Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തറയിലെ തണുപ്പ് മാറ്റാൻ പുതിയ പുതപ്പ് കിട്ടിയതിന്റെ ആവേശത്തിൽ നടൻ; സങ്കീർത്തനം വായിച്ച് തീർത്തതോടെ സുഭാഷിതങ്ങളിലേക്ക് കൂടി കടന്ന് നടന്റെ ആത്മീയ പ്രവേശം; നാമ ജപവും കീർത്തനവും മുറതെറ്റാതെ ചൊല്ലുന്നു; ആത്മവിശ്വാസം വീണ്ടെടുക്കാൻ യോഗയും; ആഴ്ചയിൽ രണ്ട് തവണ കൗൺസിലർമാരും എത്തുന്നു: ജയിൽ വാസം നീളുമെന്ന് ഉറപ്പായതോടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ദിലീപ്

തറയിലെ തണുപ്പ് മാറ്റാൻ പുതിയ പുതപ്പ് കിട്ടിയതിന്റെ ആവേശത്തിൽ നടൻ; സങ്കീർത്തനം വായിച്ച് തീർത്തതോടെ സുഭാഷിതങ്ങളിലേക്ക് കൂടി കടന്ന് നടന്റെ ആത്മീയ പ്രവേശം; നാമ ജപവും കീർത്തനവും മുറതെറ്റാതെ ചൊല്ലുന്നു; ആത്മവിശ്വാസം വീണ്ടെടുക്കാൻ യോഗയും; ആഴ്ചയിൽ രണ്ട് തവണ കൗൺസിലർമാരും എത്തുന്നു: ജയിൽ വാസം നീളുമെന്ന് ഉറപ്പായതോടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ദിലീപ്

പ്രവീൺ സുകുമാരൻ

കൊച്ചി: ബൈബിളിലെ പഴയ നിയമത്തിൽ പെട്ടതാണ് സങ്കീർത്തനം. അത് വായിച്ചു തീർത്ത ദിലീപ് ഇപ്പോൾ പഴയ നിയമം മൊത്തത്തിൽ മനസ്സിലെത്തിക്കാനുള്ള വായനയിലാണ്. ഇപ്പോൾ പഴയ നിയമത്തിലെ സുഭാഷിതമാണ് വായിക്കുന്നത്. കണ്ണിന് കാഴ്ച പിടിക്കാത്തതിനാൽ കണ്ണടയും എത്തിച്ചു. അതിന് ശേഷമാണ് പഴയ നിയമം വായിച്ച് സെല്ലിൽ കഴിയുന്നത്. ജയിലിലെ ഭക്ഷണവുമായും ദിലീപ് പൊരുത്തപ്പെട്ടു കഴിഞ്ഞു. ബന്ധുക്കളിൽ നിന്നും വാർഡന്മാരിൽ നിന്നും കേൾക്കുന്ന ഗോസിപ്പുകൾ നടനെ ഇപ്പോഴും ആകുലപ്പെടുത്തുന്നുണ്ട്. ഭാര്യ കാവ്യ വീട്ടിൽ നിന്ന് പിണങ്ങിപോയതുൾപ്പെടെയുള്ള വാർത്തകൾ നടനെ വേദനിപ്പിക്കുന്നുണ്ട്. മൂന്നാം വിവാഹ വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവന്നതിലും അലോസമുണ്ട്. ഇതെല്ലാം പഴയ നിയമം വായിച്ച് മറക്കാനാണ് ദിലീപ് ശ്രമിക്കുന്നത്.

സെല്ലിൽ തറയിലാണ് കിടത്തം. ചെവിയിലെ ഫ്ളൂയിഡ് കുറയുന്ന രോഗത്തിന് ഇത് കടുത്ത പ്രശ്നമാകും. അതുകൊണ്ട് തന്നെ ദിലീപിന് നല്ല പുതപ്പ് നൽകണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അത് ജയിൽ അധികൃതർ അനുവദിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെ തണുപ്പില്ലാതെ കിടന്നുറങ്ങാൻ ദിലീപിന് കഴിയുന്നുണ്ട്. എല്ലാ ദിവസവും യോഗ ചെയ്യണമെന്ന് കൗൺസിലിംഗിനിടെ ദിലീപിന് നിർദ്ദേശം കിട്ടിയിരുന്നു. ചില മുറകളും പഠിപ്പിച്ചു നൽകി. ഇതും ചെയ്യുന്നുണ്ട്. വെർടിഗോ രോഗത്തിൽ നിന്ന് അതിവേഗ ശമനം കിട്ടാനുള്ള കാരണവും യോഗയാണെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇപ്പോഴും ആഴ്ചയിൽ രണ്ട് തവണ കൗൺസിലിങ് നടക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ദിലീപിന് വേണ്ടി മാത്രം കൗൺസിലർ എത്തും. അതിന് പുറമേ ജയിലിലെ പൊതു കൗൺസിലിങ് ദിവസവും നടന് ഇതിന് അവസരമുണ്ട്.

തന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദിലീപ് അതീവ തൽപ്പരനാണ്. താടിയും മുടിയും പോലും നീട്ടി വളർത്തുന്നുണ്ട്. ഇത് ആരും പറഞ്ഞിട്ടും വെട്ടിമാറ്റുന്നില്ല. വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അമ്മയോടും മകളോടും ഭാര്യ കാവ്യയോടും പങ്കുവയ്ക്കുന്നതും എല്ലാം ശരിയാകുമെന്ന വികാരമാണ്. ആരും തളർന്നു പോകരുതെന്നും നടൻ നിർദ്ദേശിക്കുന്നുണ്ട്. ജയിലിലെ രീതികളുമായി നടൻ പൂർണ്ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞു. ആദ്യ ദിവസങ്ങളിലെ അസ്വസ്ഥത ഇപ്പോഴില്ല. ജയിലിലുണ്ടായിരുന്ന നാലാഴ്ചയും ജയിലിലെ സിനിമാ പ്രദർശനത്തിന് നടൻ എത്തിയതുമില്ല. വിചാരണ തടവുകാരനായി അഴിക്കുള്ളിൽ കിടക്കേണ്ടി വരരുതെന്ന ആഗ്രഹമാണ് വക്കീലന്മാരോട് ദിലീപ് പങ്കുവയ്ക്കുന്നത്. ജാമ്യം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് നടനുണ്ട്.

തുടക്കത്തിൽ ദിലീപ് സഹതടവുകാരോട് അധികം അടുപ്പം കാണിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ദിലീപ് എല്ലാവരോടും സൗഹൃദത്തിലായി. സഹതടവുകാരുടെയെല്ലാം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ് അവരുമായി ഇപ്പോൾ നല്ല ബന്ധത്തിലണ്. ദിലീപിനെ പോസിറ്റീവ് എനർജി നൽകി നിർത്താൻ സഹതടവുകാർ ശ്രമിക്കുന്നുണ്ട്. സെല്ലിൽ നിന്ന് കിട്ടിയ സങ്കീർത്തനം പുസ്തകം വായിച്ചതോടെയാണ് ദിലീപ് കുറച്ച് നല്ല മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷമാണ് സഹതടവുകാരുമായെല്ലാം സഹകരിക്കാൻ തുടങ്ങിയത്. താൻ നിരപരാധിയാണെന്നാണ് അവരോടെല്ലാം ദിലീപ് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒഴിവ് സമയങ്ങളിൽ സിനിമയിലെ അണിയറരസങ്ങളൊക്കെ സഹതടവുകാരുമായി പങ്കുവയ്ക്കുന്നുമുണ്ട്.

ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപിന് ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു. ഇത് ഏറെ മാറ്റമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പഴയ നിയമം മുഴുവനായി വായിക്കാൻ തീരുമാനിച്ചത്. രാത്രിയിലെ കൊതുക് തിരിയാണ് ആശ്വാസം. തന്നെ ക്രൂശിക്കുന്ന വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരുമെന്ന് ദിലീപ് തന്നെ ജയിൽ സൂപ്രണ്ടിനോടു തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം പത്രവായനയും ഒഴിവാക്കി. എന്നാൽ ജയിലിലെത്തുന്ന ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് ദിലീപ്.

അതിനിടെ ദിലീപിനെ അനിശ്ചിതമായി ജയിലിലിടാനുള്ള നീക്കത്തെ ചെറുക്കാൻ സുഹൃത്തുക്കളും സജീവമായി രംഗത്തുണ്ട്. ദിലീപിനോട് ചെയ്യുന്നത് ക്രൂരതയാണെന്നാണ് അവരുടെ വാദം. നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടത്തുന്നത്. ദിലീപിനെ ജയിലിലിടാൻ മാത്രമാണ് പൊലീസ് അന്വേഷണം നീട്ടുന്നതെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിരുന്നു. ആലുവ റൂറൽ എസ്‌പി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ചലച്ചിത്രപ്രവർത്തകൻ സലിം ഇന്ത്യ സമർപ്പിച്ച പരാതിയിലാണിത്. ഇതിന് പിന്നിലും സിനിമയിലെ ദിലീപ് അനുകൂലികളാണ്. തെളിവുകൾ മനുഷ്യാവകാശ കമ്മീഷൻ പരിശോധിക്കുമെന്നും സൂചനയുണ്ട്.

ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികയുകയാണ്. ജൂലായ് പത്തിന് അറസ്റ്റിലായ നടൻ ഷേവ് ചെയ്യാത്തതു കൊണ്ട് തന്നെ താടിയും മുടിയുമായി പ്രത്യേക ലുക്കിലേക്ക് മാറി കഴിഞ്ഞു. ദിലീപിന്റെ ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷ രണ്ടുദിവസത്തിനുള്ളിൽ നൽകിയേക്കും. ആദ്യ അഭിഭാഷകനെ മാറ്റിയാണ് പുതിയ ജാമ്യാപേക്ഷ. തിരക്കിട്ടനീക്കങ്ങൾ നടത്താനില്ലെന്ന നിലപാടിലാണ് പ്രതിഭാഗമെന്നറിയുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കിട്ടാത്തതും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്തേണ്ടതും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്. അപ്പുണ്ണി കീഴടങ്ങി. മൊബൈൽ നശിപ്പിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗം ഹൈക്കോടതിയെ വീണ്ടും സമീപിക്കുക. എന്നാൽ പ്രോസിക്യൂഷൻ ജാമ്യത്തിന് എതിരാണ്. പുനപരിശോധനാ ഹർജി നേരത്തെ വിധി പറഞ്ഞ അതേ ബഞ്ചാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന വിലിയിരുത്തലുണ്ട്.

ഗൂഢാലോചനക്കേസിൽ പ്രതി സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ജൂനിയറായ രാജു ജോസഫ് എന്നിവരെ അറസ്റ്റുെചയ്ത് ജാമ്യത്തിൽവിട്ടിരുന്നു. ഇവരെ മാപ്പുസാക്ഷികളാക്കി കേസ് കടുപ്പിക്കാനാണ് നീക്കം.  പഴുതുകളില്ലാത്ത കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. അറസ്റ്റോടെ ദിലീപിന്റെ രണ്ടു ചിത്രങ്ങൾ പെരുവഴിയിലായി. 'രാമലീല' ജൂലായിൽ പുറത്തിറങ്ങേണ്ടതായിരുന്നു. ഇതിന്റെ റിലീസ് മാറ്റിവെച്ചു. 'കമ്മാരസംഭവം' എന്ന ചിത്രം പകുതിയിലാണ്. ചാലക്കുടിയിലെ ഡി സിനിമാസിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതാണ് ഒരു മാസത്തിനിടെ ദിലീപിനെ തേടിയെത്തിയ ഏക നല്ല വാർത്ത.

പൾസർ സുനിയുടെ വെളിപ്പെടുത്തലിലെ 'മാഡ' ത്തെ അന്വേഷിച്ച് സമയം കളയേണ്ടെന്ന് നിർദ്ദേശം കിട്ടിയതായി സൂചന. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനിരിക്കുന്ന അനേഷണസംഘം ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് സൂചന. അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന കേസിൽ രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ട്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും രണ്ടാം പ്രതി ദിലീപുമാണ്. തൊണ്ടിമുതലായ ഫോൺ നശിപ്പിച്ചതിന് അഭിഭാഷകരിൽ ഒരാൾ കൂടി പ്രതിചേർത്തേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP