Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു തടിയൂരാനുള്ള ജസ്റ്റിസ് കർണന്റെ ശ്രമങ്ങൾക്കു തിരിച്ചടി; മാപ്പപേക്ഷയുമായി ചെന്ന ജസ്റ്റിസിന്റെ അഭിഭാഷകനെ തിരിച്ചയച്ചു; അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യവും ഏഴംഗ ബെഞ്ച് കൂടുമ്പോൾ പരിഗണിക്കാം എന്നു കോടതി; മദ്രാസ് ഹൈക്കോടതിയിൽ കീഴടങ്ങാൻ നീക്കം നടത്തി ജസ്റ്റിസ് കർണൻ

സുപ്രീംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു തടിയൂരാനുള്ള ജസ്റ്റിസ് കർണന്റെ ശ്രമങ്ങൾക്കു തിരിച്ചടി; മാപ്പപേക്ഷയുമായി ചെന്ന ജസ്റ്റിസിന്റെ അഭിഭാഷകനെ തിരിച്ചയച്ചു; അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യവും ഏഴംഗ ബെഞ്ച് കൂടുമ്പോൾ പരിഗണിക്കാം എന്നു കോടതി; മദ്രാസ് ഹൈക്കോടതിയിൽ കീഴടങ്ങാൻ നീക്കം നടത്തി ജസ്റ്റിസ് കർണൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദ ജഡ്ജി ജസ്റ്റിസ് കർണന് സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. മാപ്പുപറഞ്ഞ് അറസ്റ്റ് ഒഴിവാക്കാമെന്ന അദ്ദേഹത്തിന്റെ മോഹം താത്കാലികമായി പൊലിഞ്ഞു. ജസ്റ്റിസ് കർണന്റെ മാപ്പപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല. അറസ്റ്റ് ഒഴിവാക്കണമെന്ന അഭ്യർത്ഥന പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ ജസ്റ്റിസ് കർണൻ മദ്രാസ് ഹൈക്കോടതിയിൽ കീഴടങ്ങിയേക്കുമെന്നു സൂചനയുണ്ട്. തിങ്കളാഴ്ചയ്ക്കുശേഷമേ കീഴടങ്ങൾ ഉണ്ടാകൂ.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് ജസ്റ്റിസ് കർണനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ. ജസ്റ്റിസ് കർണന്റെ വിവാദ ഉത്തരവുകളിൽ സഹികെട്ട സുപ്രീംകോടതി കോടതിയലക്ഷ്യക്കേസിൽ അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ വിധിച്ചു. ഇതിനുപിന്നാലെ ഒളിവിൽപോയ ജസ്റ്റിസ് തടവുശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

നിരുപാധികം മാപ്പുപറഞ്ഞ് തലയൂരാമെന്നാണ് അദ്ദേഹം കരുതിയത്. അതിന്റെ ഭാഗമായി ജസ്റ്റിസ് കർണന്റെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചു. ജസ്റ്റിസ് കർണൻ നിരുപാധികം മാപ്പു പറയാൻ തയാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. മാപ്പുപറയാനുള്ള അവസരം ജസ്റ്റിസ് കർണനു ലഭിച്ചില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ, ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ വിധിച്ചത് ഏഴംഗ ഭരഘടനാ ബെഞ്ചാണ്. ആ ബെഞ്ചിനു മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. ഇനി ഏഴംഗ ബെഞ്ച് കൂടുന്ന സമയത്തേ ജസ്റ്റിസ് കർണന്റെ അപേക്ഷ പരിഗണിക്കൂ. അറസ്റ്റ് ഒഴിവാക്കണമെന്ന ജസ്റ്റിസ് കർണന്റെ ഹർജിയും ഈ സമയത്തേ പരിഗണിക്കൂ.

ഇതിനിടെ ജസ്റ്റിസ് കർണന്റെ കുടുംബവും വിവാദവിഷയത്തിൽ ഇടപെടുന്നുണ്ട്. കർണനെക്കൊണ്ടു മാപ്പു പറയിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. മാപ്പുപറഞ്ഞ് അച്ഛനെ കേസിൽനിന്ന് രക്ഷിക്കണമെന്നാണ് ജസ്റ്റിസ് കർണന്റെ മക്കളുടെ താത്പര്യം. എന്നാൽ നിയമനടപടികളിലൂടെ സുപ്രീംകോടതിയെ നേരിടാനാണ് ജസ്റ്റിസ് കർണന്റെ തീരുമാനം.

ഇതിനിടെ സുപ്രീംകോടതി ഉത്തരവു നടപ്പാക്കാനായി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ് സംഘം രാത്രിയും പകലും അരിച്ചുപെറുക്കിയിട്ടും ജസ്റ്റിസ് സി.എസ്. കർണനെ കണ്ടെത്താനായിട്ടില്ല. കോടതിലക്ഷ്യത്തിന് സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് കർണനെ കണ്ടെത്താൻ പൊലീസിറങ്ങിയത്. എന്നാൽ മൂന്നാം ദിവസവും ജസ്റ്റിസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

ആന്ധ്രാപ്രദേശിൽ ഉണ്ടെന്ന സൂചനകളെ തുടർന്ന് ഇന്നലെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കർണൻ ചെന്നൈയിലുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ പരിഗണിച്ച്, ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം ഇന്നു ചെന്നൈയിലും തിരച്ചിൽ നടത്തും.

കർണനെ കണ്ടെത്തുകയോ കൃത്യമായ വിവരം ലഭിക്കുകയോ ചെയ്യുന്നതുവരെ ചെന്നൈയിൽ തന്നെ തുടരാനാണ് കൊൽക്കത്തയിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ തീരുമാനം. അദ്ദേഹം നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്ന സംശയവും പൊലീസിനുണ്ട്. അദ്ദേഹം നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്നു മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ പീറ്റർ രമേശ് കുമാറാണ് പൊലീസിനോടു പറഞ്ഞത്.

കർണന് അടുത്ത ബന്ധമുള്ളയാളാണു പീറ്റർ. തന്നെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള അപേക്ഷ എത്രയും പെട്ടെന്നു പാർലമെന്റിനു കൈമാറണമെന്നാവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ രാഷ്ട്രപതിക്കു നിവേദനം നൽകുമെന്നു പീറ്റർ പറഞ്ഞു. രാഷ്ട്രപതിയെ കാണാൻ സമയം ലഭിച്ചാൽ അദ്ദേഹം ഡൽഹിയിലെത്തും. ഇംപീച്ച്‌മെന്റ് നടപടിയുടെ ഭാഗമായി പാർലമെന്റിൽ സ്വന്തം നിലപാടു വ്യക്തമാക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കും. ജുഡീഷ്യറിയെക്കുറിച്ചു താൻ ഉന്നയിച്ച ആരോപങ്ങളുടെ തെളിവുകൾ അവിടെ തുറന്നുപറയുകയാണു ലക്ഷ്യം.

സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കുള്ള കത്തുകളിലാണ് ജഡ്ജിമാർക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്. സുപ്രീംകോടതി ജഡ്ജിമാർക്കെതിരേ നിരന്തരം ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണന്റെ മാനസിക നില പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ തനിക്കെതിരേ ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരുടെയും മാനസിക നില പരിശോധിക്കാൻ തിരിച്ചുത്തരവിറക്കിയാണ് ജസ്റ്റിസ് കർണൻ തിരിച്ചടിച്ചത്.

എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ജസ്റ്റിസ് കർണൻ. 2015 ൽ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സിഎസ് കർണൻ രംഗത്തുവന്നത്തായിരുന്നു സംഭവത്തിന്റെ തുടക്കം. തന്റെ ജുഡീഷ്യൽ പ്രവൃത്തികളിൽ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്ന് ജസ്റ്റിസ് സിഎസ് കർണൻ ഭീഷണി മുഴക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP