Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ

ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിൽ 38 കൊല്ലം തടവ് ശിക്ഷ വിധിച്ചതോടെ 5000 കോടിയുടെ ആസ്തികൾ തട്ടിയെടുക്കാൻ വ്യവസായിയുടെ സഹോദരങ്ങൾ ശ്രമം തുടങ്ങി. ഇതോടെ ജയിലിലുള്ള നിസാം ഇടപെടലുകൾ വീണ്ടും സജീവമായി. തന്റെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി സഹോദരൻ അബ്ദുൾ റസാഖിന് എഴുതി നൽകിയിരുന്നു. ഇതുപയോഗിച്ച് സ്വത്തുകൾ തട്ടിയെടുക്കാനാണ് ശ്രമം. ഇത് തിരിച്ചറിഞ്ഞാണ് മുഹമ്മദ് നിസാം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് സൂചന. കണ്ണൂർ ജയിലിലെ ലാൻഡ് ലൈനിൽ നിന്നായിരുന്നു ഫോൺവിളി. നിസാമിനെ കൂടുതൽ വെട്ടിലാക്കാനായി ഈ ഫോൺ വിളി പൊലീസിൽ പരാതിയാക്കുകയാണ് സഹോദരങ്ങൾ. ഇതോടെ കിങ്‌സ് ഗ്രൂപ്പിലെ തമ്മിലടി മറനീക്കി പുറത്തുവരികയാണ്.

കിങ്‌സ്‌സ് പേസ് സ്ഥാപനത്തിലെ മാനേജർ ചന്ദ്രശേഖരനാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. നിസാം ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയുൾപ്പടെയാണ് ചന്ദ്രശേഖരൻ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ് സ്‌പേസ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ കുറെ വർഷങ്ങളായി മാനേജരായി പ്രവർത്തിച്ചു വരികയാണ് ചന്ദ്രശേഖരൻ. ഓഫീസിലെ ഒരു ഫയൽ ഉടൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ എത്തിക്കണമെന്നായിരുന്നു നിസാം ഫോണിലൂടെ ആവശ്യപ്പെട്ടത്. സംസാരിക്കുന്നതിനെ തന്നെ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും ചന്ദ്രശേഖരൻ പരാതിയിൽ പറയുന്നുണ്ട്.

രണ്ടര വർഷത്തിനിടെ ഇരുപത് തവണ ജയിലിൽ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് നിസാം പെരുമാറിയത്. തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ സഹോദരന്മാർക്കൊപ്പം നിന്ന് സ്വത്ത് തട്ടിയെടുക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് നിസാമിന്റെ സംശയം. ഈ സാഹചര്യത്തിലാണ് ഫയൽ മടക്കി ചോദിച്ചത്. തന്റെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണിയാണ് നിസാം മടക്കി ചോദിക്കുന്നതെന്നാണ് സൂചന. നിസാമിന്റെ ഭാര്യയേയും മറ്റും സ്ഥാപന നടത്തിപ്പിൽ നിന്ന് പൂർണ്ണമായും അകറ്റി വ്യവസായ സാമ്രാജ്യം സ്വന്തമാക്കാനാണ് അബ്ദുൾ റസാഖിന്റെ ശ്രമം. സെക്യൂരിറ്റിക്കാരനെ വണ്ടിയിടിച്ച് കൊന്ന കേസിൽ നിസാമിനെ 36 കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. ഇതോടെ ജീവിതാന്ത്യം വരെ നിസാം ജയിലിൽ കിടക്കുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിലാണ് ആസ്തി മുഴുവൻ തട്ടിയെടുക്കാൻ നിസാം കരുതലോടെ ശ്രമം നടത്തിയത്.

പണത്തിന് മുകളിൽ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂർ സ്വദേശി. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ തന്നെ ഉണർത്തുന്ന കേസായി മാറിയപ്പോൾ മാളിക മുകളേറിയ ഈ മന്നന് ഗോതമ്പുണ്ട തിന്ന് അഴിയെണ്ണാനായി യോഗം. പണം കൊടുത്ത് കോടതി വിധിയെയും വിലയ്ക്കു വാങ്ങാമെന്ന ശ്രമത്തിന്റെ പരാജയം കൂടിയാണ് നിസാമിനെതിരായ കോടതി വിധിയിൽ വ്യക്തമാക്കുന്നത്. അപ്പോഴും പ്രതീക്ഷയിലായിരുന്നു നിസാം. അതും അവസാനിക്കുകായണ്. സഹോദരങ്ങൾ പോലും നിസാമിനെ കൈവിടുകയാണ്. അതിന്റെ തെളിവാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്റോയ്സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്. നിസാം ബൈക്കുകൾ അലങ്കരിക്കാൻ ഉപയോഗിച്ചത് അസ്ഥികൂടങ്ങൾ വരെയായിരുന്നു എന്നതും പുറത്തുവന്ന വാർത്തകളായിരുന്നു. പൽസ്റ്റിക് നിർമ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കിൽ ചാർത്തിയായിരുന്നു നിസാമിന്റെ യാത്രകൾ. തലയോട്ടിയും വാരിയെല്ലും കാലുകളും ഉൾപ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴൽ മറച്ച് ഇരുമ്പ് ചങ്ങലകളാൽ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കിൽ അസ്ഥികൂടവും ചാർത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തിൽ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാർത്തിയ ബൈക്കിനൊപ്പം കാറുകൾ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങൾ മുടക്കി.

തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാർത്തകളിൽ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇയാൾക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങൾക്കായി. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു നിസാമിന്. 38 കൊല്ലത്തോളം നിസാമിന് ജയിലിൽ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എൺപത് വയസ്സുവരെ ജയിലിൽ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങൾ സ്വത്തിൽ കണ്ണ് വച്ചത്.

എന്നാൽ ഇതെല്ലാം ജയിലിൽ കിടന്ന് നിസാം മനസ്സിലാക്കി. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കൾ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തിൽ നിസാം നിയോഗിച്ച വിശ്വസ്തർ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളിൽ നടക്കുന്ന കാര്യങ്ങൾ അറിയിച്ചത്. ഇത് ചോദ്യം ചെയ്തു. സഹോദരർ ചതിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാൽ സമർത്ഥമായി കരുക്കൾ നീക്കിയ സഹോദർ നിസാമിന്റെ ഫോൺ പോലും റിക്കോർഡ് ചെയ്തു. അകൽച്ച തുടങ്ങിയതോടെ നിസാമിനെ ഒറ്റാൻ സഹോദരങ്ങൾ തീരുമാനിച്ചു. അങ്ങനെ അഴിക്കുള്ളിലെ ഫോൺ വിളി പുറം ലോകത്ത് എത്തി. ഇത് വിവാദവുമായി. എന്നാൽ എങ്ങനേയോ ആ കേസ് ഒതുക്കി തീർത്തു. കഴിഞ്ഞ വർഷം പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു ഭീഷണിയെന്നു കോൾ വന്ന സമയം വ്യക്തമായിരുന്നു. ഇത് ഏറെ വിവാദവുമുണ്ടാക്കി. എല്ലാം കെട്ടടങ്ങിയെന്ന സ്ഥിതി വന്നപ്പോഴാണ് വീണ്ടും ഫോൺ വിളി വിവാദത്തിൽ നിസാം കുടുങ്ങുന്നത്.

ഇത്തവണ ജയിലിൽ നിന്നാണ് വിളി. ലാൻഡ് ഫോണിൽ നിന്നാണ് മാനേജരെ വിളിച്ചിരിക്കുന്നത്. ജയിലിൽ നിന്ന് അത്യാവശ്യ ഫോണുകൾ ചെയ്യാൻ തടവ് പുള്ളികൾക്ക് അധികാരമുണ്ട്. ഇതാണോ നിസാം വിനിയോഗിച്ചതെന്ന് പൊലീസ് പരിശോധിക്കും. ഗുരുവായൂർ എഎസ്‌പിക്കാണ് അന്വേഷണ ചുമതല. ഏതായാലും നിസാമിനെ എങ്ങനേയും പുറത്തു കൊണ്ടു വരാനുള്ള ഭാര്യയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഈ നീക്കം. നാട്ടുകാരെ കൊണ്ട് ഒപ്പിട്ടു വാങ്ങിയും മാനസികരോഗിയെന്ന് വ്യക്തമാക്കിയുമെല്ലാം പുറത്തിറക്കാനുള്ള നീക്കം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ നിസാം പാവമാണെന്ന മാനുഷിക അഭ്യർത്ഥനയുമായി ഭാര്യ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളുടെ വിശ്വസ്തൻ പുതിയ പരാതിയുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP