Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ ഐഡിയുമായി നിറയുന്നത് പ്രശാന്ത് കിഷോറും സംഘവുമല്ല; പ്രതിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് സ്വർണ്ണക്കട ഉടമ; ജനകീയവേദി രൂപീകരണമെന്ന പിആർ ഏജൻസിയുടെ ആശയത്തിന് കൈയടിക്കാൻ ആളേയും കിട്ടിയില്ല; ദിലീപിനായി സോഷ്യൽ മീഡിയയിലെ അനുകൂല പ്രചരണത്തിൽ പൊലീസ് നിരീക്ഷണം തുടരുന്നു

വ്യാജ ഐഡിയുമായി നിറയുന്നത് പ്രശാന്ത് കിഷോറും സംഘവുമല്ല; പ്രതിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് സ്വർണ്ണക്കട ഉടമ; ജനകീയവേദി രൂപീകരണമെന്ന പിആർ ഏജൻസിയുടെ ആശയത്തിന് കൈയടിക്കാൻ ആളേയും കിട്ടിയില്ല; ദിലീപിനായി സോഷ്യൽ മീഡിയയിലെ അനുകൂല പ്രചരണത്തിൽ പൊലീസ് നിരീക്ഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: നടൻ ദിലീപിനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രചാരണചുമതല വഹിക്കുന്ന പി.ആർ ഏജൻസിയെന്ന് ആരോപണം സ്ഥിരീകരിക്കാനാവാതെ പൊലീസ്. പ്രശാന്ത് കിഷോറിനെ ഒരു കോൺഗ്രസ് എംഎൽഎയുടെ സഹായത്തോടെ പ്രചരണത്തിന് എത്തിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ ഇത് ശരിയല്ലെന്നാണ് സൂചന. കൊച്ചിയിലെ മറ്റൊരു പി ആർ ഏജൻസിയാണ് ഇതിന് പിന്നിലെന്നാണ് വിവരം. തിരുവനന്തപുരത്തും കൊച്ചിയിലും ദുബായിലും വേരുകളുള്ള ഈ ഏജൻസിക്ക് ചില രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുണ്ട്. ഈ ഏജൻസിക്കും ബിജെപി ബന്ധമില്ല.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയെ ഒരു കോടിയോളം രൂപ കൊടുത്താണ് ഏർപ്പാടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിക്കാനാകുമോഎന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. സൈബർ ഡോം വിഭാഗം ഇതിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്ക് വേണ്ടി നവമാധ്യമങ്ങൾ ഉപയോഗിച്ച് പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമമുണ്ടാവുന്നത് ഇതാദ്യമായാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. എല്ലാ ആരോപണങ്ങളും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോറിന് നേരെയാണ് ഉയർന്നത്. പ്രശാന്ത് കിഷോർ നിലവിൽ കോൺഗ്രസ് ക്യാമ്പിലാണുള്ളത്. അതുകൊണ്ടാണ് പ്രശാന്ത് കിഷോറിനെ സംശയിക്കാൻ കാരണം.

ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നല്ലാതെ, ദിലീപിനെ അനുകൂലിച്ച് ആദ്യം രംഗത്ത് വന്നത് പി.സി. ജോർജായിരുന്നു. കഴിഞ്ഞ ദിവസം ദിലീപ് നിരപരാധിയാണെന്നും ഗൂഢാലോചന നടന്നിരിക്കുന്നത് ദിലീപിനെതിരെയാണെന്നും അതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജോർജ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതിന് ശേഷം ജോർജിന്റെ മകൻ ഷോൺ ജോർജും രംഗത്തെത്തി. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ, അതുവരെ ഈ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്നും ഷോൺ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

അതിനിടെ ദിലീപിനെ ശനിയാഴ്ച വൈകിട്ടു സബ് ജയിലിൽ കൊണ്ടുവന്നപ്പോൾ ഫാൻസ് അസോസിയേഷൻ എന്ന പേരിൽ അനുകൂല മുദ്രാവാക്യം മുഴക്കിയതു നഗരത്തിലെ ജൂവലറി ഉടമയുടെ നേതൃത്വത്തിലാണെന്നു പൊലീസ് കണ്ടെത്തി. ഇവർക്കു പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിർമ്മാതാവുമുണ്ടായിരുന്നു. പൊലീസിന് എതിരായും ദിലീപിന് അനുകൂലമായും മുദ്രാവാക്യം മുഴക്കാൻ ഇവരെ പ്രേരിപ്പിച്ചതും പണം മുടക്കിയതും ആരാണെന്നു പൊലീസ് പരിശോധിക്കും. ഇതിനിടെ ദിലീപ് വിഷയത്തിൽ പൊലീസിനും മാധ്യമങ്ങൾക്കും എതിരെ പ്രതികരിക്കാൻ ജനകീയവേദി എന്ന സംഘടന രൂപീകരിക്കാനും ശ്രമമുണ്ടായി. രാഷ്ട്രീയ പാർട്ടികളുടെ യുവജനവിഭാഗം ഭാരവാഹികളെ മുന്നിൽ നിർത്തി കഴിഞ്ഞ ദിവസം നഗരത്തിൽ പ്രകടനം നടത്താൻ ഇവർ ആലോചിച്ചെങ്കിലും നടന്നില്ല. വേണ്ടത്ര ആളെ കിട്ടാത്തതാണു കാരണം.

ഇതിനെല്ലാ പിന്നിൽ പി ആർ ഏജൻസിയുടെ ഇടപെടലാണ്. പലരേയും ദിലീപിന് അനുകൂല പ്രതികരണത്തിനായി ഇവർ സമീപിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നിന്നും ആദ്യം പരസ്യ പ്രതികരണം നടത്തിയത് നടൻ സിദ്ദീഖ് ആയിരുന്നു. രണ്ടു ദിവസം കൊണ്ടാണ് നവമാധ്യമങ്ങളിൽ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളുംകൊണ്ടു നിറഞ്ഞത്. ഇതിൽ ചില ദിലീപ് പോസ്റ്റുകൾക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകൾ സൃഷ്ടിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പത്തിലധികം പുതിയ ഓൺലൈൻ പത്രങ്ങൾ ദിലീപ് അനുകൂല വാർത്തകളുമായി കഴിഞ്ഞ ദിവസം വരെ സൈബർ ലോകത്ത് സജീവമായിരുന്നു.

ഇതിൽ വിദേശത്ത് രജിസ്റ്റർ ചെയ്ത ഡൊമൈൻ ഐ.ഡികളുമുണ്ട്. ചില മാധ്യമസ്ഥാപനങ്ങളിലേക്ക് ദിലീപിനെതിരെയുള്ള വാർത്തകളിൽ അസഹിഷ്ണുതയും പ്രതിഷേധവുമറിയിച്ചുള്ള ഫോൺ കോളുകളും ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP