Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തർപ്രദേശിൽ ആഞ്ഞു വീശിയത് മോദി തരംഗം; എതിരാളികളെ നിലംപരിശാക്കി നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ; തകർന്നടിഞ്ഞ് എസ്‌പി- കോൺഗ്രസ് സഖ്യം; ബിഎസ്‌പിയുടെ ആനയ്ക്കും കടുത്ത ക്ഷീണം; ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിച്ചു; കോൺഗ്രസിന് ആശ്വാസമായി പഞ്ചാബിലെ വിജയം; മണിപ്പൂരിലും ഗോവയിലും തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

ഉത്തർപ്രദേശിൽ ആഞ്ഞു വീശിയത് മോദി തരംഗം; എതിരാളികളെ നിലംപരിശാക്കി നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ; തകർന്നടിഞ്ഞ് എസ്‌പി- കോൺഗ്രസ് സഖ്യം; ബിഎസ്‌പിയുടെ ആനയ്ക്കും കടുത്ത ക്ഷീണം; ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിച്ചു; കോൺഗ്രസിന് ആശ്വാസമായി പഞ്ചാബിലെ വിജയം; മണിപ്പൂരിലും ഗോവയിലും തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

ന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ചിരുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടത്ത തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ കരുത്തുകാട്ടി ബിജെപി. ഉത്തർപ്രദേശിൽ നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച ബിജെപി കോൺഗ്രസ് - സമാജ്‌വാദി പാർട്ടി കൂട്ടുകെട്ടിനെയും മായാവതിയുടെ ബിഎസ്‌പിയെയും കെട്ടുകെട്ടിച്ചു. 403 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ബിജെപിക്ക് ലഭിച്ച തിളങ്ങുന്ന വിജയമായി ഉത്തർപ്രദേശ് മാറി. അതേസമയം യുപിക്ക് പുറമേ ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് ആശ്വാസമായത് മികച്ച ഭൂരിപക്ഷത്തോടെ ഭരണം തിരിച്ചു പിടിച്ച പഞ്ചാബാണ്. ഗോവയിലും മണിപ്പൂരിലും വ്യക്തമായ ഭൂരിപക്ഷം ആർക്കുമില്ലാത്തതിനാൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.

ഉത്തർപ്രദേശിൽ ബിജെപി 325 സീറ്റുകൾ നേടിയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. ബീഹാർ മോഡലിൽ ഒരുമിച്ചു മത്സരിച്ചെങ്കിലും കോൺഗ്രസും എസ്‌പിയും ചേർന്നു നേടിയത് വെറും 54 സീറ്റുകൾ മാത്രമാണ്. ഇതിൽ 47 സീറ്റ് എസ്‌പി നേടിയപ്പോൾ കോൺഗ്രസിന്റെ സമ്പാദ്യം വെറും ഏഴു സീറ്റുകളിൽ ഒതുങ്ങി. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി 19 സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ളവർ ചേർന്ന് 18 സീറ്റുകളും സ്വന്തമാക്കി.

ഉത്തർപ്രശിലെ കനത്ത തോൽവിയിലും കോൺഗ്രസിനെ പിടിച്ചു നിൽക്കാൻ സഹായിച്ചത് പഞ്ചാബിലെ വിജയമാണ്. 117 അംഗ നിയമസബയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 76 സീറ്റുകൾ നേടി കോൺഗ്രസ് തിളങ്ങുന്ന വിജയം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ആംആദ്മി 20 സീറ്റുകൾ നേടി. ഭരണകക്ഷിയായ ശിരോമണി അകാലിദൾ-ബിജെപി സഖ്യം 18 സീറ്റുകളാണ് നേടിയത്. ഇതിൽ 15ഉം അകാലിദളിന്റേതാണ്. ബിജെപിയുടെ സമ്പാദ്യം മൂന്നു സീറ്റുകൾ മാത്രമാണ്. മറ്റുള്ളവർ രണ്ടു സീറ്റും നേടി.

ഉത്തരാഖണ്ഡിലെ 70 സീറ്റുകളിൽ 57 ഉം പിടിച്ചെടുത്താണ് ബിജെപി വിജയം ആഘോഷിച്ചത്. കോൺഗ്രസ് 11 സീറ്റുകളിൽ ഒതുങ്ങി. ബിഎസ്‌പിയും യുകെഡിയും സംപൂജ്യരായപ്പോൾ മറ്റുള്ളവർ രണ്ടു സീറ്റുകൾ നേടി.

മണിപ്പൂരിലെ 60 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. ഭരണകക്ഷിയായ കോൺഗ്രസ് 28ഉം ബിജെപി 21ഉം സീറ്റുകൾ നേടി. നാഗാ പീപ്പിൾ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർ നാലു വീതം സീറ്റുകൾ നേടി. മറ്റുള്ളവർ മൂന്നിടങ്ങളിൽ ജയിച്ചു.

ഗോവയിലും തൂക്കുമന്ത്രിസഭയാണ് അധികാരത്തിലേറുക. 17 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണകക്ഷിയായ ബിജെപി 13 സീറ്റുകളുമായി രണ്ടാമതായി. എംജിപി, ജിഎഫ്എഫ് എന്നിവർ മൂന്നു വീതവും മറ്റുള്ളവർ നാലും സീറ്റുകൾ നേടി.

മോദി പ്രഭാവത്തിൽ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ഹരീഷ് റാവത്തും ഗോവയിൽ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാർസേക്കറും തോൽവി രുചിച്ചപ്പോൾ അഖിലേഷ് യാദവ്, പ്രകാശ് സിങ് ബാദൽ, ഇബോബി സിങ് എന്നീ മുഖ്യമന്ത്രിമാർ വിജയിച്ചു കയറി. അതേസമയം മണിപ്പൂരിൽ മത്സരിച്ച ഇറോം ശർമ്മിളെ 90 വോട്ടുകൾ മാത്രം നേടി ദയനീയ പരാജയം രുചിച്ചു. ദേശീയ തലത്തിൽ നോക്കിയാൽ ബിജെപി ഉജ്ജ്വല വിജയം നേടിയപ്പോൾ കോൺഗ്രസിന് യുപി ദുരന്തമായി. കോൺഗ്രസിന്റെ അടിത്തറ ഇളക്കുന്ന വിധത്തിലുള്ള തോൽവിയാണ് ഉണ്ടായിരിക്കുന്നത്.

യുപിയിൽ കഴിഞ്ഞ മൂന്ന് തവണ കൈവിട്ട ഭരണമാണ് ബിജെപി മോദിക്കരുത്തിൽ തിരിച്ചു പിടിച്ചത്. പഞ്ചാബിൽ അകാലിദൾ-ബിജെപി സഖ്യത്തിന്റെ 10 വർഷത്തെ ഭരണത്തിന് അറുതിവരുത്തി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ പടയോട്ടം നടന്നത്. ഇവിടെ അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന എഎപി രണ്ടാം സ്ഥാനത്തായി. ഗോവയിൽ അധികാരം നിലനിർത്തുമെന്നു കരുതപ്പെട്ടിരുന്ന ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് മുന്നിലെത്തിയെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ഇവിടെ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത. മറ്റ് കക്ഷികൾ നേടിയ സീറ്റുകൾ നിർണായകമാകും.

ഉത്തർപ്രദേശിൽ ചിത്രത്തിൽ മോദി മാത്രം, അഖിലേഷിനെയും രാഹുലിനെയും കൈയൊഴിഞ്ഞ് ജനം

മോദി തരംഗം തന്നെയാണ് ഉത്തർപ്രദേശിൽ ഉണ്ടായിരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനത്തോടെയാണ് ഉത്തർപ്രദേശൽ ഭരണം പിടിച്ചത്. 300ലേറെ സീറ്റുകൾ നേടുക എന്ന സ്വപ്ന നേട്ടം യുപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലിയ വിജയമാണ്. മൊത്തം 311 സീറ്റുകളാണ് ബിജെപി നേടിയത്. 14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ബിജെപി അധികാരം തിരിച്ചുപിടിക്കുന്നത്. ബീഹാർ മോഡലിൽ ഒരുമിച്ചു മത്സരിച്ചെങ്കിലും കോൺഗ്രസ്- എസ്‌പി സഖ്യം 54 സീറ്റുകളിൽ മാത്രമാണു വിജയിച്ചത്. ഇതിൽ 47 സീറ്റുകൾ എസ്‌പി നേടിയപ്പോൾ കോൺഗ്രസിന്റെ സമ്പാദ്യം ഏഴു സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. ബിഎസ്‌പിയുടെ അവസ്ഥ ദയനീയമായി. 19 സീറ്റുകളിൽ മാത്രമാണ് ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്‌പിക്ക് വിജയിക്കാൻ സാധിച്ചത്. മറ്റുള്ളവർ ചേർന്ന് 18 സീറ്റുകളും സ്വന്തമാക്കി.

ബിഹാർ മാതൃകയിൽ മെനഞ്ഞെടുത്ത എസ്‌പി-കോൺഗ്രസ് സഖ്യത്തെ നിഷ്പ്രഭമാക്കിയാണ് ബിജെപി മുന്നേറ്റം. യാദവ കുടുംബത്തിലെ തമ്മലടിയും അവസാന നിമിഷം മാത്രം ഏച്ചുകെട്ടിയ സഖ്യവും വെള്ളത്തിൽ വരച്ച അവസ്ഥയായി. ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നെങ്കിലും ഇത്രയും ഏകപക്ഷീയമായൊരു വിജയം ബിജെപി നേതാക്കൾ പോലും കണക്കു കൂട്ടിയിരുന്നില്ല. 2000-ത്തിലാണ് ഇതിന് മുൻപൊരു ബിജെപിക്കാരൻ യുപി ഭരിച്ചത്. പിന്നീടങ്ങോട് എസ്‌പി, ബിഎസ്‌പി എന്നീ പാർട്ടികൾ സംസ്ഥാനം മാറി മാറി ഭരിക്കുകയായിരുന്നു.

 

പഞ്ചാബിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം, ക്യാപ്ടൻ മുന്നിൽ നിന്നു നയിച്ചപ്പോൾ ആപ്പും നിഷ്ടപ്രഭവമായി

ഉത്തർപ്രദേശ് നഷ്ടമായ കോൺഗ്രസിന്റെ മാനം രക്ഷിച്ചത് പഞ്ചാബിലെ ഉജ്ജ്വല വിജയമാണ്. 10 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇവിടെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. 117 അംഗ നിയമസഭയിൽ 76 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. രണ്ടാമതെത്തിയ ആം ആദ്മി പാർട്ടിക്ക് 20 സീറ്റുകൾ ലഭിച്ചു. അകാലിദൾ- ബിജെപി സഖ്യാത്തിന് 18 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഇതിൽ 15ഉം അകാലിദളിന്റേതാണ്. ബിജെപിയുടെ സമ്പാദ്യം മൂന്നു സീറ്റുകൾ മാത്രമാണ്. മറ്റുള്ളവർ രണ്ടു സീറ്റും നേടി.

വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ ആദ്യം രണ്ടാമതെത്തിയ എഎപി പിന്നീടു പിന്നാക്കം പോയിരുന്നു. എന്നാൽ പിന്നീട് വീണ്ടും രണ്ടാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയുള്ള മുന്നേറ്റമാണ് ഇവിടെ കോൺഗ്രസ് കാഴ്ചവച്ചത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ തന്റെ മണ്ഡലമായ ലാംബിയിലും ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ ജലാലാബാദിലും വിജയിച്ചു. കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് തന്റെ മണ്ഡലമായ പട്യാലയിലും നവ്ജോത് സിങ് സിദ്ദു അമൃത്സർ ഈസ്റ്റ് മണ്ഡലത്തിലും വിജയിച്ചു. പ്രകാശ് സിങ് ബാദലിനെതിരെ ലാംബിയിലും അമരീന്ദർ മൽസരിച്ചിരുന്നു. എന്നാൽ ഇവിടെ അമരീന്ദറിന് തോൽവി നേരിടേണ്ടി വന്നു. ശക്തമായ ഭരണവിരുദ്ധവികാരമാണ് പഞ്ചാബിൻ ഉണ്ടായത്.

ഉത്തരാഖണ്ഡും ബിജെപിക്കൊപ്പം, നിഷ്പ്രഭവമായി കോൺഗ്രസ്

കോൺഗ്രസിന് ഭരണത്തിലിരുന്ന ഒരു സംസ്ഥാനം കൂടി നഷ്ടമാകുകയാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു തോൽവിയോടെ. തുടക്കം മുതൽ ബിജെപി കൈമെയ് മറന്ന് ഇവിടുത്തെ വിജയത്തിന് വേണ്ടി ശ്രമിച്ചിരുന്നു. അതിന് ഫലമാണ് ഇപ്പോഴത്തെ വിജയവും. ഭരണം കൈവിട്ടതിനു പുറമെ, രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടിയ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടിടങ്ങളിലും തോറ്റത് കോൺഗ്രസിന് ഇരട്ട പ്രഹരമായി. ഹരിദ്വാർ, കിച്ച മണ്ഡലങ്ങളിലാണ് റാവത്ത് പരാജയം രുചിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും തുടർന്ന് ലീഡെടുത്ത ബിജെപി വൻ മുന്നേറ്റം നടത്തുകയായിരുന്നു. ആകെ 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ 57 സീറ്റുകളുമായി മൃഗീയ ഭൂരിപക്ഷമാണ് ബിജെപിക്ക്. കോൺഗ്രസ് 11 സീറ്റുകളിൽ ഒതുങ്ങി. ബിഎസ്‌പിയും യുകെഡിയും സംപൂജ്യരായപ്പോൾ മറ്റുള്ളവർ രണ്ടു സീറ്റുകൾ നേടി. നേരത്തെ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചച് ബിജെപിയുടെ വിജയമായിരുന്നു. കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകിയതും വിജയം എളുപ്പമാക്കി.

ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, ബിജെപി രണ്ടാമത്, അക്കൗണ്ട് തുറക്കാനാവാതെ ആപ്പ്

ഉത്തർപ്രദേശിലെ ഉജ്ജ്വല വിജയത്തിനിടെയിലും ഗോവയിൽ ബിജെപിക്ക് തിരിച്ചടിയായി. ബിജെപിയേക്കാൾ മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചപ്പോൾ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാർസേക്കർ തോറ്റത് കനത്ത തിരിച്ചടിയായി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോൾ കനത്ത വെല്ലുവിളിയുയർത്തും എന്ന കരുതിയ ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റു പോലും നേടാൻ സാധിച്ചില്ല. ഭരണം പിടിക്കുക എന്ന് വിദൂര സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെങ്കിലും ചില സീറ്റുകളിൽ വിജയിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തിയിരുന്നത്. പ്രതീക്ഷകൾ അട്ടിമറിച്ചുകൊണ്ട് സാന്നിധ്യം പോലുമറിയിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ല. സിവിൽ സർവീസിൽ നിന്നു രാജിവച്ചെത്തിയ എൽവിസ് ഗോമസ് അടക്കമുള്ള പല സ്ഥാനാർത്ഥികളും പച്ചതൊടൊൻ സാധിച്ചില്ല.

17 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണകക്ഷിയായ ബിജെപി 13 സീറ്റുകളുമായി രണ്ടാമതായി. എംജിപി, ജിഎഫ്എഫ് എന്നിവർ മൂന്നു വീതവും മറ്റുള്ളവർ നാലും സീറ്റുകൾ നേടി. 

മണിപ്പൂരിൽ ബിജെപിയുടെ കുതിപ്പ്, ഇഞ്ചോടിഞ്ച് പിടിച്ച് കോൺഗ്രസും

ഒരു സീറ്റ് പോലുമില്ലാതിരുന്ന മണിപ്പൂരിൽ ഭരണകക്ഷിയായ കോൺഗ്രസുമായി ബിജെപി കടുത്ത പോരാട്ടമാണ് നടത്തിയത്. പൂജ്യത്തിൽ നിന്നും 21 സീറ്റുകളാണ് ബിജെപി നേടിയത്. 60 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. ഭരണകക്ഷിയായ കോൺഗ്രസ് 28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗാ പീപ്പിൾ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർ നാലു വീതം സീറ്റുകൾ നേടി. മറ്റുള്ളവർ മൂന്നിടങ്ങളിൽ ജയിച്ചു.

 

അതേസമയം, മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശർമിളയ്ക്ക് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ കൈപൊള്ളി. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ പോരാട്ടത്തിനിറങ്ങിയ ഇറോം ശർമിള തോൽവിയേറ്റുവാങ്ങി. മണിപ്പൂരിലെ തൗബാൽ മണ്ഡലത്തിലാണ് ഇറോം ശർമിളയ്ക്ക് കനത്ത പരാജയം രുചിച്ചത്. മൂന്നുതവണ മുഖ്യമന്ത്രിയായ ഇബോബി പതിനയ്യായിരത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്.

പട്ടാളത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ നിയമം മണിപ്പൂരിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷമായി നിരാഹാരത്തിലായിരുന്നു ഇറോം ശർമിള. മൂക്കിലൂടെ ട്യൂബിട്ട് ദ്രവരൂപത്തിലുള്ള ആഹാരം നൽകിയാണ് ശർമിളയുടെ ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ശർമിള നിരാഹാരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. നിയമം മാറ്റണമെങ്കിൽ രാഷ്ട്രീയം മാത്രമേ വഴിയുള്ളൂ എന്ന് പ്രഖ്യപാിച്ചാണ് അവർ പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റീസ് അലയൻസ് (പിആർജെഎ) പാർട്ടി രൂപീകരിച്ചത്. എന്നാൽ, നിരാഹാരം അവസാനിപ്പിച്ച ശർമിളയ്ക്ക് എതിരെ മണിപ്പൂരിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP