Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

92,000 രൂപ പോലും നികുതി അടക്കാതിരിക്കാൻ നഗരസഭയെ കൊണ്ട് ഇളവ് നൽകിച്ച് തോമസ് ചാണ്ടി; ചട്ടവിരുദ്ധമായി കെട്ടിടങ്ങൾ പണിത ശേഷം ഉന്നത സ്വാധീനത്താൽ ക്രമപ്പെടുത്തി പിവി അൻവർ; മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയ ഇടത് മന്ത്രിയും ഇടത് എംഎൽഎയും നിയമലംഘകരെന്ന് രേഖകൾ

92,000 രൂപ പോലും നികുതി അടക്കാതിരിക്കാൻ നഗരസഭയെ കൊണ്ട് ഇളവ് നൽകിച്ച് തോമസ് ചാണ്ടി; ചട്ടവിരുദ്ധമായി കെട്ടിടങ്ങൾ പണിത ശേഷം ഉന്നത സ്വാധീനത്താൽ ക്രമപ്പെടുത്തി പിവി അൻവർ; മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയ ഇടത് മന്ത്രിയും ഇടത് എംഎൽഎയും നിയമലംഘകരെന്ന് രേഖകൾ

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയും എംഎൽഎ പിവി അൻവറും ക്ലീനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി കഴിഞ്ഞു. ആശയ ദാരിദ്രമുള്ള പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണമെന്നാണ് ഇഠതുപക്ഷം പറയുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല. ശതകോടീശ്വരനായ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. തോമസ് ചാണ്ടിയെ കണ്ണുമടച്ച് പിന്തുണച്ചതിൽ ഇടത് പ്രവർത്തകരും നിരാശരാണ്. മന്ത്രിയുടെ പാർട്ടിയായ എൻസിപി പോലും ചാണ്ടിയുടെ ഇടപാടുകളെ സംശയത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ക്ലീൻ ചിറ്റ് നൽകൽ വേണ്ടിയില്ലായിരുന്നുവെന്നാണ് ഉയരുന്ന വാദം.

മാർത്താണ്ഡം കായലിൽ അനധികൃത നിലം നികത്തൽ നടന്നിട്ടില്ലെന്നു ജില്ലാ കലക്ടർ വീണ എൻ. മാധവൻ സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകിയത് തോമസ് ചാണ്ടിക്ക് ആശ്വാസമാണ്. എന്നാൽ മറ്റ് പല ആരോപണവും ശരിവയ്ക്കുന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ നികുതി മൂന്നിലൊന്നായി വെട്ടിക്കുറച്ചതായി ആലപ്പുഴ നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ആലപ്പുഴ നഗരസഭയും റവന്യു വകുപ്പും അടുത്ത ദിവസം വിശദമായ പരിശോധന നടത്തും.

മന്ത്രി തോമസ് ചാണ്ടി, എൻ.എക്‌സ്. മാത്യു, മാത്യു ജോസഫ്, വാട്ടർ വേൾഡ് കമ്പനി എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള ലേക്ക് പാലസിൽ 34 കെട്ടിടങ്ങളുണ്ട്. 260 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന കെട്ടിടത്തിനു 2001 ൽ 92,000 രൂപ നികുതി നിശ്ചയിച്ചു. 2004 ൽ തദ്ദേശ ഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നഗരസഭ കൗൺസിൽ ഇതു 32,700 രൂപയാക്കി കുറച്ചു. ഈ രീതിയിൽ മറ്റു കെട്ടിടങ്ങളുടെയും നികുതി കുറച്ചു നൽകി. അതിനിടെ നഗരസഭയിൽ നിന്നു നഷ്ടപ്പെട്ട ലേക്ക് പാലസ് നികുതി രേഖകൾ ഇന്നലെയും കണ്ടെത്താനായില്ല. ഇതെല്ലാം ഉന്നത സ്വാധീനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തൽ.

ഫയൽ കാണാതാകൽ വിവാദത്തെ തുടർന്നു ബന്ധപ്പെട്ട വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇന്നും അന്വേഷണം തുടരും. മാർത്താണ്ഡം കായലിൽ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കയ്യേറ്റമില്ലെന്നാണു കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. വില്ലേജിലെ അടിസ്ഥാന നികുതി രജിസ്റ്ററിൽ പുരയിടമാണു ഭൂമി. ഇവിടം മണ്ണിടുന്നതിൽ നിയമതടസ്സമില്ല. അതേ സമയം സർവേ സ്‌കെച്ച് ഉപയോഗിച്ച് അടുത്ത ദിവസം വിശദ പരിശോധന നടത്തുമെന്നു ജില്ലാ കലക്ടർ പറഞ്ഞു.

അതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കാൻ പിവി അൻവർ എംഎൽഎയുടെ നിയമലംഘന വാർത്തയും വരുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്ക് നിർമ്മാണത്തിൽ നിയമലംഘനം നടന്നതായി വിവരാവകാശരേഖയും പുറത്തുവന്നു. മുൻ സർക്കാരിന്റെ കാലത്താണു പാർക്കിന് അനുമതി നൽകിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വാസ്തവവിരുദ്ധമാണ്. നിലമ്പൂരിൽ നിന്ന് ഇടതു സ്വതന്ത്രനായി ജയിച്ച ശേഷമാണ് അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കാൻ നടപടികൾ തുടങ്ങിയത്. സർക്കാർ അധികാരമേറ്റു രണ്ടു മാസം തികയും മുൻപാണു കെട്ടിടം 9,999 രൂപ പിഴയടച്ചു ക്രമവൽക്കരിച്ചത്. അനുമതി കിട്ടും മുൻപു കെട്ടിടം പണി ആരംഭിച്ചതിനാലാണു പിഴയടയ്ക്കേണ്ടി വന്നത്. കെട്ടിട നിർമ്മാണം നടക്കുമ്പോൾ തന്നെ 50 രൂപ ടിക്കറ്റിൽ സന്ദർശകരെ പ്രവേശിപ്പിച്ചു. വിനോദനികുതി നൽകാതെ പാർക്ക് നടത്തിയതു വിവാദമായതോടെ 2016 സെപ്റ്റംബർ 29നു ലൈസൻസിന് അപേക്ഷിച്ചു.

പിഴ ഈടാക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ഒക്ടോബർ 24നു തീരുമാനമെടുത്തു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന നിബന്ധനയോടെ പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാൻ താൽക്കാലിക ലൈസൻസാണു പഞ്ചായത്ത് അനുവദിച്ചത്. 2016 നവംബർ ഒന്നു മുതൽ മൂന്നു മാസം കാലയളവും നൽകി. മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ എൻഒസി അടക്കമുള്ള മതിയായ രേഖകളൊന്നും ഇല്ലാതെയും കെട്ടിട നമ്പറോ സ്ഥലത്തിന്റെ അതിരോ വിസ്തീർണമോ കാണിക്കാതെയുമാണു പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാൻ മാത്രമായി താൽക്കാലിക ലൈസൻസ് അനുവദിച്ചത്. അതു പിന്നീടു പുതുക്കി നൽകി. അനുമതിയില്ലാതെ റസ്റ്ററന്റ് പ്രവർത്തിപ്പിച്ചതു പിഴ ഒടുക്കി 2017 ജൂൺ 16നു ക്രമവൽക്കരിച്ചു. നിയമം ലംഘിച്ചു പാർക്കിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചതിന് 5,000 രൂപ വേറെയും പിഴയടച്ചു. അഞ്ചു ലക്ഷം രൂപ ഫീസീടാക്കി പഞ്ചായത്ത് ഭരണസമിതി പാർക്കിന് ഒരു വർഷത്തേക്കു ലൈസൻസ് അനുവദിച്ചതു 2017ജൂൺ 16ന്. ഇപ്പോൾ പഞ്ചായത്ത് അനുമതിയോടെയാണ് ഇവ രണ്ടും പ്രവർത്തിക്കുന്നതെന്നു പഞ്ചായത്ത ് സെക്രട്ടറി എൻ. രവീന്ദ്രൻ പറഞ്ഞു. ടൗൺ പ്ലാനിങ് ഓഫിസ് അധികൃതർ പരിശോധിച്ച ശേഷം കെട്ടിട ക്രമവൽക്കരണ ഫീസും ഈടാക്കിയിട്ടുണ്ട്. മൂന്നംഗ ഉപസമിതി പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പിഴ ഈടാക്കിയത്.

അതിനിടെ പാർക്കിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നൽകിയ അനുമതിയും പിൻവലിച്ചു. അനുമതി നൽകുന്ന അവസരത്തിലും പാർക്ക് അധികൃതർ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഉറപ്പു നൽകിയ വ്യവസ്ഥകൾ ലംഘിച്ചതിനാലാണു മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് ഓഫിസ് ജൂൺ നാലിനു നൽകിയ അനുമതി രണ്ടാഴ്ച മുൻപു റദ്ദാക്കിയത്. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ എംഎൽഎയെ പിന്തുണച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP