Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ ശാക്തീകരണം അറിയാത്ത മട്ടിൽ സീറോ മലബാർ സഭ; ഫ്രാൻസിസ് മാർപാപ്പ നല്കിയ മാതൃക പിന്തുടർന്നു ലോകത്തെല്ലായിടത്തും പുരോഹിതർ സ്ത്രീകളുടെ കാൽ കഴുകി ചുംബിച്ചു; പൗരസ്ത്യ പാരമ്പര്യം പറഞ്ഞ് ഒഴിഞ്ഞു നിൽക്കുന്ന സീറോ മലബാർ സഭയെ ചോദ്യം ചെയ്ത് ദൈവശാസ്ത്ര പണ്ഡിതൻ ജോസഫ് പുലിക്കുന്നേൽ

ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ ശാക്തീകരണം അറിയാത്ത മട്ടിൽ സീറോ മലബാർ സഭ; ഫ്രാൻസിസ് മാർപാപ്പ നല്കിയ മാതൃക പിന്തുടർന്നു ലോകത്തെല്ലായിടത്തും പുരോഹിതർ സ്ത്രീകളുടെ കാൽ കഴുകി ചുംബിച്ചു; പൗരസ്ത്യ പാരമ്പര്യം പറഞ്ഞ് ഒഴിഞ്ഞു നിൽക്കുന്ന സീറോ മലബാർ സഭയെ ചോദ്യം ചെയ്ത് ദൈവശാസ്ത്ര പണ്ഡിതൻ ജോസഫ് പുലിക്കുന്നേൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ വിശ്വാസികൾക്ക് ഈ പെസഹാ ദിനം ആഹ്ളാദത്തിന്റേതാണ്. കാൽകഴുകൽ ഉൾപ്പടെയുള്ള ശുശ്രൂഷകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രാതിനിധ്യവും പങ്കാളിത്തവും നൽകണമെന്ന മാർപാപ്പയുടെ കൽപ്പന നടപ്പാകുകയാണ്. കേരളത്തിൽ ലത്തീൻ അടക്കമുള്ള സഭകൾ ഈ കൽപ്പന പിന്തുടരുമ്പോഴും സീറോ മലബാർ സഭ തീരുമാനത്തെ പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ്്.

പീഡാനുഭവത്തിന്റെ ഈ വാരത്തിൽ സ്ത്രീ വിശ്വാസിസമൂഹത്തിന് പെസഹാ ദിനത്തിലെ വേദനയായി ഈ അവഗണന മാറുകയാണ്്. മാർപാപ്പയുടെ വിപ്ളവകരവും കാലോചിതവും മനുഷ്യത്വപരവുമായ കൽപ്പനയെ ഉൾക്കൊള്ളാനോ സ്ത്രീ സമൂഹത്തെ അംഗീകരിക്കാനോ തയാറാകാത്തത് വിവേചനപരമാണെന്ന വിമർശവും ഉയർന്നിട്ടുണ്ട്്്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നതെന്നതിന്റെ തെളിവാണിതെന്ന്്് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഓശാന പത്രാധിപരുമായ ജോസഫ് പുലിക്കുന്നേൽ ആരോപിച്ചു. അമ്മമാരുടെയും കുട്ടികളുടെയും കാലുകഴുകുന്നതിൽ എന്താണ് തെറ്റ്. സ്ത്രീകളോടുള്ള വിവേചനമാണ് ഇത് കാണിക്കുന്നത്്. സഭയ്ക്കുള്ളിൽനിന്നു തന്നെ ഇതിനെതിരെ വിമർശനം വരണം.

മാർപാപ്പയുടെ സന്ദേശം കേരളത്തിലെ സീറോ മലബാർ സഭ അറിഞ്ഞ മട്ടില്ല. 2016 ജനുവരിയിലാണ് ഫ്രാൻസിസ് മാർപാപ്പ ഇതു സംബന്ധിച്ച കൽപ്പന പുറപ്പെടുവിച്ചത്. പെസഹാ വ്യാഴാഴ്‌ച്ചയിലെ കാൽകഴുകൽ ചടങ്ങിൽ സ്ത്രീകളെയും യുവതികളെയും ഉൾപ്പെടുത്തണമെന്നായിരുന്നു മാർപാപ്പയുടെ കൽപ്പന. ഇതാണ് സീറോ മലബാർ സഭ നടപ്പാക്കാൻ വിമുഖത കാട്ടുന്നത്.

കത്തോലിക്കാസഭയിലെ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കമിട്ട ഫ്രാൻസിസ് മാർപാപ്പ സ്ത്രീകളുടെ കാൽകഴുകി ചുംബിച്ചത് ലോകം സ്തുതികളോടെ ഏറ്റവാങ്ങിയ ഒന്നാണ്. ഇതിനുപുറമേ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അന്ത്യ അത്താഴത്തിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽകഴുകിയിരുന്നു. ഈ എളിമയുടെയും സഹനത്തിന്റെയും പാതയുടെ സ്മരണ നിലനിർത്താനും ഓർമപുതുക്കാനുമാണ് ദേവാലയങ്ങളിൽ പെസഹാ വ്യാഴാഴ്‌ച്ച കാൽകഴുകൽച്ചടങ്ങു നടത്തുന്നത്.

സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ സ്ത്രീകളുടെയും കുട്ടികളുടെയും കാൽകഴുകി പുതിയ മാറ്റം ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. മാർപാപ്പയുടെ ആഹ്വാനം ശിരസാ വഹിച്ച് കേരളത്തിലും ലത്തീൻ സഭാ വിശ്വാസികളായ സ്ത്രീകളുടെ കാൽകഴുകൽ ആഘോഷമായി തന്നെ നടത്തുകയും ചെയ്തു. സ്ത്രീകൾക്ക് സഭയിൽ വലിയ അംഗീകാരവും പദവിയും മാന്യതയും നേടിക്കൊടുത്ത ചടങ്ങായി ഇതു മാറുകയും ചെയ്തു. എന്നാൽ തിരക്കിട്ട് തീരുമാനം വേണ്ടെന്നും അടുത്ത വർഷം മുതൽ ആലോചിക്കാമെന്നുമായിരുന്നു സീറോ മലബാർ സഭാനേതൃത്വത്തിന്റെ തീരുമാനം.

എന്നാൽ പിന്നീട അത് തിരുത്തി. ഈ രീതി പൗരസ്ത്യപാരമ്പര്യമല്ലെന്നും അതിനാൽ ഇത്തരം ശുശ്രൂഷ അനിവാര്യമല്ലെന്നുമാണ് സഭയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ ഉദയം പേരൂർ സുന്നഹദോസോടെ കേരളത്തിലെ മാർത്തോമാ നസ്രാണികളിൽ ഭൂരിഭാഗവും കത്തോലിക്കരായി തീർന്നുവെന്ന സത്യം അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ പൗരസ്ത്യ, കൽദായ പാരമ്പര്യം അവകാശപ്പെടുന്ന സീറോ മലബാർ സഭ മാർപാപ്പയുടെ കൽപ്പന പിന്തുടരാത്തത് ആഗോള കത്തോലിക്കാ വിശ്വാസധാരയ്ക്കു തന്നെ എതിരാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മാർപാപ്പയുടെ കൽപ്പനയും ഇവിടെ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയാണെന്ന് പരാതിയുണ്ട്.

കേരളത്തിലെ പള്ളികളിൽ പതിവുരീതിയനുസരിച്ചുള്ള കാൽകഴുകൽ ശുശ്രൂഷ മതിയെന്ന് കഴിഞ്ഞ ആഴ്‌ച്ച ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു. ഇതോടെയാണ് സഭ മാർപാപ്പയുടെ തീരുമാനം നടപ്പാക്കുന്നില്ലെന്ന് വ്യക്തമായത്. പുതിയ കൽപ്പനയെക്കുറിച്ച് ഒന്നും പരാമർശിക്കാതെ നടപ്പ് രീതി തുടരുമെന്ന് മാത്രമാണ് ലേഖനം. കൊട്ടിയൂർ പീഡനത്തിന്റെ പശ്ചാത്തലത്തിൽ കുമ്പസാരത്തിന്റെ ചട്ടക്കൂട് പരിഷ്‌ക്കരിക്കണമെന്നും സ്ത്രീകളെ കന്യാസ്ത്രീകൾ വേണം കുമ്പസരിപ്പിക്കാനെന്നും ആവശ്യം ഉയർന്നിരുന്നു. ഇത് സഭാനേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സ്ത്രീകളുടെ കാൽകഴുൽ സംബന്ധിച്ച കൽപ്പന പോലും വെള്ളം ചേർത്ത സഭ ഇതിന് തയാറാകുമോ എന്നാണ് കാത്തിരുന്നു കാണാനുള്ളത്.

ബിഷപ്പ് സിനഡ് തീരുമാനമാണു കേരളത്തിൽ നടപ്പാക്കിയിരിക്കുന്നതെന്ന്്് സഭാ മുൻവക്താവും സത്യദീപം മാസികയുടെ എഡിറ്ററുമായ ഫാ.പോൾ തേലക്കാട്ട്്് പറഞ്ഞു. ഈ തീരുമാനത്തെ താനും അംഗീകരിക്കുന്നു. കേരളത്തിൽ തുടർന്നുവന്ന പാരമ്പര്യം പിന്തുടരാനാണ് തീരുമാനം. എന്നാൽ മാർപാപ്പ പറഞ്ഞ മാനവികത ഉയർത്തിപ്പിടിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
പൗരസ്ത്യ പാരമ്പര്യമെന്നത് കേരളത്തിലെ സീറോ മലബാർ സഭ ഇതുവരെ പുലർത്തിയിട്ടില്ലെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഓശാന പത്രാധിപരായ ജോസഫ് പുലിക്കുന്നേൽ പറയുന്നു. സീറോ മലബാർ സഭയിൽ ഓരോ രൂപതയും കുർബാനക്രമം പോലും വ്യത്യസ്തമാണ്. അതിനാൽ പാരമ്പര്യത്തെക്കുറിച്ച്് പറയുന്നതിൽ അർഥമില്ല. നേരത്തെ വൈകുന്നേരമാണ് കാലുകഴുകൽ ശുശ്രൂഷ നടത്തിയിരുന്നത്. ഇന്നു രാവിലെയാണ് നടക്കുന്നത്. അതിനാൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ തെറ്റില്ല. അതിനാൽ ആ വാദത്തിൽ അർഥമില്ലെന്നും ജോസഫ് പുലിക്കുന്നേൽ പറഞ്ഞു.

 

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP