Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശികലയുടെയും സംഘപരിവാരത്തിന്റെയും എതിർപ്പിനെ തോൽപ്പിക്കാൻ ഒരു മുഴം മുമ്പേ ബി ആർ ഷെട്ടി; ആയിരം കോടി മുതൽ മുടക്കുള്ള മോഹൻലാലിന്റെ മഹാഭാരതത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ തേടി പ്രവാസി വ്യവസായി; സിനിമയുടെ അണിയറ പ്രവർത്തകർ മോദിയെ നേരിൽ കാണും; 'മേക്ക് ഇൻ ഇന്ത്യ' ചിത്രമാകുമെന്ന് ഷെട്ടി

ശശികലയുടെയും സംഘപരിവാരത്തിന്റെയും എതിർപ്പിനെ തോൽപ്പിക്കാൻ ഒരു മുഴം മുമ്പേ ബി ആർ ഷെട്ടി; ആയിരം കോടി മുതൽ മുടക്കുള്ള മോഹൻലാലിന്റെ മഹാഭാരതത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ തേടി പ്രവാസി വ്യവസായി; സിനിമയുടെ അണിയറ പ്രവർത്തകർ മോദിയെ നേരിൽ കാണും; 'മേക്ക് ഇൻ ഇന്ത്യ' ചിത്രമാകുമെന്ന് ഷെട്ടി

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കി പ്രമുഖ വ്യവാസായ പ്രമുഖൻ ബി ആർ ഷെട്ടി നിർമ്മാതാവായി മഹാഭാരതം സിനിമ നിർമ്മിക്കുന്നു എന്ന വാർത്തകൾ വന്നപ്പോൾ മുതൽ സംഘപരിവാർ ശക്തികൾ അതിനെതിരെ രംഗത്തെത്തിയിരുന്നു. ആയിരം കോടി മുടക്കി നിർമ്മിക്കുന്ന ഈ മോഹൻലാൽ ചിത്രം വിവാദത്തിലാകാതിരിക്കാൻ ഒരു മുഴും മുമ്പേ കരുക്കൾ നീക്കി പ്രവാസി വ്യവസായി ബി ആർ ഷെട്ടി. എം ടി. വാസുദേവൻ നായരുടെ നോവൽ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാഖ്യാനമായ മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയാണ് അദ്ദേഹം തേടിയത്.

ചിത്രത്തിന്റെ നിർമ്മാതാവ് ബി. ആർ. ഷെട്ടിയെയാണ് പ്രധാനമന്ത്രി തന്റെ പിന്തുണ അറിയിച്ചതായും വ്യക്തമാക്കി. ഇതോടെ ചിത്രത്തിനെതിരെ ശശികലയും സംഘപരിവാറുകാരും ഉയർത്തുന്ന എതിർപ്പുകളെ അനായാസം മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താൻ കാത്തിരിക്കുകയാണെന്നും മോദി ഷെട്ടിക്ക് അയച്ച കത്തിൽ പറഞ്ഞു. ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാൻ അണിയറ പ്രവർത്തകർ ജൂൺ ഏഴിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുള്ള സന്ദർശനാനുമതി ഇവർക്ക് ലഭിച്ചിട്ടുണ്ട്.

മഹാഭാരതത്തിലെ ഒരു കഥാപാത്രത്തിന്റെ വ്യാഖ്യാനം മാത്രമായ ചിത്രത്തിന് മഹാഭാരതം എന്ന് പേരിടുന്നതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നു. മഹാഭാരതം എന്ന പേരിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ പറഞ്ഞിരുന്നു. ഇതിനിടെയാണ് ചിത്രത്തിന് പ്രധാനമന്ത്രി തന്നെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ ഭീഷണിയെതുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബി.ആർ. ഷെട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് മോദി ചിത്രത്തിനുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ പദ്ധതി അനുസരിച്ചാവും ചിത്രം ഒരുക്കുക എന്നും ഷെട്ടി കത്തിൽ അറിയിച്ചിരുന്നു.

ആയിരം കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം മലയാളത്തിൽ മാത്രം രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളിൽ മഹാഭാരത എന്ന പേരിലുമാവും റിലീസ് ചെയ്യുക. എം ടി.യോടുള്ള ആദരസൂചകമായിട്ടാണ് ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നൽകുന്നത്. അല്ലാതെ ഒരു ഭീഷണിക്കും വഴങ്ങുകയായിരുന്നില്ല-ഷെട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

എം ടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരിൽ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ രംഗത്തെത്തിയിരുന്നു. മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം സിനിമയാക്കിയാൽ ആ സിനിമ തിയേറ്റർ കാണില്ല. ആ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അവർ പറഞ്ഞത്. രണ്ടാമൂഴം എന്ന പേരിൽ സിനിമ ഇറക്കിയാൽമതി. എത്ര ഊഴം വേണമെങ്കിലും വന്നു കാണാം. അതല്ല മഹാഭാരതം എന്ന പേരിൽ സിനിമ ഇറക്കിയാൽ ആ സിനിമ തീയേറ്റർ കാണില്ല. മഹാഭാരത ചരിത്രത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. യഥാർത്ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേ പേര് പറ്റില്ലെന്നും ശശികല ടീച്ചർ പറയുകയുണ്ടായി.

രണ്ടാമൂഴം മഹാഭാരതത്തിന്റെ ജാരസന്തതിയാണെന്ന ആരോപണവുമായി നേരത്തെ ശശികലയെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ മോഹൻലാൽ സിനിമയ്ക്ക് എതിരെ നഖശിഖാന്തം എതിർപ്പുമായാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്. കെപി ശശികലയെ അനുകൂലിക്കുന്നവരുടെ ഫേസ്‌ബുക്ക് പേജുൾപ്പെടെ അണികളെ ഇക്കാര്യത്തിൽ ബോധവത്കരിക്കാൻ മുൻപിലെത്തിയിട്ടുണ്ട്. ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം ഒരിക്കലും 'മഹാഭാരത'മാകില്ലെന്ന് ഇവർ പറയുന്നു.

1000 കോടി ചെലവിട്ട ചിത്രം എങ്ങനെ വിജയിപ്പിക്കുമെന്ന ആശങ്ക ഇപ്പോൾ തന്നെ ഇന്ത്യൻ സിനിമാ ലോകത്തിനുണ്ട് ബാഹുബലി പോലും 1400 കോടിയാണ് കലക്ട് ചെയ്തത്. ബാഹുബലിയെ പോലെ രണ്ടാമൂഴവും രണ്ട് ഭാഗമായാകും പുറത്തിറങ്ങുക. ഇതിന് രണ്ടിനും കൂടിയാണ് ആയിരം കോടി ചെലവിടുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളുമായി ഏതാണ്ട് 1500 കോടി കളക്ഷൻ കിട്ടുമെന്നാണ് പ്രതീക്ഷ. ബാഹുബലിയിൽ ആരുമറിയാത്ത പ്രഭാസായിരുന്നു നായകൻ. രണ്ടാമൂഴത്തിലെ മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ച് ഏവർക്കും അറിയാം. ഈ സാഹചര്യത്തിൽ ഭീമൻ ബിആർ ഷെട്ടിക്ക് നഷ്ടമുണ്ടാക്കില്ലെന്നാണ് സംവിധായകൻ ശ്രീകുമാർ നായരുടെ പ്രതീക്ഷ.

ലോക വ്യാവസായികരംഗത്ത് മികവിലൂടെയും ഗുണമേന്മയിലൂടെയും ഇന്ത്യ സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നാണ് ബി.ആർ.ഷെട്ടിയുടെ വിജയ കഥ. കഴിഞ്ഞ രണ്ടു വർഷവും ഷെട്ടി ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിൽ ആദ്യ 50ൽ പെടുന്ന ആളാണ് ഷെട്ടി. കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഭവഗുതു രഘുറാം ഷെട്ടി എന്ന ബി.ആർ.ഷെട്ടി അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയറിന്റെയും യുഎഇ എക്സ്േചഞ്ചിന്റെയും നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ്. നേരത്തെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു അദ്ദേഹം. മോദിയുടെ അടുപ്പക്കാരൻ കൂടിയാണ് ബി ആർ ഷെട്ടി. പ്രധാനമന്ത്രി യുഎഇ സന്ദർശിക്കാൻ എത്തിയ വേളയിൽ എല്ലാ ഒരുക്കങ്ങളുമായി മുന്നിൽ നിന്നത് ബി ആർ ഷെട്ടിയായിരുന്നു. അങ്ങനെയുള്ള ബന്ധം കൊണ്ട് തന്നെ മോദിയെ മുന്നിൽ നിർത്തി വിവാദങ്ങൾ അവസാനിപ്പിക്കാണ് ഷെട്ടിയുടെ ശ്രമം.

1984 ഡിസംബറിലാണ് 'രണ്ടാമൂഴം' പുസ്തകമായി ആദ്യം പുറത്തുവരുന്നത്. രണ്ടു മാസങ്ങൾക്കുശേഷം 1985 ഫെബ്രുവരിയിൽ രണ്ടാമത്തെ പതിപ്പിറക്കേണ്ടി വന്നു. വീണ്ടും രണ്ടുമാസങ്ങൾ കഴിഞ്ഞപ്പോൾ മൂന്നാം പതിപ്പും. തുടർന്ന് 2016 ഓഗസ്റ്റ് വരെ 48 പതിപ്പുകളാണ് ഈ പുസ്തകത്തിനുണ്ടായത്. കഴിഞ്ഞ 34 വർഷമായി മലയാള നോവലിലെ 'ബെസ്റ്റ്സെല്ലർ' ആയി 'രണ്ടാമൂഴം' നിലനിൽക്കുന്നു. വായിച്ചവരെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും, പുതിയ വായനക്കാരെ അദ്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വ്യാസമഹാഭാരതത്തിൽ നിന്ന് പാണ്ഡവരിൽ കരുത്തനായ ഭീമസേനനെ മാത്രം അടർത്തിയെടുത്ത്, ഭീമന്റെതായ ഒരു ലോകം സൃഷ്ടിക്കുകയാണ് 'രണ്ടാമൂഴത്തി'ൽ എംടി ചെയ്തത്. വേണ്ടുവോളം കരുത്തുണ്ടായിരുന്നിട്ടും എല്ലാ കാര്യത്തിലും രണ്ടാമൂഴക്കാരനായിരുന്നു ഭീമൻ. എന്നും രണ്ടാമനായിപ്പോകേണ്ടിവരുന്ന ഭീമന്റെ വ്യഥകളാണ് എംടി അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP