Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലെ കിരീടാവകാശിയെ മാറ്റി സൽമാൻ രാജാവ്; മകൻ മുഹമ്മദ് ബിൻ സൽമാൻ പുതിയ കിരീടാവകാശി; സ്ഥാനം തെറിച്ചത് ആഭ്യന്തര മന്ത്രികൂടിയായ മുഹമ്മദ് ബിൻ നായിഫിന്; പുതിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഭീകരവിരുദ്ധ പോരാട്ടത്തിലും വികസനത്തിലും മറുചോദ്യമില്ലാത്ത ഭരണവിദഗ്ധൻ

സൗദിയിലെ കിരീടാവകാശിയെ മാറ്റി സൽമാൻ രാജാവ്; മകൻ മുഹമ്മദ് ബിൻ സൽമാൻ പുതിയ കിരീടാവകാശി; സ്ഥാനം തെറിച്ചത് ആഭ്യന്തര മന്ത്രികൂടിയായ മുഹമ്മദ് ബിൻ നായിഫിന്; പുതിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഭീകരവിരുദ്ധ പോരാട്ടത്തിലും വികസനത്തിലും മറുചോദ്യമില്ലാത്ത ഭരണവിദഗ്ധൻ

റിയാദ്: സൗദി ഭരണത്തിലെ പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തി സൽമാൻ രാജാവ്. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ മാറ്റി മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. യെമനിലെ സൈനിക നീക്കങ്ങൾക്കും എണ്ണ വിലത്തകർച്ചയിൽ തളർന്ന സൗദിയെ നൂതന വിദ്യകളിലൂടെ ഉന്നതിയിലേക്കു നയിക്കുകയും ചെയ്തതാണ് മുഹമ്മദ് ബിൻ സൽമാന് ഗുണകരമായത്. നിലവിൽ സൗദിയുടെ പ്രതിരോധ മന്ത്രിയാണ് മുഹമ്മദ് രാജകുമാരൻ. കിരീടാവകാശി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് ബിൻ നായിഫ് ആഭ്യന്തരമന്ത്രിയായി തുടരും.

പ്രതിരോധ മന്ത്രിയുടെ ചുമതലയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടർന്നും വഹിക്കും. ഇന്നാണ് ഇതു സംബന്ധിച്ച് രാജപത്രം ഇറങ്ങിയത്. സൗദിയുടെ ആഭ്യന്തര സുരക്ഷയും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ശക്തിപ്പെടുത്താനാണ് മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതെന്നാണു വിലയിരുത്തൽ. ഇതോടെ സൗദിയുടെ അടുത്ത ഭരണാധികാരിയാകാൻ മുപ്പത്തൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാന് കൂടുതൽ വഴിതെളിഞ്ഞു. സൽമാൻ രാജാവിന്റെ കാലശേഷം മുഹമ്മദ് ബിൻ സൽമാനായിരിക്കും സൗദിയുടെ ഭരണാധികാരി.

യെമനിലെ ഹുതികൾക്കെതിരായ സൈനിക നടപടികൾക്കു നേതൃത്വം നൽകിയത് മുഹമ്മദ് ബിൻ സൽമാനായിരുന്നു. എണ്ണവിലത്തകർച്ചയിൽ സൗദി വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു കണ്ടപ്പോൾ വൈവിധ്യമുള്ള പദ്ധതികളുമായി സാമ്പത്തിക നിലയെ പിടിച്ചുനിർത്താൻ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങൾ ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കിരീടാവകാശിയെ മാറ്റാനുള്ള തീരുമാനത്തെ സൗദിയുടെ രാജസഭയിലെ 34 പേരിൽ 31 പേരും പിന്തുണച്ചതായും ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. ഇന്നു സന്ധ്യാ നമസ്‌കാരത്തിന് ശേഷം മുഹമ്മദ് ബിൻ സൽമാൻ മക്കയിലെത്തി കിരീടാവകാശിയായി അധികാരമേൽക്കും.

സർക്കാർ അധീനതയിലുണ്ടായിരുന്ന സൗദി അരാംകോ എണ്ണക്കമ്പനിയുടെ ഓഹരികൾ വിറ്റഴിച്ചു ധനസമാഹാരണം നടത്തി എണ്ണവില പ്രതിസന്ധിയിൽനിന്നു കരകയറാൻ സൗദിയെ സഹായിച്ചതാണ് മുഹമ്മദ് ബിൻ സൽമാന്റെ ഏറ്റവും ദീർഘവീക്ഷണമുള്ള തീരുമാനമായി വിലയിരുത്തുന്നത്. നിരവധി സബ്‌സിഡികളും നിർത്തലാക്കിയിരുന്നു. 2014-ലെ എണ്ണവിലത്തകർച്ചയിൽ സൗദിയിലെ സാമ്പത്തിക വ്യവസ്ഥ അങ്ങേയറ്റം തളർച്ചാഭീഷണിയായിലായിരുന്നു. നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി. അപ്പോഴാണ് ഓഹരി വിറ്റഴിക്കലും പുതുതലമുറ സാമ്പത്തിക ശാസ്ത്രത്തിൽ അധിഷ്ഠിതമായ നവീന പ്രവർത്തികളുമായി മുഹമ്മദ് ബിൻ സൽമാൻ രംഗത്തെത്തിയത്.

യാഥാസ്ഥിതികമായ നിലപാടുകളും രീതികളും വച്ചുപുലർത്തുന്ന സൗദിയിൽ മാറിച്ചിന്തിക്കുന്ന യുവ ഭരണാധികാരികൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ. യുവാക്കൾക്ക് സംഗീതത്തിൽ കൂടുതൽ ഇടപഴകാനുള്ള സൗകര്യം ഒരുക്കിയതാണ് ഇതിലൊന്ന്. യുവാക്കൾക്ക് കൂടുതൽ സാഹചര്യങ്ങളൊരുക്കി സൗദിയിൽ മൊത്തത്തിലുള്ള സാമൂഹികമാറ്റത്തിനാണ് മുഹമ്മദ് ബിൻ സൽമാൻ തയ്യാറെടുക്കുന്നത്. യുവാക്കൾക്കു വിനോദത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതി.

പ്രതിരോധ മന്ത്രിയെന്ന നിലയിലും വളരെ മികച്ച പ്രകടനാണ് മുഹമ്മദ് ബിൻ സൽമാൻ കാഴ്ചവച്ചത്. ഇതും കിരീടാവകാശി എന്ന നിലയിലേക്കു സ്ഥാനക്കയറ്റം കിട്ടുന്നതിൽ സഹായകമായി. യെമനിൽ ഷിയാ ഹൂതിപ്പടയ്‌ക്കെതിരായ സൈനിക നീക്കത്തിന് ചുക്കാൻ പിടിച്ചതിലൂടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി നിലപാട് വ്യക്തമായി. അതേസമയം, വിദേശകാര്യ നിലപാടുകളിലും വളരെ പുരോഗമനാത്മകമായ സമീപനമാണ് മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുപ്പവും അദ്ദേഹത്തിന് സൗദിയിൽ നൽകിയ സ്വീകരണവും ലോകമാകെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. ഇറാന്റെ സ്വാധീനത്തിൽ കഴിയുന്ന ഖത്തറിനെതിരേ ഏർപ്പെടുത്തിയ ഉപരോധവും സൗദിയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മുഖമുദ്രയായി. ഇതും മുഹമ്മദ് ബിൻ സൽമാന്റെ തീരുമാനമായിരുന്നു. സൗദിയുടെ തീരുമാനത്തെ യുഎഇ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളും മറ്റൊരു അറബ് രാജ്യമായ ഈജിപ്തും പിന്തുണയ്ക്കുകയും ചെയ്തു. ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധവും വന്ന സാഹചര്യത്തിൽ മുഹമ്മദ് ബിൻ സൽമാന്റെ പുതിയ പദവി സൗദിയുടെ വരും കാലത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുകയെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP