Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പീഡനത്തിന് ഇരയാകുന്ന കേരളം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡനങ്ങളുടെ പെരുമഴക്കാലമോ?

കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പീഡനത്തിന് ഇരയാകുന്ന കേരളം;  ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡനങ്ങളുടെ പെരുമഴക്കാലമോ?

ന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരു പേജിൽ കുറയാത്ത പീഡനവാർത്തകൾ കാണാനാവുന്നു. ഓരോ ദിവസവും അതിൽ കാണുന്ന വൈവിധ്യങ്ങൾ വായനക്കാരിൽ ഗൂഢമായ വൈകാരിക താല്പര്യം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ഏതോ ടിവി സീരിയൽ കാണുന്ന കാത്തിരിപ്പാണ് ആ പേജിൽ കൈവെയ്ക്കാൻ. ദിവസങ്ങൾ പ്രായമുള്ള കുട്ടികൾ മുതൽ എൺപതു കഴിഞ്ഞ വയോധികർ പോലും ഇന്ന് പീഡനവിധേയരാകുന്ന അസുഖകരമായ ഒരു സാമൂഹിക പ്രതിഭാസം നിലനിൽക്കുന്നു. അദ്ധ്യാപകർ, പുരോഹിതന്മാർ, സാംസ്‌കാരിക പ്രമുഖർ തുടങ്ങി, ഒരു സമൂഹത്തിനു ധാർമ്മിക രേഖ വരച്ചു കാണിച്ചു കൊടുക്കേണ്ട കേന്ദ്രങ്ങൾ തന്നെയാണ് പീഡകരായി മാറുന്നതെന്നതാണ് ഏറെ നടുക്കുന്ന വാർത്തകൾ. മാനക്കേടും അഭിമാനവും കാരണം ഒട്ടേറെ അനുഭവങ്ങൾ വാർത്തകൾ ആകാതെ എങ്ങും രേഖപ്പെടുത്താനാവാതെ കട്ടപിടിച്ചു മരവിച്ചു അവിടവിടെയായി കിടക്കുന്നു. പുതിയ അവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പില്ലാത്ത പൊലീസ് സംവിധാനത്തെ നാം കുറ്റപ്പെടുത്തുന്നു. രോഗാതുരമായ ഈ സാമൂഹിക അവസ്ഥക്കുള്ള കാരണം പഠനവിഷയമാക്കേണ്ടതുണ്ട്.

ഇത് ഒരു പക്ഷെ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക അവസ്ഥയായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ കേരളസമൂഹം സാമ്പത്തീകമായി ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറായത് നാം അടുത്തറിയാതെപോയി, അല്ലെങ്കിൽ അറിവില്ലാതെപോയി എന്നുവേണം കാണുവാൻ. ഇത് ഒരു വൻ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം ഭീതിയോടെ അടുത്തറിയുമ്പോൾ , കേരള സമൂഹത്തിന്റെ സുരക്ഷാ വലയത്തിൽ വീണ കനത്ത വിള്ളൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്നും നാം മനസിലാക്കുന്നു.

ഒരു കടുത്ത പ്രതിസന്ധിയെ സമൂഹമായി നാം അഭിമുഖീകരിക്കുമ്പോൾ മെച്ചമായ പരിശീലനം കിട്ടാത്ത പൊലീസ് സംവിധാനത്തോടും,അപര്യാപ്തമായ നിയമ സംവിധാനത്തോടും അറിയാതെ കലഹിച്ചു പോകുന്നു . വർധിച്ചു വരുന്ന ക്വോട്ടേഷൻ കൊലകളും, ആല്മഹത്യകളും , ചിതറുന്ന കുടുംബ ബന്ധങ്ങളും ഒക്കെ നമ്മൾ എന്ന സമൂഹം തന്നെയാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജുഗുപ്‌സാവഹമായ ഒരു സാമൂഹിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരള സമൂഹം കടന്നു പോകുന്നത്.

ഒരു വാർത്ത എന്ന നിലയിൽ വായിച്ചുതള്ളുകയല്ല; മറിച്ച് എന്ത് ചെയ്യാനാവും എന്ന് ഒന്നിച്ചു ചിന്തിക്കുവാനാണ് നാം തയ്യാറാവേണ്ടത്. ഒന്നിലധികം മൊബൈൽ ഫോണുകളും പറന്നു നടക്കാൻ പാകത്തിൽ ഇരു ചക്ര വാഹനവും മുഖം മറക്കാൻ പാകത്തിൽ ഉള്ള ഹെൽമെറ്റുകളും മലയാളി പെൺകുട്ടികളെ വളരെ സ്വതന്ത്രരാക്കി. വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കാൻ പാകത്തിലുള്ള ക്രമീകരണങ്ങളും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. ഇതൊന്നും ഒരു കുറവായിട്ടല്ല പറയാൻ ശ്രമിക്കുന്നത്. എന്നാൽ സ്വയം സൂക്ഷിക്കാനുള്ള കെട്ടുറപ്പിലാണ് ചില പാകപ്പിഴകൾ കാണുന്നത്. അടുത്തിടെ ഇരുചക്ര വാഹനത്തിൽ കറങ്ങുന്ന രണ്ടു പെൺകുട്ടികളുടെ വേഷം അത്ഭുതം ഉണ്ടാക്കി. ഇരു വശത്തുമായി ചൂരിധാറിന്റെ താഴെയിൽ നിന്നുള്ള കട്ട് കുറച്ചുഏറെ ഉയരത്തിലേക്ക് ആയിത്തുടങ്ങി, പിൻഭാഗം പട്ടം പോലെ നീളത്തിൽ പറന്നുപോകുന്നു, പിന്ഭാഗവും വയറിന്റെ ചില്ലറ ഭാഗങ്ങൾ എല്ലാം നാട്ടുകാർക്ക് കാട്ടി കൊടുത്തു തന്നെയാണ് സവാരി. പിന്നെയാണ് ശ്രദ്ധിച്ചത്, പ്രായ വത്യാസമില്ലാതെതന്നെ സ്ത്രീകൾ വ്യാപകമായി ഇത്തരം ഡ്രസ്സ് ധരിക്കുന്നു. കൂളിങ് ഗ്ലാസ് ധാരികളായ ചെന്നായ്ക്കൾ വാഹനത്തിലും അല്ലാതെയും സവാരിഗിരി നടത്തുമ്പോൾ നാം തുറന്ന ഒരു സമൂഹത്തിലല്ലല്ലോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കുക. സ്ത്രീകളുടെ വേഷവിധാനത്തിൽ വന്ന പ്രകടമായ മാറ്റത്തിനു കാരണം ചില സ്ത്രീ മാസികകൾ തന്നെയാണ്. പുരുഷന്മാരാണ് ഇത്തരം മാസികകൾ കൂടുതൽ വായിക്കുന്നതുതന്നെ.

വളരെ കലോറി ഉള്ള ഭക്ഷണ ക്രമങ്ങളും, ആരോഗ്യ സൗന്ദര്യ വസ്തുക്കളും ഇന്നത്തെ സ്ത്രീകൾക്ക് പുതിയ ഉത്തേജനവും ഉണർവും നൽകുന്നത് നല്ലതുതന്നെ. വളരെ ചുരുങ്ങിയ നിരക്കിൽ വിരൽത്തുമ്പിൽ വിസ്മയം സൃഷ്ട്ടിക്കുന്ന വാട്ട്‌സാപ്പും, ചാറ്റിങ്ങും സർവ്വ അതിർവരമ്പുകളും വിട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത ഇൻസ്റ്റന്റ്‌സുഹൃത്തുക്കൾ വളരെ സ്‌നേഹപൂർവ്വം നിർബന്ധിച്ചു ആവശ്യപ്പെടുമ്പോൾ , സ്വയം അനാവരണം ചെയ്തു ടെക്സ്റ്റ് ചെയ്യാൻ പോലും കുട്ടികൾ തയ്യാറാവുന്നു. അവിടെ അവർ അനുഭവിക്കുന്ന സ്വകാര്യതയും സംതൃപ്തിയും എപ്പോഴാണ് അതിരുകടക്കുക എന്നറിയില്ല. അത്തരം ഒരു അങ്കലാപ്പിൽ എന്താണ് ചെയ്യേണ്ടതെന്നും അവർക്കു അറിയില്ല. ആരോടെങ്കിലും ഇത്തരം കാര്യങ്ങൾ പറയാൻ ധൈര്യവും ഇല്ല. പിന്നെ എന്ത് ചെയ്യും? വഴങ്ങിക്കൊടുത്തു രക്ഷപെട്ടോടുക, അല്ലെങ്കിൽ സ്വയം ശിക്ഷ വിധിക്കുക. കടുത്ത സമ്മർദ്ദത്തിലൂടെയാണ് നമ്മുടെ കെൽപ്പില്ലാത്ത യുവത്വം നടന്നു പോകുന്നത്. എന്ത് സംവിധാനമാണ് ഇന്ന് ഈ പുതിയ സാഹചര്യങ്ങളെ നേരിടാനുള്ളത് ?

കാലങ്ങളായി മലയാളി മൂടിവച്ചിരുന്ന കപട സദാചാരം മൂടിതുറന്നു വെളിയിൽ വന്നിരിക്കുന്നു. പഴയ കാംപസ് പ്രേമവും, കമെന്റ് അടികളും കൊച്ചുപുസ്തകങ്ങളും കൊണ്ട് പൊതിഞ്ഞു വച്ചിരുന്ന അവന്റെ വികാരവിക്ഷേപങ്ങൾക്കു പകരം പിടിച്ചെടുക്കാനും തട്ടിപ്പറിക്കാനും കൊത്തിപ്പറിക്കാനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു. അതിനായി ഏതു അറ്റം വരെ പോകാനും ഇന്ന് അവനെ പ്രാപ്തനാക്കാനുള്ള വഴികൾ സുലഭം. എത്ര കഥകൾ കേട്ടാലും വീണ്ടും വീണ്ടും വീണു പോകുന്ന ചതിക്കുഴികൾ. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കലികാലം . കുട്ടികൾ മാത്രമല്ല തീവ്ര മനഃസാന്നിധ്യമില്ലാത്ത എല്ലാവരും ഈ ചതിക്കുഴികളിൽ പെട്ടുപോകാറുണ്ട്.

ആരോടാണ് ഒന്ന് മനസ്സുതുറക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. മലയാളി തന്നിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങിയിട്ട് കുറെ കാലമായി. മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവനു താല്പര്യം ഇല്ല. അതിനാൽ മറ്റുള്ളവരെ കരുതാനും സ്വയം രക്ഷിക്കാനും ഇന്ന് അവനു ഉടൻ മറുപടിയുമായി എത്തുന്ന ആൾ ദൈവങ്ങൾ മാത്രമാണ് ശരണം. പഴയ കാല നേർച്ചകളും വഴിപാടുകളും അവനു അത്ര വിശ്വാസമാകുന്നില്ല. തോരാത്ത ആവശ്യങ്ങളും ആവലാതികളുമായി എവിടെയൊക്കെയോ നടത്തുന്ന പൊങ്കാലകളിലും അടവികളിലും പദയാത്രകളിലും പങ്കെടുത്തിട്ടും അവനു അത്ര തൃപ്തി വരുന്നില്ല . എല്ലാം ഉടൻ തീർച്ചയാക്കാൻ ഇന്ന് ആൾ ദൈവങ്ങൾക്ക് അല്ലാതെ ആർക്കു കഴിയും ? അവിടെ നടക്കുന്ന ചൂഷണങ്ങളിലും തട്ടിപ്പുകളിലും അറിയാതെ പെട്ടുപോകുന്നു എന്ന് അറിയാമെങ്കിലും , വീണ്ടും അവൻ അവിടേക്കു തന്നെ പോകുന്നു. ജാതകം നോക്കലും കവടിനിരത്തലും വെറ്റ നോക്കലും ഒക്കെയായി ജാതി മത ഭേദമെന്യേ മലയാളി നെട്ടോട്ടം ഓടുകയാണ്.

രക്ഷിതാക്കളിൽ, കുട്ടികൾക്ക് മാതൃക ആക്കുവാൻ ഉതകുന്ന ഇടങ്ങൾ കുറവ്, ഒന്നിനും നേരമില്ലാതെ അവൻ കഠിനമായി അധ്വാനിക്കയാണ്. പണവും പ്രതാപവും അഭിരമിക്കുന്ന ആരാധനാസ്ഥാപനങ്ങളിൽ ജീവൻ തുടിച്ചു നിന്ന ചൈതന്യം എന്നേ പടിയിറങ്ങിക്കഴിഞ്ഞു. അവിടെ എന്ത് എത്രയധികം കൊടുക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി വഞ്ചിക്കപ്പെടുന്ന കച്ചവട ചരക്കുകളായി മലയാളി മാറിക്കഴിഞ്ഞു. ധ്യാനകേന്ദ്രങ്ങളും തിരുശേഷിപ്പുകളും മത്സരിച്ചു നടത്തപ്പെടുന്ന മതസമ്മേളങ്ങളും കൊണ്ട് അവൻ അടിക്കടി മണ്ടൻ ആക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം നിറഞ്ഞ ചിരിയുമായി നിരന്തരം എത്തുന്ന രാഷ്രീയ കോമരങ്ങൾ ഇളിച്ചുകാട്ടുന്ന ഗോഷ്ടികൾ അവനു സഹിക്കാൻ പറ്റില്ല എങ്കിലും ഈ രാഷ്രീയക്കാരോട് തോൾ ചേർന്ന് നിന്ന് ഒരു ഫോട്ടോ പിടിച്ചാൽ സ്വർഗം കിട്ടുന്ന സംത്യപ്തിയാണ് അവന് .

ഇപ്പോഴത്തെ കേരളത്തിലെ സംവിധാനങ്ങൾ ഈ മാറ്റങ്ങളെ ഉൾകൊള്ളാൻ തികച്ചും അപര്യാപ്തമാണ് . അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളിലും മേഖലകളിലും യുദ്ധകാല അടിസ്ഥാനത്തിൽ പഠനവും നിർദ്ദേശങ്ങളും സംയോജിപ്പിച്ചു സമൂഹത്തിലേക്ക് കടന്നു ചെല്ലേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. അവിടെ നടക്കുന്ന അഴിമതിയും ജീർണ്ണതയും വെളിച്ചമില്ലായ്മയും ഒരു ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിസ്ഥാനപരമായ കരുതൽ സംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ ഒരു സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും , ചൂഷകർക്കു , പ്രത്യേകിച്ച് സമൂഹത്തെ നല്ല നിലയിൽ പ്രചോദിപ്പിക്കേണ്ടവർ കാട്ടുന്ന അവഗണക്കും നിഷ്‌ക്രിയത്തിനും കടുത്ത ശിക്ഷണനടപടികൾ കൈക്കൊള്ളുകയും വേണം.

വിരൽ ചൂണ്ടുന്നവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ കാടൻ സ്വഭാവത്തിൽനിന്നു മാറി , വിരൽ ചൂണ്ടുന്നവരെ പ്രചോദിപ്പിക്കാനും അവർ ഉയർത്തുന്ന വെല്ലുവിളികളെ ഉൾക്കൊണ്ട് പരിഹാരത്തിനായി വാതിലുകൾ തുറന്നിടുകയുമാണ് അടിയന്തിരമായി ഉണ്ടാകേണ്ട കാര്യം . കിട്ടുന്നതെല്ലാം വിളമ്പാൻ മാത്രം പാകത്തിൽ മാധ്യമങ്ങൾ അധപ്പതിക്കരുത് , പ്രായോഗികമായ ചർച്ചകൾക്ക് വേദി ഒരുക്കുകയും വിവിധ പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാനും അവർക്കാകണം. സ്വകാര്യ മാധ്യമ പ്രസ്ഥാങ്ങൾ നിലനിൽക്കണമെങ്കിൽ അവരെ നിലനിർത്തുന്ന ചൂഷക സംഘത്തിന്റെ വ്യക്താക്കളായി മാറ്റപ്പെടണം എന്നസ്ഥിതിവിശേഷമാണ് ഇന്ന് ഉള്ളത്. സ്വതന്ത്രമായി അഭിപ്രായം രൂപപ്പെടണമെങ്കിൽ, അതിനു ഉതകുന്ന പൊതു ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ബ്രോഡ്കാസ്റ്റിങ് സംവിധാനം സർക്കാർ അനുവദിക്കണം. ലോകത്തെ ഏതെങ്കിലും സ്ഥലത്തു ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ , അവിടെ അനുവർത്തിച്ച രീതികൾ ഉടൻ അവലംബിക്കണം.

മലയാളിമനസ്സിനെ നൊമ്പരപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങൾ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളായി കാണേണ്ട. കുട്ടി പള്ളിയിൽ പ്രാർത്ഥിച്ചശേഷം പോയതാണെങ്കിലും , മാതാപിതാക്കൾ പൊലീസ് സ്റ്റേഷനലിൽ ചെന്ന് അപേക്ഷിച്ചിട്ടും, ജീവൻ രക്ഷിക്കാൻ ആയിട്ടില്ലെങ്കിൽ എന്ത് സുരക്ഷയാണ് ഇന്ന് കുട്ടികൾക്കുള്ളത് ? അനുകരണീയമായ മാതൃകകൾ, എല്ലാം തുറന്നു പറയാനാവുന്ന സൗഹൃദങ്ങൾ ഇല്ലാതെ പോകുന്ന സമൂഹം എന്താണ് വിളിച്ചു പറയുന്നത് ?

'മനുഷ്യനെ നല്ലവനാക്കാൻ ശ്രമിച്ചവർക്കെല്ലാം തെറ്റുപറ്റുകയായിരുന്നു . അവൻ അടിസ്ഥാനപരമായി സ്വാർഥതയും അഹങ്കാരവും ചതിയും വഞ്ചനയും പരിശീലിച്ച , കാമവും ക്രോധവും നിറഞ്ഞ ഒരു ചീത്ത മൃഗമായിരുന്നു . അവനു മാത്രമുള്ള ചിരി കാപട്യത്തിന്റെ മൂടുപടമായിരുന്നു' - ആൽഫ എന്ന നോവലിൽ, ടി . ഡി . രാമകൃഷ്ണൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP