Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിട്ടയക്കാതെ ഗവർണർ തടഞ്ഞ ആ 1850 തടവുകാരിൽ കൊടി സുനിയും ഓംപ്രകാശും കാരണവരെ കൊന്ന ഷെറിനും അടക്കം നിരവധി കൊടും കുറ്റവാളികൾ; കണിച്ചുകുളങ്ങര കേസിലെ പ്രതികളും മണിച്ചനും വിട്ടുകൊടുക്കാൻ ഉള്ള ലിസ്റ്റിൽ ഇടംപിടിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്ന നിസാമിനേയും ജയിൽ വകുപ്പ് ഉൾപ്പെടുത്തിയെങ്കിലും വിവാദം പേടിച്ച് സർക്കാർ വെട്ടി

വിട്ടയക്കാതെ ഗവർണർ തടഞ്ഞ ആ 1850 തടവുകാരിൽ കൊടി സുനിയും ഓംപ്രകാശും കാരണവരെ കൊന്ന ഷെറിനും അടക്കം നിരവധി കൊടും കുറ്റവാളികൾ; കണിച്ചുകുളങ്ങര കേസിലെ പ്രതികളും മണിച്ചനും വിട്ടുകൊടുക്കാൻ ഉള്ള ലിസ്റ്റിൽ ഇടംപിടിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്ന നിസാമിനേയും ജയിൽ വകുപ്പ് ഉൾപ്പെടുത്തിയെങ്കിലും വിവാദം പേടിച്ച് സർക്കാർ വെട്ടി

തിരുവനന്തപുരം. സംസ്ഥാന സർക്കാർ കേരള പിറവിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേകം അധികാരം ഉപയോഗിച്ചു ശിക്ഷാഇളവ് നൽകി മോചിപ്പിക്കാൻ ഇരുന്നവരുടെ പട്ടിക കണ്ടാൽ ആരുമൊന്നും ഞെട്ടും. 1850 പേരുടെ പട്ടികയിൽ കയറി പറ്റിയവരെ കണ്ട് സാക്ഷാൽ ഗവർണറും ഞെട്ടിയെന്നാണ് വിവരം .

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്,ഷാഫി, അണ്ണൻ സിജിത്ത്,കെ ഷിനോജ് എന്നിവരെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ രജീഷും കിർമ്മാണി മനോജും അണ്ണൻ സിജിത്തും ഇപ്പോൾ തിരുവനന്തപും സെൻട്രൽ ജയിലിലാണ്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റം ആവിശ്യപ്പെട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണിവർ. കൊടി സുനിയും കൂട്ടരും വിയ്യൂർ ജയിലിലാണ്. സർക്കാർ മാറിയപ്പോൾ ജയിൽ മാറ്റത്തിന് ഇവരും അപേക്ഷ സമർപ്പിച്ചതായാണ് വിവരം. ഇവരെ കൂടാതെ അൻപതോളം സി പി എം തടവുകാർ ഗവർണർ തള്ളിയ പട്ടികയിൽ ഉണ്ടായിരുന്നു.

ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുള്ള കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയിൽ ഇടം നേടി. 2005 ജൂലൈ 20ന് എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി ജി രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവരെ ആസൂത്രിതമായി വാടക കൊലയാളികളെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ പ്രതികളാണിവർ. കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരൻ വിനോദും പട്ടികയിലുണ്ട്.

ഇപ്പോൾ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാൻ ജയിൽ ഉപദേശക സമിതിയിൽ വന്ന ശുപാർശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിർപ്പിനെ തുർന്ന് തള്ളപ്പെട്ടിരുന്നു. മണിച്ചന്റെ സഹോദരൻ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചതിനെ തുടർന്ന് കണ്ണൂർ സെന്ററൽ ജയിലിലാക്കുകയായിരുന്നു.

കാരണവർ വധക്കേസിലെ ഷെറിനേയും ഇപ്പോൾ കണ്ണൂർ സെന്ററൽ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയിൽ ഉൾപ്പെടുത്താൻ ജയിൽ വകുപ്പിലെ ഒരു ഉന്നതൻ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. ജയിൽ സുപ്രണ്ടുമാർ നൽകിയ ശുപാർശ ജയിൽ മേധാവി വഴി പരിശോധന സമിതിക്കു മുന്നിൽ വരുന്നതിന് മുൻപ് തന്നെ ഷെറിന്റെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നാണ് വിവരം.അറുപത്തിഅഞ്ചു വയസു കഴിഞ്ഞ വയോധികരെ കൊലപ്പെടുത്തിയവരെ ശിക്ഷ ഇളവ് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം.

ഇതു മനസിലാക്കി ഷെറിൻ കൊലപ്പെടുത്തിയ കാരണവർക്ക് മരിക്കുമ്പോൾ 63 വയസേ ഉണ്ടായിരുന്നുള്ളുവെന്നാണ് സമിതി കണ്ടെത്തൽ. ഓം പ്രകാശിനെ ഉൾപ്പെടുത്താൻ കടുത്ത സമ്മർദ്ദം സമിതിയിക്ക് മേൽ ഉണ്ടയിരുന്നതായാണ് വിവരം. പ്രൊഫണൽ കില്ലേഴ്‌സിനെ പട്ടികയിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും പ്രത്യേക താൽപര്യത്തിൽ ഓം പ്രകാശിനെയും ഉൾപ്പെടുത്തുകയായിരുന്നു. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ 2015 ൽ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ട ഓം പ്രകാശ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്.

വിട്ടയക്കേണ്ടവരുടെ പട്ടിക പരിശോധിക്കേണ്ട സമിതിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിക്കും നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കും പുറമെ ജയിൽ ഡി ഐ ജി പ്രദീപും അംഗമായിരുന്നു. സമിതി ശുപാർശ ചെയ്തവരിൽ വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി ശത കോടീശ്വരനായ നിസാമും ഉണ്ടായിരുന്നു. പിന്നീട് കാപ്പ ചുമത്തപ്പെട്ട നിസാം ഉൾപ്പെടയുള്ള 150 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക സർക്കാർ രാജ് ഭവനിലേക്ക് അയച്ചത്.

 ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാർ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമത്തിൽ ശിക്ഷിക്കപ്പെട്ടവർ, വർഗീയ കലാപങ്ങളിൽ പ്രതികളായവർ എന്നിവരെ ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ പാടില്ലന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനം സർക്കാരിന്റെ ശുപാർശയിൽ ഉണ്ടായിരുന്നു.

ജീവപര്യന്തം തടവുകാരന്റെ ശിക്ഷ ജീവിതാവസാനം വരെയാണന്ന് നിർവ്വചിച്ചിട്ടുണ്ടെങ്കിലും 14 വർഷം വരെ ശിക്ഷ അനുഭവിച്ചാൽ ജയിലിൽ നല്ലനടപ്പാണെങ്കിൽ അവരെ സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിക്കാവുന്നതാണ്. എന്നാൽ അവർക്കു പോലും ഒരു വർഷംവരെ ഇളവ് നൽകാനായിരുന്നു ശുപാർശ.

പട്ടികയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും സുപ്രീം കോടതി നിശ്ചയിച്ച മാനദണ്ഡത്തിൽപ്പെടുന്നവരല്ലയെന്നു കണ്ടാണ് ഗവർണർ ശുപാർശ മടക്കിയത്. അനർഹർ പട്ടികയിൽ കടന്നു കൂടിയതു കാരണം 80 വയസു കഴിഞ്ഞ 20 തടവുകാരുടെ മോചനവും പ്രതിസന്ധിയിലായി. ഇതിന് മുൻപ് 2011ലും 2012ലും സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവുകാരെ വിട്ടയിച്ചിട്ടുണ്ടെങ്കിലും 1850 തടവുകാരെ കൂട്ടത്തോടെ വിട്ടയക്കാൻ ശുപാർശ ചെയ്യുന്നത് ഇത് ആദ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP