Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാർമേഘങ്ങൾ അകന്നതോട കരുത്തനായ പിണറായി ലക്ഷ്യമിടുന്നത് സമ്പൂർണമായ അഴിച്ചുപണി; അവതാരങ്ങളെ കണ്ടെത്തി പടിക്ക് പുറത്താക്കും; മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ മാനദണ്ഡങ്ങൾ കൊണ്ടുവരും; പാർട്ടിക്കുള്ളിൽ തന്നെ രണ്ട് ഗ്രൂപ്പുകളുടെ കടന്നു കയറ്റ ശ്രമം ഇനി പൂർണമായും ഇല്ലാതാകും; ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖമാകാൻ ഒരുങ്ങി കേരള മുഖ്യൻ

കാർമേഘങ്ങൾ അകന്നതോട കരുത്തനായ പിണറായി ലക്ഷ്യമിടുന്നത് സമ്പൂർണമായ അഴിച്ചുപണി; അവതാരങ്ങളെ കണ്ടെത്തി പടിക്ക് പുറത്താക്കും; മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ മാനദണ്ഡങ്ങൾ കൊണ്ടുവരും; പാർട്ടിക്കുള്ളിൽ തന്നെ രണ്ട് ഗ്രൂപ്പുകളുടെ കടന്നു കയറ്റ ശ്രമം ഇനി പൂർണമായും ഇല്ലാതാകും; ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖമാകാൻ ഒരുങ്ങി കേരള മുഖ്യൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ കരുത്തനായ വ്യക്തിത്വമെന്ന നിലയിലാണ് പിണറായി വിജയൻ എക്കാലവും അറിയപ്പെട്ടത്. ഉരുക്കുമുഷ്ടിയോടെ പാർട്ടിയെയും ഭരണത്തെയും നയിക്കുന്ന വ്യക്തിത്വം ആയതു കൊണ്ടും എടുത്ത തീരുമാനം തിരുത്താൻ ബുദ്ധിമുട്ടുള്ള നേതാവായതു കൊണ്ടുമാണ് ഇങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എങ്കിലും അടുത്തകാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ അത്രകണ്ട് ശോഭിക്കാൻ പിണറായിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, ഭരണത്തിൽ നിരവധി അവതാരങ്ങൾ വിലസുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ഇതിനെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. എന്നാൽ, ലാവലിൻ കേസിൽ അനുകൂല വിധി സമ്പാദിച്ചതോടെ പിണറായി വിജയന്റെ ഇടക്കാലത്ത് ചോർന്നുവെന്ന് എതിരാളികൾ പറയുന്ന ആ കരുത്ത് വീണ്ടെടുക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന ആർഎസ്എസിനെതിരായ ശബ്ദമായി മാറിയ നേതാവ് ഇന് കൂടുതൽ കരുത്തോടെ കാര്യങ്ങൾ നിയന്ത്രിക്കുമെന്നത് ഉറപ്പാണ്.

ഒന്നരപ്പതിറ്റാണ്ടായി സി.പി.എം. സംസ്ഥാനഘടകത്തെയും പിണറായി വിജയനെയും ചൂഴ്ന്നുനിന്ന ലാവലിൻ കേസിന്റെ കാർമേഘങ്ങളാണ് ഹൈക്കോടതി വിധിയോടെ ഒഴിഞ്ഞു പോയത്. പാർട്ടിയിലും മുന്നണിയിലും ഭരണത്തിലും അജയ്യനായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ കർക്കശക്കാരനായ ഒരു മുഖ്യമന്ത്രിയായി ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഈ വിധി പിണറായിയെ പ്രാപ്തനാക്കും. സി.പി.എം. നേതാക്കൾ പരസ്യമായി ഇതുവരെ സമ്മതിച്ചിരുന്നില്ലെങ്കിലും ലാവലിൻ കേസ് ഒരു ഡമോക്ലിസിന്റെ വാൾപോലെ പിണറായിക്കും പാർട്ടിക്കും മുകളിൽ തൂങ്ങിനിന്നിരുന്നുവെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെയാണ് സർക്കാറിനെ നിയന്ത്രിക്കാൻ അത്രകണ്ട് അദ്ദേഹത്തിന് സാധിക്കാതെ പോയത്. എന്നാൽ, ഇനി കാര്യങ്ങൾ മാറും, മുഖ്യമന്ത്രി എന്ന നിലയിൽ ഇനി ആരെയും ഭയക്കാതെ മുന്നോട്ടു പോകും അദ്ദേഹം. അവതാരങ്ങളെ കണ്ടെത്തി പഠിക്ക് പുറത്തു നിർത്താനാകും അദ്ദേഹം ശ്രമിക്കുക. മന്ത്രസഭയിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

പ്രാഥമിക വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സൂക്ഷ്മമായ നിയമപരിശോധനകൾക്കും വിചാരണകൾക്കും ശേഷമാണ് കുറ്റവിമുക്തനാകുന്നതെന്നത് പിണറായിക്ക് കരുത്തുപകരും. പശ്ചിമബംഗാളിലെ തകർച്ചയോടെ വാസ്തവത്തിൽ സി.പി.എം. ഇപ്പോൾ കേരളത്തിലും ത്രിപുരയിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സിപിഎമ്മിന്റെ ദേശീയനിലപാടുകൾ തീരുമാനിക്കുന്നതിൽ കേരളഘടകത്തിന്റെ സ്വാധീനം ഇപ്പോൾ നിർണായകമാണ്. ഈ കോടതിവിധിയോടെ സി.പി.എം. ദേശീയനേതൃത്വത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായും പിണറായി മാറും.

പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കംകുറിക്കാനിരിക്കെയാണ് ലാവലിൻ കേസിൽ വിധിവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയിലും കൂടുതൽ കരുത്തനായി മുഖ്യമന്ത്രി മാറുമെന്ന കാര്യത്തിൽ ആർക്കു സംശയമില്ല. ചെറിയ ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി രംഗത്തെത്തിയ ഇ പി ജയരാജനും പി കെ ശ്രീമതി ടീച്ചർക്കും ഇനി കാര്യങ്ങൾ എളുപ്പമാകില്ല. കോടിയേരി ബാലകൃഷ്ണന് മുമ്പിലുള്ള വഴി ഇനി പിണറായിയുടെ വിശ്വസ്തനായി നിലനിൽക്കുക എന്നത് മാത്രമാണ്.

സർക്കാരിന്റെ ഒന്നാംവാർഷികവേള തൊട്ട്, എന്നു വിധി വരുമെന്ന ഉദ്വേഗം ഭരണകേന്ദ്രങ്ങളെ പൊതിഞ്ഞുനിന്നു. നീണ്ടുപോയതു സമ്മിശ്രപ്രതികരണങ്ങൾക്കും കാരണമായി. ഇന്നലെ പുറത്തുവരുമെന്ന വിവരം രാവിലെ മാത്രമാണു സർക്കാരും പാർട്ടിയും അറിഞ്ഞതെന്നാണ് ഔദ്യോഗികഭാഷ്യം. അതോടെ, നിയമസഭാസമ്മേളനം തീരുന്ന ഘട്ടത്തിൽ നിശ്ചയിച്ചതു വിധി എതിരാണെന്നതുകൊണ്ടാകുമെന്ന വ്യാഖ്യാനം പരന്നു. എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചതോടെ ചിരി പിണറായിയുടെ മുഖത്തായി. ഇതുവരെ ആരോപിതന്റെ പരിവേഷമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെങ്കിൽ ഇനി അതു വേട്ടയാടപ്പെട്ടവന്റേതാകുമെന്നു വിശ്വസിക്കുന്നവരുണ്ട്. സിബിഐക്കെതിരെയുള്ള കോടതി വിമർശനം അവയ്ക്കു സാധൂകരണമാകുന്നു. സി.പി.എം ഉന്നയിച്ചുവന്ന ആക്ഷേപങ്ങളാണു മറ്റൊരുതരത്തിൽ കോടതിയും ആവർത്തിച്ചത്.

ഇതേസമയം, വിധി അൽപായുസാകുമെന്നും സുപ്രീം കോടതിയുടെ അംഗീകാരമുണ്ടാകില്ലെന്നും പ്രവചിക്കുകയാണു കോൺഗ്രസും ബിജെപിയും. പ്രത്യേക സിബിഐ കോടതി കുറ്റപത്രം തന്നെ തള്ളിക്കളഞ്ഞുവെങ്കിൽ, ഹൈക്കോടതി അതു ചെയ്തിട്ടില്ല. കീഴ്‌ക്കോടതി വിട്ടയച്ച മൂന്നു കെഎസ്ഇബി ഉദ്യോഗസ്ഥരെ വിചാരണയ്ക്കു വിധേയരാക്കാനും നിർദ്ദേശിച്ചു. ഈ മൂന്നുപേർ വിചാരിച്ചാൽ രാജ്യാന്തര കരാർ രൂപപ്പെടുത്താൻ പറ്റുമോയെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. സിബിഐ അപ്പീൽ നൽകണമെന്ന ആവശ്യം ബിജെപി ഔദ്യോഗികമായിതന്നെയും ഉന്നയിച്ചു. കേസിന് ഉടൻ അവസാനമുണ്ടാകില്ലായിരിക്കാം. പക്ഷേ, മുഖ്യമന്ത്രിപദത്തിൽ ഒരുവർഷം മാത്രം പിന്നിടുന്ന നിർണായകഘട്ടത്തിൽ പിണറായിയെ കോടതി പിന്തുണച്ചിരിക്കുന്നു. ബാക്കിയെല്ലാം നോക്കാമെന്ന ആത്മവിശ്വാസമാണു പാർട്ടിഭരണ കേന്ദ്രങ്ങളുടേത്.

ലാവലിൻ കേസിൽ എന്നും പിണറായിക്കൊപ്പമായിരുന്നു സി.പി.എം കേന്ദ്ര നേതൃത്വം. വിജയനെ ഹൈക്കോടതിയും കുറ്റവിമുക്തനാക്കുമ്പോൾ തങ്ങളുടെ നിലപാട് വിജയിച്ചുവെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളവുമായി ബന്ധപ്പെടുത്തി വായിക്കുമ്പോൾ അത് ഏറിയപങ്കും കാരാട്ട് പക്ഷത്തിന്റെ നിലപാടാണ്. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കാരാട്ട് പക്ഷത്തിന്റെ നിലപാട് ആവർത്തിക്കുന്നു എന്നു മാത്രം പറയുന്നതാവും ശരി. രണ്ടു കാര്യങ്ങളാണു ലാവ്ലിൻ കേസിൽ സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തെ ഏറെ വിഷമിപ്പിച്ചത്: ഒന്ന് സിപിഎമ്മിന്റെ പ്രധാന നേതാവ് അഴിമതിക്കേസിൽ പെട്ടു, രണ്ട് പാർട്ടിയുടെ ഏറ്റവും മുതിർന്നതും ജനകീയനുമായ നേതാവ് വി എസ്. അച്യുതാനന്ദൻ പാർട്ടിയുടെ നിലപാടിനെ പരസ്യമായി ചോദ്യംചെയ്യുന്നു.

കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയുടെയും പൊളിറ്റ് ബ്യൂറോയുടെയും നിലപാടിനോട് വി എസ് വിയോജിച്ചിരുന്നു. ഇതോടെയാണ് ഈ കേസ് ശക്തമായി മാറിയതും. തന്റേത് സ്വതന്ത്ര നിലപാടാണെന്നു പരസ്യമായിത്തന്നെ വി എസ് 2009ൽ പറഞ്ഞു. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് 2009 ജൂൺ ഏഴിന് അന്നത്തെ ഗവർണർ ആർ.എസ്. ഗവായി അനുമതി നൽകി. ആ തീരുമാനത്തെ സർക്കാർ തന്നെ ചോദ്യംചെയ്യുന്നത് ഉചിതമാവുമെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വം ആദ്യം വിലയിരുത്തിയത്. എന്നാൽ, അന്നത്തെ മുഖ്യമന്ത്രി വി എസ് കാര്യങ്ങൾ വഷളാക്കാനുള്ള സാധ്യതയുണ്ടെന്നു പിന്നീടു വിലയിരുത്തലുണ്ടായി. അങ്ങനെയാണ്, പിണറായി തന്നെ സുപ്രീം കോടതിയെ സമീപിച്ചാൽ മതിയെന്ന തീരുമാനമുണ്ടായത്. എന്നാൽ, ഗവർണറുടെ തീരുമാനത്തെ എതിർക്കുന്നുവെന്നു സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു.

എന്നാൽ അടുത്തകാലത്തായി പിണറായിയോട് ചേർന്ന് പ്രവർത്തിക്കുന്ന നിലപാടാണ് വിഎസിന്. അതുകൊണ്ട് തന്നെ വി എസ് കോടതി വിധിയെ അംഗീകരിക്കുന്ന നിലപാടാകും കൈക്കൊള്ളുക. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പിണറായി അഴിമതി കാട്ടിയിട്ടില്ലെന്നും 2009ൽ പിബിയും സിസിയും വിശദമായ ചർച്ചയ്ക്കു ശേഷമെടുത്ത നിലപാട് വി എസ് ഉൾപ്പെടെ പാർട്ടിയിലെ എല്ലാവരുടേതുമായ നിലപാടാണെന്നാണ് കേന്ദ്രത്തിലെ ഒരു പിബി അംഗം ഇന്നലെ പ്രതികരിച്ചത്.

ദേശീയ രാഷ്ട്രീയത്തിലും ഇനി പിണറായി പറയുന്നതാകും കാര്യങ്ങളെന്ന് ഉറപ്പിക്കുന്നതു കൂടിയാണ് ഇപ്പോഴത്തെ കോടതി വിധി. താൻ ജനറൽ സെക്രട്ടറിയാകുന്നതിനെയും മൂന്നാമതൊരു തവണ താൻ രാജ്യസഭാംഗമാകണമെന്ന ബംഗാൾ താൽപര്യത്തെയും എതിർത്തവരിൽ ഒന്നാമൻ പിണറായി ആണെന്ന് യെച്ചൂരിക്ക് ബോധ്യമുണ്ട്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ പിണറായി വിജയനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചത് യെച്ചൂരു മുന്നോട്ടു പോകാനാണ് സാധ്യത.

കനൽവഴി താണ്ടിയ രാഷ്ട്രീയ ജീവിതം

ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ നിന്ന് കനൽവഴികൾ കടന്നാണ് മുഖ്യമന്ത്രി കസേരയിലേക്ക് പിണറായി എത്തിയത്. പിണറായിയിലെ ചെത്തുതൊഴിലാളിയായിരുന്ന മുണ്ടയിൽ കോരൻ -കല്യാണി ദമ്പതികളുടെ മക്കളിൽ ഇളയവനായ വിജയൻ, സ്‌കൂൾ കാലത്ത് തുടങ്ങിയ വിദ്യാർത്ഥി സംഘടനാപ്രവർത്തനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ വരെയെത്തി നിൽക്കുന്നത്. സ്‌കൂൾ പഠനത്തിനുശേഷം ഒരുവർഷം അമ്മാവന്റെ ബേക്കറിയിൽ സഹായിയായി മൈസൂരിലും തിരിച്ചെത്തി നാട്ടിൽ നെയ്ത്തുതൊഴിലാളിയായും പണിയെടുത്തശേഷം തലശേരി ബ്രണ്ണൻ കോളേജിൽ പ്രീയൂണിവേഴ്‌സിറ്റി പഠനം. ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ചു.

പിന്നീട് പടവുകളോരോന്നായി കയറി സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തി. അഞ്ചാംതവണ നിയമസഭയിലെത്തിയപ്പോൾ മുഖ്യമന്ത്രി പദമാണ് പാർട്ടി നൽകിയത്. റിട്ട. അദ്ധ്യാപിക കമലയാണു പിണറായിയുടെ ഭാര്യ. മക്കൾ: വിവേക് കിരൺ (അബുദാബി എച്ച്.എസ്ബി.സി ബാങ്ക് ഉദ്യോഗസ്ഥൻ), വീണ (ബംഗളൂരുവിൽ സോഫ്ട്‌വെയർ സ്ഥാപനം നടത്തുന്നു). മരുമക്കൾ: ദീപപ്രകാശ് ബാബു, അഡ്വ. സുനീഷ് മോഹൻ. പേരക്കുട്ടികൾ: വിവാൻ, വിവേക്, കിരൺ, ഇഷാൻവിജയ്

എ കെ ജി സെന്ററിൽ വിജയാഹ്ലാദത്തിന്റെ ലഡ്ഡു പൊട്ടി!

ലാവലിൻ കേസിൽ വിധി വന്നതോടെ ഇന്നലെ എ കെ ജി സെന്ററിൽ വിജയാഘോഷത്തിന്റെ ലഡ്ഡു പൊട്ടി. രാവിലെ മുതൽ ആശങ്കയിലായിരുന്നു സി.പി.എം കേന്ദ്രം. ലാവ്ലിൻ കേസ് സംബന്ധിച്ച നിർണായക വിധി ഇന്നലെത്തന്നെയുണ്ടാകുമെന്ന അറിയിപ്പു രാവിലെ ലഭിച്ചതോടെ എല്ലാ കാത്തിരിപ്പും അതിനുവേണ്ടിയായി. ഉച്ചയ്ക്ക് 1.45നു വിധി പറയുമെന്നറിഞ്ഞതോടെ എകെജി സെന്ററിനുള്ളിലുണ്ടായിരുന്ന നേതാക്കളാരും പുറത്തേക്കിറങ്ങിയില്ല. പുറത്തു മാധ്യമപ്രവർത്തകർ എത്തിയതോടെ രംഗം കൊഴുത്തു. പുറത്തിറങ്ങിയ ചിലർ, കാത്തുനിന്ന മാധ്യമങ്ങളോടു സംസാരിച്ചില്ല. ഇതിനിടെ, എകെജി സെന്ററിലുണ്ടായിരുന്ന സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ഗുരുദാസൻ പുറത്തേക്കുപോയി.

2.10നു പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി വന്നതോടെ എകെജി സെന്ററിനു ജീവൻവച്ചു. ഫോൺവിളികളുമായി നേതാക്കൾ പുറത്തിറങ്ങി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നുണ്ടെന്ന അറിയിപ്പും പിന്നാലെ വന്നു. മിനിറ്റുകൾക്കുള്ളിൽ കോടിയേരി എകെജി സെന്ററിലെത്തി. പത്രസമ്മേളനം തുടങ്ങുന്നതിനു മുൻപ് മാധ്യമപ്രവർത്തകർക്കെല്ലാം ജീവനക്കാർ ലഡു വിതരണം ചെയ്തു.

ലാവ്ലിൻ കേസ് സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും പാർട്ടിയുടെ നിലപാട് ശരിയാണെന്നു തെളിഞ്ഞെന്നും ഏഴു മിനിറ്റു നീണ്ട പത്രസമ്മേളനത്തിൽ കോടിയേരി പറഞ്ഞു. പത്രസമ്മേളനം അവസാനിച്ച േശഷവും എകെജി സെന്റർ ജീവനക്കാർ ഓഫിസ് പരിസരത്തുള്ളവർക്കു ലഡു വിതരണം ചെയ്തു. ലാവലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയത് സിപിഎമ്മിന് ആഹ്ലാദകരമാണെങ്കിലും മന്ത്രി കെ.കെ. ശൈലജയ്ക്ക് ബാലാവകാശ കമ്മിഷന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽനിന്നുണ്ടായ തിരിച്ചടി തലവേദനയാണ്. കോടതിയുടെ ആവർത്തിച്ചുള്ള പ്രതികൂലപരാമർശം വിശദീകരിക്കാൻ പാർട്ടി ബുദ്ധിമുട്ടും. ഹൈക്കോടതിയുടെ പ്രതികൂല പരാമർശം നീക്കാൻ സുപ്രീംകോടതിയെ സമീപിക്കാനാണ് സിപിഎമ്മിന്റെ ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP