Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോവലിൽ ഒരു ജലഭൂപടം

നോവലിൽ ഒരു ജലഭൂപടം

ഷാജി ജേക്കബ്

ണ്ടുതിരിവുകൾക്കിടയിൽ കുറെ ദൂരം നേരെ ഒഴുകുന്ന ഒരു പുഴപോലെ, തുടക്കവും ഒടുക്കവും അപ്രസക്തമാകുന്ന നോവലിന്റെ ആഖ്യാനകല സങ്കല്പിക്കുക. ജോണിമിറാൻഡയുടെ 'പുഴയുടെ പര്യായം' എന്ന രചനയ്ക്കുള്ളത് അത്തരമൊരു കലാസ്വരൂപമാണ്. തുടക്കം പിന്നോട്ടും ഒടുക്കം മുന്നോട്ടും നീണ്ടുകിടക്കുന്നു എന്ന അബോധമുള്ളിലുള്ളപ്പോഴും ഭാവനയിൽ പ്രസക്തമാകുന്നത് കൺമുന്നിലെ പുഴയൊഴുക്കു മാത്രം. ജനനത്തിനും മരണത്തിനുമിടയിലെ പൂർണ ജീവിതം കൊണ്ടടയാളപ്പെടുന്ന മനുഷ്യരല്ല ഈ നോവലിലുള്ളത്. നോവൽ അങ്ങനെയുള്ള മനുഷ്യരെയും ജീവിതങ്ങളെയും കുറിച്ചാവണം എന്ന ധാരണയും ജോണിക്കില്ല. 'മുന്തിയ' ജീവിതസന്ദർഭങ്ങളിൽ ചിലതുമാത്രം കൊണ്ടാവിഷ്‌കൃതമാകുന്ന ഭാവനയുടെ ഒരു ബോധപ്രവാഹമാണ് നോവൽ എന്നു ജോണി കരുതുന്നുണ്ടാവണം. പുഴയിലെ ഓളങ്ങൾ പോലെ ചലനാത്മകവും എന്നാൽ മാത്രകൾതോറും പുനർജനിക്കുന്നതുമായ ഒരവസ്ഥ ഈ നോവൽ മനുഷ്യജീവിതത്തിനു നിർമ്മിച്ചുനൽകുന്നു. 'അസ്തിത്വത്തിന്റെ പര്യവേക്ഷകരായി' ദൈവം സൃഷ്ടിച്ച നോവലെഴുത്തുകാരുടെ നിരയിലൊരാളായ ജോണി സാകൂതം തന്റെ ഭാവനയ്ക്ക് ഒരു ജലഭൂപടം നിർമ്മിച്ചുനൽകുകയും നോവലെന്നത് എല്ലാക്കാലത്തും, മിലാൻ കുന്ദേര പറഞ്ഞതുപോലെ, 'സ്വത്വത്തിന്റെ സമസ്യ'(Enigma of the self)ാപൂരണം തന്നെയാണെന്നു തെളിയിക്കുകയും ചെയ്യുന്നു.

ജോണി മുൻപെഴുതിയ, 'ജീവിച്ചിരിക്കുന്നവർക്കായുള്ള ഒപ്പീസ്' എന്ന നോവലിന്റെ തന്നെ സാംസ്‌കാരിക ഭൂമിശാസ്ത്രമാണ് 'പുഴയുടെ പര്യായ'ത്തിനുമുള്ളത്. കൊച്ചിയിലെ കടൽത്തീരദ്വീപുകളിൽ പറങ്കിപ്പാരമ്പര്യം രക്തത്തിലും മാംസത്തിലും പേറുന്ന ലത്തീൻ കത്തോലിക്കരുടെ ജലജീവിതങ്ങൾകൊണ്ട് പോഞ്ഞിക്കര റാഫി സൃഷ്ടിച്ച (ഒരുപക്ഷെ പി.എഫ്. മാത്യൂസ് ചൂണ്ടിക്കാണിക്കുന്നതുപോലെ വാരിയത്തു ചോറുപീറ്റർതന്നെയും) മാജിക്കൽ റിയലിസത്തിന്റെ മലയാളഭാവനയാണ് ജോണിയുടെ സാംസ്‌കാരിക മൂലധനങ്ങളിൽ പ്രധാനം. തണ്ടുകളെക്കാൾ വേരുകളുള്ള കണ്ടൽക്കാടുകൾപോലെ, ചരിത്രം പുറമ്പോക്കിൽ തള്ളിയ വംശീയ-ദേശീയ സ്വത്വങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സമൂഹത്തിന്റെ പുരാവൃത്തങ്ങളും ഒഴുകിപ്പോകുന്ന പുഴപോലെ ഭൂമിക്കുമേൽ ഒന്നും അവശേഷിപ്പിക്കാത്ത വ്യക്തിസ്വത്വങ്ങളുടെ ശവശൈത്യവുമാണ് 'പുഴയുടെ പര്യായ'ത്തിലുള്ളത്.

ആദിമധ്യാന്തപ്പൊരുത്തമുള്ള കഥ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അന്യാപദേശം, ചരിത്രമുൾപ്പെടെയുള്ള ബൗദ്ധിക-വൈജ്ഞാനിക വ്യവഹാരങ്ങൾ, ഭാഷാ-ഭാഷണകലകളുടെ സവിശേഷമണ്ഡലം, ആത്മ-അനുഭവപരതകളുടെ സന്നിവേശം എന്നിങ്ങനെ നോവലിന്റെ സ്വരൂപത്തെക്കുറിച്ചു നിലനിൽക്കുന്ന പൊതുബോധങ്ങളൊന്നടങ്കം റദ്ദുചെയ്യുന്നു, ജോണിയുടെ രചന. എന്നിട്ട് മനുഷ്യജീവിതത്തിലെ അനിതരസാധാരണമായ ചില അസ്തിത്വസന്ദർഭങ്ങളെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുന്ന ആഖ്യാനം മാത്രമാകുന്നു നോവൽ എന്നു തെളിയിക്കുന്നു.

മൂലമ്പിള്ളിയിൽനിന്ന് പോഞ്ഞിക്കരയിലേക്കു സ്ഥലംമാറ്റം കിട്ടിവന്ന അഗസ്റ്റിൻ എന്ന ലൈന്മാനാണ് നോവലിലെ നായകനും ആഖ്യാതാവും. നാല്പതു പിന്നിട്ട അവിവാഹിതൻ. കറന്റ്ബിൽ കുടിശികയാക്കിയ വീടുകളിലെ ഫ്യൂസ് ഊരാൻ നിയോഗിക്കപ്പെട്ട അഗസ്റ്റിൻ എത്തിച്ചേരുന്ന ഒരു വീട്ടിൽ അയാൾ കണ്ടുമുട്ടുന്ന റോസ്‌ലി എന്ന പെൺകുട്ടിയാണ് നായിക. അഗസ്റ്റിന് അപ്പനുമമ്മയുമില്ല. റോസ്‌ലിക്ക് അപ്പനും. അവളുടെ പാപ്പാഞ്ഞി (വല്യപ്പൻ) പച്ചിക്കുട്ടിയും അമ്മ സിസിലിയും ആങ്ങള സെബാട്ടിയും കൂട്ടുകാരൻ അഗസ്തിഞ്ഞുമാണ് മറ്റു കഥാപാത്രങ്ങൾ. പകൽ മുഴുവൻ താൻ വളർത്തുന്ന പത്തിരുപതു പൂച്ചകളുടെ കാവലിൽ പുഴയിൽ നീന്തിത്തുടിക്കുന്നതും അഗസ്തീഞ്ഞ് കെണിവച്ചു പിടിച്ചുകൊണ്ടുവരുന്ന കാക്കകളെ കറിവച്ചു തിന്നുന്നതുമാണ് റോസ്‌ലിയുടെ മുഖ്യ വിനോദങ്ങൾ. ലൈൻ മാൻ അഗസ്റ്റിന് റോസ്‌ലിയോടു കടുത്ത പ്രേമമായി. അയാൾ അവൾക്കായി കാക്കകളെ പിടിക്കുന്ന യന്ത്രമുണ്ടാക്കി. നിത്യവും അവളുമൊത്ത് പുഴയിൽ നീന്തിക്കളിക്കുന്ന ലൈന്മാനെ അഗസ്തീഞ്ഞിന്റെ കൂട്ടുകാർ സദാചാരപ്പൊലീസായി വിചാരണചെയ്ത് കയ്യും കാലും കൂട്ടിക്കെട്ടി പുഴയിലെറിയുന്നു. റോസ്‌ലി അയാളെ രക്ഷിച്ചു. എന്നിട്ടും അവർ പരസ്പരം പ്രേമം വെളിപ്പെടുത്തിയില്ല. അഗസ്റ്റിന് അതിനുള്ള ധൈര്യം വന്നില്ല. റോസ്‌ലിക്കാകട്ടെ അതൊട്ടുമുണ്ടായിരുന്നുമില്ല.

സിസിലി നടത്തിവന്ന ചിട്ടിയുടെ കുറിപ്പണവുമായി സെബാട്ടി നാടുവിട്ടതോടെ ആ കുടുംബം താറുമാറായി. കൂട്ടുകാരൻ അംബ്രോസിനെ കുത്തിക്കൊല്ലുകകൂടി ചെയ്തിട്ടാണ് അവൻ മുങ്ങിയത്. അഗസ്റ്റിൻ പണംകൊടുത്ത് സിസിലിയെ സഹായിച്ചെങ്കിലും പച്ചിക്കുട്ടി തൂങ്ങിച്ചത്തു. റോസ്‌ലി അഗസ്റ്റിന്റെ സഹായത്തോടെ വല്യപ്പന്റെ ശവമഴിച്ചിറക്കി സ്വാഭാവിക മരണമാക്കി മാറ്റി. ഒടുവിൽ അവളോടയാൾ വിവാഹാഭ്യർത്ഥന നടത്തുമ്പോൾ, 'അഗസ്തീഞ്ഞ് കുറെക്കാലമായി തന്നെ കെട്ടാൻ നടക്കുകയാണ്. അവനെ സങ്കടപ്പെടുത്തരുതല്ലോ, വേണമെങ്കിൽ സാറിനെയും താൻതന്നെ കെട്ടിക്കോളാം' എന്നവൾ മറുപടി നൽകി. അവിശ്വസനീയമാംവിധം ഗതിമാറിയൊഴുകുന്ന മനുഷ്യപ്രകൃതങ്ങളിൽ അമ്പരന്നും തന്റെ വിധിയിൽ സമാശ്വസിച്ചും സ്ഥലം മാറ്റം കിട്ടി പോഞ്ഞിക്കര വിടുന്ന അഗസ്റ്റിനിൽ നോവൽ അവസാനിക്കുന്നു.

അസാധാരണമായ ഒരു സ്ഥല-ഭാവകേന്ദ്രീകരണമുണ്ട് ഈ നോവലിന്റെ ആഖ്യാനകലയിൽ. പുഴയാണ് ആ സ്ഥലം. അഗസ്റ്റിന് റോസ്‌ലിയോടുള്ള പ്രണയവും ആ പ്രണയം വരുത്തിവയ്ക്കുന്ന അനർഥങ്ങളുമാണ് ഭാവങ്ങൾ. അർഥങ്ങളൊന്നുംതന്നെ നൽകാത്ത വിചിത്രമായ ഒരു ഭാവസന്ധിയാകുന്നു, അയാളുടെ ഏറെ വൈകിയുദിച്ച പ്രണയം. പുഴ പോഞ്ഞിക്കരയുടേതെന്നപോലെ റോസ്‌ലിയുടെയും അഗസ്റ്റിന്റെയും കാവ്യപ്രപഞ്ചമായി മാറുന്നു. പ്രണയമെന്നല്ല ജീവിതം തന്നെയും പുഴയുടെ പര്യായമാണവർക്ക്. അംബ്രോസിന്റെ കൊലപാതകവും സെബാട്ടിയുടെ പലായനവും പച്ചിക്കുട്ടിയുടെ ആത്മഹത്യയും സിസിലിയുടെ ഒളിജീവിതവും പുഴ മുതൽ പുഴ വരെ മാത്രം നീളുന്ന അവരുടെ വിഫലകാമത്തിന്റെ സ്മാരകങ്ങളായി മാറുന്നു. അഗസ്റ്റിന്റെ അടക്കിവച്ച ആസക്തികൾ തിരയിളക്കങ്ങളായി പുഴയിൽ കലരുന്നു. അയാളുടെ രാപകലുകൾ റോസ്‌ലിയോടുള്ള പ്രണയം കൊണ്ടു വിജൃംഭിതമാകുന്നു. അവളാകട്ടെ, അഭൗമമായൊരു ജൈവസാന്നിധ്യം പോലെയാണ് നോവലിലുടനീളം സന്നിഹിതയാകുന്നത്. അവിശ്വസനീയമാംവിധം യഥാതഥമാണ് അഗസ്റ്റിന്റെയും മറ്റു മനുഷ്യരുടെയും ജീവിതമെങ്കിൽ റോസ്‌ലി ആ കാവ്യലോകത്തെ മാന്ത്രിക രാജകുമാരിയായി മാറുന്നു.

പുഴയിൽ നീന്തിത്തുടിക്കുന്ന റോസ്‌ലി അഗസ്റ്റിനെ ഒപ്പം നീന്താൻ ക്ഷണിക്കുന്നു. നീന്തലറിയാഞ്ഞിട്ടും കാമപരവശനായ അയാൾ പുഴയിൽ ചാടുന്നു. തുടർന്നങ്ങോട്ട് സദാചാരസൈനികർ നടത്തിയ മർദ്ദനത്തിനും വധശ്രമത്തിനും പോലും അയാളുടെ പ്രണയത്തെ തളർത്താനായില്ല. റോസ്‌ലിയാകട്ടെ, കാക്കയിറച്ചിതിന്നും പലകാലങ്ങളിൽ പലതരം നീന്തലുകൾ പുഴയ്ക്കു കുറുകെയും നെടുകെയും നടത്തിയും അഴിമുഖത്തേക്കു കുതിച്ചും തിരിച്ചുവന്നും ചത്ത പൂച്ചയെ കറിവച്ചുതിന്നും ഒരു യക്ഷിയെപ്പോലെ പുഴയിലും അഗസ്റ്റിന്റെ ജീവിതത്തിലും വളർന്നുപടരുന്നു. ഒടുവിൽ, പുഴയിൽനിന്നുവന്ന് പുഴയിലേക്കുതന്നെ മടങ്ങുന്ന ഒരു മത്സ്യകന്യകയെപ്പോലെ അവൾ അഗസ്റ്റിനെ ഉപേക്ഷിച്ച്, ഒരു രാത്രിയിൽ, പെരുമഴയത്ത്, പൂർണ നഗ്നയായി കടലിനുനേർക്കു നീന്തിപ്പോകുന്നു.

അസാമാന്യമായ എത്രയെങ്കിലും മിത്തിക്കൽ ഭാവനകളുണ്ട് 'പുഴയുടെ പര്യായ'ത്തിൽ. മറ്റു നോവലിസ്റ്റുകൾ നിലനിൽക്കുന്ന മിത്തുകളെ പുനർവിന്യസിക്കുമ്പോൾ ജോണിമിറാൻഡ സ്വന്തം മിത്തുകൾ യഥേഷ്ടം സൃഷ്ടിക്കുന്നു; അതുവഴി, നോവലെന്നതുതന്നെ മിത്തിന്റെ കലയാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നു. പുഴയാണ് നോവലിന്റെ മിത്തിക്കൽ ഭൂമിക. സ്ഥലപരം മാത്രമല്ല, കാലപരവും അനുഭൂതിപരവുമൊക്കെയാണ് ഈ നോവലിൽ പുഴയുടെ ജീവിതം എന്നു സൂചിപ്പിച്ചു. വിവിധതരം നീന്തലിനെക്കുറിച്ചും പുഴയിലെ അഭൗമജീവിതങ്ങളെക്കുറിച്ചുമൊക്കെ റോസ്‌ലി വിവരിക്കുന്ന കഥകൾ ഈ നോവൽ സൃഷ്ടിക്കുന്ന മൗലികമായ മിത്തുകളുടെ ഒരു മാന്ത്രികപരവതാനി തന്നെ തുന്നിച്ചേർക്കുന്നുണ്ട്. കാക്കകളെക്കുറിച്ചും അവയുടെ മരണമില്ലാത്ത ആത്മാക്കളെക്കുറിച്ചും പൂച്ചകളെക്കുറിച്ചുമൊക്കെയുള്ള മിത്തുകൾ വേറെയും. ആത്മാവിന്റെ കാമനകൾ ശരീരത്തെ കൊണ്ടെത്തിക്കുന്ന അനർഥങ്ങളുടെ കാണാക്കയങ്ങളും ചുഴിക്കുത്തുകളും മുൾപ്പടർപ്പുകളും വള്ളിക്കെട്ടുകളും കണ്ടൽക്കാടുകളും കാക്കത്തുരുത്തുകളും നിറഞ്ഞ പുഴ നോവലിലുടനീളം ഒരു ജലഭൂപടമായി വിന്യസിക്കപ്പെടുന്നതങ്ങനെയാണ്.

റോസ്‌ലി പറയുന്ന കാക്കക്കഥകൾ കേൾക്കുക.

'കാക്കകളുടെ ആത്മാവ് മരണത്തോടെ അവയുടെ ദേഹംവിട്ടുപോവുകയല്ല ചെയ്യുന്നത്. സ്വന്തം ശരീരത്തിൽത്തന്നെ ഗാഢമായ ഉറക്കത്തോടെ അലിഞ്ഞുചേരുകയാണു ചെയ്യുന്നത്. അവയുടെ ചിറകുകളും മറ്റും അരിഞ്ഞുകളയുമ്പോളോ, തൊലി ഉരിയുമ്പോളോ ആരെങ്കിലും അടുത്തിരുന്നു വർത്തമാനം പറഞ്ഞാൽ ഗാഢനിദ്രയിലിരിക്കുന്ന ആത്മാവ് ഞെട്ടിയുണരുകയും അവയ്ക്ക് വേദനിക്കുകയും ദേഹം വിട്ടു പറന്നുപോവുകയും ചെയ്‌തേക്കും, കാക്കകളുടെ മാംസം ഭക്ഷിക്കുന്നതുവഴി നാം അവയുടെ ആത്മാവുകൂടിയാണു ഭക്ഷിക്കുന്നത്. അതിലൂടെ നാം മരണമില്ലാത്ത അവസ്ഥയിലേക്കു മാറുകയും അനന്തതയോളം പറന്നുചെല്ലാൻ കഴിവുനേടുകയും ചെയ്യുന്നു.

സാധാരണ പക്ഷികളെപ്പോലെയല്ല കാക്കകൾ. അവയ്ക്ക് അവയുടേതു മാത്രമായ അനേകം പ്രത്യേകതകളുണ്ട്. ഭൂമിയിലേതല്ലാത്തതും നമുക്കജ്ഞാതവുമായ ലോകങ്ങളുമായി കാക്കകൾക്കുള്ള ബന്ധം പ്രശസ്തമാണല്ലോ. വാർധക്യം ബാധിച്ചല്ല കാക്കകൾ മരിക്കുന്നത്. കാക്കകളെ വാർധക്യം ബാധിക്കാറേയില്ല. കാലങ്ങളോളം ജീവിച്ചുകഴിയുമ്പോൾ പാമ്പുകൾ പടംപൊഴിക്കുന്നതുപോലെ കാക്കകളും വർഷങ്ങളുടെ ജീവിതം കൊണ്ടു പഴകിയ അവയുടെ പുറംദേഹം പൊഴിച്ചുകളഞ്ഞ് ഇളം പ്രായമാകുന്നു. പിന്നെയും വളരുന്നു. ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് വാർധക്യത്തിലെത്തുംമുമ്പേ പടം പൊഴിച്ച് പിന്നെയും ബാല്യത്തിലേക്ക്. അനന്തകാലത്തോളം ആത്മാക്കളെപ്പോലെ ത്രികാലജ്ഞാനികളായി കാക്കകൾ ജീവിച്ചുകൊണ്ടിരിക്കുന്നു. അകാലത്തിൽ ഏതെങ്കിലും അപകടങ്ങളിൽപെടുമ്പോൾ മാത്രമാണ് അവ ആത്മാവിനൊപ്പം മരിക്കുന്നത്'.

മനുഷ്യാസ്തിത്വത്തിന്റെ എല്ലുതുളയ്ക്കുംവിധം മൂർച്ചയുള്ള വിധിയുടെ മുനക്കൂർപ്പുകൾ കൊണ്ടു സമ്പന്നമാണ് നോവലിലെ ജീവിതങ്ങൾ ഒന്നടങ്കം. ചിലതു വായിക്കുക.

'നിലത്തുവീണ പഞ്ചസാരതരിക്കടുത്ത് മണംപിടിച്ചെത്തുന്ന ഉറുമ്പുകളെപ്പോലെ ആളുകൾ എന്തിനാണിങ്ങനെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് എല്ലാ മരണവീടുകളിലും ഓടിയെത്തുന്നത്? മൃതദേഹത്തിന്റെ ഭാവവ്യത്യാസങ്ങൾ, വൈകല്യങ്ങൾ, സൗന്ദര്യം എന്നിവ കണ്ടാസ്വദിക്കാനായിരിക്കും ഒരുപക്ഷേ'.

* * * * * * * * * * * * * * * * *

'ഇത്രത്തോളം ആനന്ദമനുഭവിച്ച ഒരു കാലം ഏതായാലും എന്റെ ജീവിതത്തിലിതിനുമുമ്പുണ്ടായിട്ടില്ല. റോസ്‌ലിയുടെ അതിസുന്ദരമായ മൃദുലാവയവങ്ങളുടെ കാഴ്ചയും സ്പർശവും നൽകിയ ലൈംഗികോത്തേജനത്തിൽ ഞാൻ പൊട്ടിവിടർന്നുപോയേക്കാവുന്ന നിലയിലെ വെള്ളരിപോലെയായിക്കഴിഞ്ഞിരുന്നു. ബലാൽക്കാരമായി അവളെ പ്രാപിച്ചാലോ എന്നുപോലും ചിലപ്പോളെല്ലാം ഞാനോർത്തിട്ടുണ്ട്. വിവാഹം കഴിക്കാനിരിക്കുന്ന ഒരു പെണ്ണായതുകൊണ്ടുമാത്രമാണ് ഞാനാ സാഹസത്തിനു മുതിരാതിരുന്നത്'.

* * * * * * * * * * * * * * * * *

'മരണത്തിന്റെ വക്കത്താണു ഞാനെന്നെനിക്കുറപ്പായി. എല്ലാവരും ചേർന്ന് കൈകാലുകളിൽ പിടിച്ചുതൂക്കിയെടുത്ത് ആർപ്പുവിളികളോടെ ഒരനുഷ്ഠാനംപോലെ എന്നെ പുഴയിലേക്കു വലിച്ചെറിഞ്ഞു. വലിയശബ്ദത്തോടെ ഞാൻ പുഴയിലേക്കു മലർന്നുവീണു. വലിയൊരു വെളുത്ത പൂവ് വിടരുന്നതുപോലെ എനിക്കു ചുറ്റുപാടേക്കും വെള്ളം ഉയർന്നുതെറിച്ചു. പൂവിനകത്തേയ്ക്ക് ഒരു വണ്ട് കയറിപ്പോകുന്നതുപോലെയാണ് ഞാൻ ഉപ്പുവെള്ളത്തിലേക്കു താഴ്ന്നുപോയത്. വീഴ്ചയുടെ ആഘാതത്തിൽ എന്റെ മൂക്കിലേക്കും വായിലേക്കും കണ്ണുകളിലേക്കും ഉപ്പുവെള്ളം കയറി. നീന്താനോ തുഴഞ്ഞുനില്ക്കാനോ കഴിഞ്ഞില്ലെങ്കിലും കുറച്ചുനേരം ശ്വാസം കഴിക്കാതെ വെള്ളത്തിൽ മുങ്ങിക്കിടക്കാനുള്ള കഴിവ് കഴിഞ്ഞ കുറേ ദിവസങ്ങൾക്കൊണ്ടു ഞാൻ നേടിയെടുത്തിരുന്നു. അല്പം കഴിഞ്ഞാൽ ഈ ഉപ്പുവെള്ളത്തിൽകിടന്ന് ഞാൻ ശ്വാസം മുട്ടിമരിക്കും. ഈ പുഴയുടെ ഒഴുക്കിൽ അഴിമുഖത്തേക്കും കടലിലേക്കും ഒഴുകിപ്പോകും.

* * * * * * * * * * * * * * * * *

വെള്ളം അതിന്റെ മൃദുലമായ കരങ്ങൾകൊണ്ട് എന്റെ ആത്മാവിനെ സ്വീകരിക്കുകയാണ്. പ്രാണൻ അല്പാല്പമായി ജലത്തിൽ ലയിക്കുകയാണ്.

* * * * * * * * * * * * * * * * *

പുഴയിലെ അടങ്ങാത്ത ഓളങ്ങളുടെ രഹസ്യമെന്താണെന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്ന ഭീതിജനകവും ദുഃഖകരവുമായ ആ അവസാന നിമിഷങ്ങളിലാണ് എനിക്കു മനസ്സിലായത്. പല കാലങ്ങളിലായി പുഴ തന്നിലേക്ക് ആവാഹിച്ചുലയിപ്പിച്ച ആത്മാക്കളുടെ ഒരിക്കലും അടങ്ങാത്ത പിടച്ചിലാണ് ഓളങ്ങളായി മാറുന്നത്'.

* * * * * * * * * * * * * * * * *

'അവധിദിവസങ്ങളെപ്പോളുമിങ്ങിനെയാണ്. ഒരുദിവസത്തിന് ചിലപ്പോൾ ഒരു വർഷത്തിന്റെ ദൈർഘ്യം തോന്നിപ്പോകും. പുഴയിൽ വീണുമരിച്ച ഒരു മനുഷ്യന്റെ അഴുകിയ ജഢം പുഴക്കടവിൽ ഒഴുകിപ്പോകാതെ അടിഞ്ഞുകിടക്കുന്നതുപോലെയാണ് അവധിദിവസങ്ങൾ'.

* * * * * * * * * * * * * * * * *

അവതാരികയിൽ പി.എഫ്. മാത്യൂസ് ചൂണ്ടിക്കാണിക്കുന്നതുപോലെ , 'ഒരു കഥ പറഞ്ഞുതീർക്കുന്നതിനപ്പുറമാണ് നോവൽ എന്ന തീർച്ച ഈ എഴുത്തുകാരനുണ്ട്. പഴയ കാലത്തേതുപോലെ കഥ മനുഷ്യർക്കിടയിൽ പ്രവർത്തിക്കുന്നില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഉത്തരാധുനിക ചിന്തകരാണ്. നൂറ്റാണ്ടുകളായി പല തരത്തിലുള്ള മത, ദാർശനിക, രാഷ്ട്രീയ വിശ്വാസങ്ങളാൽ നിർമ്മിച്ചെടുത്ത ലോകം ഇന്ന് അവ തമ്മിലുള്ള യുദ്ധത്തിനാണു സാക്ഷ്യം വഹിക്കുന്നത്. എല്ലാവർക്കും അവരവരുടെ സത്യമുള്ള സാഹചര്യത്തിൽ ഇനിയൊരു യോജിപ്പുണ്ടാകാൻ പോകുന്നില്ലെന്ന തിരിച്ചറിവോടെ, എങ്ങനെ വ്യാഖ്യാനിക്കണമെന്നും നിർവ്വചിക്കണമെന്നുമറിയാത്തൊരു ലോകത്താണ് ഇന്നത്തെ എഴുത്തുകാരൻ ജീവിക്കുന്നത്. അറിവുകൾ ശേഖരിച്ച് അവയുടെ ധാരാളിത്തം പ്രദർശിപ്പിച്ച് വായനക്കാരനെ അമ്പരപ്പിക്കുന്ന മട്ടിൽ നോവൽ രചിക്കുന്ന ഒരു സമ്പ്രദായം ഇന്നു നിലവിലുണ്ട്. ആ സമകാലിക രീതിയുടെ കടകവിരുദ്ധമായ വഴിയിലൂടെയാണ് ജോണിമിറാൻഡ സഞ്ചരിക്കുന്നത്. പാണ്ഡിത്യപ്രകടനത്തെ മാറ്റിനിർത്തി എങ്ങനെ എഴുതാം എന്ന ചോദ്യത്തിന് ജീവിതത്തിനും ഭാവനയ്ക്കും ഇടയിലൂടെ സഞ്ചരിക്കുക എന്നാണർത്ഥം. അറിവുകളും ജീവിതാനുഭവങ്ങളും പകർത്തുന്ന രീതിയെ ഭാവനകൊണ്ടു നേരിടേണ്ടതുണ്ടെന്ന തിരിച്ചറിവ് ഈ നോവലിന്റെ നിർമ്മാണത്തിനു പിന്നിലുണ്ടെന്നു തീർച്ച. അറിഞ്ഞവയ്ക്കപ്പുറമുള്ള ലോകം തിരിച്ചറിഞ്ഞ് ആവിഷ്‌ക്കരിക്കുന്നതും ഭാവനകൊണ്ട് അറിവനുഭവങ്ങളെ മറികടക്കുന്നതുമെല്ലാമാണ് ഫിക്ഷൻ നിർമ്മിതിയുടെ പിന്നാമ്പുറം'.

മലയാളനോവൽഭാവനയിൽ തീർത്തും ആധുനികാനന്തരമായൊരു കഥനകല മുന്നോട്ടുവയ്ക്കുകയാണ് ജോണിമിറാൻഡ. അതുവഴി ജീവിതത്തിനും ഭാവനയ്ക്കുമിടയിലെ നൂൽപ്പാലത്തിൽനിന്ന് അസ്തിത്വത്തിന്റെ ചുഴിക്കയങ്ങളിലേക്കു കൂപ്പുകുത്തുന്ന വിസ്മയകരമായൊരു കലാനുഭൂതിയായി 'പുഴയുടെ പര്യായം' മാറുകയും ചെയ്യുന്നു.

നോവലിൽനിന്ന്:-

'പലവിധത്തിലുള്ള നീന്തലുകൾ വിവിധങ്ങളായ ന•കളും പുണ്യങ്ങളും കൊണ്ടുവരുന്ന പ്രാർത്ഥനകൾപോലെയാണ്. മോഷണം പോയതോ കളഞ്ഞുപോയതോ ആയ വിലപിടിച്ച വസ്തുക്കൾ തിരികെ കിട്ടുന്നതിന് ചെയ്യേണ്ടത് ഇടിയും മിന്നലും കൊടുങ്കാറ്റും മഴയും ഒരുമിച്ച് വരുന്നനേരത്ത്, പുഴ കലുഷിതവും ഭയജനകവുമായ അവസ്ഥയിൽ ഒഴുകുമ്പോൾ അക്കരെയിക്കരെ ഒറ്റയ്ക്കു നീന്തുകയാണ്.

രോഗപീഡകൾ, ശാരീരികവൈകല്യങ്ങൾ, മാനസിക ക്ലേശങ്ങൾ എന്നിവയ്ക്ക് നിത്യമായ അറുതിയുണ്ടാകാൻ, കാലവർഷം തിമിർത്തുപെയ്തു മൂർദ്ധന്യത്തിലെത്തുന്ന തോറാന ദിവസം, പുഴയ്ക്ക് മലവെള്ളം കലർന്നു ചുവന്നുകലങ്ങിയ നിറമാകുമ്പോൾ പുഴയിൽ തലങ്ങും വിലങ്ങും നീന്തുക.

വെളുത്തവാവ് രാത്രികളിൽ വെള്ളി ഉരുക്കിഒഴിച്ചതുപോലെ പുഴയിൽ നിലാവുപരക്കുമ്പോൾ ഇഷ്ടപ്പെട്ട പാട്ടുകൾ മൂളിക്കൊണ്ട് മന്ദം മന്ദം കിനാവിലെമട്ട് പുഴയിൽ മലർന്നുനീന്തുന്നത് ആഗ്രഹിച്ചവരെ ജീവിതപങ്കാളികളായി കിട്ടുന്നതിനുവേണ്ടിയുള്ള ഒരനുഷ്ഠാനമാണ്.

കാക്കകൾ തീറ്റതേടി ഭൂമിയിലിറങ്ങുന്നതിനുമുമ്പേ, പുലർകാലത്ത് ഇളംതണുപ്പിൽ, തണുപ്പുവകവെക്കാതെ ആകാശത്തേക്കു നോക്കി കണ്ണുകൾ ചിമ്മാതെ മലർന്നു നീന്തുന്നത് ബുദ്ധിയും ബോധവും തെളിഞ്ഞുകിട്ടാൻ ഉത്തമമാണ്.

ഇപ്പോൾ നാമേർപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലിൽ യാതൊരു തടസ്സങ്ങളുമുണ്ടാകാതെ നേട്ടങ്ങൾ മാത്രമുണ്ടാകാൻ തുടർച്ചയായി അഞ്ചോ ഏഴോ ഒമ്പതോ ദിവസങ്ങൾ മുടക്കം വരുത്താതെ കൈകാൽ കഴയ്ക്കുന്നതുവരെ നീന്തുകയാണ് വേണ്ടത്.

സന്താനഭാഗ്യത്തിന് വേണ്ടി ചെയ്യേണ്ടതെന്തെന്നാൽ ഇരുട്ടിൽ ആരും കാണാതെ ആരെയും കാണാതെ നിർമ്മലമായ മനസ്സോടെ ദമ്പതികളൊരുമിച്ച് മുങ്ങാങ്കുഴിയിട്ട് അക്കരെയിക്കരെ നീന്തണം.

എല്ലാത്തരം അപകടങ്ങളിൽനിന്നും രക്ഷനേടാനുള്ള വഴി; മഴയും വെയിലും ഒഴിഞ്ഞുനില്ക്കുന്ന തെളിഞ്ഞ പകലിൽ പുഴ ശാന്തമായി കിടക്കുമ്പോൾ വെള്ളം തെറിപ്പിക്കാതെ കൈകാൽ അടിച്ചുപതപ്പിക്കാതെ യാതൊരു തരത്തിലുമുള്ള ഒച്ചകളുമുണ്ടാക്കാതെ മന്ദം മന്ദം പുഴയിൽ നീന്തുകയും തളർച്ച ബാധിക്കും മുൻപേ കരയ്ക്കുകയറി നന്നായി തലയും ദേഹവും തുടയ്ക്കുകയും ചെയ്യുകയാണ്.

ഇടിവെട്ട്, മിന്നൽ, മഴ, കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള കഷ്ടതകളിൽ നിന്നും രക്ഷനേടുന്നതിന് തലമൂടിപ്പുതച്ച് വേഗത്തിൽ വേനൽക്കാലത്തുമാത്രം മുങ്ങാങ്കുഴിയിട്ടു നീന്തുകയാണുവേണ്ടത്.

പട്ടി, പാമ്പ്, തേള്, പഴുതാര മുതലായ ക്ഷുദ്രജീവികളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷനേടാൻ പുതുവസ്ത്രങ്ങളുടുത്ത് സുഗന്ധലേപനം നടത്തി വേലിയേറ്റ സമയത്തു നീന്തിയാൽ മതി.

അഴിമുഖത്തേക്കു മുന്നോട്ടുമാത്രം നോക്കിക്കൊണ്ട് പിറകോട്ടുതിരിഞ്ഞുനോക്കാതെ നീന്തുന്നത് മോക്ഷപ്രാപ്തിക്കുള്ള അനേകം മാർഗ്ഗങ്ങളിലൊന്നാണ്. എല്ലാ പാപങ്ങൾക്കും കുഴപ്പങ്ങൾക്കും പരിഹാരമായുള്ള പലരീതിയിലുള്ള നീന്തലുകളുണ്ട്. പക്ഷേ ഇതൊക്കെ പറഞ്ഞാൽ ഇക്കാലത്ത് ആർക്കാണു വിശ്വാസം വരികയെന്നാണു റോസ്‌ലിക്കു സംശയം'.

പുഴയുടെ പര്യായം
(നോവൽ)
ജോണിമിറാൻഡ
പൂർണപബ്ലിക്കേഷൻസ്
2016, വില: 110 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP