Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജമൗലിക്കു മുന്നിൽ തലകുനിച്ച് ഇന്ത്യൻ സിനിമാലോകം! ബാഹുബലി രണ്ട് ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; തകർത്ത് രമ്യാകൃഷ്ണനും പ്രഭാസും; ഇതാ ഈ കാരണങ്ങളാലാണ് കട്ടപ്പ ബാഹുബലിയെ വധിച്ചത്!

രാജമൗലിക്കു മുന്നിൽ തലകുനിച്ച് ഇന്ത്യൻ സിനിമാലോകം! ബാഹുബലി രണ്ട് ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; തകർത്ത് രമ്യാകൃഷ്ണനും പ്രഭാസും; ഇതാ ഈ കാരണങ്ങളാലാണ് കട്ടപ്പ ബാഹുബലിയെ വധിച്ചത്!

എം മാധവദാസ്

 മിക്കുന്നു രാജമൗലി... നിങ്ങളെ നമിക്കുന്നു! ഇതുക്കും മേലെ ഒരു എന്റർടെയിൻനർ എങ്ങനെയെടുക്കും.ഒറ്റയടിക്ക് തീർന്നുപോവുന്ന ഒരു ഈച്ചയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ ഈഗ( ഈച്ച) കണ്ട അന്നുതന്നെ തിരിച്ചറിഞ്ഞതാണ് താങ്കളുടെ അസാധാരണ പ്രതിഭ. ഇപ്പോഴിതാ ഹോളിവുഡ്ഡ് സിനിമകളോട് കിടപിടിക്കുന്ന സാങ്കേതിക വിസ്മയവുമായി താങ്കൾ വീണ്ടുമത്തെിയിരിക്കുന്നു. അതും കണ്ണിടചിമ്മാൻ കൊടുക്കാതെ ഒരു വാണിജ്യസിനിമയുടെ എല്ലാ ചേരുവകളുമുള്ള മൂന്നുമണിക്കൂർ സൃഷ്ടിച്ചുകൊണ്ട്. ബ്രഹ്മാണ്ഡ സിനിമയാവുമ്പോൾ തന്നെ, നല്ല സിനിമയുടെ ആത്മാവ് അതിൽനിന്ന് ചോരുന്നില്ല. കലയും കച്ചവടവും എങ്ങനെ മനോഹരമായി സമന്വയിപ്പിക്കാമെന്നതിന് താങ്കൾ ഒരു പാഠപുസ്തകം തന്നെ.

ഇത് നൂറുകോടി ക്‌ളബിലൊന്നും നിൽക്കില്ല.ഇന്ത്യൻ ചലച്ചിത്രലോക ചരിത്രത്തിൽ ആയിരം കോടി ക്‌ളബ്ബിലത്തെുന്ന ഒരു പടം ഉണ്ടാവുകയാണെങ്കിൽ അത് 'ബാഹുബലി ദി കൺക്‌ളൂഷൻ' എന്ന ബാഹുബലി 2 ആയിരിക്കും.കുട്ടികൾതൊട്ട് വയോധികർവരെയുള്ള വ്യത്യസ്ത പ്രായ പരിധിയിലുള്ളവർ ഏക സ്വരത്തിൽ ഇഷ്ടംകൂടിയ ഒരു പടം അടുത്തകാലത്തെന്നും ഉണ്ടായിട്ടില്ലല്ലോ.ആനയുദ്ധവും, കാളയുദ്ധവും,വെള്ളത്തിൽ ആകാശത്തും ഒരു പോലെ സഞ്ചരിക്കുന്ന മാന്ത്രികകപ്പലും, അതീവ ഭംഗയുള്ള കൊട്ടാരക്കെട്ടും, പുത്തൻ ആയോധന തന്ത്രങ്ങളും, പ്രണയവും പ്രതികാരവും ഒക്കെയായി കുട്ടിക്കാലത്തുവായിച്ച ഒരു ചിത്രകഥക്ക് ജീവൻവെച്ചതുപോലുള്ള അപുർവാനുഭവം. ലോർഡ്ഓഫ് ദി റിങ്ങ്‌സും, ഹാരിപോർട്ടറുമൊക്കെ കണ്ട് കൈയടിച്ച നമുക്ക് ഇനി ഒരു തദ്ദേശീയ ചിത്രത്തെക്കുറിച്ചും അഭിമാനിക്കാം.( ഹിന്ദി സിനിമകൾ ഭാഷാചിത്രങ്ങളെ വിഴുങ്ങുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.ബാഹുബലി പ്രാദേശിക സിനിമാ വ്യവസായത്തിന് നൽകിയി ഉണർവ് ചില്ലറയല്ല).

കട്ടപ്പ എന്തുകൊണ്ട് ബാഹുബലിയെ വധിച്ചു എന്നറിയാനുള്ള ആകാക്ഷകൊണ്ട് മാത്രം കാണേണ്ട പടമല്ല ഇത്.അധികാരം എങ്ങനെ വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നു,അത് നിലനിർത്താനായള്ള തന്ത്ര-കുതന്ത്രങ്ങൾ എന്തൊക്കെയാണ് എന്നിവതൊട്ട് അടിമത്തം സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിലുടെവരെ കടന്നുപോവുന്നു, ഈ സാങ്കൽപ്പിക ചരിത്രാഖ്യായിക.

കട്ടപ്പ ഇക്കാരണങ്ങളാലാണ് ബാഹുബലിയെ വധിച്ചത്!

ലണ്ടനിലെയും പാരീസിലെയും നാടക ഹൗസുകളിൽ ഇന്നും ഷേക്‌സ്പിയർ നാടകങ്ങളായ മാക്‌ബത്തും, ഒഥല്ലോയുമൊക്കെ കളിക്കുന്നുണ്ട്. അവിടെ ചലച്ചിത്രങ്ങൾക്ക് ടിക്കറ്റ് കിട്ടുന്നതിലും എത്രയോ ബുദ്ധിമുട്ടാണ് ഇത്തരമൊരു ക്‌ളാസിക്ക് നാടകത്തിന് ഇരിപ്പിടം കിട്ടാൻ.മാസങ്ങൾക്ക് മുമ്പുതന്നെ ബുക്ക് ചെയ്യേണ്ട അവസ്ഥ. ഇങ്ങനെ കഷ്ടപ്പെട്ട് ടിക്കറ്റെടുത്ത് നാടകം കാണാനിരിക്കുന്ന ഓരോരുത്തർക്കുമറിയാം, അവസാനം മക്ഡഫും കൂട്ടരും മാക്‌ബത്തിന്റെ തലവെട്ടിയെടുക്കുമെന്നും, ഇയാഗോവിന്റെ ഏഷണിയിൽ വീണ് ഒഥല്ലോ ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുമെന്നും! അതായാത് എന്തെങ്കിലും ഒരു സസ്‌പെൻസിന്റെയൊ കൈ്‌ളമാക്‌സിന്റെയൊ രഹസ്യസ്വഭാവത്തില്ല കലാസൃഷ്ടികളുടെ വിജയമെന്ന് ചുരുക്കം. മറിച്ച് പ്രചരിപ്പിക്കുന്നവർ പ്രേക്ഷകരെ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണ്. കേരളത്തിൽ തന്നെ സിബിഐ ഡയറിക്കൂറിപ്പ്‌പോലുള്ള 150 ദിവസം തീയേറ്റിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾപോലും കൊലപാതകിയുടെ രഹസ്യം പുറത്തായാൽ വെടി തീരുന്നവയല്ല. ഹിച്ച്‌കോക്ക് ചിത്രങ്ങൾ തൊട്ട് ഹാരിപോർട്ടർ പരമ്പരവരെയുള്ള വിദേശ ചിത്രങ്ങളൊന്നുംതന്നെ രഹസ്യം പരസ്യമായാൽ തകർന്നുവീഴൂന്നവയല്ല. പക്ഷേ നമ്മുടെ നാട്ടിൽ കട്ടപ്പ ബാഹുബലിയെ കൊന്ന രഹസ്യം പുറത്തായാൽ ചിത്രത്തിന് എന്തോ സംഭവിച്ചുപോവുമെന്ന് എല്ലാവരും വല്ലാതെ ഭയക്കുന്നു!

ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുദ്ധരംഗങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി വിജയം വരിച്ച ബാഹുബലിയെന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ അതിന് ആളെക്കൂട്ടാൻ മറ്റൊന്നും വേണ്ട കാര്യമില്ല. എന്നാൽ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നൊരു ചോദ്യം പ്രേക്ഷകരിൽ അവശേഷിപ്പിച്ചാണ് ആദ്യഭാഗം അവസാനിക്കുന്നത്.ഈ ചോദ്യം കഴിഞ്ഞ കുറേക്കാലമായി പ്രേക്ഷകരും ഏറ്റുപറഞ്ഞുകൊണ്ടിരിക്കയാണ്. പ്രധാനപ്പെട്ടൊരു ട്വിസ്റ്റ് രണ്ടാം ഭാഗത്തിലേക്ക് മാറ്റിവെക്കുക എന്ന വാണിജ്യ കൗശലം സംവിധായകന് വെല്ലുവിളിയുമാണ്. ഇത് ധൈര്യപൂർവ്വം ഏറ്റടെുത്ത് വിജയം കൈവരിക്കുകയാണ് രാജമൗലി.

കട്ടപ്പ ഇന്നയിന്ന കാരണങ്ങളാലാണ് അമരീന്ദ്ര ബാഹുബലിയെ വധിച്ചതെന്ന് തീയേറ്ററിനുപുറത്ത് ഫ്‌ളക്‌സ് സ്ഥാപിച്ചാലും ഈ പടത്തിന് ആളുകുറയില്ല. ടോട്ടാലിട്ടിയിലാണ് ബാഹുബലി പ്രേക്ഷകരുടെ ഹൃദയം കവരുന്നത്.മാത്രമല്ല ഒറ്റ ദിവസംതന്നെ ആയിരക്കണക്കിന്‌പേർ തീയേറ്ററിൽ കയറുന്ന, സമൂഹമാധ്യമങ്ങളുടെ പ്രചാരണം ഉച്ചസ്ഥായിയിലത്തെിയ ഇക്കാലത്ത് എത്രകാലം ആ രഹസ്യം പിടിച്ചുവെക്കാൻ കഴിയും. എന്നാൽ നമ്മുടെ ചില സിനിമാ പണ്ഡിതരൊക്കെ കട്ടപ്പയുടെ രഹസ്യം പുറത്തുപറയരുതെന്ന മൗലിക വാദത്തിലാണ്.എന്നാൽ അതൊന്ന് പൊളിച്ചിട്ടുതന്നെ കാര്യം.

കട്ടപ്പ എന്തിനീ കടുംകൈ ചെയ്തു എന്ന് ചോദ്യത്തിന്റെ ലളിതമായ ഉത്തരം അത് അയാളുടെ ധർമ്മമാണെന്നതാണ്. ആരെയും വെല്ലുന്ന യോദ്ധാവാണെങ്കിലും അയാൾ വെറുമൊരു അടിമ തന്നെയാണ്. ആ വിധേയത്തമാണ് ബാഹുബലിയെ കൊല്ലാൻ കട്ടപ്പയെ പ്രേരിപ്പിക്കുന്നത്. എന്നാൽ എന്തിനാണ് ബാഹുബലിയെ കൊല്ലുന്നത് എന്ന സസ്‌പെൻസ് പൊളിച്ചാലും സിനിമയെ ബാധിക്കില്ല. അവിടെയാണ് രാജമൗലിയുടെ സിനിമാറ്റിക്ക് ട്രിക്ക് കിടക്കുന്നത്. മഹാഭാരതത്തിൽ വരെയുള്ളതുപോലെ, ഇന്ത്യൻ രാജവംശങ്ങളുടെ ശാപമായ സഹോദരന്മാർ തമ്മിലുള്ള കുടിപ്പകയും വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമാണ് ബാഹുബലി വധത്തിന് പിന്നിൽ. അമരീന്ദ്ര ബാഹുബലിയുടെ എതിരാളിയായ ഭൽവാദേവനും കൂട്ടരും തന്ത്രപുർവം ഒരുക്കിയ ഒരു കെണിയായിരുന്നു അത്. പക്ഷെ ആ വധത്തിനുശേഷമാണ് ബാഹുബലി നിരപരാധിയാണെന്നും ഇതെല്ലാം ഭൽവാദേവന്റെയും സംഘത്തിന്റെയും നാടകമാണെന്നും ബോധ്യമാകുന്നത്. തുടർന്ന്, അമരീന്ദ്രബാഹുബലിയുടെ മകനായ മഹേന്ദ്രബാഹുബലിയെന്ന പിഞ്ചുകുഞ്ഞിനെ രാജാവായി വാഴിക്കുന്നു.പിന്നത്തെ കൊട്ടാര വിപ്ളവമാണ് ബാഹുബലി 1ന്റെ തുടക്കത്തിൽ നാം കണ്ടത്. 

അതായത് എന്തിനാണ് കട്ടപ്പ ആ കടുംകൈ ചെയ്തത് എന്നതിനേക്കാൾ എങ്ങനെയാണ് അതിലേക്ക് എത്തിയത് എന്നതിന്റെ വഴികളും ഉപകഥകളുമാണ് ഒരു സെക്കൻഡ് ലാഗില്ലാതെ രാജമൗലി അവതരിപ്പിക്കുന്നത്.അത് പ്രേക്ഷകർ സിനിമ കണ്ടുതന്നെ അറിയട്ടെ.

ഒന്നിനേക്കാൾ മികച്ചത് 2

പലപ്പോഴും ഒന്നാം ഭാഗത്തോളമത്തൊതെ പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുകയാണ് പല നല്ല സിനിമകളുടെയും രണ്ടാം ഭാഗങ്ങൾ. എന്നാൽ ബാഹുബലിയുടെ കാര്യത്തിൽ അത്തരമൊരു നിരാശക്ക് വകയില്ല. അവതരണ മികവിൽ ഒന്നാം ഭാഗത്തിന് മുകളിലാണ് രണ്ടാം ഭാഗം. ആദ്യചിത്രത്തിലെ പോരായ്മകളുംപിഴവുകളും സംവിധായകൻ ഈ ചിത്രത്തിൽ തിരുത്തുന്നുണ്ട്.

വർണശബളമായ രംഗങ്ങളും ത്രസിപ്പിക്കുന്ന യുദ്ധങ്ങളും ഉണ്ടായിരുന്നെങ്കിലും അൽപ്പം വിരസത സമ്മാനിക്കുന്ന പ്രണയകാഴ്ചകളുടെ ധാരാളിത്തമുണ്ടായിരുന്നു ആദ്യഭാഗത്ത്. ശിവഡു-അവന്തിക പ്രണയം പലപ്പോഴും ഏച്ചുകെട്ടിയ പ്രതീതി ഉളവാക്കിയിരുന്നു. എന്നാൽ അമരീന്ദ്ര ബാഹുബലിയും ദേവസേനയും തമ്മിലുള്ള രംഗങ്ങൾ അത്തരത്തിലേക്ക് നിലംപതിച്ചിട്ടില്ല. അവതരണത്തിലെ അതിനാടകീയതായിരുന്നു ഒന്നാം ഭാഗത്തിന്റെ മറ്റൊരു പോരായ്മ. കഥയുടെ സ്വഭാവം അത്തരത്തിലാണെന്ന മുൻകൂർ ജാമ്യമെടുക്കാമെങ്കിലും, അതിനാടകീയതയുടെ തള്ളിക്കയറ്റം പ്രകടമായിരുന്നു. തെലുങ്ക് സിനിമയുടെ പതിവ് സ്വഭാവ രീതിയായ അത്തരം ചില ഘടകങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെങ്കിലും അത് ചിത്രത്തെ ബാധിക്കാതെ പെട്ടെന്ന് കഥകൊണ്ടുപോവാൻ രാജമൗലിക്ക് സാധിക്കുന്നുണ്ട്. കഥയുടെ താളം മുറിയാതെ, മേളപ്പെരുക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകരെ കൈ്‌ളമാക്‌സിലേക്ക് നയിക്കുകയാണ് സംവിധായകൻ.

യുദ്ധവും ഏറ്റുമുട്ടലുമെല്ലാം എത്ര ഗംഭീരമായി ചിത്രീകരിച്ചാലും പലപ്പോഴും പ്രേക്ഷകർ ഹോളിവുഡ് ചിത്രങ്ങളുമായാണ് താരതമ്യം ചെയ്യുക. അതുകൊണ്ട് കൂടിയാണോ എന്നറിയില്ല. ആദ്യ ചിത്രത്തിലേതുപോലെ അധികം യുദ്ധരംഗങ്ങൾ രണ്ടാം ഭാഗത്തിലില്ല. പക്ഷേ പ്രേക്ഷകരെക്കൊണ്ട് നിരന്തരം കയ്യടിപ്പിക്കുന്ന രംഗങ്ങളാലും സംഭാഷണങ്ങളാലും സമ്പന്നമാണ് രണ്ടാം ഭാഗം.

ത്രില്ലടിപ്പിക്കുന്ന യുദ്ധരംഗങ്ങളാൽ സമ്പന്നമായിരുന്നു ഒന്നാം ഭാഗം. ചിത്രത്തിന്റെ അവസാനത്തെ യുദ്ധരംഗം പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി.ഭൽവാ ദേവനും ബാഹുബലിയും നയിക്കുന്ന മഹിഷ്മതി സേനയും കാലകേയന്റെ സേനയുമായി ഏറ്റുമുട്ടുന്നത് ഇന്ത്യൻ സിനിമയ്ക്ക് വേറിട്ട കാഴ്ചയായിരുന്നു. വ്യത്യസ്തമായ യുദ്ധരീതികളും കാലകേയനെന്ന ശത്രുവിന്റെ സാന്നിധ്യവും പരസ്പരം മത്സരിച്ചുകൊണ്ട് ഭൽവാ- ബാഹുബലി സഖ്യത്തിന്റെ യുദ്ധരീതികളും അതിനുള്ളിലെ നേരും നെറിയുമെല്ലാം അസാധാരണമായ കാഴ്ചാനുഭവമായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു ആവേശക്കാഴ്ച ഈ ചിത്രത്തിലില്ല. രണ്ട് സൈന്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന് പകരും ഭൽവാദേവനും മഹീന്ദ്ര ബാഹുബലിയും തമ്മിലുള്ള സംഘട്ടനമായി മാത്രമായി യുദ്ധരംഗം ഒതുങ്ങിപ്പോകുന്നു. എന്നാലും വില്ലനും നായകനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടൽ പ്രേക്ഷകരെ ആവേശപ്പെടുത്തുന്നുണ്ട്.

കഥയുടെ വൈകാരികതയിൽ തന്നെയാണ് രാജമൗലി ഇവിടെ വിശ്വാസം അർപ്പിച്ചിട്ടുള്ളത്. പോരാട്ടങ്ങളുടെ ആവേശക്കാഴ്ചകൾക്ക് പകരം അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും ശിവകാമിയുടെയും കട്ടപ്പയുടെയുമെല്ലാം വൈകാരിക പ്രശ്‌നങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് രണ്ടാമൂഴത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.

രമ്യാകൃഷ്ണനും പ്രഭാസിനും കൈയടി

സത്യത്തിൽ രമ്യാകൃഷ്ണന്റെ ചിത്രമാണിത്.രാജമാത ശിവകാമിയായി തിയേറ്ററിൽ ഓരോ നിമിഷവും കൈയടി നേടാൻ ഇവർക്ക് സാധിക്കുന്നുണ്ട്. പടയപ്പക്ക് ശേഷം ഇത്ര ശക്തമായ ഒരു വേഷത്തിൽ രമ്യാകൃഷ്ണനെ കണ്ടിട്ടില്ല. ആദ്യഭാഗത്ത് നിന്ന് വ്യത്യസ്തമായി ഇത് ദേവസേനയുടെ കൂടി സിനിമയാണ്. സൗന്ദര്യവും ആയോധന വീര്യവും ഒരു പോലെ സമ്മേളിച്ച ദേവസേന, അനുഷ്‌ക്കാ ഷെട്ടിയുടെ കയ്യിൽ ഭദ്രമാണ്. ഇത് അമരീന്ദ്ര ബാഹുബലിയുടെ ജീവിതമായതുകൊണ്ട് ,ഒന്നാം ബാഹുബലിയിലെ നായിക അവന്തികയായ, തമന്നക്ക് ചിത്രത്തിൽ കാര്യമായ റോളൊന്നുമില്ല.

അച്ഛനും മകനുമായി ബാഹുബലിയായി കൊലമാസാവുന്നുണ്ട് പ്രഭാസ്.യോദ്ധാവിന്റെ ശരീരപുഷ്ടിയും, മെയ് വഴക്കവും ഇദ്ദേഹത്തിന് കരുത്താവുന്നു. രണ്ടു കഥാപാത്രങ്ങൾക്കും രണ്ട് ശരീരഭാഷ കൊണ്ടുവരാനും പ്രഭാസിനായി. തമിഴ് പടങ്ങളുടെ വാർപ്പ് രീതികളിൽപെട്ട് അമിതാഭിനയത്തിലേക്ക് പലപ്പോഴും വഴുതി വീഴുന്നുവെന്ന വിമർശനം സ്ഥിരമായി കേട്ടിരുന്ന സത്യരാജ്,കട്ടപ്പയായി മിതത്വം പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില നർമ്മരംഗങ്ങൾ ചേർച്ചക്കുറവുണ്ടാക്കുന്നുവെങ്കിലും. ബാഹുബലിക്ക് ചേർന്ന ഘടാഘടിയൻ വില്ലനായി റാണാ ദഗുബട്ടിയുടെ ഭൽവാ ദേവനും കസറുന്നുണ്ട്. ശകുനിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നാസറും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീതം ചിത്രത്തിന്റെ മൂഡിനൊപ്പം ചേർന്ന് പോകുന്നുണ്ട്. മലയാളിയായ സാബുസിറിളിന്റെ സംഭാവനകൾ ശരിക്കും അത്ഭുതപ്പെടുത്തുന്നവയാണ്. ഏതാണ്ട് സാബു ഉണ്ടാക്കിയ ജീവി ഏതാണ് ഗ്രാഫിക്‌സ് എന്നുപോലും പിടികിട്ടില്ല. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ഈ ആർക്കും സ്വീകാര്യമായ കഥ ബുദ്ധിപുർവം ഒരുക്കിയതെന്ന് ഓർക്കണം.

ഛായാഗ്രാഹകൻ സെന്തിൽ കുമാറും വി എഫ് എക്‌സ് ടീമും രാജമൗലിക്ക് കരുത്ത് പകർന്ന് കൂടെയുണ്ട്. ആദ്യഭാഗത്തേക്കാൾ ഗ്രാഫിക്‌സ്് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില കാഴ്ചകളും കൃത്രിമമാണെന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത് പോരായ്മ തന്നെയാണ്. ഹോളിവുഡ്ഡ് ചിത്രങ്ങളിലൊന്നും ഗ്രാഫിക്‌സ് ഒറിജനിലേക്കാൾ പെർഫക്ടായാണ് ചെയ്തിരിക്കുന്നത് എന്നത് മറക്കാൻ വയ്യ.മലയാളം ഡബ്ബിങ്ങിലെ ചില കല്ലുകടികളൊക്കെ നമുക്ക് പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ.പ്രത്യേകം ശ്രദ്ധിക്കേണ്ടത് നല്ല തീയേറ്റർ സംവിധാനം ഉള്ളിടത്തേ ഈ പടത്തിന്റെ ശബ്ദ-ദൃശ്യ വെടിക്കെട്ട് പൂർണമായും ആസ്വാദ്യകരമാവൂവെന്നതാണ്.അതിന് രാജമൗലിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പുരാണ നൊസ്‌ററ്റാൾജിയയിൽ അഭിരമിക്കുന്നില്ല

പക്ഷേ ഇതൊകൊണ്ടൊന്നുമല്ല രാജമൗലിയോട് ഇന്ത്യൻ പ്രേക്ഷകർ കടപ്പട്ടിരിക്കുന്നത്.പുരാണ നൊസ്റ്റാൾജിയിൽ അഭിരമിക്കുന്ന, പഴയതെല്ലാം മഹത്തെന്ന് പറയുന്ന പുനരുഥാനവാദികൾക്ക് ഊർജം പകരുന്ന ചിത്രമല്ല ഇത്.ഇന്ത്യയിൽ ഏറെയുണ്ടായ രാജകഥകളും ആ ഒരു ടൈപ്പായിരുന്നു.മഹാഭാരതം പോലുള്ള സീരിയലുകൾ സംഘപരിവാർ ശക്തികൾക്ക് അധികാരത്തിലേക്കുള്ള യാത്രയിൽ പുതിയ വഴികളൊരുക്കിയത് ഇന്ന് ചരിത്ര ഗവേഷകരുടെ അക്കാദമിക്ക് പഠന വിഷയം കൂടിയാണ്. അമിഷ് ത്രിപാഠിയുടെ സീക്രട്ട് ഓഫ് നാഗസ്സ് ഉൾപ്പെടെയുള്ള കൃതികൾ ഇതേ മോഡൽ വിജയം സാഹിത്യ രംഗത്തും നേടുന്നു. എന്നാൽ ഇത്തരമൊരു യാത്രയല്ല രാജമൗലി നടത്തുന്നത്. ഇന്ത്യൻ യഥാർഥ്യങ്ങളിൽ നിന്നുകൊണ്ടുള്ള ഒരു സാങ്കൽപ്പിക കഥയാണിത്.ഇതിൽ അധികാരത്തിന്റെ ആത്യന്തിക അവകാശികൾ ജനങ്ങളാണെന്ന വിശാലമായ ബോധമുണ്ട്, അധികാരത്തിന്റെ ഇടത്തളങ്ങളിലെ ദുർഗന്ധമുണ്ട്, ഒരു നാടിന്റെ പ്രതീക്ഷകളുടെ ജയാരവമുണ്ട്. സാധാരണ ഇത്തരം സെമി പുരാണിക്ക് സനിമകളുടെ സ്ത്രീവിരുദ്ധ പാറ്റേൺ രാജമൗലി നിരസിക്കുന്നു.

ആദ്യഭാഗത്ത് വെറും കാഴ്ചക്കാരായി മാത്രമായിപ്പോയ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷമായ വ്യക്തിത്വത്തോടെ തലയുയർത്തി രണ്ടാം ഭാഗത്ത് നിൽക്കുന്നുണ്ട്. അവന്തികയെ വസ്ത്രാക്ഷേപം നടത്തിയ നായകനല്ല, സ്ത്രീകളോട് മോശമായി പെരുമാറിയ സൈനാധിപതിയുടെ കൈവിരൽ ഛേദിച്ച ദേവസേനയെപ്പോലുള്ള തലയെടുപ്പുള്ള സ്ത്രീകഥാപാത്രങ്ങളാണ് രണ്ടാം ഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയാൽ വിരൽ ഛേദിക്കുകയല്ല ശിക്ഷയെന്ന് പറഞ്ഞ്, സൈന്യാധിപന്റെ തല ഛേദിക്കുന്ന അമരീന്ദ്ര ബാഹുബലി തിയേറ്ററിൽ കയ്യടി മാത്രമല്ല വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനവുമാണ് നടത്തുന്നത്. പലപ്പോഴും ബാഹുബലി നിസ്സഹായനായി നിൽക്കുമ്പോഴും ശക്തമായ ചോദ്യമുയർത്തി അവന് മേൽ ഉയർന്ന് നിൽക്കന്നുണ്ട് ദേവസേന.

അമരീന്ദ്ര ബാഹുബലിയാവട്ടെ സിംഹാസനം നഷ്ടമാവുമെന്ന് അറിഞ്ഞിട്ടും പ്രണയിച്ച പെണ്ണിനെ ത്യജിക്കാൻ തയ്യാറാവുന്നില്ല.പിന്നീട് അയാളുടെ സ്ഥാനം ജനങ്ങൾക്കിടയിലാണ്. ബാഹുബലിക്കായി ജനം മുഴക്കുന്ന മുദ്രാവാക്യങ്ങൾ ഭൽവാ ദേവന്റെ കൊട്ടാരത്തെ പ്രകമ്പനം കൊള്ളിക്കുന്നു.അതായത് പുറമെ ഒരു അമർ ചിത്രകഥയാണെന്ന് തോന്നുമെങ്കിലും ജനാധിപത്യം, അടിമത്തം, സ്ത്രീത്വം തുടങ്ങിയ വിവിധ തലത്തിലൂടെ ഒട്ടും ഫ്യൂഡൽ ഗൃഹാതുരത്വത്തിൽ അഭിരമിക്കാതെയാണ് രാജമൗലി കഥ നീക്കുന്നത്.

ഒന്നാം ബാഹുബലിയുടെ രാഷ്ട്രീയ ഘടനയും ഏതാണ്ട് ഇങ്ങനെയായിരുന്നു. അതിലെ കട്ടപ്പയെ നോക്കുക, ഏല്ലാ കഴിവുകളും ഉണ്ടായിട്ടും അയാൾ അടിമയാണ്. തലമുറകൾ സൃഷ്ടിച്ച കെട്ടുപാടിൽ അയാൾ നിസ്സഹായനാണ്. ഒരിക്കൽ കുട്ടിയായ ബാഹുബലി ,തന്റെ അടുത്തുവന്ന് ഭക്ഷണംചോദിക്കുമ്പോൾപോലും അയാൾ അത്ഭുദം കൂറുകയാണ്. അതുപോലെതന്നെ ബാഹുബലി മൃഗബലിയെ എതിർക്കുന്ന രംഗവും വേറിട്ടതായിരുന്നു. മിണ്ടാപ്രാണിയുടെ തലവെട്ടി കുരുതികൊടുത്ത് അങ്കത്തിനിറങ്ങാതെ, സ്വന്തം വിരൽ അൽപ്പം പോറി,ചോര കാളിയുടെ മുഖത്തേക്ക് അയാൾ ചീറ്റുമ്പോൾ, ബാഹുബലി ഒരു വ്യവസ്ഥിതിക്കെതിരായ കലാപം കൂടിയാവുകയാണ്. എത്രപേരെ കൊന്നു എന്നതിലല്ല, എത്രപേരെ രക്ഷിച്ചു എന്നതിലാണ് ഒരു രാജാവിന്റെ മേന്മയെന്ന് രാജമാതാ ശിവകാമി പറയുന്നുണ്ട്. ആ രീതിയിൽനോക്കുമ്പോൾ ബാഹുബലിയുടെ ഉള്ളടക്കവും വേറിട്ടതാണെന്ന് പറയാതെ വയ്യ.

വാൽക്കഷ്ണം: ബാഹുബലിയുടെ അതിഗംഭീരമായ വിജയം സത്യത്തിൽ പാരയായത് എം ടിയുടെ 'രണ്ടാമൂഴം' നോവലിലൂടെ മഹാഭാരതം അഭ്രപാളികളിൽ ആവിഷ്‌ക്കരിക്കാനൊരുങ്ങുന്ന നമ്മുടെ ലാലേട്ടനൊക്കെയാണ്. ഇനി ഇത്തരം എത് പടം വന്നാലും ആദ്യം താരതമ്യം വരിക ബാഹുബലിയുമായിട്ടായിരിക്കും.അതുക്കും മേലെ പോയാലെ ജനം ത്രസിക്കയുള്ളൂ. രാജമൗലിയെ എങ്ങനെ മറികടക്കാനാവും എന്നതായിരിക്കും ഇനിയുള്ള സംവിധായകരുടെ ചിന്താക്കുഴപ്പവും.പ്രഭാസിന്റെ ഈ പ്രചണ്ഡമായ ഊർജത്തിനു താരമ്യപ്പെടുത്തുമ്പോൾ നമ്മുടെ ലാലേട്ടൻ, ആ അരവട്ടൻ കെ.ആർ.കെ പറഞ്ഞപോലെ വെറും ചോട്ടാഭീമായി പ്പോവുമോ? കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP