Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?

പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?

അർജുൻ സി വനജ്

കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.എ വിദ്യാർത്ഥിനിയെ ഞാറാഴ്ച വൈകിട്ട് രണ്ട് യുവാക്കൾ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. കലൂർ പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പിന്തുടരുന്ന ദൃശ്യങ്ങളാണ് പള്ളിയുടെ സിസിടിവിയിൽ പതിഞ്ഞത്. പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയം(06.12) ബൈക്കിലെത്തിയ യുവാക്കളെ കണ്ട് മിഷേൽ വെപ്രാളപ്പെട്ട് കലൂർ ഭാഗത്തേക്ക് ആദ്യം ഇറങ്ങുകയും പിന്നീട് ദേശാഭിമാനി ജങ്ഷനിലേക്ക് നടക്കുന്നതിന്റേയും ദൃശ്യങ്ങളാണ് മറുനാടന് ലഭിച്ചത്. ബൈക്കിലെത്തിയ യുവാക്കളെ കണ്ടിട്ടാവും മിഷേൽ പേടിയോടെ തിരിഞ്ഞു നോക്കികൊണ്ട് മറ്റൊരുദിശയിലേക്ക് നടന്നതെന്ന് പിതാവ് ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു.

ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് അവൾ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിങ്കളാഴ്ച ഒരു ടെസ്റ്റ് പേപ്പർ ഉണ്ടെന്നും ആ സബ്ജെക്ടിന്റെ സ്റ്റഡിമെറ്റീരിയൽ വീട്ടിലാണെന്നും അതെടുക്കാൻ വീട്ടിലേക്ക് വരട്ടെയെന്നും മകൾ ഫോൺ സംഭാഷണത്തിൽ പറഞ്ഞതായി മാതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. വീട്ടിലേക്ക് തനിച്ച് വരണ്ടെന്നും സമയം കിട്ടിയാൽ രാത്രി ഞങ്ങൾ അങ്ങോട്ട് വരാമെന്നും, അല്ലെങ്കിൽ രാവിലെ പപ്പയെ കോളേജിലേക്ക് ബുക്കുമായി വിട്ടേക്കാമെന്നും മകളോട് പറഞ്ഞു. രാത്രി എട്ട് മണിവരെ മാത്രമേ, കച്ചേരിപ്പടിയിലെ സെന്റ് തേരാസസ് മേഴ്സി ഹോമിൽ ഫോൺ അനുവദിക്കുകയുള്ളു. എട്ടേ പത്തിന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണ്. ഫോൺ ഉപയോഗിക്കാൻ അനുവദിച്ച സമയം കഴിഞ്ഞതിനാൽ സ്വിച്ച് ഓഫ് ചെയ്തതാവുമെന്നാണ് ആദ്യം കരുതിയത്. തുടർന്ന് രാത്രി 08.35 നാണ് ഹോസ്റ്റലിൽ നിന്ന് വിളിച്ച് മിഷേൽ എത്തിയിട്ടില്ലെന്ന് അറിയിച്ചത്. മാതാവ് പറയുന്നു.

ഉടനെതന്നെ വീട്ടിൽ നിന്ന് ആളുകൾ കച്ചേരിപ്പടിയിലെത്തി എല്ലാഭാഗത്തും അന്വേഷിച്ചു. കലൂർ പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തുടർന്നാണ് മിസ്സിംഗിന് സെൻട്രൽ സ്റ്റേഷനിൽ രാത്രിതന്നെ പരാതി നൽകുന്നത്. മിഷേൽ ഹോസ്റ്റലിൽ നിന്ന് അഞ്ചുമണിയോടെ കലൂർ പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്ത് ഫോണിന്റെ ബാറ്ററി ലോ ആയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കലൂർ ടവറിന് കീഴിൽ വച്ച് 06.20 ഓടെ ഫോൺ സ്വിച്ച് ഓഫായെന്നാണ് സൈബർ സെല്ലിൽ നിന്ന് ലഭിക്കുന്ന വിവരം. തുടർന്ന് തിങ്കളാഴ്ചയാണ് മൃതദേഹം കായലിൽ നിന്ന് മീൻപിടുത്തക്കാർ കണ്ടെടുക്കുന്നത്. മൃതദേഹം ഏതാനം മണിക്കൂർ മാത്രം വെള്ളത്തിൽ കിടന്ന ലക്ഷണമേ ഉള്ളൂവെന്നാണ് മീൻപിടുത്തക്കാർ പറയുന്നത്.

മുഖത്തിന്റെ വലത് വശത്തായി കണ്ണിന് തൊട്ട് താഴെ നഖം കൊണ്ട മുറിവുണ്ട്. വലത് കൈയുടെ മടക്കിനോട് ചേർന്ന് മൂന്നു മുറിവുകളും കാലിന് ചെറിയ പോറലും മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കായലിൽ നിന്ന് കണ്ടെടുക്കുമ്പോൾ വെള്ളം കുടിച്ച് മരിച്ചതിന്റെ ലക്ഷണങ്ങളില്ല. ബോഡിയുടെ നിറം മാറിയിട്ടുമില്ല. അതായത് ജീവനോടെ എങ്ങനെ മോളെ കാണുന്നുവോ അതുപോലെ തന്നെയായിരുന്നു ബോഡിയെന്ന് മിഷേലിന്റെ പിതാവിന്റെ സഹോദരൻ പറയുന്നു. ബോഡിയുടെ ചിത്രങ്ങൾ മുക്കുവരെ കാണിച്ചുപ്പോൾ അവർ പറഞ്ഞത്
ഇത് കായലിൽ വീണ് മരിച്ചബോഡി അല്ലെന്നാണ്. കാരണം, എറണാകുളത്തെ കായലിൽ വീണ് മരിച്ചാൽ കറുത്ത വണ്ടുകൾ പോലത്തെ ഒരുതരം പ്രാണികൾ ശരീരത്ത് മുഴുവനും കടിച്ചുപിടിച്ചിരിക്കും എന്നാണ്.

അതേസമയം, ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന്റെ മുമ്പ് അവസാനമായി വന്ന രണ്ട് കോളുകളെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയാഭ്യർത്ഥനയുമായി വിദ്യാർത്ഥിനിയുടെ പുറകേനടന്ന് ശല്ല്യപ്പെടുത്തിയ ആളാണ് ഇതെന്ന വാദമാണ് പൊലീസ് നിരത്തുന്നത്. അന്ന്യസംസ്ഥാനക്കാരനായ ഈ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ യുവാവിന്റെ ശല്ല്യം സഹിക്കവയ്യാതെ മിഷേൽ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ആത്മഹത്യ ചെയ്തുവെന്ന വാദം പൂർണ്ണമായും തള്ളുകയാണ് മിഷേലിന്റെ പിതാവ് എണ്ണക്കാപിള്ളിൽ ഷാജിയും മറ്റുബന്ധുക്കളും.

ഇപ്പോൾ സിഎ യ്ക്ക് പഠിക്കുന്ന പാലാരിവട്ടത്തെ ലോജിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെയാണ് എൻട്രൻസ് കോച്ചിംങും ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സി.പി.ടി കോഴ്സ് ആരംഭിച്ചത്. എൻട്രൻസ് കോച്ചിംങ് ചെയ്യുന്ന സമയം മുതൽക്കേ പിതാവാണ് മിഷേലിനെ ആഴ്ചയിലൊരിക്കൽ കാറിൽ ഹോസ്റ്റലിൽ കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും. മറ്റാരെക്കാളും തന്നോടായിരുന്നു അവൾ എല്ലാകാര്യങ്ങളും ഷെയർ ചെയ്യുന്നത്. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സ്വഭാവക്കാരിയാണ് മിഷേൽ. അതുകൊണ്ടാവാം കഴിഞ്ഞ മാസം 26 ന് നടന്ന സംഭവം വീട്ടിൽ അറിയിക്കാതിരുന്നതും. മാതാവ് പറയുന്നു.

കലൂർ പള്ളിയിൽ പോയി ഇറങ്ങിവരുമ്പോൾ ആരോ ഒരാൾ വന്ന് പേര് ചോദിച്ചു. ' നിന്റെ കണ്ണിൽ നോക്കിക്കൊണ്ടിരിക്കാൻ നല്ല ഭംഗിയാണെന്നും' പറഞ്ഞു. അപ്പോൾ മിഷേൽ പേടിച്ച് ബസ് സ്റ്റോപ്പിൽ പോയി നിന്നു, അപ്പോൾ അയാൾ ബസ് സ്റ്റോപ്പിൽ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളേജിലെ ഒരു ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എൻ.ആർ.ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷൻ. ഇത്രയും കാര്യങ്ങൾ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേൽ പറഞ്ഞതെന്നും മാതാവ് പറയുന്നു.

മിഷേൽ എല്ലാവരോടും വളരെ ഓപ്പണായിട്ട് സംസാരിക്കുന്ന പ്രകൃതക്കാരിയാണ്. ഞാറാഴ്ച രാവിലേയും വിളിച്ചു. കുറേ കളി തമാശകളും സിനിമക്കാര്യങ്ങളും പറഞ്ഞ് ഹാപ്പിയായിട്ടാണ് ഫോൺവച്ചത്. ഉച്ചകഴിഞ്ഞ് പള്ളിയിൽ പോകുമെന്നും പറഞ്ഞിരുന്നുവെന്ന് മിഷേലിന്റെ സഹോദരൻ ജിൽസ് പറഞ്ഞു. നല്ല ദൈവഭയം ഉള്ളകുട്ടിയാണ് അവൾ. സൺഡേ സ്‌കൂളിൽ മുടങ്ങാതെ പോയിരുന്നു. സൺഡേ സ്‌കൂളിൽ അദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ ഞാറാഴ്ചയും പള്ളിയിൽ പോകും. സെന്റ് ഫിലോമിനാസ് പബ്ലിക്ക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിലാണ് മിഷേൽ പ്ലസ്ടുവരെ പഠിച്ചത്. പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. പ്ലസ് ടുവിന് 90 ശതമാനം മാർക്കും ഉണ്ടായിരുന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സ്‌കൂൾ ചെയർപേഴ്സൺ ആയിരുന്നു മിഷേൽ. സഹോദരൻ പറയുന്നു. പിറവത്തിന് സമീപം കുളങ്ങരപ്പടിയിലാണ് ഇവർ താമസിച്ചുവരുന്നത്. പിറവത്ത് ഇലട്രിക്കൽ സ്ഥാപനം നടത്തിവരികയാണ് ഷാജി. മിഷേലിന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരനും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP