Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരക്കോടിയുടെ ഫെല്ലോഷിപ്പുമായി പഠിക്കാനെത്തിയ മലയാളി പെൺകുട്ടി യുകെയിലും താരമായി; ബ്രിട്ടനിലെ ഏറ്റവും മികച്ച വനിത എഞ്ചിനീയർമാരിൽ വടകരക്കാരി നികിത ഹരിയും

അരക്കോടിയുടെ ഫെല്ലോഷിപ്പുമായി പഠിക്കാനെത്തിയ മലയാളി പെൺകുട്ടി യുകെയിലും താരമായി; ബ്രിട്ടനിലെ ഏറ്റവും മികച്ച വനിത എഞ്ചിനീയർമാരിൽ വടകരക്കാരി നികിത ഹരിയും

കെ ആർ ഷൈജുമോൻ

ലണ്ടൻ: കഴിഞ്ഞ ഒരാഴ്ചയായി കേംബ്രിജിലെ മലയാളി പെൺകുട്ടി നികിത ഹരിയുടെ ദിനങ്ങൾക്കു പതിവിൽ ഏറെ തിരക്ക് പിടിച്ചതായി മാറിയിരിക്കുന്നു. ബ്രിട്ടനിലെ ഏറ്റവും മികച്ച വനിതാ എഞ്ചിനീയർമാരുടെ പട്ടിക പുറത്തു വന്നപ്പോൾ നാട്ടിൽ നിന്നും വീട്ടിൽ നിന്നും ബ്രിട്ടനിലെ സുഹൃത്തുക്കളിൽ നിന്നും വിളിയോട് വിളികൾ. കേരളത്തിൽ ഇരുന്നു സ്വപ്നം പോലും കാണാൻ കഴിയാത്ത നേട്ടം. എന്തിനേറെ മാധ്യമ വാർത്തകൾ കണ്ടു പ്രമുഖ സിനിമ സംവിധായകൻ പോലും നികിതയുടെ സൗഹൃദം തേടി ഫേസ്‌ബുക്കിൽ അന്വേഷണവും ആയി എത്തി എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോൾ നികിത തനി വടകരക്കാരിയായി മാറുകയാണ്.

അതേ സമയം, തന്റെ നേട്ടങ്ങൾ പ്രിയപ്പെട്ടവരുടേതു മാത്രമല്ല സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ളതു കൂടിയാകും എന്ന് ഈ പെൺകുട്ടി പറയുമ്പോൾ, അവിടെ ചിരി മാഞ്ഞു ഗൗരവം നിറയുകയാണ്. നികിതയുടെ ഗവേഷണ ഫലങ്ങൾ ലക്ഷ്യം കണ്ടാൽ ചെലവ് കുറഞ്ഞതും രൂപമാറ്റം നടത്താവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ ലോകത്തിന്റെ ഇന്ധന ദാരിദ്ര്യം തന്നെ മാറ്റാൻ പര്യാപ്തമായേക്കും എന്നാണ് ശാസ്ത്ര ലോകത്തിന്റെ സ്വപ്നം. ആ സ്വപ്നം നിറവേറ്റാൻ ഉള്ള കഠിന ശ്രമത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി നികിത.

രണ്ടു വർഷം മുൻപ് മലയാള പത്രങ്ങളുടെ പ്രധാന പേജിൽ സ്വന്തം ചിത്രം അച്ചടിച്ച് വന്നത് കണ്ടിട്ടാണ് നികിത ഹരി എന്ന യുവ ഗവേഷക ലണ്ടനിലേക്ക് വിമാനം കയറിയത്. പഠന വഴികളിൽ സമാനമായ ഒട്ടേറെ നേട്ടങ്ങൾ മുൻപും മലയാളികളെ തേടി എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ചെറുതും വലുതുമായ ഒട്ടേറെ നേട്ടങ്ങൾ നികിതയുടെ പേരിൽ കുറിക്കപ്പെട്ടു കഴിഞ്ഞു. പഠനവുമായി ബന്ധപ്പെട്ടു ഒട്ടേറെ പ്രോജക്ടുകളിൽ സജീവമായ നികിത അതിവേഗം ബ്രിട്ടീഷ് സാങ്കേതിക ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇതിടയിൽ ഫോബ്‌സ് മാഗസിൻ കഴിഞ്ഞ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ 30 യുവ പ്രതിഭകളെ കണ്ടെത്താൻ നടത്തിയ ശ്രമത്തിൽ വിജയി ആയില്ലെങ്കിലും ആ പരിഗണന പോലും മാധ്യമ ലോകം നന്നായി ആഘോഷിച്ചിരുന്നു.

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന ഈ യുവ എഞ്ചനീയറിങ് പ്രതിഭ ഇതിനിടയിൽ അധികമാരും അറിയാതെ ദുബായ് കേന്ദ്രമാക്കി സ്റ്റാർട്ട് അപ് ബിസിനസ് സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ബ്രിട്ടീഷ് മലയാളിയിലൂടെ പുറം ലോകം അറിയണമെന്ന് നികിത അറിയിച്ചതിന്റെ പിന്നാലെയാണ് ഇപ്പോൾ മറ്റൊരു അപൂർവ നേട്ടം എത്തിയിരിക്കുന്നത്. സ്റ്റാർട്ട് അപ് സംരംഭത്തിന്റെ പണിപ്പുരയുടെ തിരക്കിൽ നിന്നാണ് യുകെയിലെ ഏറ്റവും മികച്ച പത്രങ്ങളിൽ ഒന്നായ ദി ടെലിഗ്രാഫ് ഈ വർഷത്തെ മികച്ച 50 എഞ്ചിനീയറിങ് പ്രതിഭകളുടെ പട്ടിക തയ്യാറാക്കിയപ്പോൾ നികിതയും ഇടം കണ്ടെത്തിയത്.

ഇതിനു മുൻപ് ഈ പട്ടികയിൽ ഒരു ഇന്ത്യൻ വനിതാ എഞ്ചനീയർ ഇടം പിടിച്ചിട്ടില്ലെന്നാണ് നിഗമനം. രണ്ടു വർഷം മുൻപ് വാർത്തകളിൽ നിറഞ്ഞ വടകരക്കാരി നികിത ഹരി താൻ നേടിയ അരക്കൊടിയുടെ ഫെല്ലോഷിപ്പ് മികവിനുള്ള അംഗീകാരം തന്നെ ആയിരുന്നു എന്നാണ് വീണ്ടും വീണ്ടും തെളിയിക്കുന്നത്. കഴിഞ്ഞ വർഷം ഫോബ്‌സ് മാഗസിന്റെ 30 യുവ പ്രതിഭ പട്ടികയിലേക്ക് നികിതയുടെ പേര് പരിഗനിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇടം കണ്ടെത്താനായില്ല.

എന്നാൽ ഇത് തെറ്റിദ്ധരിച്ചു നികിതയുടെ പേര് അന്തിമ പട്ടികയിൽ ഇടം കണ്ടെത്തി എന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഏതെങ്കിലും അവസരത്തിൽ തന്റെ പേര് അന്തിമ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടില്ല എന്ന് പ്രസിദ്ധപ്പെടുത്തണം എന്ന് തുടർന്ന് നികിത തന്നെ അന്ന്ബ്രി ട്ടീഷ് മലയാളിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, പ്രത്യേകിച്ച് യുകെയിലെ മലയാളി സമൂഹത്തിനു അന്നുണ്ടായ നഷ്ടത്തിനു ഇപ്പോൾ പകരമാകുകയാണ് ടെലിഗ്രാഫ് പട്ടികയുടെ എത്തിയ നേട്ടം.

ഇപ്പോൾ കേംബ്രിജ് സർവകലാശാലയിൽ ഇലകട്രികൾ എഞ്ചിനീറിങ്ങിൽ ഗവേഷണം നടത്തുകയാണ് നികിത ഹരി. സർവകലാശാലയുടെ പേരിൽ ഈ നേട്ട പട്ടികയിൽ എത്തുന്ന ആദ്യ ആൾ എന്ന നേട്ടവും ഇപ്പോൾ ഈ മലയാളി പെൺകുട്ടിയുടെ പേരിലായിരിക്കുകയാണ്. വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും കൈകോർക്കുന്നതിലൂടെ സമൂഹ ഉന്നതിയാണ് നികിതയുടെ സ്വപ്നം. ഇതിനായാണ് രണ്ടു സ്റ്റാർട്ട് അപ് സംരംഭങ്ങളിൽ പങ്കാളി ആയിരിക്കുന്നതും. കേംബ്രിജിലെ നെഹ്‌റു പുരസ്‌കാരം, കേംബ്രിജ് ഡിപ്പാർട്ട്‌മെന്റ് ഗ്രാൻഡ്, എഫ് എഫ് ഡബ്ലിയു ജി റിസേർച്ച് ഫൗണ്ടേഷൻ ഗ്രാൻഡ്, ചർച്ചിൽ കോളേജ് ഗ്രാൻഡ്, സ്‌നോഡഡൗൺ ട്രസ്റ്റ് ആൻഡ് ഗൂഗിൾ ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് എന്നിവ ഒക്കെ നികിതയെ തേടി എത്തിയ അംഗീകാരങ്ങളാണ്.

സിറിയയിലെ അഭയാർത്ഥി കുട്ടികൾക്ക് വേണ്ടിയുള്ള കെയർ റ്റു ടെകിന്റെ ഉപദേശക മേധാവി, നെക്സ്റ്റ് ടേക് ലാബിന്റെ ഉപദേശക ബോർഡ് അംഗം, ഐ ഇ ഇ ഇ കേബ്രിജ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന നികിത എഞ്ചിനീറിങ്, സാങ്കേതിക രംഗങ്ങളിലെ സ്ഥിരം പ്രഭാഷക കൂടിയാണ്. യൂണിവേഴ്സ്റ്റിറ്റി പഠനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സ്‌കൂളുകളിൽ എഞ്ചിനീറിങ് ബോധവൽക്കരണം നടത്താനും നികിത സമയം കണ്ടെത്താറുണ്ട്.

ഇക്കഴിഞ്ഞ 23 നു അന്താരാഷ്ട്രാ വനിതാ എഞ്ചിനീറിങ് ദിനത്തോട് അനുബന്ധിച്ചാണ് രാജ്യത്തിന്റെ ആദരവ് നേടിയ 50 പേരുടെ പട്ടിക പുറത്തു വന്നതും അതിൽ മലയാളി പെരുമയായി വടകരക്കാരി നികിത ഹരി ഇടം പിടിച്ചതും. വിമൻസ് എഞ്ചിനീയറിങ് സൊസൈറ്റിയുമായി ചേർന്നാണ് ഈ പട്ടികയിൽ ഉള്ളവരെ കണ്ടെത്തിയതും. പലരും ഒട്ടേറെ പേർക്ക് ജോലി നൽകുന്ന സംരംഭകർ കൂടിയാണ്.

എഞ്ചിനീറിങ് രംഗത്ത് കൂടുതൽ വനിതകൾ എത്തണമെന്ന ലക്ഷ്യത്തോടെയാണ് നികിത ഉൾപ്പെടെയുള്ളവരെ ആദരിക്കുന്നത്. ഇപ്പോഴും ലോക എഞ്ചിനീറിങ്ങിൽ വെറും 9 ശതമാനം മാത്രമാണ് വനിതകളുടെ സ്ഥാനം. കഴിഞ്ഞ വർഷം ഏതു പ്രായത്തിൽ ഉള്ളവർക്കും ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാമായിരുന്നെങ്കിലും ഇത്തവണ പ്രായപരിധി 35 നു താഴേക്ക് ആയി ചുരുക്കുക ആയിരുന്നു.

അടുത്ത ദശകത്തിന്റെ അവസാനത്തോടെ പത്തു ലക്ഷം എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന തൊഴിൽ സേനയാണ് ബ്രിട്ടന് ആവശ്യമുള്ളത്. ഇത് മുൻകൂട്ടി കണ്ടുള്ള പ്രോത്സാഹനമാണ് ഇപ്പോൾ നടക്കുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP