Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഗ്ലാസ് കട്ടൻകാപ്പിയിൽ ആരംഭിക്കുന്ന ഭക്ഷണത്തിന്റെ ആത്മീയത; ആഹാരം ഒരു ആഘോഷമാണ്: ഭക്ഷണം - രുചി - ധ്യാനം എന്നിവയെക്കുറിച്ച് ജിജോ കുര്യൻ എഴുതുന്നു

ഒരു ഗ്ലാസ് കട്ടൻകാപ്പിയിൽ ആരംഭിക്കുന്ന ഭക്ഷണത്തിന്റെ ആത്മീയത; ആഹാരം ഒരു ആഘോഷമാണ്: ഭക്ഷണം - രുചി - ധ്യാനം എന്നിവയെക്കുറിച്ച് ജിജോ കുര്യൻ എഴുതുന്നു

ജിജോ കുര്യൻ

രാവിലെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾകഴിഞ്ഞാൽ ആദ്യം ചെയ്യുന്ന കാര്യം ഒരു ഗ്ലാസ് ചൂടു കട്ടൻകാപ്പി കുടിക്കുക എന്നതാണ്. വർഷങ്ങളായി തുടരുന്ന ഒരു പ്രവർത്തിയാണിത്. കാപ്പികുടിക്കാൻ സാധാരണ 15 മിനിറ്റോളം എടുക്കാറുണ്ട്. കാപ്പികുടിക്കുക എന്ന ശാരീരിക പ്രവർത്തിയല്ല ഞാനപ്പോൾ ചെയ്യുന്നത്, ഒരു ഗ്ലാസ് കട്ടൻകാപ്പി എന്റെ മനസ്സിനേയും ശരീരത്തേയും കീഴടക്കുന്ന ധ്യാനാത്മക നിമിഷങ്ങളെ ആസ്വദിക്കുകയാണ്. ഈ ശീലം തുടങ്ങി ഏറെ കഴിഞ്ഞാണ് 'ഒരു കപ്പുചായയിലെ ബുദ്ധ'നെ (Buddha in a Cup of Tea) വായിക്കുന്നത്. ഉറങ്ങാൻ പോകുന്നതിന് മുൻപ് വട്ടത്തിൽ കൂടിയിരുന്ന് പരിപൂർണ്ണ നിശബ്ദതയിൽ ഗുരുവിൽ നിന്ന് ഒരു കപ്പുചായ വാങ്ങി ധ്യാനാത്മകമായി കുടിക്കുന്ന രീതി ബുദ്ധിസ്റ്റ് ആശ്രമപാരമ്പര്യത്തിൽ ഉണ്ട്. ചായ കണ്ടുപിടിച്ചത് ബുദ്ധിസ്റ്റ് സന്യാസിമാരാണെന്ന് ചരിത്രം പറയുന്നു. ചായയിലെ അത്ഭുത ഇലയിലേയ്ക്ക് അഹമലിഞ്ഞ് ഇല്ലാതാവുന്ന ധ്യാനമാണത്. ഭക്ഷണവും പാനീയങ്ങളും രസമുകുളങ്ങളിലൂടെ, അന്നനാളത്തിലൂടെ നമ്മുടെ ശരീരത്തിൽ അലിഞ്ഞുചേർന്ന് നാമായി മാറുന്ന പ്രക്രിയയാണത്. ഈ പ്രക്രിയയിൽ ജീവന്റെ ആഘോഷമുണ്ട്, രുചിക്കൂട്ടുകളുടെ കലാവൈഭവമുണ്ട്, ജീവന്റെ നിലനിൽപ്പിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള ജൈവീകധ്യാനം ഉണ്ട്. പാചകം ഒരു കലയാണ്, ഭക്ഷണം ഒരു ആഘോഷമാണ്, ആഹരിക്കൽ ഒരു ധ്യാനമാണ്.

പാചകം എന്ന കല

'റാറ്റാറ്റിയുലെ' (Ratatouille) എന്ന ചലച്ചിത്രം ഒരു കാർട്ടൂൺ ചിത്രമാണ്. കുട്ടികൾക്കുള്ള സിനിമ എന്ന നിലയിൽ അതിനെ തള്ളിക്കളയരുത്. പാചകം എന്ന കലയെന്തെന്ന് പഠിപ്പിക്കുന്ന റെമി എന്ന കൊച്ചെലിയുടെ കഥയാണ്. അവൻ അവന്റെ ആരാധ്യപുരുഷനായ മാസ്റ്റർ ഗസ്റ്റാവുവിന്റെ 'ആർക്കും പാചകം ചെയ്യാം' എന്ന വാക്കുകളെ എന്നും വിശ്വസിച്ചു. പാചകം ഒരു ജോലിക്കപ്പുറം കലയാണെന്ന് അവൻ കരുതി. അടുക്കളയുടെ ലളിതമായ ഇടങ്ങളിൽ വലിയ കലാകാരന്മാരും കലാകാരികളും ഉണ്ടെന്ന് മനുഷ്യരെ പോലും പഠിപ്പിക്കുന്ന കൊച്ചുജീവികളുടെ ലോകമാണ് റാറ്റാറ്റിയുലെ അവതരിപ്പിക്കുന്നത്. പച്ച വെള്ളരി, തക്കാളി, സവാള, ക്യാരറ്റ് എന്നിവയൊക്കെ വെറുതെ പല ആകൃതിയിലും വലിപ്പത്തിലും അരിഞ്ഞുകൂട്ടി ഒരു പാത്രത്തിൽ ഇട്ടിരിക്കുന്നത് കണ്ടാൽ കഴിക്കാൻ തോന്നാറില്ല. എന്നാൽ അവ കൃത്യമായ അളവിൽ അരിഞ്ഞ് കാണാൻ വൃത്തിയും വെടിപ്പും ഉള്ള ഒരു പാത്രത്തിൽ കലാപരമായി മുന്നിൽ എത്തുമ്പോൾ അതിൽ നിന്ന് കുറച്ചെടുത്തു കഴിക്കാൻ ആർക്കും കൗതുകം തോന്നിപ്പോകും. അതാണ് വിളമ്പുക എന്ന കല. ഇനി ആ കല കണ്ടിട്ടില്ലാത്തവർ നാട്ടിൻ പുറങ്ങളിലെ പഴയ ഹോട്ടൽ-ചായക്കടകളിൽ പോകണം. 'മൂന്ന് ചായ, ഒന്ന് വിത്തൗട്ട്, നാല് കടി രണ്ട് കാപ്പി, ഒരു ചായ കടുപ്പത്തിൽ, രണ്ട് ഊണ്, ഒരു ഫിഷ് ഫ്രൈ സ്‌പെഷ്യൽ, ഒരപ്പം മുട്ടക്കറി, നാല് പൊറോട്ട കടലക്കറി.... 'മിനിറ്റുകൾക്കുള്ളിൽ ഒന്നും തെറ്റാതെ എല്ലാ മേശയിലും ഓർഡർ കൊടുത്ത എല്ലാ പ്ലേറ്റുകളും ഗ്ലാസ്സുകളും ഒരു മാജിക്കുകാരന്റെ വൈഭവത്തോടെ ഒന്നും തെറ്റാതെ എത്തിക്കുന്ന തങ്കപ്പൻ ചേട്ടനെ ചെറുപ്പത്തിൽ നോക്കി നിൽക്കെ ആ കല ഞാൻ കണ്ടതോർക്കുന്നു. പിന്നീട് Life is beautiful എന്ന ചലച്ചിത്രം കാണുമ്പോൾ വെയിറ്റർ ആയി ജോലിചെയ്യുന്ന ഗ്യൂദോയോട് അവന്റെ അമ്മാവൻ പറയുന്ന വാക്കുകൾ, 'You're serving. You're not a servant. Serving is a noble art. God is the first servant. God serves men but He's not a servant to men' ഓർമ്മിപ്പിച്ചത് ഒരു കുലീന രാജാവിനെപ്പോലെ മേശയിൽ ഭക്ഷണം വിളമ്പിയ തങ്കപ്പൻ ചേട്ടനെയാണ്. ആഹാരം ഉണ്ടാകുന്നതാണ് അതിലും രസകരമായ കല. തൃശ്ശൂരിൽ ആയിരുന്ന കാലത്ത് 80-100 പേർക്ക് വരെ ഒറ്റയാൾ ആയി നിന്ന് പാചകം ചെയ്യുന്ന വർക്കിച്ചേട്ടൻ എന്ന കൊച്ചുമനുഷ്യന്റെ പാചകകലയാണ് അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ്വഴക്കമാണ് വർക്കിച്ചേട്ടന്റെ പാചകത്തിന്, രുചിയിൽ ആകട്ടെ ഒരു കോമ്പ്രമൈസും ഇല്ല.

ആഹാരം എന്ന ആഘോഷം 

പാചകമെന്ന കലയെ സ്ത്രീയ്ക്ക് തീറെഴുതികൊടുത്ത സമൂഹമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ പാചകം ചെയ്യുന്നതിന്റെ ആനന്ദം നമ്മൾ ശരിക്കും അറിഞ്ഞിട്ടില്ല. പുറംലോകത്തെ സഞ്ചാരങ്ങൾ നിക്ഷേധിക്കപ്പെട്ട് കൂട്ടിൽ അടക്കപ്പെട്ട പക്ഷിയെപ്പോലെ അടുക്കളയിൽ ദിവസം മുഴുവൻ ആരും തന്റെ കലയെ കണ്ടും,സഹായിച്ചും,ആസ്വദിച്ചും പ്രോത്സാഹിപ്പിക്കാൻ ഇല്ലാതായപ്പോൾ സ്ത്രീയ്ക്കാകട്ടെ മടുപ്പ് ഉളവാകാൻ തുടങ്ങി. അടുക്കളപ്പണി വിലകെട്ട പണിയാണെന്നുള്ള സാമൂഹ്യഅവഹേളനം കൂടി വളർന്നപ്പോൾ അടുക്കളകൾ അവർക്ക് തടവറകളായി. തടവറ വിട്ട് പുറത്തുവരുന്ന സ്ത്രീകളെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ നാം കണ്ടത്. പാചകം പോലും അറിയാത്ത പെൺകുട്ടികളുടെ എണ്ണം കൂടിവന്നു. അത് കലാപരമായി വഴിതെറ്റിപ്പോയ ഒരു സ്ത്രീവിമോചനമായിരുന്നു. സംഭവിക്കേണ്ടത് തിരിച്ചായിരുന്നു- ആൺകുകുട്ടികളും അടുക്കളക്കാർ ആകുന്ന ഒരു സ്ഥിതിവിശേഷം വളരുക എന്നത്. എന്തുകൊണ്ടും ആ കാര്യത്തിൽ പുതിയ തലമുറ ആണുങ്ങൾ പഴയതലമുറയേക്കാൾ മെച്ചമാണ്. കാർഷീകസംസ്‌കാരം വിട്ട് പഠനത്തിനും ജോലിക്കും വേണ്ടി വീട്ടിൽ നിന്ന് തനിച്ചു ദൂരെപാർക്കേണ്ടിവന്നപ്പോൾ അവർക്ക് പാചകം പഠിക്കുക എന്നത് അത്യാവശ്യമായി മാറി. അടുക്കളകളെ അടച്ചുപൂട്ടുന്ന കാലത്തെക്കുറിച്ചല്ല ഇനി നമ്മൾ സ്വപ്‌നം കാണേണ്ടത് (ഇപ്പോൾ ഹോട്ടൽ ഭക്ഷണം ഒരു കുടുംബശീലമാകാൻ തുടങ്ങിയിട്ടുണ്ട്. ഒരു മാറ്റം എന്ന നിലയിൽ സകുടുംബം വല്ലപ്പോഴും പുറത്തുപോയി പുതിയതരം ഭക്ഷണങ്ങളെ പരിചയിക്കുന്ന സന്തോഷത്തെകുറിച്ചല്ല ഇവിടെ സൂചന). സകുടുംബം അടുക്കള ആഹ്ലാദത്തിന്റെ ഒരു വേദിയാക്കി മാറ്റുകയാണ് വേണ്ടത്. ഒരാൾ തന്നെ അയാളുടെ ജീവിതം മുഴുവൻ അടുക്കളയിൽ വ്യയംചെയ്യണ്ടതുമില്ല. കുടുംബം ഒരുമിച്ച് ചേർന്നാൽ ഒന്നുമുതൽ ഒന്നരമണിക്കൂറിനുള്ളിൽ തീരാവുന്ന പാചകമേ ഒരു വീട്ടിൽ ഉള്ളൂ. അവധിദിവസങ്ങളിൽ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിച്ച് പുതുമകൾ പരീക്ഷിക്കണം. കുട്ടികൾ അടക്കമുള്ളവർക്ക് പാചകത്തിന് അവസരം കൊടുക്കണം. അവസാനം എല്ലാവരും (സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരേയും കൂട്ടി) ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം. കഴിക്കാൻ എന്നും മേശയ്ക്ക് ചുറ്റും ഇരിക്കണം എന്ന നിർബന്ധം വെടിഞ്ഞാൽ ആഹാരമെന്ന ആഘോഷം കൂടുതൽ മോദിയാകും. പുൽമേട്ടിലോ, മുറ്റത്തോ, പുഴക്കരയിലോ, വയൽവരമ്പിലോ, മലമുകളിലോ ഒക്കെപോയി ഒരു ഓപ്പൺ എയർ ഡിന്നർ കഴിക്കുമ്പോൾ ഉള്ള സുഖം വേറൊന്നാണ്.

ഭക്ഷണം-രുചി-ധ്യാനം

രുചിയാണ് ഭക്ഷണത്തിന്റെ ആത്മാവ്. ഭക്ഷണവും രുചിയും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. എത്ര പോഷകസമൃദ്ധമായ ഭക്ഷണം എന്ന് പറഞ്ഞാലും അത് ഔഷധം എന്നതിനപ്പുറം ഭക്ഷണമായി കഴിക്കണമെങ്കിൽ രുചികരമായിരിക്കണം. (സത്യം പറയട്ടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാത്ത പ്രകൃതിജീവനവും ആഹരിക്കലും സത്യവിശ്വാസം പോലെ കൊണ്ടുനടക്കുന്നവരെ യാഥാസ്ഥിതിക രാഷ്രീയക്കാരേയും മതവിശ്വാസികളേയും പോലെ ഞാൻ ഒരു കൈയകലത്തിലേ നിർത്തൂ). ആഹാരത്തിലെ രാസവസ്തുക്കൾ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നതിന് ഒപ്പം മണവും കാഴ്ചസുഖവും സമ്മേളിക്കുമ്പോൾ ആണ് ആഹാരത്തിന് രുചി സമ്പൂർണ്ണത കൈവരുന്നത്. സത്യത്തിൽ രുചികരമല്ലാത്ത ഒരു ഭക്ഷണവുമില്ല. കാരണം രുചി ആത്മനിഷ്ഠമാണ്- ഒരാൾക്ക് രുചികരമായത് മറ്റൊരാൾക്ക് രുചികരമായിക്കൊള്ളണമെന്നില്ല, ഒരു സംസ്‌കാരത്തിൽ (ദേശത്തിൽ) രുചികരമായത് മറ്റൊരു ദേശത്ത് രുചികരമായിക്കൊള്ളണമെന്നില്ല. യൂറോപ്പിൽ ചെല്ലുന്ന കാലത്ത് സായിപ്പിന്റെ ബെസ്റ്റ് പാൽക്കട്ടിയുടെ 'ദുർഗന്ധം' അടിച്ചു തലതട്ടിപ്പോയിട്ടുണ്ട്. ആസ്സാമിൽ വച്ച് പന്നിയിറച്ചി ചേർത്ത മുളങ്കൂമ്പ് ചീയിച്ച അവരുടെ ഏറ്റവും 'രുചികരമായ' അച്ചാർ വിളമ്പാൻ കുപ്പി തുറന്നപ്പോൾ ഓക്കാനം വന്നിട്ടുണ്ട്. കപ്പയും നല്ല മുളകരച്ചു പുളിയിട്ടു വച്ച മത്തിക്കറിയും നാവിൽ കൊതിയൂറുന്ന രീതിയിൽ തിന്നുന്ന മലയാളികൂട്ടത്തെ കണ്ടിട്ട് മത്തിക്കറി എടുത്ത് വായിൽ വച്ച് കണ്ണിലും മൂക്കിലും വെള്ളം ധാരയായി ഒഴുക്കി ചുവന്നുതുടുത്ത മുഖത്തോടെ വാഷ് റൂമിലേക്ക് ഓടുന്ന സായിപ്പിനെ കണ്ടിട്ടുണ്ട്. ആന്ധ്രാക്കാരന്റെ മാങ്ങാഅച്ചാറിനെ ഒരു 'ഭഷ്യ ബോംബ്' എന്ന് വിളിക്കുന്ന സായിപ്പ് കൂട്ടുകാരൻ ഉണ്ടായിരുന്നു. പാമ്പിനെ തിന്നുന്നവർ, പുഴുവിനെ തിന്നുള്ളവർ, ഒച്ചിനെ തിന്നുന്നവർ ഒക്കെ അത് രുചിയോടെ ആണ് ഭക്ഷിക്കുന്നത്. നമ്മുടെ രുചിമുകുളങ്ങൾക്ക് അത് യോജിക്കില്ല എന്ന് മാത്രം. രുചിയുടെ കാര്യത്തിൽ ഒരു വലിയ പരിധിവരെ അത് പരിപോഷണാത്മകമാണ്. വളർച്ചയുടെ പ്രായത്തിൽ ഒരാൾ എന്ത് ഭക്ഷണം ശീലിക്കുന്നുവോ അതായിരിക്കും അവസാനംവരെ അയാളുടെ നാവിലെ അടിസ്ഥാന രുചി. എന്നാൽ രുചിയിൽ ജനിതകമായ ചില ഘടകങ്ങൾ ഉള്ളതുകൊണ്ടാണ് സംസ്‌കാര-പാചക വൈവിധ്യങ്ങൾക്ക് അപ്പുറത്ത് നാം ശീലിക്കാത്ത ചില ആഹാരങ്ങൾ പിന്നീട് നമ്മൾ ഇഷ്ടപ്പെടാൻ തുടങ്ങുന്നത്.

'റാമെൻ ഗേൾ' (Ramen Girl) എന്നൊരു സിനിമ അവതരിപ്പിക്കുന്നത് ഭക്ഷണം എന്ന ആത്മീയ അനുഭവത്തെയാണ്. ടോക്കിയോയിൽ എത്തുന്ന ഒരു അമേരിക്കൻ പെൺകുട്ടിയാണ് ആബി. അവൾക്ക് ജപ്പാനീസ് സൂപ്പ് ആയ റാമെൻ ഉണ്ടാക്കാൻ പഠിക്കണം. അതിനായി അവൾ സമീപിക്കുന്നത് പാചകത്തെ ഒരു ദിവ്യകർമ്മം പോലെ കൊണ്ടുനടക്കുന്ന മസൂമി എന്ന പാചകക്കാരനെയാണ്. പാചക കാര്യത്തിൽ വളരെ കണിശക്കാരനായ അദ്ദേഹം അവൾക്ക് റാമെൻ കൂട്ടുകൾ പറഞ്ഞുകൊടുക്കുന്നു. മസൂമി പറഞ്ഞുകൊടുത്ത അതേ കൂട്ടിൽ ഒരളവും പാചകവിധിയും തെറ്റാതെ ആബി റാമെൻ ഉണ്ടാക്കുന്നു. റാമെൻ തയ്യാറായി കഴിയുമ്പോൾ വന്നു രുചിച്ചുനോക്കുന്ന മസൂമി മുഴുവൻ റാമെനും കാലത്തോടെ എടുത്തുകൊണ്ടുപോയി ഒഴുക്കിക്കളയുന്നു. എന്താണ് കാരണം എന്ന് മനസ്സിലാകാതെ നിൽക്കുന്ന ആബിയോട് അയാൾ പറയുന്നത് ഇങ്ങനെ: 'നിന്റെ റാമെന് ആത്മാവില്ല.' (Your Ramen has no spirit). അമ്മയുടെ ആഹാരത്തിന് ആത്മാവുണ്ട്. ഭക്ഷണത്തിന്റെ ആത്മാവ് ഉണ്ടാക്കുന്നവന്റെ മനസ്സാണ്, ആഹരിക്കുന്നവരുടെ ഉള്ളടുപ്പമാണ്, പ്രകൃതി മനുഷ്യനായും മനുഷ്യൻ പ്രകൃതിയായും മാറുന്ന രാസപരിണാമമാണ്.

മതങ്ങൾ കാലങ്ങളായി പറഞ്ഞ ആത്മീയതയിൽ ഉപവാസം മാത്രം ഇടംനേടുകയും, ആഹരിക്കുന്നവൻ അത് അപകർഷതയോടെ ചെയ്യുകയും ചെയ്യുന്ന രീതി കടന്നുവന്നു. ഒരാൾ വിശക്കുന്ന അപരന് വേണ്ടി സ്വന്തം സ്വന്തം ആഹാരം ഉപേക്ഷിക്കുമ്പോൾ അതിൽ സ്‌നേഹമെന്ന മാനവീക മൂല്യമുണ്ട്. ശരീരത്തെ ആരോഗ്യവത്തായി നിലനിർത്താനുള്ള ഉപവാസത്തിൽ (മാംസവർജ്ജനം അടക്കം) ആരോഗ്യപരിരക്ഷ എന്ന മൂല്യം ഉണ്ട്. അതിനപ്പുറം കാര്യകാരണങ്ങൾ ഇല്ലാതെ ആഹാരം ഉപേഷിച്ച് പട്ടിണി കിടക്കുന്നതിൽ ആത്മീയത കണ്ടെത്തുന്നതിൽ ഒരു ആത്മീയ സാഡിസമാണുള്ളത്.

വാൽക്കഷണം: പാചകത്തിന് പിന്നിലെ പെട്രിയാർക്കിയുടെ സ്വാധീനത്തെക്കുറിച്ചോ, വർദ്ധിച്ചുവരുന്ന ഭഷ്യ പ്രതിസന്ധിയെക്കുറിച്ചോ ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. ഒന്നുമാത്രം ചോദിച്ചോട്ടെ: 'നിങ്ങൾക്ക് പാചകം ചെയ്യാൻ അറിയാമോ?' ഇല്ലെങ്കിൽ പഠിക്കണം- 'Anyone can cook.' (Gusteau) നിങ്ങൾക്കുമാകാം ലക്ഷ്മീ നായർ. 

(വിശപ്പ്-പട്ടിണി എന്ന ആഹാരത്തിന്റെ ഒന്നാംതലത്തിലുള്ള ജൈവീക-മാനവീക പ്രശ്‌നത്തെക്കുറിച്ചല്ല ലേഖനം. ആഹാരത്തിന്റെ രണ്ടാംതലമായ കലാ-സാമൂഹ്യ-ആത്മീയമാനത്തെക്കുറിച്ചാണ്. ആഹാരംആരോഗ്യം എന്ന മൂന്നാംതലവും ഇവിടെ പരാമർശിക്കപ്പെട്ടിട്ടില്ല).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP