Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയുടെ ആവശ്യം തള്ളി ഇന്ത്യൻ സൈന്യം സിക്കിം-ഭൂട്ടാൻ അതിർത്തിയിൽ പടയൊരുക്കം തുടരുന്നു; ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകൾ നിറച്ചും സേനയെ ഇറക്കിയും ചൈനയും; ജി12 സമ്മേളനത്തിൽ പരസ്പരം മുഖം കൊടുക്കാത്ത രാഷ്ട്രത്തലവന്മാർ കഴിയുമ്പോൾ ഇന്ത്യാ-ചൈന യുദ്ധ സാധ്യത പ്രവചിച്ച് ലോക രാഷ്ട്രങ്ങൾ

ചൈനയുടെ ആവശ്യം തള്ളി ഇന്ത്യൻ സൈന്യം സിക്കിം-ഭൂട്ടാൻ അതിർത്തിയിൽ പടയൊരുക്കം തുടരുന്നു; ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകൾ നിറച്ചും സേനയെ ഇറക്കിയും ചൈനയും; ജി12 സമ്മേളനത്തിൽ പരസ്പരം മുഖം കൊടുക്കാത്ത രാഷ്ട്രത്തലവന്മാർ കഴിയുമ്പോൾ ഇന്ത്യാ-ചൈന യുദ്ധ സാധ്യത പ്രവചിച്ച് ലോക രാഷ്ട്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷി ജിൻ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈനയുടെ വാദം തള്ളി ഇന്ത്യ. ഇപ്പോൾ ചർച്ചയ്ക്കുള്ള 'അന്തരീക്ഷം' ഇല്ലെന്ന് സിക്കിം അതിർത്തിയിലെ അസ്വസ്ഥതകളെ പരാമർശിച്ച് ചൈനീസ് വിദേശമന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഡൽഹിയിൽ വിദേശമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ സിക്കിം-ഭൂട്ടാൻ അതിർത്തിയിൽ ഇന്ത്യൻ സേന രണ്ടും കൽപ്പിച്ചുള്ള പടയൊരുക്കത്തിലുമാണ്. ഇന്ത്യൻ മഹാമുദ്രത്തിൽ യുദ്ധസജ്ജമാവുകയാണ് ചൈനയും. ഇതോടെ ജി-20ഉച്ചകോടിയിൽ കണ്ടതും കേട്ടതും കൂട്ടിവായിച്ച് ഇന്ത്യാ-ചൈന യുദ്ധ സാധ്യത പ്രവചിക്കുകയാണ് അമേരിക്കയും റഷ്യയും അടക്കമുള്ള ലോക രാജ്യങ്ങൾ.

ഇന്ത്യയുടെ അമേരിക്കയോടുള്ള അടുപ്പവും ചൈനയെ വിറളിപിടിപ്പിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായശേഷം ഷി ജിൻപിങ്ങിനെ അമേരിക്കയിൽ സ്വീകരിച്ച് ആദരിച്ചെങ്കിലും അതിനേക്കാൾ സൗഹൃദത്തോടെയാണ് നരേന്ദ്ര മോദിയോട് ഇടപെട്ടത്. ഈ സൗഹൃദത്തെ സംശയത്തോടെയാണ് ചൈന കാണുന്നത്. ഇസ്രയേലുമായി ഇന്ത്യയുണ്ടാക്കുന്ന സൗഹൃദവും അലോസരപ്പെടുത്തുന്നു. റഷ്യയും ഇന്ത്യയെ തള്ളിപ്പറയുന്നില്ല. അമേരിക്കയും ഇസ്രയേലുമായി ചേർന്ന് പുതിയൊരു കൂട്ടുകെട്ടിനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ഇത് ചൈനയെ വേദനിപ്പിക്കുണ്ട്. ഇത് ഇന്ത്യയുമായുള്ള ചൈനയുടെ യുദ്ധപ്രഖ്യാപന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തൽ. അതീവ ഗൗരവത്തോടെയാണ് ഇതിനെ ലോകരാജ്യങ്ങൾ കാണുന്നത്.മാധ്യമങ്ങളിലൂടെയും നിരന്തരമുള്ള പ്രസ്താവനകളിലൂടെയും കൂടുതൽ പ്രകോപനമുണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുടെയും അയൽരാജ്യമായ ഭൂട്ടാന്റെയും പരമാധികാരത്തോടുള്ള ചൈനയുടെ വെല്ലുവിളിയെ യുദ്ധത്തിലേക്കുള്ള നീക്കമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

സിക്കിം-ടിബറ്റ്-ഇന്ത്യൻ അതിർത്തിയിലെ സൈനിക നീക്കം ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ ഇന്ത്യ സേനയെ പിൻവലിക്കുന്നില്ല. ഇതാണ് ചൈനയെ ചൊടിപ്പിക്കുന്നത്. സിക്കിം അതിർത്തിയിലെ ദോക് ലായിൽ നിന്നും ഇന്ത്യസേനയെ പിൻവലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ, ചൈനയാണ് അതിർത്തി ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം. ചൈനീസ് അതിർത്തിയിൽ ഇന്ത്യയും സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ഈ നടപടികൾക്ക് പിന്നാലെയാണ് ചൈന സൈനിക പരിശീലനം നടത്തിയത്. സിക്കിം അതിർത്തിയിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ ചൈന, യുദ്ധസമാനമായ സാഹചര്യത്തിലുള്ള സൈനിക പരിശീലനം നടത്തി. ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100 മീറ്റർ ഉയർന്ന പ്രദേശത്തുവച്ചാണ് യുദ്ധ ടാങ്ക് ഉൾപ്പെടെയുള്ള പുതിയ ഉപകരണങ്ങൾ പരീക്ഷിച്ച് പരിശീലനം നടത്തിയതെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സിക്കിമിനെ സ്വതന്ത്രരാജ്യമാക്കുമെന്ന വെല്ലുവിളിയും ചൈന നടത്തുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കൽ തന്ത്രമാണ് ഇതിന് പിന്നിൽ. ഹിമാലയൻ മേഖലയിലെ ചെറുരാജ്യങ്ങളെ വിരട്ടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ, സ്വതന്ത്രരാജ്യമാകണമെന്ന സിക്കിമിന്റെ താത്പര്യത്തെ പിന്തുണയ്ക്കുമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ 'ഗ്ലോബൽ ടൈംസി'ന്റെ മുഖപ്രസംഗത്തിലൂടെയാണ് ഭീഷണി. 'സിക്കിം വിഷയത്തിലുള്ള നിലപാട് ചൈന പുനപ്പരിശോധിക്കും. സിക്കിമിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ശബ്ദങ്ങൾ ചൈനീസ് സമൂഹത്തിൽ ഉള്ളിടത്തോളംകാലം, ആ ശബ്ദങ്ങൾ വ്യാപിക്കുകയും സ്വാതന്ത്ര്യത്തിന് അനുകൂലമായുള്ള സിക്കിമിന്റെ അഭ്യർത്ഥനകൾക്ക് തീകൊളുത്തുകയും ചെയ്യു'മെന്ന് മുഖപ്രസംഗം പറയുന്നു.

ന്യൂഡൽഹിയുടെ പ്രാദേശിക അധീശത്വം അസഹനീയമാംവിധം വർധിക്കുകയാണെന്നും പ്രകോപനങ്ങൾക്ക് ഇന്ത്യ വിലനൽകേണ്ടിവരുമെന്നും മുഖപ്രസംഗം പറയുന്നു. സിക്കിമിനുമേൽ ഇന്ത്യ സ്വന്തം നയങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന ആരോപണവുമുണ്ട്. '1960-തുകളിലും '70-തുകളിലും ആ ചെറിയ അയൽക്കാരൻ പരമാധികാരത്തിനായി ഉയർത്തിയ പ്രക്ഷോഭങ്ങൾ ഇന്ത്യൻ സൈന്യം ക്രൂരമായി അടിച്ചമർത്തി. സിക്കിമിലെ രാജാവിനെ 1975-ൽ ന്യൂഡൽഹി പുറത്താക്കുകയും ഇന്ത്യയുടെ ഭാഗമാക്കാൻ പാർലമെന്റിൽ കൗശലപൂർവം ഹിതപരിശോധന നടത്തുകയും ചെയ്തു'വെന്നും ആരോപിക്കുന്നു. ദലൈലാമ വിഷയം ഇന്ത്യ പറഞ്ഞുപഴകിയതാണെന്നും ടിബറ്റിന്റെ കാര്യത്തിൽ ഇത് കൂടുതൽ ഫലമൊന്നും ഉണ്ടാക്കില്ലെന്നും മുഖപ്രസംഗം പറയുന്നു. സൈനികകരുത്തിനെക്കുറിച്ച് ഇന്ത്യക്കുള്ള മിഥ്യാധാരണ നീക്കണമെന്നുപറയുന്ന ലേഖനവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1962-ലേതിനേക്കാൾ വലിയ വിടവാണ് രണ്ടുരാജ്യങ്ങളുടെയും സൈന്യം തമ്മിലുള്ളതെന്ന് ലേഖനം പറയുന്നു.

2003 മുതൽ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയ നടപടി ചൈന അംഗീകരിക്കുന്നുണ്ട്. എന്നാൽ അതിർത്തി പ്രശ്നം തുടർന്നാൽ നിലപാടിൽ മാറ്റം വരുത്തുമെന്നാണു ഭീഷണി. സിക്കിമിന്റെ പരമാധികാരത്തിനുമേൽ ഇന്ത്യ കടന്നുകയറ്റം നടത്തുകയാണെന്ന് വരുത്തിത്തീർക്കാനാണ് ചൈനയുടെ ശ്രമം. 1975ൽ ഹിതപരിശോധനയിലൂടെ രാജാവിനെ പുറത്താക്കിയാണു സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയത്. ഭൂട്ടാനു പരോക്ഷ മുന്നറിയിപ്പും ചൈന നൽകുന്നുണ്ട്. സിക്കിമിനെ ഏറ്റെടുത്ത ഇന്ത്യൻ നടപടി ഇന്നും ഭൂട്ടാനൊരു ദുഃസ്വപ്നമാണെന്നു പീപ്പിൾസ് ഡെയ്ലി പറയുന്നു. ഭൂട്ടാന്റെ പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കാണ് നിയന്ത്രണം. ഭൂട്ടാനു സഹായം നൽകാനെന്ന മറവിൽ ദോക് ലായിലെ ചൈനയുടെ റോഡു നിർമ്മാണം തടസപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ചൈന വാദിക്കുന്നു.

ഇരുപതുദിവസത്തിലേറെയായി തുടരുന്ന സംഘർഷം ലഘൂകരിക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഇതുവരെ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഭൂട്ടാന്റെ ഭൂമിയിൽ റോഡുപണിയാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) ബലമായി കടന്നുകയറിയതാണ് പൊടുന്നനെയുള്ള അസ്വസ്ഥതയുടെ ആരംഭം. 1988 മുതൽ ചൈന കൈയേറ്റം നടത്തുന്നുണ്ടെങ്കിലും റോഡ് പണിയുന്നത് ആദ്യമാണ്. 269 ചതുരശ്ര കിലോമീറ്റർ വരുന്ന, ഡോക്ലാം എന്നും ഡോങ്ലോങ് എന്നും അറിയപ്പെടുന്ന പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ഭൂട്ടാൻ ഇത് അംഗീകരിക്കുന്നുമില്ല. ഭൂട്ടാൻ പട്ടാളം എതിർത്തിട്ടും പിന്മാറാതിരുന്ന പി.എൽ.എ.യെ നേരിടാനാണ് ഇന്ത്യ ചെന്നത്.

ഭൂട്ടാന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ട്, പതിറ്റാണ്ടുകളായി പരസ്പരം കാത്തുസൂക്ഷിക്കുന്നതും 2007-ൽ ഉടമ്പടിയിലൂടെ ഊട്ടിയുറപ്പിച്ചതുമായ സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരുന്നു ഈ ഇടപെടൽ. ഇന്ത്യൻ സൈന്യത്തിന്റെ ബങ്കറുകൾ തകർത്തും നാഥുലാ ചുരംവഴിയുള്ള മാനസസരോവർ തീർത്ഥാടനം അവസാനിപ്പിച്ചുമാണ് ചൈന ഇതിന് മറുപടി നൽകിയത്. 2014-ൽ തുറന്നുകൊടുത്തതാണ് ഈ തീർത്ഥാടനപാത. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, ആ കൈയേറ്റത്തിന്റെ പരിധിയിൽ അടുത്തിടെയൊന്നും സിക്കിംമേഖല ഇടംപിടിച്ചിരുന്നില്ല. അയൽരാജ്യങ്ങളിൽ ഇന്ത്യയുമായി ഏറ്റവും സൗഹൃദമുള്ള ഭൂട്ടാനെക്കൂടി സംഘർഷത്തിൽ പങ്കാളിയാക്കുകയെന്ന ഗൂഢലക്ഷ്യംതന്നെയാണ് ഇവിടം കൈയേറാൻ പി.എൽ.എ.യെ പ്രേരിപ്പിച്ചത്.

എന്നാൽ ഇന്ത്യയെപ്പോലെ ബിസിനസ് താൽപര്യമുള്ള ഒരു രാജ്യവുമായി പോരാടുന്നത് ചൈനക്ക് സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി ആകുമെന്ന് നേരത്തേ തന്നെ രാജ്യാന്തര ബിസിനസ് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ മുമ്പുണ്ടായതുപോലെ ഒരു ഇന്ത്യ-ചൈന യുദ്ധം ഉണ്ടാകില്ലെന്ന അഭിപ്രായങ്ങൾക്കാണ് പ്രാബല്യം. എന്നാൽ മാനസസരോവർ-കൈലാസ് യാത്രയ്ക്ക് തടസ്സമുണ്ടായതോടെ ഇത് ഇന്ത്യൻ വിശ്വാസത്തിന്റെയും പ്രശ്നമായി. ചർച്ചയായി. പക്ഷേ അതിനപ്പുറത്തേക്ക് കാര്യങ്ങൾ നീളുമെന്ന സ്ഥതി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് വാർത്താ ഏജൻസിയും പത്രങ്ങളും ഇന്ത്യ- ചൈന ഏറ്റുമുട്ടൽ രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്ന റിപ്പോർ്ട്ടുകളാണ് നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP