടു പ്രയോജനമെന്ത്?' എന്ന് ഫിലിപ്പ് പറഞ്ഞതായും പ്ലൂട്ടാർക്ക് പറയുന്നുണ്ട്. ഫിലിപ്പിന്റെ മനഃസ്ഥിതി വച്ചുകൊണ്ടിരുന്നാൽ മഹാരാജാവിന്റെ ഭരണം നിശ്ചയമായും ഇന്നത്തെ സ്ഥിതിക്കു ഭീമമായ പരാജയത്തിൽ കലാശിക്കും. തന്റെ കഴുതകളുടെ, തന്റെ ഏറ്റവും നികൃഷ്ടനായ പ്രജകളുടെ സൗകര്യത്തെ പുലർത്തത്തക്ക ജീവിതമാണ് മഹാരാജാവ് നയിക്കേണ്ടത്. ഈയിടെ ചിത്തിരതിരുനാൾ മഹാരാജാവ് പുലയനേതാക്കന്മാരിൽ ഒരാളായ മിസ്റ്റർ അയ്യൻകാളിയെ കവടിയാർകുന്നു കൊട്ടാരത്തിൽചെന്നു തന്നെ സന്ദർശിക്കുന്നതിന് അനുവദിച്ചു എന്ന് ഒരു ശ്രുതി ഞങ്ങൾ കേൾക്കുകയുണ്ടായി. ഇതു വാസ്തവമാണെങ്കിൽ പരിഷ്‌കൃതമനഃസ്ഥിതിയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഇതു വിസ്തൃതമാക്കി അയിത്തം താൻതന്നെ പരിത്യജിച്ചും അയിത്തം ആചരിക്കുന്നവരെ മഹാത്മാഗാന്ധി വട്ടമേശസമ്മേളനത്തിൽവച്ച് ആവശ്യപ്പെട്ടതുപോലെ ക്രിമിനലായി ശിക്ഷിക്കുന്ന നിയമം ഉണ്ടാക്കിപ്പിച്ചും ക്ഷേത്രപ്രവേശന സ്വാതന്ത്ര്യവിളംബരം പ്രസിദ്ധപ്പെടുത്തിയും മറ്റും മഹാരാജാവ് തന്റെ ഏറ്റവും എളിയ പ്രജകളുടെ ക്ഷേമത്തെയും ആത്മാഭിമാനത്തെയും പുലർത്തേണ്ടതാണ്. പൗരാവകാശസമത്വസ്ഥാപനനയം പ്രഖ്യാപനം ചെയ്താൽ പോരാ. അതു വേഗത്തിൽ പ്രായോഗികമാക്കുവാൻ വേണ്ട ഏർപ്പാടുകളുംകൂടി ചെയ്‌തേ തീരൂ. മതപക്ഷപാതമോ, ചാർച്ചയും വേഴ്ചയുംകൊണ്ടുള്ള പക്ഷപാതമോ മഹാരാജാവിനെ തീണ്ടിക്കൂടാ. കഴിയുന്നിടത്തോളം ആഡംബരരഹിതമായ ജീവിതം നയിച്ച് താൻ ചെലവാക്കുന്ന പണം പൊതുജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്നതാണെന്നു തനിക്കു ബോധ്യമുണ്ടെന്ന് അവരെ ധരിപ്പിക്കണം. രാജഭരണത്തിനോടുള്ള ഇന്നത്തെ വൈപരീത്യത്തിന് ഒരു കാരണം ജനങ്ങളുടെ ആത്മാഭിമാനത്തിനു ക്ഷതമുണ്ടാക്കുന്ന 'അടിയൻ' മൂളലുകളും 'തിരുമനസ്സ്' വിളികളും പഞ്ചപുച്ഛമടക്കി നിൽക്കലുകളും വലിച്ചുകീറിത്തൊഴുകലുകളുമടങ്ങിയ പഴയ ആചാരങ്ങളെ ജനങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതാണ്. ഈയിടെ ചിത്തിരതിരുനാൾ മഹാരാജാവ് തിരുവനന്തപുരത്തുള്ള ചില സർക്കാർ സ്ഥാപനങ്ങൾ സന്ദർശിച്ചപ്പോൾ അവയുടെ മേലധികാരികളായ ചില ഉദ്യോഗസ്ഥന്മാർ മൂക്കിൽ വിരലും തള്ളി പഞ്ചപുച്ഛമടക്കി കിടുകിടാ വിറയ്ക്കുന്ന ഭാവവും ഗദ്ഗദവും നടിച്ചു തറയോളം കുനിഞ്ഞ് മഹാരാജാവിന്റെ പിന്നാലെ പോയെന്നു ഞങ്ങൾ അറിയുന്നു. മനുഷ്യരുടെ ആത്മാഭിമാനത്തെ ഹനിക്കുന്നതും കാപട്യം നിറഞ്ഞതുമായ ഇത്തരം ബഹുമാനപ്രദർശനങ്ങളോടു തനിക്കു വെറുപ്പാണ് തോന്നുന്നതെന്ന് മഹാരാജാവ് പ്രത്യക്ഷപ്പെടുത്തേണ്ടതാണ്. അതുപോലെതന്നെ ഞങ്ങൾ അന്യത്ര ചേർത്തിട്ടുള്ള ഒരു പൗരനാദം ലേഖനത്തിൽ വിവരിച്ചിട്ടുള്ളതുപോലെ ചിത്രോത്സവം കേമമായി നടത്തി സേവ പിടിക്കാൻ ശ്രമിക്കുന്ന ക്യൂറേട്ടരെപ്പോലെയുള്ള ഉദ്യോഗസ്ഥന്മാരെ മഹാരാജാവ് ഒരു പാഠം പഠിപ്പിക്കുകയാണു വേണ്ടത്. രാജസേവകരാണു രാജാധികാരത്തോടുള്ള വെറുപ്പിനു മറ്റൊരു കാരണം. കൊട്ടാരങ്ങളെ നാറിക്കുന്ന സേവകർ ബന്ധുക്കളായാലും ശരി അന്യരായാലും ശരി അവരെ അകറ്റിനിറുത്തുകതന്നെ വേണം. ഹിതഭാഷണവും സ്തുതിപാഠകത്വവുംകൊണ്ട് അടുത്തുകൂടുന്നവരെ പരിത്യജിച്ച് ഉള്ളത് മുഖം നോക്കാതെ തുറന്നുപറയുന്നവരുടെ വാക്കുകളാണ് മഹാരാജാവ് ശ്രവിക്കേണ്ടത്. പൊതുജനാഭിപ്രായഗതി മനസ്സിലാക്കുന്നതിനു വിദേശപത്രങ്ങൾ വായിച്ചാൽ പോരാ, നാടൻപത്രങ്ങളെല്ലാംതന്നെ വായിച്ചാലേ മതിയാവൂ. ഗവൺമെന്റിനെ എതിർക്കുന്ന പത്രങ്ങളിൽ മഹാരാജാവ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് അവയുടെ ആക്ഷേപങ്ങൾ മനസ്സിലാക്കി അവ ന്യായമാണെന്നു സ്വതന്ത്രചിന്തയിൽ തോന്നുന്നു എങ്കിൽ അവ പരിഹരിക്കുവാൻ നോക്കണം. ശത്രുവിന്റെ ദൃഷ്ടിയിൽക്കൂടി മാത്രമേ മനുഷ്യർക്കു തങ്ങളുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ എന്ന പരമാർത്ഥം മഹാരാജാവ് സദാ ഓർമ്മിക്കണം. വെള്ളത്തൊലിക്കാരെ തന്റെ സമന്മാരായിട്ടും കറുത്ത നാട്ടുകാരെ തന്നെക്കാൾ താഴ്ന്നവരായിട്ടും മഹാരാജാവ് ഒരിക്കലും കരുതരുത്. നിറമേതായാലും വർഗ്ഗമേതായാലും മതമേതായാലും തൊഴിലേതായാലും എല്ലാവരും തന്റെ സമന്മാരാണെന്നേ താൻ വിചാരിക്കുന്നുള്ളൂ എന്ന് മഹാരാജാവ് വ്യക്തമായി പ്രത്യക്ഷപ്പെടുത്തണം. ഇതിനും തന്നോടും കപടബഹുമാനം കാണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുവാനും ഉപകരിക്കുന്ന ഫലിതരസം ചിത്തിരതിരുനാൾ മഹാരാജാവിന് ഉണ്ടോ എന്ന് ഞങ്ങൾക്ക് അറിയുവാൻ പാടില്ല. ഇംഗ്ലണ്ടിലെ എഡ്വേർഡ് ഏഴാമൻ തന്റെ ഇരിപ്പുമുറിയിൽ അതിയായ ഭക്തിബഹുമാനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടു മന്ദം മന്ദം പ്രവേശിച്ച ഒരാളോട് വലിയ ഭക്തിബഹുമാനം സ്ഫുരിക്കുന്ന സ്വരത്തിൽ, 'ആ കസേര കണ്ടോ? അതിലാണ് ജോൺ ബേൺസ് (ഒരു തൊഴിലാളി നേതാവ്) ഇരുന്നിരുന്നത്' എന്നു പറഞ്ഞതായി ഒരു കഥയുണ്ട്. ഇതുപോലെ പഞ്ചപുച്ഛമടക്കി തന്റെ മുമ്പിൽ പ്രവേശിക്കുന്ന ആഢ്യന്മാരോട്, 'നോക്കൂ, ആ കസേര കണ്ടോ? അതിലാണ് പുലയനേതാവായ മിസ്റ്റർ അയ്യൻകാളി ഇരുന്നിരുന്നത്' എന്നും മറ്റും ചിത്തിരതിരുനാളിനു പറയുവാൻ സാധിച്ചിരുന്നെങ്കിൽ മേല്പറഞ്ഞ നികൃഷ്ടമായ ആചാരങ്ങൾ വേഗത്തിൽ നശിക്കുമായിരുന്നു. സ്വഭാവത്തെ ചീത്തയാക്കുന്ന പരിതഃസ്ഥിതികളുള്ളതും അടിമകളും സ്തുതിപാഠകരും സ്വാർത്ഥികളും നിറഞ്ഞതുമായ കൊട്ടാരം ജീവിതത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടുവാൻ വളരെ അധികം പ്രയാസമാണെന്നുള്ള പരമാർത്ഥം ഞങ്ങൾക്കു നല്ലപോലെ അറിയാവുന്നതാണ്. പ്രയാസപ്പെട്ടെങ്കിലും അതിന്റെ പിടിയിൽനിന്നു രക്ഷപ്രാപിക്കുവാൻ മഹാരാജാവു ഭഗീരഥപ്രയത്‌നം ചെയ്യണമെന്നാണ് ഞങ്ങളുടെ അപേക്ഷ.

വിമർശകർ, വിദൂഷകർ, വിപ്ലവകാരികൾ
എൻ. പി. രാജേന്ദ്രൻ
ഡി.സി. ബുക്‌സ്, 2016
വില : 375

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP