Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും നേഴ്‌സുമാർക്ക് നൽകുന്നില്ല; 17,000 രൂപ നൽകി പ്രശ്‌നം പരിഹരിക്കാൻ സമ്മതിച്ച മാനേജ്‌മെന്റുകളുടെ കള്ളക്കളി പൊളിച്ച് ലേബർ വകുപ്പും; 20,000 കിട്ടിയാലേ സമരം തീരൂവെന്ന് പ്രഖ്യാപിച്ച് മാലാഖമാർ; ഏവരുടേയും പ്രതീക്ഷ മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ

2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും നേഴ്‌സുമാർക്ക് നൽകുന്നില്ല; 17,000 രൂപ നൽകി പ്രശ്‌നം പരിഹരിക്കാൻ സമ്മതിച്ച മാനേജ്‌മെന്റുകളുടെ കള്ളക്കളി പൊളിച്ച് ലേബർ വകുപ്പും; 20,000 കിട്ടിയാലേ സമരം തീരൂവെന്ന് പ്രഖ്യാപിച്ച് മാലാഖമാർ; ഏവരുടേയും പ്രതീക്ഷ മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജനറൽ നഴ്‌സുമാർക്കും സ്വീപ്പർമാർക്കും സർക്കാർ നിശ്ചയിച്ച പുതുക്കിയ ശമ്പളം നൽകാമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ഉറപ്പ് നഴ്‌സുമാർ അംഗീകരിക്കില്ല. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംയുക്ത യോഗത്തിലെ തീരുമാനം സ്വീകാര്യമല്ലെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വ്യക്തമാക്കി. കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000രൂപയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ.

ഇതിനിടെ, നഴ്‌സുമാരുടെ സംഘടനകളെയും ആശുപത്രി മാനേജ്‌മെന്റുകളെയും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകിട്ടു നാലിനു ചർച്ചയ്ക്കു ക്ഷണിച്ചു. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നു തുടങ്ങാനിരുന്ന പണിമുടക്കു വ്യാഴാഴ്ചയിലേക്കു മാറ്റിയതായി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. നഴ്‌സിങ് വിദ്യാർത്ഥികളെ രംഗത്തിറക്കി നഴ്‌സുമാരുടെ സമരം മൂലമുള്ള പ്രതിസന്ധി മറികടക്കാനുള്ള കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് (യുഎൻഎ). സർക്കാർ നീക്കം രോഗികളുടെ ജീവൻവച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ പ്രതികരിച്ചു. ഇത്തരം മണ്ടത്തരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് തീരുമാനം.

കണ്ണൂരിലെ നഴ്‌സുമാരുടെ സമരം നേരിടാൻ കണ്ണൂർ ജില്ലയിലെ നഴ്‌സിങ് കോളജുകളിലെ ഒന്നാം വർഷക്കാർ ഒഴികെയുള്ള വിദ്യാർത്ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കലക്ടർ ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിലെ എട്ട് നഴ്‌സിങ് കോളജുകളിൽ നിന്നുള്ള ഇരുന്നൂറോളം വരുന്ന നഴ്‌സിങ് വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ നിയോഗിക്കാനാണ് തീരുമാനം. 17 മുതൽ 21 വരെയാണ് നഴ്‌സിങ് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കുക. വിദ്യാർത്ഥികൾക്ക് ആശുപത്രികളിൽ ജോലിക്കെത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി മാനേജ്‌മെന്റിനോടും സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് ഇല്ലാത്തവരുടെ കൈയിൽ കാറും കൊടുത്ത് വിടുന്നതിന് തുല്യമാണ് ഇതെന്ന് നേഴ്‌സുമാർ ആരോപിക്കുന്നു. പ്രശ്‌നപരിഹാരത്തിനു സാധ്യത തേടി ബുധനാഴ്ച ഹൈക്കോടതി മീഡിയേഷൻ യോഗവും വിളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ചർച്ചയ്ക്കു ക്ഷണിച്ച സാഹചര്യത്തിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ 17 മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തുടങ്ങാനിരുന്ന സമരം വ്യാഴാഴ്ചവരെ മാറ്റിവച്ചു. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ സമരം തുടരും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) 17 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം 19ലേക്കു മാറ്റിയിരുന്നു. നഴ്‌സുമാർ 17 മുതൽ അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സമ്മതിച്ചത്. കൊച്ചിയിൽ ചേർന്ന മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വളരെ കൂടുതലാണെന്നും എങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് സർക്കാരിന്റെ തീരുമാനത്തിനു വഴങ്ങുകയാണെന്നും പ്രതിനിധികൾ പറഞ്ഞു. നഴ്‌സുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും സമരത്തിൽനിന്നു പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർനടപടികൾക്ക് മാനേജ്‌മെന്റുകളുടെ കർമസമിതി രൂപീകരിക്കാനും തീരുമാനമായി.

17,200 രൂപയാണ് സർക്കാർ നിർദ്ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്. ഇതേസമയം, സംസ്ഥാന സർക്കാർ 2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും ഇപ്പോഴും നഴ്‌സുമാർക്കു നൽകുന്നില്ലെന്നു ലേബർ കമ്മിഷണർ കണ്ടെത്തി. ജനറൽ നഴ്‌സുമാർക്കു 11,000 രൂപയും ബിഎസ്സി നഴ്‌സുമാർക്കു 12,000 രൂപയും നിശ്ചയിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. ഇതു നടപ്പാക്കാൻ ആശുപത്രി മാനേജ്‌മെന്റുകൾ ഇനിയും തയാറായിട്ടില്ലെന്നു സർക്കാരിനു കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ 10നു ചേർന്ന ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചപ്രകാരം ശമ്പളം നൽകാമെന്നാണു സ്വകാര്യ ആശുപത്രികൾ സമ്മതിച്ചിരിക്കുന്നത്.

കണ്ണൂരിലെ നിരോധാനജ്ഞയും ചർച്ചയാവുകയാണ്. നഴ്‌സുമാർ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യസംവിധാനങ്ങളെ തകർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നവർക്കെതിരെ ഐപിസി-സിആർപിസി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കണമെന്നും ഉത്തരവിൽ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണഗതിയിൽ സംഘർഷസാഹചര്യങ്ങളെ നേരിടുവാനാണ് കളക്ടർമാർ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്.

അതേസമയം ചികിത്സയെക്കുറിച്ചും പരിശോധനയെക്കുറിച്ചും പ്രായോഗിക വിവരമില്ലാത്ത വിദ്യാർത്ഥികളുടെ കൈയിൽ രോഗികളെ ഏൽപിക്കുന്നത് അപകടകരമായിരിക്കുമെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പഠിക്കുന്ന വിദ്യാർത്ഥികളെ പണിക്കിറക്കി സമരം തകർക്കാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും സർക്കാർ ചർച്ചകൾക്ക് കാത്തു നിൽക്കാതെ ശക്തമായ പ്രക്ഷോഭം നടത്തുവാൻ നഴ്‌സുമാർ രംഗത്തിറങ്ങുമെന്നും യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. കുട്ടികളെ വച്ചു രോഗികളെ ചികിത്സിക്കുന്ന സർക്കാരിന്റെ പ്രാകൃതമായ നടപടിയിലെ അപകടം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു. നഴ്‌സുമാരോട് മോശമായി പെരുമാറിയ നഴ്‌സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറയുകയും മറ്റ് ആവശ്യങ്ങൾ ഈ മാസം 19ന് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യാമെന്ന് മാനേജ്മന്റെ് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരത്തിന് അവസാനമായത്. നേരത്തേ ചർച്ചക്ക് തയാറല്ലെന്ന നിലപാടെടുത്ത മാനേജ്മന്റെ് ശനിയാഴ്ച ഇതിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ജില്ല ലേബർ ഓഫിസർ വിളിച്ച അനുരഞ്ജനചർച്ച മാനേജ്മന്റെ് ബഹിഷ്‌കരിച്ചിരുന്നു.

ഇതോടെ നഴ്‌സുമാർ സമരം ശക്തമാക്കി. ശനിയാഴ്ചയും ആശുപത്രിക്കുമുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, പുതുതായി നഴ്‌സുമാരെ നിയമിക്കാനായി ഇന്റർവ്യൂ നടത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഉച്ചക്ക് രണ്ടോടെ മനേജ്മന്റെ് ചർച്ചക്ക് തയാറാവുകയായിരുന്നു. മാപ്പുപറയാൻ നഴ്‌സിങ് സൂപ്രണ്ട് എത്തിയെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന് മാത്രമായിരുന്നു ആദ്യം പറഞ്ഞത്. മാപ്പുപറയണമെന്ന് നഴ്‌സുമാർ വാദിച്ചതോടെ രംഗം വീണ്ടും മുദ്രാവാക്യത്താൽ നിറഞ്ഞു. ഒടുവിൽ പരസ്യമായി മാപ്പുപറഞ്ഞശേഷമാണ് സമരം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP