Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കടമ്പ് മുതൽ ന്യൂജൻ ഇനമായ കിളിക്കൂട് വരെ; രൂചിയൂറം വിഭവങ്ങളുമായി കാസർഗോട്ടെ നോമ്പു തുറ പൊടിപൊടിക്കുന്നു

കോഴിക്കടമ്പ് മുതൽ ന്യൂജൻ ഇനമായ കിളിക്കൂട് വരെ; രൂചിയൂറം വിഭവങ്ങളുമായി കാസർഗോട്ടെ നോമ്പു തുറ പൊടിപൊടിക്കുന്നു

രഞ്ജിത് ബാബു

കാസർഗോഡ്: അത്യപൂർവ്വ നോമ്പുതുറ വിഭവങ്ങളുടെ കലവറയാണ് കാസർഗോഡ്. ഇറാൻ - ഇന്ത്യൻ വിഭവമായ കോഴിക്കടമ്പ് മുതൽ ന്യൂജൻ ഇനമായ കിളിക്കൂട് വരെ കാസർഗോഡ് എത്തിയാൽ രൂചിക്കാം. കാസർഗോട്ടെ നോമ്പു തുറ വിഭവങ്ങളുടെ പേര് കേട്ടാൽ പോലും അന്യ ജില്ലക്കാർക്ക് ആശ്ചര്യമായിരിക്കും.

പഴയ കാലവിഭവങ്ങളായ കോഴിക്കഞ്ഞി, അലീസ, മുത്താറി ബിർണി, റവ ബിർണി, മീൻ അട, ദീനാർ ബീഫ് പപ്സ്, ചാന്ദിനി മുട്ട, എന്നിവ ജനപ്രിയ വിഭവങ്ങളായി ഇന്നും നില നിൽക്കുന്നു. മുത്താറി ബിർണി രുചി കരമായ ഒരു പലഹാരമാണ്. മുത്താറി അരച്ച് തേങ്ങാപാലിൽ ചേർത്ത് പഞ്ചസാരയും സുഗന്ധ വ്യഞ്ജനങ്ങളും ചേർത്താണ് ഇത് ഉണ്ടാക്കുക. പുഡ്ഡിങ് പോലെ കഴിക്കാവുന്ന ഈ വിഭവം ന്യൂജൻകാർക്കും പ്രിയപ്പെട്ടതാണ്. തളങ്കര ബാങ്കോട്ട് ഓജിൻ എന്ന പേരിൽ അറിയപ്പെടുന്ന സദോഷി ജലാലാണ് കാസർഗോട്ട് ന്യൂജൻ വിഭവങ്ങളുടെ കലവറ തുറന്നത്.

1956 ൽ മുബൈയിൽ സ്ഥാപിതമായ ബി.ഡി. അബ്ദുറഹ്മാനെന്ന അന്തോച്ചയുടെ പ്രശസ്തമായ ബോംബെ ലണ്ടൻ ദർബാർ ഹോട്ടലിലെ പ്രധാന വിഭവമായിരുന്നു കോഴിക്കടമ്പ്. ഗോതമ്പും കോഴിയിറച്ചിയും ചേർത്തുണ്ടാക്കിയ ഈ വിഭവത്തിന്റെ ജന്മ നാട് അഫ്ഗാനിസ്ഥാനും ഇറാനുമാണ്. എന്നാൽ മലയാളിക്ക് പഥ്യം അരിയായതിനാൽ ഗോതമ്പിന് പകരം അരിമാവ് ചേർത്താണ് അന്തോച്ചയുടെ കോഴിക്കടമ്പ്. മംഗളൂരുവിലെ പഴയ മുഗൾ ടേസ്റ്റ് എന്ന ഹോട്ടൽ പേര് മാറ്റി മലബാർ ടേസ്റ്റ് എന്ന് ആക്കിയെങ്കിലും ദർബാർ ഹോട്ടലിന്റെ പാരമ്പര്യം നില നിർത്തി ചെറുമകൻ ഇസ്‌ക്കന്തർ ഈ ഹോട്ടലിലെ പ്രധാന ഭക്ഷണമാക്കിയിരിക്കയാണ് കോഴിക്കടമ്പിനെ.

കോഴി മുട്ട പുഴുങ്ങി മസാലയും അരിമാവും ചേർത്ത് മുക്കിപ്പൊരിച്ച് ഉണ്ടാക്കുന്ന വിഭവത്തിന് പേര് ചാന്ദിനി മുട്ട. കാസർഗോഡുകാരുടെ പ്രധാന വിഭവമായ ചാന്ദിനി മുട്ട ഇനിയും അതിർത്തി കടന്ന് പോയിട്ടില്ലെന്ന് അവർ അവകാശപ്പെടുന്നു. അറേബ്യൻ നാടുകളുമായും തുറമുഖങ്ങളുമായുള്ള കാസർഗോഡുകാരുടെ ബന്ധത്തിൽ നിന്നാണ് ഇത്തരം വിഭവങ്ങൾ കാസർഗോട്ടെത്തിയത്. ഓരോ നോമ്പു കാലത്തും വൈവിധ്യമാർന്ന പുത്തൻ വിഭവങ്ങളും ഇവിടെ സുലഭമാണ്. ഇത്തവണ നോമ്പു കാലത്തെ വിഭവങ്ങളിൽ ഭൂരിഭാഗവും ന്യൂജനറേഷനെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതാണ്.

നോമ്പു വിഭവങ്ങളുടെ പുത്തൻ പട്ടികയിൽ പേരിലുമുണ്ട് ന്യൂജൻ ടച്ച്. ചിക്കൻ കിളിക്കൂട്, ചിക്കൻ പൊട്ടിത്തെറി, ചിക്കൻ കമ്പിത്തിരി, ചിക്കൻ കിളി പാറി, എന്നിവയാണ് ഇത്തവണത്തെ താരങ്ങൾ. ചിക്കൻ കണ്ണൂരപ്പവും ചെമ്മീൻ കണ്ണൂരപ്പവും കാസർഗോഡുകാർ കടമെടുത്തിട്ടുണ്ട്. ഇതൊക്കെയായാലും നോമ്പു മുറിക്കാൻ എണ്ണ പലഹാരത്തിൽ സമൂസയുടെ ആധിപത്യം തകർന്നിട്ടില്ല. ചിക്കനും ബീഫും വെജും സമൂസകൾ എല്ലായിടത്തും റെഡി. ആവശ്യക്കാർ ഏറെയുള്ളതും സമൂസക്കു തന്നെ. കാസർഗോഡ് നഗരത്തിൽ മാത്രം 25 ഓളം സ്റ്റാളുകൾ നോമ്പു തുറ വിഭവങ്ങൾക്കായി ഒരുക്കി നിർത്തിയിട്ടുണ്ട്.

പത്ത് രൂപ മുതൽ മുപ്പത് രൂപ വരെയാണ് സാധാരണ പലഹാരങ്ങളുടെ വില. കുടുംബത്തിന് ഒന്നായി കഴിക്കാൻ പാകത്തിന് ഒരു കിലോ ചിക്കൻ കബാബിന് 500 രൂപയും ബീഫ് സുക്കയ്ക്ക് 400 രൂപയുമാണ്. രുചിയൂറുന്ന നോമ്പു വിഭവങ്ങൾക്കായി നോമ്പെടുക്കാത്ത അന്യമതസ്ഥരാണ് ഏറേയും എത്തുന്നത് എന്നാണ് വസ്തുത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP