Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നല്ല ഉദ്ദേശത്തിൽ നിവിൻ പോളിയും ജൂഡ് ആന്റണിയും തയാറാക്കിയ 'നോ, ഗോ, ടെൽ' ഡോക്യുമെന്ററി അപകടം നിറഞ്ഞത്; കുട്ടികൾ അതു കണ്ണടച്ചു വിശ്വസിക്കരുത്; ഉത്തരവാദിത്തമില്ലാത്ത ഇത്തരം ശ്രമങ്ങൾ നിവിനിൽനിന്നും ജൂഡിൽനിന്നും ഉണ്ടാകരുതായിരുന്നു- ദീപ പ്രവീൺ എഴുതുന്നു

നല്ല ഉദ്ദേശത്തിൽ നിവിൻ പോളിയും ജൂഡ് ആന്റണിയും തയാറാക്കിയ 'നോ, ഗോ, ടെൽ' ഡോക്യുമെന്ററി അപകടം നിറഞ്ഞത്; കുട്ടികൾ അതു കണ്ണടച്ചു വിശ്വസിക്കരുത്; ഉത്തരവാദിത്തമില്ലാത്ത ഇത്തരം ശ്രമങ്ങൾ നിവിനിൽനിന്നും ജൂഡിൽനിന്നും ഉണ്ടാകരുതായിരുന്നു- ദീപ പ്രവീൺ എഴുതുന്നു

ദീപ പ്രവീൺ

കുട്ടികൾക്കെതിരായ ലൈംഗികതിക്രമങ്ങൾ ചെറുക്കാൻ ജൂഡ് ആന്റണിയും നിവിൻ പോളിയും തയാറാക്കിയ വീഡിയോകണ്ടു. കുട്ടികൾക്ക് എതിരെയുള്ള ലൈംഗികപീഡനത്തെക്കുറിച്ച് ഉയരുന്ന ഓരോ ശബ്ദവും അഭിനന്ദനമർഹിക്കുന്നതാണ്. ആ ചിന്തയ്കും ശ്രമത്തിനും ജൂഡിന് അഭിനന്ദനങ്ങൾ.

എന്നാൽ ഈ വിഷയത്തിന്റെ പ്രാധാന്യവും ഈ ഒരു വീഡിയോക്കു കിട്ടുന്ന പ്രചാരവും കണക്കിലെടുത്തു പറയട്ടെ, കുറച്ചു കൂടി പഠിച്ചുതയാറാക്കിയ ഒരു സ്‌ക്രിപ്റ്റ് ആകാമായിരുന്നു. നിരവധി സ്‌കൂളുകളിൽ ഈ വീഡിയോ പ്രദർശിപ്പിക്കുമെന്നു ജൂഡ് തന്നെ പറഞ്ഞിരുന്നു. അതിനർഥം, ഇത് ഒരുപാടു കുട്ടികളിലേക്കു എത്താൻ ഇടയുള്ള ഒന്നാണ് എന്നുതന്നെ. എങ്കിൽ, ഈ വീഡിയോ തെറ്റും അപകടം നിറഞ്ഞതുമായ ഉപദേശങ്ങൾ പരോക്ഷമായി കുഞ്ഞുങ്ങളിലേക്ക് എത്തിക്കുന്നതാണെന്നു മറക്കരുത്.

അഞ്ചു വിശ്വാസകേന്ദ്രങ്ങളെക്കുറിച്ചു (trusted contacts) വീഡിയോ പറയുന്നുണ്ട്. കുട്ടികൾക്ക് എന്തെങ്കിലും അപകടം വന്നാൽ അക്കാര്യം ഈ അഞ്ചു വിശ്വാസകേന്ദ്രങ്ങളോടു പറയണമെന്നാണു ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രം കുട്ടികളോടു പറയുന്നത്. ആ അഞ്ചു പേരും കുട്ടികളുടെ തിരഞ്ഞെടുപ്പായാണു ചിത്രീകരിച്ചിരിക്കുന്നത്. മാതാപിതാക്കൾ, അദ്ധ്യാപകർ, കുട്ടികൾക്ക് വിശ്വാസമുള്ളവർ  ഇവരാണ് ഈ വിശ്വാസകേന്ദ്രങ്ങളെന്നാണു വീഡിയോ സമർഥിക്കുന്നത്

ഇവിടെയാണ് പ്രശ്‌നം. ഈ വിശ്വസമർപ്പിക്കേണ്ടവരിൽ 'പീഡിപ്പിക്കുന്നവരും' പ്പെടും. കാരണം ഒരാൾ കുട്ടിയെ ഉപദ്രവിക്കാൻ കണക്കുകൂട്ടിയാൽ ആദ്യം നേടിയെടുക്കുക അവരുടെ വിശ്വാസമാണ്. ഞാൻ സംസാരിച്ചിട്ടുള്ള ഒന്നിലധികം പേർ പറഞ്ഞിട്ടുണ്ട്, അവർ അവർക്കുണ്ടായ അനുഭവം വിശ്വസിച്ചു തുറന്നു പറഞ്ഞ വ്യക്തികളിൽനിന്ന് അവർക്കു പിന്നീട് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു.

 

ഇന്ത്യയിൽ 50 % ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. അതിൽ ഒരു വലിയ വിഭാഗം കുട്ടികൾ അക്രമത്തിനു ഇരയാകുന്നത് ഏറ്റവും അടുപ്പമുള്ളവരിൽ നിന്നാണെന്നതാണ് യാഥാർഥ്യം. ഇതിനർഥം കുട്ടികൾക്ക് തുറന്നു പറയാനുള്ള വിശ്വാസകേന്ദ്രങ്ങൾ വേണ്ട എന്നല്ല. അതു വേണ്ടതു തന്നെയാണ്. എന്നാൽ അത് ആര് എന്ന തിരഞ്ഞെടുപ്പ് നമ്മൾ കുട്ടികൾക്ക് നൽകുമ്പോൾ കുറച്ചു കൂടി സൂക്ഷിക്കണം. തീരെ ചെറിയ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അത് മാതാപിതാക്കളാവാം. നഴ്‌സറി തൊട്ടു സ്‌കൂളുകളിൽ പോകുന്ന കുട്ടികൾക്ക് സ്‌കൂൾ ഒരു സെൽ ഉണ്ടാവുകയും അവിടെ പറയുകയുമാണ് വേണ്ടത്.

എനിക്ക് പരിചയമുള്ള ഒരു വിദേശ സ്‌കൂൾ ചെയ്യുന്നത് അവിടെ ഒരു കുഞ്ഞു കരടിയുടെ പ്രതിമയുണ്ട് ഓരോ ക്ലാസ്സിലും കുട്ടിക്ക് ഒരു ബാഡ് ടച്ച് ഫീൽ ചെയ്താൽ അവനു പേരോ ക്ലാസ് നമ്പറോ എഴുതി ഈ ടെഡിക്കുള്ളിൽ ഇടാം. അപ്പൊൾ അവനോടു വന്നു സംസാരിക്കുന്നത് ആ സ്‌കൂളിലെ ആ വിഷയത്തിൽ സ്‌പെഷൽ ട്രെയിനിങ് കിട്ടിയ ടീച്ചറാകും. നമ്മുടെ നാട്ടിൽ ഇതിനു സമാനമായ ഒരു സംവിധാനം എന്ന് പറയാവുന്നത് മാനവശേഷി വകുപ്പിന്റെ വെബ്‌സൈറ്റിലെ കംപ്ലൈന്റ്‌റ് സിസ്റ്റം ആണ്. തീരെ ചെറിയ കുട്ടികൾക്കു വരെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് http://ncpcr.gov.in/ എന്ന ലിങ്കിലുള്ള ഈ പരാതിപ്പെട്ടി. അതിനെക്കുറിച്ചോ അല്ലെങ്കിൽ തത്തുല്യമായ ഒരു പരാതി രീതിയെക്കുറിച്ചോ ഈ വീഡിയോയിൽ നിവിനും ജൂഡിനും പരാമർശിക്കാമായിരുന്നു.

മറ്റൊരു അപകടകരമായ സന്ദേശം ബാഡ് ടച്ച് അഥവാ അസുഖകരമായ സ്പർശനത്തെ കുറിച്ചാണ്: വീഡിയോ പറയുന്നത് മാതാപിതാക്കളുടെയും സ്പർശനങ്ങൾ എല്ലാം ഗുഡ് ടച്ച് ആണ് എന്നാണ്. എന്നാൽ ഒരു പാട് പാഠനങ്ങൾ പറയുന്നത് മറിച്ചാണ്. സ്വന്തം പേരക്കുട്ടിയെ ഇല്ലാതാക്കിയ വിക്ടറിന്റെ മുഖം മുഖ്യ ധാരയിൽനിന്ന് മറയും മുൻപാണ് ഈ വീഡിയോ ഇങ്ങനെ ഒരു സന്ദേശം തരുന്നത്.

ജൂഡ് തിരഞ്ഞെടുത്ത വിഷയം ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും സാമൂഹ്യപ്രസക്തിയും സൂക്ഷ്മസംവേദനക്ഷമതയും ആവശ്യപ്പെടുന്ന വിഷയമായതുകൊണ്ട് വളരെയധികം സാമൂഹ്യമായ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായിരുന്നു. എന്നാൽ അവിടെ ജൂഡിന് പാളിച്ച പറ്റി എന്ന് പറയാതെവയ്യ.

 (ക്രിമിനോളജി ആൻഡ് ലോയിൽ മാസ്‌റ്റേഴ്‌സ് നേടിയിട്ടുള്ള ദീപ പ്രവീൺ ലൈംഗികപീഡനത്തിനു ഇരയാകുന്ന കുട്ടികളെക്കുറിച്ചുള്ള വിവിധ പാഠനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP