Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം ഇനി പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും മാത്രം; കേരളാ ബാങ്ക് എന്ന ലക്ഷ്യത്തിലെത്താൻ ഓർഡിനൻസുമായി പിണറായി സർക്കാർ

ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം ഇനി പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും മാത്രം; കേരളാ ബാങ്ക് എന്ന ലക്ഷ്യത്തിലെത്താൻ ഓർഡിനൻസുമായി പിണറായി സർക്കാർ

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കുമായി പരിമിതപ്പെടുത്തിയത് കേരള ബാങ്ക് രൂപീകരിക്കുന്നതിനു മുന്നോടിയായി. ഇതു സംബന്ധിച്ച സഹകരണ നിയമഭേദഗതി ഓർഡിനൻസ് സർക്കാർ ഇറക്കി. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചാണു കേരള ബാങ്ക് രൂപീകരിക്കുന്നത്. ഇതോടെ 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണ സമിതികൾ അസാധുവായി. ഓർഡിനൻസ് പ്രാബല്യത്തിലാകുമ്പോൾ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികൾ പിരിച്ചുവിടുകയല്ല, സ്വമേധയാ പിരിഞ്ഞുപോവുകയാണു ചെയ്യുന്നതെന്നാണ് സർക്കാർ വാദം.

കേരള ബാങ്ക് രൂപീകരണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി 17,18 തീയതികളിൽ യോഗം ചേർന്നു ശുപാർശകൾക്ക് അന്തിമ രൂപം നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ബാങ്കിന്റെ പേര് ഉൾപ്പെടെ പിന്നീടു തീരുമാനിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച സാഹചര്യത്തിൽ കേരളത്തിനു സ്വന്തമായൊരു ബാങ്കാണ് സർക്കാരിന്റെ ലക്ഷ്യം. ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കി പ്രാഥമിക സംഘങ്ങളും സംസ്ഥാന ബാങ്കും എന്ന ദ്വിതല സംവിധാനം കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

മറ്റു സഹകരണ സംഘങ്ങൾക്കും ജില്ലാ ബാങ്കിൽ അംഗത്വമുണ്ടായിരുന്ന സ്ഥിതിയാണ് ഓർഡിനൻസോടെ മാറുന്നത്. സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ചു സഹകരണ രജിസ്റ്റ്രാറുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു നിയമ ഭേദഗതി. ജില്ലാ സഹകരണ ബാങ്കുകളിൽ 13 എണ്ണവും സംസ്ഥാന സഹകരണ ബാങ്കും യുഡിഎഫ് ഭരണത്തിലായിരുന്നു. ബാങ്ക് ഭരണസ്തംഭനം ഒഴിവാക്കാൻ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയെയോ അഡ്‌മിനിട്രേറ്ററെയോ നിയമിക്കാൻ സഹകരണ രജിസ്റ്റ്രാർക്കു സർക്കാർ അധികാരം നൽകി. എല്ലായിടത്തും അഡ്‌മിനിസ്‌ട്രേറ്റർമാർ ഇന്നലെ തന്നെ ചുമതലയേറ്റു. അഡ്‌മിനിട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധി പരമാവധി ഒരു വർഷമാണ്. അതിനു മുൻപു പുതിയ സമിതിയെ തിരഞ്ഞെടുക്കണം.

ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിൽ 70% പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടേതാണ്. വായ്പയിൽ സിംഹഭാഗവും നൽകുന്നതും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കാണ്. അതുകൊണ്ടാണു കൃഷിമേഖലയെ സഹായിക്കാൻ സഹകരണ മേഖലയ്ക്കു കഴിയുന്നത്. കൃഷിമേഖല പ്രതിസന്ധി നേരിടുമ്പോൾ ഇന്നത്തെക്കാൾ ഫലപ്രദമായി സഹായിക്കാൻ പുതിയ ഭേദഗതി പ്രയോജനപ്പെടും. കാർഷിക സഹകരണസംഘങ്ങൾ ഒഴികെയുള്ള മറ്റു സൊസൈറ്റികൾക്കു ജില്ലാ ബാങ്കിൽ നോമിനൽ അംഗത്വം നൽകും. അവർക്കു വായ്പയ്ക്ക് അവകാശമുണ്ടാവും.

വാർഷിക പൊതുയോഗത്തിൽ തുടർച്ചയായി മൂന്നുതവണ പങ്കെടുക്കാതിരുന്നാലോ സംഘം നൽകുന്ന സേവനങ്ങൾ തുടർച്ചയായി രണ്ടുവർഷം പ്രയോജനപ്പെടുത്താതിരുന്നാലോ സംഘത്തിന് അംഗത്വം നഷ്ടപ്പെടുന്ന വ്യവസ്ഥ ഒഴിവാക്കി. കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് തങ്ങളുടെ അപ്പക്‌സ് ബോഡിയായ ജില്ലാ സഹകരണ ബാങ്കിൽനിന്നു മതിയായ പരിഗണന ലഭിക്കാതിരുന്ന സാഹചര്യത്തിലാണു ലളിതാംബിക കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമഭേദഗതി കൊണ്ടു വന്നതൈന്നാണ് സർക്കാർ പറയുന്നത്. യഥാർഥ അവകാശികൾക്കു ത്രിതല സഹകരണ വായ്പ ലഭ്യമാക്കേണ്ടതുണ്ട്. മറ്റു സംഘങ്ങൾക്കെല്ലാം അപ്പക്‌സ് സംഘങ്ങളുണ്ട്.

കൺസ്യൂമർ സംഘങ്ങൾക്കു കൺസ്യൂമർ ഫെഡ്, മാർക്കറ്റിങ് സംഘങ്ങൾക്കു വേണ്ടി മാർക്കറ്റ് ഫെഡ് എന്നതുപോലെ. എന്നാൽ കാർഷിക ബാങ്കുകൾക്ക് അപ്പക്‌സ് ബോഡിയായ ജില്ലാ ബാങ്കിൽനിന്നു പരിഗണന ലഭിച്ചിരുന്നില്ല. ഇതുകൂടാതെ പലവക സംഘങ്ങളുണ്ട്. ഇതിനെല്ലാം കൂടി ഒരു അപ്പക്‌സ് സംഘം ഉണ്ടാക്കണമെന്ന വ്യവസ്ഥയും നിയമഭേദഗതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP