Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസ് ആക്രമണങ്ങളെ കേരളം എന്നും അപലപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി; ടി.പിയെ വെട്ടിക്കൊന്നപ്പോൾ അങ്ങയുടെ ഹൃദയം എന്തുകൊണ്ട് വേദനിച്ചില്ലെന്ന് ചോദിച്ച് ചെന്നിത്തല; ഷൂക്കൂറിനെയും അസ്ലമിനെ കൊന്നപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ചോദ്യം; കത്തിക്കയറി കെ മുരളീധരനും: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സ്‌കോർ ചെയ്തത് പ്രതിപക്ഷം

ആർഎസ്എസ് ആക്രമണങ്ങളെ കേരളം എന്നും അപലപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി; ടി.പിയെ വെട്ടിക്കൊന്നപ്പോൾ അങ്ങയുടെ ഹൃദയം എന്തുകൊണ്ട് വേദനിച്ചില്ലെന്ന് ചോദിച്ച് ചെന്നിത്തല; ഷൂക്കൂറിനെയും അസ്ലമിനെ കൊന്നപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ചോദ്യം; കത്തിക്കയറി കെ മുരളീധരനും: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സ്‌കോർ ചെയ്തത് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള നിയമസഭയുടെ വർഷകാല സമ്മേളനം ഇന്ന് ആരംഭിച്ചപ്പോൾ പ്രതിക്ഷത്തിന് ഇഷ്ടംപോലെ ആയുധങ്ങളായിരുന്നു ഭരണ പക്ഷം നൽകിയത്. ആർഎസ്എസ്- സി.പി.എം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച സഭാ സമ്മേളനത്തിൽ ഇന്ന് സ്‌കോർ ചെയ്തത് പ്രതിപക്ഷമായിരുന്നു. എന്നാൽ, പൊതുവിൽ കോൺഗ്രസ്, സി.പി.എം അംഗങ്ങൾ ബിജെപിക്കെതിരെ ഒരുമിച്ച് ആഞ്ഞടിച്ചതോടെ ഒ രാജഗോപാൽ സഭയിൽ തീർത്തും ഒറ്റപ്പെട്ടു.

കേരളത്തിലെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭയിൽ എത്തിയത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ മുരളീധരൻ തന്നെയാണ് ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ചത്. കിട്ടിയ അവസരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കത്തിക്കയറിയപ്പോൾ ഭരണപക്ഷത്ത് പ്രതിരോധിക്കാൻ ആയുധങ്ങൾ ഇല്ലാതായി. ക്രമസമാധാന തകർച്ച, രാഷ്ട്രീയ കൊലപാതകം എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കൊണ്ടും കേന്ദ്രത്തെ വിമർശിച്ചും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നേടിയ പ്രസംഗം കെ മുരളീധരൻ ഗംഭീരമാക്കി.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച മുരളീധരൻ ബിജെപിയുടെ അജണ്ടകൾ നടപ്പിലാക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് സംസ്ഥാന സർക്കാറെന്നും അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളജ് അഴിമതി ആരോപണം ഉയർന്നതോടെ പ്രതിരോധത്തിലായ ബിജെപി അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്നങ്ങൾ ഉയർത്തി പ്രക്ഷോഭങ്ങൾ നടത്തുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി കേരളത്തിൽ വന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാറിനായില്ല. ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാർക്ക് കേരളത്തിൽ വന്നുനിരങ്ങാൻ ഇനിയെങ്കിലും അവസരമുണ്ടാക്കിക്കൊടുത്തത് എൽ.ഡി.എഫ് സർക്കാറാണെന്നും അദ്ദേഹം ആരോപിച്ചു.

പശുവിന്റെ പേരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ദളിതരും കൊല്ലപ്പെടുകയാണ്. അവരിൽ ഒരാളുടെ വീട്ടിൽ പോലും കയറി നോക്കാത്ത അരുൺ ജെയ്റ്റ്ലിയാണ് കേരളത്തിലേക്ക് വന്നിരിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടിയെടുത്താൽ ആദ്യം അതിനെ എതിർക്കുക യു.ഡി.എഫ് ആയിരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഗവർണർ വിളിച്ചു വരുത്തിയ വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ഗെറ്റ് ഔട്ട് അടിച്ചിട്ട് എന്തു കാര്യമെന്നാണ് മുരളി ചോദിച്ചത്. മുഖ്യമന്ത്രിക്ക് പേടിച്ച് പനി പിടിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു കൊണ്ടും അദ്ദേഹം സഭയിൽ കത്തിക്കയറി.

ആർഎസ്എസ് ആക്രമണങ്ങളെ കേരളം അപലപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പിണറായിയുടെ ദുഃഖപ്രകടനം

മെഡിക്കൽ കോഴ വിവാദത്തിൽനിന്നു ശ്രദ്ധതിരിക്കാൻ ബിജെപി ആക്രമണം നടത്തുമെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നതായി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കരുതൽ നടപടി സ്വീകരിച്ചിരുന്നു. ബിജെപിക്കെതിരെ സംസ്ഥാനത്തു വലിയ തോതിലുള്ള ആക്ഷേപം ഉയർന്നുവന്നപ്പോൾ ഈ ശ്രദ്ധ തിരിച്ചുവിടുന്നതിനു പാർട്ടി ചില തെറ്റായ നടപടികൾ സ്വീകരിക്കാനിടയുണ്ടെന്നായിരുന്നു ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്.

അതേസമയം, ആവശ്യമെങ്കിൽ മെഡിക്കൽ കോഴ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. അഴിമതി അതീവ ഗൗരവതരമാണ്. പാർട്ടി നിർദേശിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടും വിജിലൻസിന്റെ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതിൽ പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽവരും. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയുന്നതല്ല. അന്വേഷണം ഗൗരവമായി നടന്നുവരുന്നു. മറ്റ് ഏജൻസികൾ അന്വേഷിക്കണോയെന്നു പിന്നീടു തീരുമാനിക്കും. അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി ബിജെപിക്കെതിരെ നിരവധി ശക്തമായ വിമർശനങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായവരുടെ ദുരന്തങ്ങൾ എടുത്തു പറഞ്ഞു അപലപിക്കുകയും ചെയ്തു. എന്നാൽ ഈ തന്ത്രം മുഖ്യമന്ത്രിക്ക് തന്നെ തിരിച്ചടിയാകുന്ന കാഴ്‌ച്ചയും കണ്ടു നിയമസഭയിൽ.

ടി.പിയെ വെട്ടിക്കൊന്നപ്പോൾ പിണറായിയുടെ ഹൃദയം എന്തുകൊണ്ട് വേദനിച്ചില്ലെന്ന് ചോദിച്ച് ചെന്നിത്തല

അക്രമ രാഷ്ട്രീയത്തെ അപലപിച്ചു കൊണ്ട് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ രമേശ് ചെന്നിത്തല കടന്നാക്രമിക്കുന്ന കാഴ്‌ച്ചയും ഇന്ന് സഭയിലുണ്ടായി. രാജ്യത്തെ രാഷ്ട്രീയകൊലപാതകങ്ങളെ അപലപിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാരനായിരുന്ന ടി.പി ചന്ദ്രശേഖരനെ അർധരാത്രി ഒരുകൂട്ടം ആളുകൾ ചേർന്ന് വെട്ടിക്കൊന്നപ്പോൾ അപലപിച്ചില്ലെന്ന് ചെന്നിത്തല ചോദിച്ചു.

ടി.പിയെ വെട്ടിക്കൊന്നപ്പോൾ അങ്ങയുടെ ഹൃദയം എന്തുകൊണ്ട് വേദനിച്ചില്ല. അരിയിൽ ഷൂക്കൂറിനെ വിജനമായ സ്ഥലത്തിട്ട് വെട്ടിക്കൊന്നപ്പോൾ അങ്ങ് എന്തുകൊണ്ട് അപലപിക്കാൻ തയ്യാറായില്ല. നാദാപുരത്ത് അസ്ലമിനെ വെട്ടിക്കൊന്നപ്പോൾ ഒരുവാക്കുകൊണ്ടുപോലും അങ്ങ് എന്തുകൊണ്ട് പ്രതികരിച്ചില്ല.

ഷുക്കൂറും അസ്ലമും ആയതുകൊണ്ടാണോ അങ്ങ് അപലപിക്കാൻ മടിച്ചത്? കൊലപാതകം ആര് നടത്തിയാലും അതുകൊലപാതകം തന്നെയാണ്. ഇന്നത്തെ പത്രത്തിൽ ആദിവാസി യുവാവിനെ എസ്.എഫ്.ഐക്കാർ മർദ്ദിച്ച ഒരു വാർത്തയുണ്ട്. അതിൽ എന്തുകൊണ്ട് അങ്ങയുടെ മനസ് വേദനിച്ചില്ല. ദളിത് യുവാവായ വിനായകൻ എസ്.എഫ്.ഐക്കാരനാണ്. അങ്ങയുടെ പൊലീസ് മർദ്ദിച്ചുകൊലപ്പെടുത്തിയ അവന്റെ മൃതദേഹം ഞാൻ കണ്ടതാണ്. ആ മരണത്തിൽ അങ്ങേക്ക് ദു;ഖമില്ലല്ലോ. അതുകൊണ്ട് ഇതൊക്കെ മറ്റുള്ളവരുടെ മേൽചാരി രക്ഷപ്പെടാനൊന്നും ആരും ശ്രമിക്കേണ്ട.

കേരള ജനതയെ മുഴുവൻ ഇപ്പോൾ അക്രമകാരികളും കൊലപാതകികളുമായി ചിത്രീകരിക്കുകയാണ്. സോഷ്യൽമീഡിയയിലൂടെ ചിലർ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതിന് എതിരെ പൊലീസ് നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് ഈ അക്രമങ്ങളെല്ലാം നടക്കുന്നത്. ഇതിന്റെയൊക്കെ ഉത്തരവാദിത്തം ആർക്കാണ്. ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നില്ല. ഞങ്ങൾ നിങ്ങളെ പറ്റി പറയുന്നത് നിങ്ങളുടെ കൈയിൽ അധികാരമുള്ളതുകൊണ്ടാണ്, പൊലീസ് ഉള്ളതുകൊണ്ടാണ്. ബിജെപിയും സിപിഐ.എമ്മും പരസ്പരം പാലൂട്ടുന്നവരാണ്. സഹകരണ സംഘങ്ങളാണ്. സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടുമെന്ന് ഞങ്ങളാരും പറയില്ല. പിണറായി വിജയൻ അഞ്ച് വർഷം തികച്ചുഭരിക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം എന്നാൽ മാത്രമേ ഞങ്ങളുടെ വഴി എളുപ്പമാകൂ- ചെന്നിത്തല പറഞ്ഞു.

പ്രതിരോധിക്കാൻ കഴിയാതെ ഇറങ്ങിപ്പോയി രാജഗോപാൽ, ഒപ്പം കേരളാ കോൺഗ്രസും

ഒരു വശത്ത് കോൺഗ്രസും മറുവശത്ത് സിപിഎമ്മും ആക്രമണം തുടർന്നപ്പോൾ പ്രതിരോധിക്കാൻ കഴിയാതെ നട്ടം തിരിയുകയായിരുന്നു നിയമസഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ. ഒടുവിൽ അദ്ദേഹം സഭയിൽ നിന്നും ഇറങ്ങിപ്പോയി. രാജഗോപാലിനൊപ്പം കേരള കോൺഗ്രസ് അംഗങ്ങളും സഭവിട്ടു എന്നതും ശ്രദ്ധേയമായി. ഏത് മുന്നണിയിൽ പോകണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലാത്ത കേരളാ കോൺഗ്രസ് അംഗങ്ങളുടെ പെരുമാറ്റം ഒരു രാഷ്ട്രീയ സൂചനയായും വിലയിരുത്തുന്നു.

സംസ്ഥാനത്തെ പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചെന്നും പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തതാണ് അക്രമങ്ങൾ വർധിക്കാൻ കാരണമെന്നും രാജഗോപാൽ പറഞ്ഞു. ഒരുവിഭാഗം പൊലീസുകാർ രാഷ്ട്രീയക്കാർക്ക് വിടുപണി ചെയ്യുകയാണെന്നും രാജഗോപാൽ ആരോപിച്ചു. കേരളത്തിലെ ക്രമക്രമസമാധാന തകർച്ച, രാഷ്ട്രീയ കൊലപാതകം എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചർച്ച ചെയ്യുന്നതിനിടെ ഒ. രാജഗോപാലിന് സംസാരിക്കാൻ അനുവദിച്ചതിനെ ചൊല്ലി സഭയിൽ ബഹളം ഉണ്ടായിരുന്നു. ഇത്തരമൊരു നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തിനൊടുവിൽ രാജഗോപാലിന് പിന്നീട് അവസരം നൽകാൻ തീരുമാനമാവുകയായിരുന്നു.

അടിയന്തര പ്രമേയം അവതരിപ്പിച്ച് കെ. മുരളീധരൻ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് രാജഗോപാലിനെ പ്രസംഗിക്കാനായി സ്പീക്കർ ക്ഷണിച്ചത്. ഇത് തീർത്തും തെറ്റായ നടപടിയാണെന്നും ഒരുതരത്തിലും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. എന്നാൽ ശ്രദ്ധക്ഷണിക്കലിന് നേരത്തെ നോട്ടീസ് നൽകിയിരുന്നതിനാലാണ് രാജഗോപാലിന് അനുമതി നൽകിയതെന്നായിരുന്നു വിശദീകരണം. അതേസമയം ക്രമസമാധാനപ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

തുടർന്ന് ക്രമസമാധാന തകർച്ച സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്പീക്കർ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ വ്യക്തമാക്കി. ഈ നിയമസഭയുടെ സ്വാശ്രയ മെഡിക്കൽ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം, ജി.എസ്.ടി. എന്നിവ സംബന്ധിച്ച നിർണായക ബില്ലുകളാണ് ഈ സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP