Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിയെ നാണം കെടുത്തിയ മദ്യത്തിലെ കള്ള കണക്കുകൾ

മലയാളിയെ നാണം കെടുത്തിയ മദ്യത്തിലെ കള്ള കണക്കുകൾ

കേരളം തന്റെ പിറവിയുടെ ഷഷ്ഠി പൂർത്തി ആഘോഷിച്ചു കഴിഞ്ഞു. ഓരോ മലയാളിയും അഭിമാനത്തോടെ കേരളം താണ്ടിയ കഴിഞ്ഞ ആറു പതിറ്റാണ്ടുകളുടെ വീര കഥകൾ ഏറെ ഏറ്റു ചൊല്ലി. കഴിഞ്ഞ അറുപതു വർഷക്കാലം നാം നേടിയ നേട്ടങ്ങളും, കോട്ടങ്ങളും, മുന്നോട്ടുള്ള യാത്രയും എല്ലാം അപഗ്രഥിക്കുന്ന തിരക്കിലും. പലരും തെല്ലു ജാള്യതയോടെ പറഞ്ഞ നാണക്കേടിന്റെ കഥകളിൽ ഒന്ന് മലയാളിയുടെ അമിത മദ്യപാന ശീലത്തെ ചൊല്ലിയായിരുന്നു.

എന്നാൽ സത്യം എന്താണ്? ആരെങ്കിലും നമ്മുടെ മുന്നിൽ ലഭ്യമായ കണക്കുകൾ അപഗ്രഥിച്ചു കൊണ്ട് ഇതിന്റെ സത്യാവസ്ഥ തേടി പോയിരുന്നോ? ഇല്ല എന്ന് അസന്നിഗ്ധമായി പറയാൻ പറ്റും. ആരോ ഊതി പെരുപ്പിച്ചു പറഞ്ഞ കള്ള കഥ. അല്ലെങ്കിൽ മദ്യ വിരുദ്ധർ എന്ന് സ്വയം മേലങ്കി അണിഞ്ഞുകൊണ്ട് സമൂഹത്തെ ഉദ്ധരിക്കാൻ ശ്രമിച്ചവർ. അതിലേറെ വൈരുദ്ധ്യം ഈ കള്ളകണക്കുകൾ, അതിന്റെ യാഥാർഥ്യം തേടാതെ അതെ പോലെ വിഴുങ്ങിയ പത്ര ദൃശ്യ മാധ്യമങ്ങളും, ഉദ്യോഗസ്ഥ – ഭരണ നേതൃത്വവും, എല്ലാം ഇതിൽ ഒരേ പോലെ കുറ്റക്കാരാണെന്ന് നിസ്സംശയം പറയാം.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി, കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നാണ് മലയാളിയുടെ മദ്യപാന ശീലം. കള്ളും, ചാരായവും,വാറ്റു ചാരായവും തുടങ്ങി ഒടുവിൽ വിദേശമദ്യത്തിൽ എത്തി നിൽക്കുന്ന മലയാളിയുടെ അമിത മദ്യാസക്തി ശീലം. അതിൽ തന്നെ കേരളം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമായിരുന്നു കേരള സർക്കാരിന്റെ മദ്യനയം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും, അതിന് ശേഷം പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ തന്നെയും നിലവിലുള്ള മദ്യ നയം കാലോചിതമായി പരിഷ്‌കരിക്കുമെന്നും, മദ്യ നിരോധനമില്ല, മദ്യ വർജ്ജനമാണ് ഇടതു പക്ഷ സർക്കാരിന്റെ നിലപാടെന്നും പറയുകയും ചെയ്തു. ആദ്യ നിയമസഭാ സമ്മേളനത്തിലെ ഗവർണറുടെ നയ പ്രഖ്യാപനത്തിൽ തന്നെ ഇത് അസന്നിഗ്ദമായി പറയുകയും ചെയ്തു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തന്റെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

കേരളത്തിലെ ടൂറിസം വ്യവസായതെ മദ്യ നിരോധനം ശരിക്കും ബാധിച്ചു എന്ന് കഴിഞ്ഞ സർക്കാരിന്റെ പ്ലാനിങ് ബോർഡ് നിയമിച്ച കമ്മീറ്റിയുടെ റിപ്പോർട്ടും, ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ടൂറിസം വകുപ്പ് നടത്തിയ പഠനത്തിലും ശരി വച്ചു. കഴിഞ്ഞ സർക്കാരിന്റെ വികലമായ മദ്യ നയം, കേരളത്തിലെ വിവിധ മേഖലകളെ പലതരത്തിലും ബാധിച്ചു കഴിഞ്ഞു എന്നും, അതിനുള്ള പരിഹാര മാർഗം, കാലോചിതമായ പരിഷ്‌ക്കരണത്തിലൂടെ, സമൂലമായ മാറ്റത്തോടെ ബാറുകൾ തുറക്കുന്നതടക്കമുള്ള രീതിയിൽ മദ്യ നയം മാറ്റേണ്ടി വരുമെന്ന്, മന്ത്രിസഭയിലെ പ്രമുഖരായ ധനമന്ത്രി ഡോ: തോമസ് ഐസക്, മുൻ ടൂറിസം മന്ത്രിയും, ഇപ്പോഴത്തെ വ്യവസായ മന്ത്രിയുമായ എ സി മൊയ്തീൻ, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ, പൊതുമരാമത്തു വകുപ്പ് മന്ത്രിയും , ഇപ്പോൾ എക്‌സൈസ് താത്കാലികമായി കൈകാര്യം ചെയ്യുന്ന ജി സുധാകരൻ എന്നിവരും പ്രതികരിച്ചു കഴിഞ്ഞു.

ഏറ്റവും ഒടുവിലായി വിനോദ സഞ്ചാര വ്യവസായത്തിന്റെ ചിറകിലേറി പുതിയ മദ്യനയത്തിൽ സമൂലമായ മാറ്റത്തിന് ഇടതു പക്ഷ ജനാധിപത്യമുന്നണിയും. പിണറായി സർക്കാരും തയ്യാറാകുന്നു എന്ന് വാർത്തകളിൽ ഇടം പിടിക്കുകയും, മലപ്പുറം ലോക്‌സഭാ ഉപതെരുഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ പിണറായി സർക്കാരിന്റെ ആദ്യത്തെ ഔദ്യോഗിക മദ്യ നയം പ്രഖ്യാപിക്കും എന്ന് സ്ഥിരീകരണവും വന്നു. അതോടെ പള്ളിയും പട്ടക്കാരും, സുധീരാധികളും ഈ വിഷയം വീണ്ടും സജീവ ചർച്ച വിഷയമാക്കുകയും ചെയ്തു കഴിഞ്ഞു .

ഉമ്മൻ ചാണ്ടി സർക്കാർ ധൃതി പിടിച്ചെടുത്ത ഒരു തീരുമാനമായിരുന്നു മദ്യ നിരോധനം എന്ന പേരിലുള്ള ബാറുകളുടെ അടച്ചു പൂട്ടൽ. അന്ന് നിലവിലുരുന്ന 740 ബാറുകൾ ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടാൻ അന്നത്തെ യൂ ഡി എഫ് സർക്കാർ തീരുമാനിക്കുമ്പോൾ, അതിലെ സാംഗത്യം പലരും ചോദ്യം ചെയ്തിരുന്നു. എന്നാൽ മദ്യ നിരോധനത്തിലൂടെ ലഭിക്കുമായിരുന്ന ന്യുനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രിയവും, കോൺഗ്രസ് പാർട്ടിയിലെ മൂപ്പിളമ തർക്കവും മാത്രമായിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിറകിലെന്ന് പിന്നീട് ഉണ്ടായ സംഭവ വികാസങ്ങളും, പ്രതികരണങ്ങളും വഴി തെളിയിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ നിയമസഭാ ഇലെക്ഷൻ കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യ നയത്തെ ചവറ്റു കുട്ടയിൽ എറിഞ്ഞു കൊണ്ട് കേരള ജനത തിരഞ്ഞെടുത്തത് എൽ ഡി എഫ് മുന്നണിയെ ആയിരുന്നു.

സത്യത്തിൽ എന്തായിരുന്നു സംഭവിച്ചത്. 740 ബാറുകൾ ഒന്നും തന്നെ അടച്ചു പൂട്ടിയില്ല. അവിടെ നിലവിൽ സംസ്ഥാന സർക്കാരിന്റെ എക്‌സൈസ് വകുപ്പ് കൊടുത്തിരുന്ന, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽക്കാനുള്ള ലൈസൻസ് ഒന്ന് മാറ്റി ബിയറും വൈനും മാത്രം കൊടുക്കാനുള്ള ലൈസൻസ് ആക്കി കച്ചവടം തുടരാൻ അനുവദിച്ചു. അതെ സമയം തന്നെ ഈ അടച്ചു പൂട്ടി എന്ന് ധ്വനിപ്പിക്കുന്ന ബാറുകളിലേക്ക് അടക്കം മദ്യം മൊത്തമായി വിറ്റിരുന്ന സർക്കാരിന്റെ തന്റെ ഉടമസ്ഥതയിൽ ഉള്ള കേരളം സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ വഴി വീര്യം കൂടിയ മദ്യവും, ബിയറും വൈനും എല്ലാം യഥേഷ്ടം ലഭ്യമാക്കി കൊണ്ടിരിക്കുന്നു.

  • വാസ്തവത്തിൽ ആരാണ് വിഡ്ഢികളായത് ? അല്ലെങ്കിൽ ഈ രാഷ്ട്രീയ നാടകം ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ?

മദ്യ നിരോധനത്തിന് ശേഷം കേരളത്തിലെ മദ്യ വിൽപ്പന കൂടുകയാണ് ചെയ്തതെന്ന്, അടുത്തിടെ പുറത്തു വന്ന സർക്കാർ കണക്കുകൾ തന്നെ പറയുന്നു. കേരളത്തിലെ മദ്യ നയം വീണ്ടും സജീവ ചർച്ചയാകപ്പെടുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ടത്. ഈ അവസരത്തിൽ മലയാളി സമൂഹം ഇത് വരെ മനസ്സിലാക്കാത്ത ചില കള്ളകണക്കുകളുടെ സത്യാവസ്ഥയിലേക്ക് ഒന്നെത്തി നോക്കുന്നത് നന്നായിരിക്കും.

മലയാളിയെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ കുറെ കള്ളകണക്കുകൾ. ശരിക്കും ആരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്? . എന്തുകൊണ്ട് നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞരും, സാമ്പത്തിക ശാസ്ത്രവിദഗ്ധരും, മാധ്യമ പ്രവർത്തകരും ഒരിക്കൽ പോലും ഈ സത്യം തേടി പോയില്ല. ഇന്ത്യയിലെ പരമോന്നതി കോടതിയിൽ പോലും ഇന്ത്യയിലെ ഏറ്റവും കൂടുതൽ കുടിയന്മാരുള്ള സംസ്ഥാനം എന്ന നാണക്കേട് ഏറ്റു വാങ്ങിയപ്പോഴും എല്ലാവരും എന്തുകൊണ്ടാണ് അത് വിശ്വസിച്ചത്. ബി ബി സി അടക്കമുള്ള ലോക മാധ്യമങ്ങൾ വരെ ടൂറിസം കൊണ്ട് അന്തരാഷ്ട്ര പ്രശസ്തി വരിച്ച നമ്മുടെ കൊച്ചു കേരളത്തെ തെറ്റായ കണക്കുകളുടെയും, കേട്ടു കേൾവിയുടെയും അടിസ്ഥാനത്തിൽ മോശമായി ചിത്രീകരിച്ചപ്പോഴും ആരും ഈ കണക്കുകളെല്ലാം ശരിയാണോ എന്നന്വേഷിച്ചോ? ഇല്ല എന്ന് ഒറ്റ വാക്കിൽ ഉത്തരം പറയേണ്ടി വരും. ഇനി നമുക്ക് അതിന്റെ മറുപുറം തേടി പോകാം. അപ്പോഴാണ് ഒരു ശരാശരി മലയാളി ഞെട്ടി പോകുന്നത്.

  • മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ, കള്ളകളികൾ 

മദ്യ നിരോധനവും, മദ്യ വർജ്ജനവും, മദ്യ വ്യാപനവും, മദ്യാസക്തിയുമായി ബന്ധപ്പെട്ട എന്തു കാര്യം പറയുമ്പോഴും എല്ലാവരും കണ്ണടച്ചു പറയുന്ന കാര്യമാണ് മലയാളി ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാരാണ് ?. കേരളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം ഉപഭോഗമുള്ള സംസ്ഥാനമാണ്? വാസ്തവം എന്താണ്?

യഥാർത്ഥത്തിൽ ഈ കണക്കുകൾ ശരിയാണോ? ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് മലയാളിയെ മൊത്തം അപമാനിതരാക്കുന്ന ഇത്തരം കണക്കുകൾ നമ്മുടെ മാധ്യമങ്ങളും, മത മേലദ്ധ്യക്ഷന്മാരും, ചില രാഷ്ട്രീയക്കാരും വാതോരാതെ പറയുന്നത്?

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വകുപ്പുകളുടെയോ, പൊതു മേഖല സ്ഥാപനങ്ങളുടെയോ കണക്കുകളാണ്, കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആധികാരികത ഉറപ്പു വരുത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗം ആധികാരികതയും അതിനാണ്.

അങ്ങനെ ആണെങ്കിൽ ഇതിന് അവലംബിക്കുവാൻ നമ്മുടെ മുന്നിലുള്ള ഏറ്റവും സമഗ്രമായ പഠന റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷൻ ( NSSO) എന്ന സ്ഥാപനമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ജനങ്ങളുടെ വിവിധ മേഖലയിലുള്ള സാമൂഹിക സാമ്പത്തിക ആരോഗ്യ രംഗത്തെ ഏറ്റവും മികച്ചതും, സത്യസന്ധവുമായ കണക്കുകൾ തയ്യാറാക്കുന്നത്, . എൻ എസ് എസ് ഓ ആണ്.

നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷൻ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളെയും, കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി, വിവിധ തരത്തിലുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗത്തെ സംബന്ധിച്ച ദേശീയ സർവ്വേ നടത്തിയപ്പോൾ കിട്ടിയ കണക്കുകൾ ഒരു ദേശീയ മാധ്യമം മാത്രമാണ് വേണ്ട രീതിയിൽ കൈകാര്യം ചെയ്തത്. നമ്മുടെ പത്ര ദൃശ്യ മാധ്യമങ്ങൾ ഒന്നും ഇത് ചർച്ചയാക്കിയതേ ഇല്ല. അതിനു നാം നൽകേണ്ടി വന്ന വില അപമാനത്തിന്റേതായിരുന്നു എന്ന് മാത്രം.. നാടൻ കള്ള്, ചാരായം, ബിയർ, വൈൻ, ലഹരി കൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾ, ബീഡി, സിഗരറ്റുകൾ, പാൻ പരാഗ് തുടങ്ങി എല്ലാ വിധ ലഹരി പദാർത്ഥങ്ങളെയും കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠന റിപ്പോർട്ട് ഇതു വരെ പരിശോധിക്കാൻ, ഉത്തരവാദപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളോ, സർക്കാർ ഉദ്യോഗസ്ഥരോ, ഭരണ നേതൃത്വമോ, രാഷ്ട്രീയ നേതാക്കളോ, സാമൂഹ്യ സാംസ്‌കാരിക നായകരോ തയ്യാറായില്ല എന്നത് തികച്ചും പ്രതിഷേധാർഹവും, സങ്കടകരവുമാണ്.

കഴിഞ്ഞ ആറേഴ് വർഷവും മലയാളിയെ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയനായി ചിത്രീകരിച്ച വാർത്താ ദൃശ്യ മാധ്യമങ്ങൾ കാട്ടിയ അക്ഷന്തവ്യമായ പിഴവ് ഒരു സംസ്ഥാനത്തെ മുഴുവൻ എത്രമാത്രം അപഹാസ്യരാക്കിയെന്ന് ഈ ലേഖകൻ പറയുന്നില്ല. ഓരോ മലയാളിക്കും പകൽ പോലെ വ്യക്തമായ കാര്യമാണ് ഇത്.

ഈ കണക്കുകൾ വിശദമായി പരിശോധിച്ചാൽ നമ്മുടെ കേരളത്തെ കുറിച്ചുള്ള അബദ്ധ ജടിലങ്ങൾ ആയ ആരോപണങ്ങളുടെ മുനയൊടിക്കാൻ നിഷ്പ്രയാസം സാധിക്കും.

അത്തരം റിപ്പോർട്ടുകൾ നമ്മുടെ മുൻപിൽ ലഭ്യമായിരിക്കെ എന്തിനാണ് എല്ലാവരും ഇത്തരം തെറ്റായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത്.

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഒരാൾ ഒരാഴ്ച കഴിക്കുന്ന മദ്യത്തിന്റെ ശരാശരി അളവ് 220 മില്ലി ലിറ്ററും വാർഷിക ഉപഭോഗം 11.4 ലിറ്ററുമാണ്. കള്ളാണ് ഏറ്റവും കൂടുതൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ലഹരി എങ്കിൽ നാടൻ വാറ്റ് ചാരായമാണ് തൊട്ടടുത്തു നിൽക്കുന്നത്.

എന്നാൽ നഗരത്തിലെ ഒരാൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് ആഴ്ചയിൽ 96 മില്ലി ലിറ്ററും, വാർഷിക ഉപഭോഗം 5 ലിറ്ററുമായാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ നഗരങ്ങളിൽ ചാരായവും, ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് കൂടുതൽ പ്രിയം.

അങ്ങനെ ആണെങ്കിൽ ഇന്ത്യയിലെ ഏതു സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്നത്.

കള്ളും, ചാരായവും ഉപയോഗിക്കുന്നവരുടെ മുൻപന്തിയിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയ ദാദ്ര ആൻഡ് നഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളും, അരുണാചൽ പ്രദേശുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ അലങ്കരിക്കുന്നത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, തെലുങ്കാന, ആസ്സാം, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ എല്ലാം ഇക്കാര്യത്തിൽ നമ്മുടെ കേരളത്തേക്കാൾ മുന്നിലാണ്. കേരളത്തിന്റെ സ്ഥാനം അയൽ സംസ്ഥാനമായ കർണാടകക്ക് ഒപ്പം ഏഴാം സ്ഥാനത്താണ് എന്ന് കണക്കുകൾ അപഗ്രഥിക്കുമ്പോൾ മനസിലാക്കാം.

ബിയറും വൈനും , ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കഴിക്കുന്നവരിലും കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയ ദാമൻ ആൻഡ് ദിയു, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ദാദ്ര ആൻഡ് നഗർ ഹവേലി, അരുണാചൽ പ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവ ഒന്നാം സ്ഥാനം തുല്യമായി പങ്കിടുമ്പോൾ രണ്ടാമത്തെ സ്ഥാനത്തിനായുള്ള മത്സരം ഗോവയും, ആന്ധ്ര പ്രദേശും, തെലുങ്കാനയും ആണ്. മൂന്നാം സ്ഥാനത്തിനായി നമ്മുടെ കൊച്ചു കേരളം അയൽ സംസ്ഥാനമായ കർണാടകക്ക് ഒപ്പം പൊരുതുന്നു.

ഇനി എല്ലാ തരം മദ്യങ്ങളും ഉപയോഗിക്കുന്നവരുടെ ശരാശരി കണക്കു എടുത്താൽ ആന്ധ്രയും, തെലുങ്കാനയും തന്നെ മുന്നിൽ. ഒരാഴ്ച ഒരു വ്യക്തിയുടെ ശരാശരി ഉപയോഗം 665 മില്ലി ലിറ്റർ ആണ് ഉള്ളത്. വാർഷിക ഉപഭോഗം ഏകദേശം 34.5 ലിറ്ററും ആണ്. എന്നാൽ കേരളത്തിലോ ശരാശരി മലയാളി കഴിക്കുന്ന മദ്യത്തിന്റെ അളവ് ആഴ്ചയിൽ വെറും 196 മില്ലി ലിറ്ററും, വാർഷത്തിൽ 10. 2 ലിറ്ററും ആണെന്നിരിക്കെ എന്തിനാണ് വെറും കള്ള കണക്കിന്റെ പേരിൽ നാമിത്രയും കാലം ലോകത്തിന് മുന്നിൽ അപമാനിതരായത്. ഗൂഗിളിൽ ഒന്നു സെർച് ചെയ്തു നോക്കിയാൽ ബി ബി സിയും, എക്കണോമിസ്‌റ് അടക്കമുള്ള പ്രശസ്തമായ പ്രസിദ്ധീകരങ്ങൾ വരെ നമ്മുടെ മദ്യാസക്തി ഇന്ത്യയിലെ ഏറ്റവും കൂടുതലുള്ളവരായി ചിത്രീകരിച്ചിരിക്കുന്നത് കാണാം.

  • അന്യഭാഷാ തൊഴിലാളികളും മദ്യ ഉപഭോഗവും കാണാത്ത കണക്കുകൾ

ഇനി വേറൊരു കണക്ക് കൂടി നോക്കാം. കേരളത്തിൽ എത്ര കുടിയന്മാരുണ്ട്? മദ്യം ഇടക്കൊക്കെ ഉപയോഗിക്കുന്നവർ എത്ര പേരുണ്ട്? അമിത മദ്യാസക്തി ഉള്ളവർ എത്ര പേരുണ്ട്? അപ്പോഴും നിജസ്ഥിതി അറിയുമ്പോൾ ഓരോ മലയാളിയും ഞെട്ടും.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അനൗദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ ഒരിക്കലെങ്കിലും മദ്യം ഉപയോഗിച്ചവരായുള്ളത് 45 ലക്ഷം പേരാണ്. അവരിൽ സ്ഥിരം മദ്യം ഉപയോഗിക്കുന്നവർ ഏകദേശം 32 ലക്ഷം പേരാണ്. അവരിൽ തന്നെ നിരന്തരം മദ്യം ഉപയോഗിക്കുന്നവർ 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്ക്കാണ്. അമിത മദ്യാസക്തി ഉള്ളവർ വെറും അഞ്ചു ലക്ഷത്തിൽ താഴെ ആളുകളും. അടുത്തിടെ പുറത്തു വന്ന കണക്കുകൾ പ്രകാരം ഏകദേശം 12 ലക്ഷം ആളുകളാണ് ഒരു ദിവസം ബിവറേജസ് ഔട്ട് ലെറ്റുകൾ വഴി മദ്യം വാങ്ങുന്നത്. അവരിൽ 70 ശതമാനവും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരും, പകുതിയോളം പേർ അന്യസംസ്ഥാന തൊഴിലാളികൾ ആണെന്നുമാണ്.

അടുത്ത ഒരു കണക്കു കൂടി പരിശോധിക്കുമ്പോഴേ സത്യത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ. മലയാളിയുടെ അമിത മദ്യാസക്തി കൂട്ടിയിട്ട് ഏകദേശം പത്തു വർഷത്തോളം ആകുന്നു എന്ന് മദ്യത്തെ സ്‌നേഹിക്കുന്നവരും, എതിർക്കുന്നവരും ഒരേ പോലെ സമ്മതിക്കും. എന്തായിരുന്നു, കേരളത്തിൽ ജീവിക്കുന്ന മലയാളിയുടെ പെട്ടെന്നുള്ള ഈ സാമൂഹിക മാറ്റത്തിന് കാരണം. അവിടെയാണ് ഈ കണക്കുകളുടെ എല്ലാം ഉള്ളു കള്ളി വെളിച്ചത്താവുന്നത്.

കാരണം സംസ്ഥാന സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലൊപ്‌മെന്റ് സ്റ്റഡീസ് അഥവാ CDS എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഗവേഷണ പഠന സ്ഥാപനം അടുത്തിടെ ഇറക്കിയ റിപ്പോർട് പ്രകാരം കേരളത്തിൽ നിലവിൽ 28 ലക്ഷം മുതൽ 30 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരിൽ മൂന്നിൽ രണ്ട് പേരും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവാരാണ്. അതായത് ഏകദേശം 19 മുതൽ 20 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികളും മദ്യം ഉപഭോഗവസ്തുവായി കരുതുന്നവരാണ്.

അങ്ങിനെ ആണെങ്കിൽ യഥാർത്ഥത്തിൽ വെറും പതിനഞ്ച് ലക്ഷത്തിൽ താഴെ മാത്രം മലയാളികളാണ് മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവർ. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആണ് കേരളത്തിലെ തൊഴിൽ മേഖലയിലേക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ വന്നെത്തിയത്. എന്തു കൊണ്ട് നമ്മുടെ സാമൂഹ്യ ശാസ്ത്ര വിദഗ്ധരോ, മാധ്യമ പ്രവർത്തകരോ ഇതൊന്നും വിശകലനം ചെയ്യുകയോ, വാർത്തകളാക്കുകയോ, ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല.

കേരളത്തിലെ ഈ മദ്യ ഉപഭോഗത്തെ സാധൂകരിക്കുന്ന ഒരു കണക്കു കൂടി ലഭ്യമാണ്. അതായത് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കപ്പെടുന്ന സംസ്ഥാന ബീവറേജസ്സ് കോർപറേഷൻ ചില്ലറ വിൽപ്പന ശാലകളിൽ ആദ്യ പത്തിലെ കൂടുതൽ ഷോപ്പുകളും ചാലക്കുടി, പെരുമ്പാവൂർ, മുവാറ്റുപുഴ, വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം അന്യഭാഷാ തൊഴിലാളികളുടെ അനിയന്ത്രിതമായ സാന്ദ്രത ഉള്ള ഇടങ്ങളാണ്.

അന്യഭാഷാ തൊഴിലാളികളുടെ അമിത മദ്യപാനത്തിനും,ഒരു കാരണമുണ്ട്. ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു പുരുഷ തൊഴിലാളിക്ക് ഇന്നും ലഭിക്കുന്ന ദിവസ വേതനം 200 രൂപയിൽ താഴെയാണ്. കേരളത്തിൽ അതു 700 രൂപക്ക് മുകളിൽ ആണ് ശനിയാഴ്ച ഉച്ച തിരിഞ്ഞ് തന്റെ കയ്യിൽ ലഭിക്കുന്ന വേതനത്തിൽ നല്ലൊരു പങ്കും അന്ന് തന്നെ സ്വന്തം നാട്ടിലേക്കു അയക്കും. എന്നാലും കയ്യിൽ സ്വന്തം ചെലവിനായി മാറ്റിവച്ച നല്ലൊരു തുക കാണും. ഇത് അവർ കൂട്ടായുള്ള മദ്യപാനത്തിനായി പങ്കിട്ട് ചിലവഴിക്കും. വാരാന്ത്യങ്ങളിൽ നമ്മുടെ ചില്ലറ മദ്യ വിൽപ്പന ശാലകളിൽ നടക്കുന്ന തിരക്കിന്റെയും, മികച്ച വ്യാപാരത്തിന്റെയും കണക്കുകളുടെ പിറകിലെ സാമ്പത്തിക സാമൂഹിക ശാസ്ത്രമാണ് ഇത്.

അന്യ ഭാഷ തൊഴിലാളികളുടെ സാമ്പത്തിക ഭദ്രതയുടെ മറ്റൊരു ഉദാഹരണമാണ് കൊച്ചിയിൽ നിന്നും ബാംഗ്ലൂർ വഴി കൊൽക്കത്തക്ക് വിമാനത്തിൽ സഞ്ചരിക്കാൻ തുടങ്ങിയ സാധാരണക്കാരായ ഉത്തരേന്ത്യൻ തൊഴിലാളികളുടെ വളർച്ച നിരക്ക് കാണിക്കുന്നത്.

അന്യ ഭാഷ തൊഴിലാളികളുടെ മദ്യപാന ശീലം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു ണ്ടാ ക്കുന്ന നേട്ടങ്ങൾ വേറെയും കണക്കാക്കണം. 730 ബാറുകൾ അടച്ചിട്ടും ദിവസം തോറും നമ്മുടെ സർക്കാർ ഖജനാവിനെ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്ന അന്യഭാഷാ തൊഴിലാളിയെ നമുക്ക് വീണ്ടും അംഗികരിക്കാം.

വേറൊരു കാര്യവും ഇത്തരുണത്തിൽ പറയാതെ വയ്യ. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മലയാളി നമ്മുടെ സമൂഹത്തിലെ വികസന പങ്കാളികളായ ബിഹാറിയെയോ, ബംഗാളിയെയോ നമ്മിലൊരാളായി അംഗീകരിച്ചിട്ടില്ല. (ഗൾഫ് രാജ്യങ്ങളിലെ അറബികൾ നമ്മുടെ പ്രവാസി തൊഴിലാളികളെ കാണുന്ന അതേ അവസ്ഥ.) ഈ സാമൂഹിക യാഥാർഥ്യം തിരിച്ചറിഞ്ഞ ഭായിമാർക്ക് മുന്നിൽ അപ്പോൾ ഒരേ ഒരു മാർഗമോ ഉള്ളൂ. പണിയില്ലാത്ത ദിവസം സ്വന്തം വാസ സ്ഥലത്ത്, അതു എത്ര വൃത്തി ഹീനമാണെങ്കിലും, തിങ്ങി നിറഞ്ഞത് ആണെങ്കിലും പുറത്തിറങ്ങാതെ കഴിഞ്ഞു കൂട്ടുക.

വാരാന്ത്യങ്ങളിൽ സമയം ചെലവഴിക്കാനുള്ള ഒരേ ഒരു മാർഗം അമിത മദ്യപാനം. അതവർ ഭംഗിയായി നിർവഹിക്കുന്നു. അതു മൂലമുണ്ടാകുന്ന മറ്റു സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

അന്യ ഭാഷ തൊഴിലാളികളുടെ മദ്യപാന ശീലം, ഇതിനെ സാധൂകരിക്കുന്ന ഒരു കണക്ക് കൂടിയുണ്ട്. നവംബർ 9 ന് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം ബിവറേജസ് കോർപറേഷൻ വഴി നടത്തിയ മദ്യ വിൽപ്പനയിൽ ഏകദേശം 22 % കുറവുണ്ടായതായി കണക്കുകൾ പറയുന്നു. വാസ്തവത്തിൽ ഇത് പണ ലഭ്യത കുറവ് ഉണ്ടായത് മൂലം മാത്രമല്ല.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ നവംബർ മാസം അവസാനമായപ്പോഴേക്കും, നിർമ്മാണ മേഖലയിലും, പ്ലൈ വുഡ് മേഖലയിലും ജോലി ചെയ്തിരുന്ന അന്യഭാഷാ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങി. അതോട് കൂടി ഡിസംബർ, ജനുവരി മാസങ്ങളിലെ മദ്യ വിൽപ്പനയിൽ സാരമായ കുറവുണ്ടായി.

സ്ഥിരം മദ്യപിക്കുന്ന മലയാളിയെ ഇത് ബാധിച്ചില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു, പുതുവത്സരത്തിന്റെ ആഘോഷത്തിനായി ഡിസംബർ 31 ന് ഒറ്റ ദിവസം കൊണ്ട് എറണാകുളം വൈറ്റിലയിലെ കൺസ്യൂമർ ഫെഡ് തുടങ്ങിയ വിദേശ മദ്യ സൂപ്പർ മാർക്കറ്റിൽ നിന്ന് മാത്രം ഒരു കോടി യിലേറെ രൂപയുടെ കച്ചവടം നടന്നത്. ക്രിസ്ത്മസ് തലേന്നും, ഡിസംബർ 30 നും ഇവിടെയും, തലസ്ഥാന നഗരത്തിലെ വിവിധ മദ്യ ചില്ലറ വിൽപ്പന ശാലകളിലും, കൺസ്യൂമർ ഫെഡ് സ്റ്റോറുകൾ വഴിയും വിറ്റഴിച്ച വിദേശ മദ്യത്തിന്റെ കണക്കുകൾ.

വാസ്തവത്തിൽ ആരാണ് ഇതിനൊക്കെ ഉത്തരവാദി. നമ്മെ ഭരിച്ച സർക്കാരോ, കണക്കുകൾ കൃത്യമായി ഉണ്ടാക്കുകയും, സൂക്ഷിക്കുകയും ചെയുന്ന ഉദ്യോഗസ്ഥരോ, അതുമല്ല അവർ പറയുന്ന കള്ളകണക്കുകൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമങ്ങളോ ? എന്തായാലും കേരളത്തിന്റെ പുതിയ മദ്യനയം വരുമ്പോഴേക്കും നമുക്ക് മലയാളിയുടെ മദ്യാസക്തിയെ പറ്റിയുള്ള തെറ്റിധാരണ ഒന്നു മാറ്റണം.

അതിനായി സൈബർ ലോകത്തെ മുഴുവൻ മലയാളികളും ഒന്നിക്കണം. നമ്മുടെ അന്തസ്സും, അഭിമാനവും ഒട്ടും താമസിയാതെ വീണ്ടെടുക്കണം. കേരളം ഷഷ്ഠി പൂർത്തി ആഘോഷിക്കുന്ന ഈ വേളയിൽ എങ്കിലും, നമുക്ക് ലോകത്തിന് മുൻപിൽ ഈ തെറ്റായ കണക്കുകൾ സഹിതം വിളിച്ചു പറയണം. മലയാളി കുടിയനല്ല. അത് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ ആണെങ്കിലും, മൊത്തം കുടിയന്മാരുടെ കാര്യത്തിൽ ആണെങ്കിലും. മദ്യാസക്തി എന്ന രോഗാവസ്ഥയിൽ ഉള്ളവർ ഇവിടെ ഇന്ത്യയിലെ ഏറ്റവും പിറകിൽ നിൽക്കുന്നവരുടെ കൂട്ടത്തിലാണെന്ന്.

സംസ്ഥാന സർക്കാർ സുപ്രീംകോടതി ആരോ പറഞ്ഞ കണക്കുകളും, മാധ്യമ വാർത്തകളും കേട്ട് അടിവരയിട്ട് പറഞ്ഞ ഇന്ത്യയിലെ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന പൗരന്മാർ ഉള്ള കേരളവും, ആളോഹരി ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാർ മലയാളി മദ്യപനുമാണെന്ന തെറ്റിദ്ധാരണ തിരുത്തി കുറിക്കുകയും വേണം.

അങ്ങനെ ആകെ മൊത്തം കണക്കുകളുടെ ഒരു കള്ളകളി ആണ് കേരളത്തിലെ മദ്യപാനശീലത്തെയും, മദ്യ ഉപഭോഗത്തെയും പറ്റി വിശകലനം ചെയ്യുമ്പോൾ കിട്ടുന്നത്. ഇതൊക്കെ വരും നാളുകളിൽ കേരളം വിശദമായി ചർച്ചകൾക്ക് വിധേയമാക്കണം. എങ്കിൽ മാത്രമേ ലഹരിയുടെ സാമൂഹിക – സാമ്പത്തിക ശാസ്ത്രം യാഥാർഥ്യ ബോധത്തോടെ വിശകലനം ചെയ്യാനും, അതു ഭാവി കേരളത്തിന്റെ വളർച്ചക്ക് ഉപയോഗിക്കാനും കഴിയുകയുള്ളു.

(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും, മുതിർന്ന പത്രപ്രവർത്തകനുമായ ലേഖകൻ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷെറുമാണ്. കേരളത്തിലെ ടൂറിസം മാധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്) 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP