Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ ഒറ്റിക്കൊടുക്കാൻ പോയെന്ന് ഇന്ത്യക്കാർ; ഇന്ത്യക്കുവേണ്ടി ചാരപ്പണിക്ക് എത്തിയെന്ന് പാക്കിസ്ഥാൻ; രോഗികളായ ബന്ധുക്കളെക്കാണാൻ പാക്കിസ്ഥാനിൽ പോയ ഇന്ത്യൻ മുസ്ലിം മതപണ്ഡിതന്മാരെ തള്ളിപ്പറഞ്ഞ് ഇരുരാജ്യങ്ങളും; ഇന്ത്യയിൽ തിരിച്ചെത്തിയത് സുഷമ സ്വരാജിന്റെ തന്ത്രപരമായ നീക്കം വഴി

ഇന്ത്യയെ ഒറ്റിക്കൊടുക്കാൻ പോയെന്ന് ഇന്ത്യക്കാർ; ഇന്ത്യക്കുവേണ്ടി ചാരപ്പണിക്ക് എത്തിയെന്ന് പാക്കിസ്ഥാൻ; രോഗികളായ ബന്ധുക്കളെക്കാണാൻ പാക്കിസ്ഥാനിൽ പോയ ഇന്ത്യൻ മുസ്ലിം മതപണ്ഡിതന്മാരെ തള്ളിപ്പറഞ്ഞ് ഇരുരാജ്യങ്ങളും; ഇന്ത്യയിൽ തിരിച്ചെത്തിയത് സുഷമ സ്വരാജിന്റെ തന്ത്രപരമായ നീക്കം വഴി

ന്യൂഡൽഹി: പാക്കിസ്ഥാനിൽ കാണാതായ രണ്ട് ഇന്ത്യൻ മുസ്ലിം മതപണ്ഡിതരും തിങ്കളാഴ്ച സുരക്ഷിതമായി ന്യൂഡൽഹിയിൽ തിരിച്ചെത്തിയെങ്കിലും അവർക്കുനേരെ സംശയത്തിന്റെ മുനകൾ നീളുകയാണ്. ഹസ്രത്ത് നിസാമുദീൻ ദർഗയിലെ പണ്ഡിതരായ ആസിഫ് നിസാമിയും നസീം നിസാമിയുമാണ് തിരിച്ചെത്തിയത്. രോഗികളായ ബന്ധുക്കളെക്കാണാൻ പാക്കിസ്ഥാനിലെത്തിയ ഇരുവരെയും കറാച്ചിയിൽനിന്നാണ് കാണാതായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ തന്ത്രപരമായ ഇടപെടൽ ഇരുവരെയും സുരക്ഷിതമായി തിരിച്ചെത്തിച്ചു.

ഇന്ത്യക്കുവേണ്ടി ചാരപ്പണി നടത്താനായാണ് ഇരുവരും എത്തിയതെന്നാണ് പാക്കിസ്ഥാൻ അധികൃതർ ആരോപിക്കുന്നത്. ഇന്ത്യയെ ഒറ്റിക്കൊടുക്കാൻ പോയതാണെന്ന ആരോപണം സ്വന്തം നാട്ടിൽനിന്നും അവർ നേരിടുന്നു. ഹസ്രത്ത് നിസാമുദീൻ ആലിയ ദർഗയിലെ മുഖ്യ പുരോഹിതനാണ് സയ്യദ് ആസിഫ് നിസാമി. അദ്ദേഹത്തിന്റെ അനന്തരവനാണ് സയ്യദ് നസീം നിസാമി. പാക്കിസ്ഥാനിലെത്തിയ ഇരുവരും അവിടുത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ പിടിയിലായിരുന്നു. മുത്താഹിദ ഖ്വാമി പ്രസ്ഥാനവുമായുള്ള ഇരുവരുടെയും അടുപ്പത്തിന്റെ പേരിലാണ് ഐ.എസ്.ഐ. ഇവരെ കസ്റ്റഡിയിലെടുത്തത്.

കറാച്ചിയിലേക്ക് പോവുകയായിരുന് ഷഹീൻ എയർലൈൻസിൽ യാത്ര ചെയ്യവെ ഇരുവരെയും ലാഹോറിലെ അല്ലാമ ഇക്‌ബാൽ വിമാനത്താവളത്തിൽ ഇറക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ചാരന്മാരാണെന്ന തരത്തിൽ പാക്കിസ്ഥാനിലെ ഒരു പത്രത്തിൽവന്ന വാർത്തയാണ് അവരെ കുടുക്കിയത്. ഇതോടെ ഇരുവരെയും ഐ,എസ്.ഐ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.

പാക്കിസ്ഥാനിൽ ഇരുവരെയും കാണാതായതുമുതൽ ഇന്ത്യയിലും സമാനമായ ആരോപണണങ്ങളുയർന്നു. ഇരുവരും ഇന്ത്യയെ ഒറ്റിക്കൊടുക്കുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാനിൽപോയതെന്ന് തനിക്ക് രഹസ്യവിവരമുണ്ടെന്ന് രാജ്യസഭാ എംപി.സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. ഇരുവരും കസ്റ്റഡിയിലുണ്ടെന്ന കാര്യം പാക് സർക്കാർ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സുഷമ സ്വരാജ് പ്രശ്നത്തിൽ ഇടപെട്ടത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസുമായി ഇക്കാര്യം ചർച്ച ചെയ്ത സുഷമ രണ്ട് പുരോഹിതരുടെയും സുരക്ഷിതമായ തിരിച്ചുവരവിന് കളമൊരുക്കി. കറാച്ചിയിൽ രോഗാതുരയായിക്കഴിയുന്ന 90 വയസ്സുള്ള സഹോദരിയെക്കാണാനാണ് ആസിഫ് നിസാമി പോയതെന്നും നസീം അദ്ദേഹത്തിന് തുണപോയതാണെന്നും സുഷമ പാക് സർക്കാരിനെ ധരിപ്പിച്ചു. ഇതോടെയാണ് മോചനം സാധ്യമായത്.

അതിനിടെ മോചനത്തിനു സഹായിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നേരിൽക്കണ്ട് ഇരുവരും നന്ദി അറിയിച്ചു. കറാച്ചിയിൽ എന്താണു സംഭവിച്ചതെന്ന് ഇവർ മാധ്യമങ്ങളോടു വിശദീകരിച്ചില്ലെങ്കിലും ഇന്ത്യൻ ചാരന്മാരാണെന്നു പാക്ക് പത്രത്തിൽ വാർത്ത വന്നതിനെ തുടർന്നാണു സുരക്ഷാവിഭാഗം പിടിച്ചുകൊണ്ടുപോയതെന്ന് അസിഫ് നിസാമിയുടെ മകൻ സജിദ് നിസാമി ആരോപിച്ചു. പാക്കിസ്ഥാനിൽ നിരോധിച്ചിട്ടുള്ള മുത്താഹിദ ഖ്വാമി മൂവ്മെന്റുമായി (എംക്യുഎം) ഇവർക്കു ബന്ധമുണ്ടെന്നും ഇരുവരും ഇന്ത്യയുടെ ചാരസംഘടനയായ 'റോ'യുടെ അംഗങ്ങളാണെന്നുമാണു കറാച്ചി ആസ്ഥാനമായ ഉറുദു പത്രം റിപ്പോർട്ട് ചെയ്തത്.

സിന്ധിൽ ഉൾപ്രദേശങ്ങളിലെവിടെയോ ആയിരുന്നതുകൊണ്ടാണു ബന്ധപ്പെടാൻ കഴിയാതെ പോയതെന്ന റിപ്പോർട്ടുകൾ നസീം അലി നിഷേധിച്ചു 'ഉൾമേഖലയിലേക്കു പോകാനുള്ള വീസ ഞങ്ങൾക്കില്ലായിരുന്നു. ഫോൺ ബന്ധം ഇല്ലാത്ത സ്ഥലത്തായിരുന്നതിനാൽ ബന്ധപ്പെടാനായില്ലെന്ന വാദം നുണയാണ്' അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP