Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാബുൾ ഞെട്ടലുകളും താലിബാൻ ഭ്രാന്തും; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം നാലാം ഭാഗം...

കാബുൾ ഞെട്ടലുകളും താലിബാൻ ഭ്രാന്തും; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം നാലാം ഭാഗം...

ജെ എസ് അടൂർ

കാബുൾ ചരിത്രത്തിന്റെ ഇടനാഴികയായ ഒരു വിചിത്ര നഗരമാണ്. ഒരു പാടു ചോര കഥകൾ ഉള്ള ഒരു നഗരം.ഹിന്ദുകുഷ് മലനിരകളുടെ താഴ്‌വരയിൽ ഉള്ള ഈ നഗരത്തിന്റെ ചുറ്റും മലകളാണ്. ഏകദേശം 3500 വർഷങ്ങൾ പഴക്കമുള്ള ഈ നഗരം തെക്കേ ഏഷ്യയും മദ്ധ്യ ഏഷ്യയും ബന്ധിപ്പിച്ചിരുന്ന ഒരു വലിയ ഒരു ട്രേഡ് ഇടനാഴികയായിരുന്നു. ഈ നഗരം കാണാത്ത മതങ്ങൾ ഇല്ല. ഇവിടെ സോരാഷട്രീയ മതവും, ഹിന്ദു മതവും, ബുദ്ധിസവും, ക്രിസ്തീയ മതവും പിന്നെ ഇസ്ലാം മതവും നിലയുറപ്പിച്ച ചരിത്രമാണ്. ഈ നഗരം സിൽക്ക് റൂട്ടിലെ അന്താരാഷ്ട്ര വ്യപാര ഇടനാഴിക മാത്രമല്ല. മറിച്ചു ആയിരകണക്കിന് വർഷങ്ങളായി ഒരു പാടു യുദ്ധങ്ങൾ കണ്ട നാടാണ്. പതിനെട്ടാം നൂറ്റാണ്ടിൽ തിമൂർ ഷാ ദുറാനി( 1772 1793)യുടെ കാലത്താണ് കാബൂൾ അഫ്ഗാനിസ്താനിന്റെ തലസ്ഥാനമായത്. ആദ്യത്തെ ഇസ്ലാമിക് ഡയിനാസ്റ്റി സ്ഥാപിച്ചത് 870ലാണ്.

അങ്ങനെയുള്ള കാബൂളിലാണ് 2004 ഏപ്രിലിൽ ഞാൻ വിമാനം ഇറങ്ങിയത്. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ. ജീവിതത്തിൽ ആദ്യമായാണ് അത് പോലൊരു വിമാനത്താവളം കാണുന്നത്. അതുകൊട്ടരക്കരയിലെ ബസ് സ്ടാണ്ടിന്റെ ഒക്കെ അത്രയും ഉള്ള ഒരു ഏർപ്പാടായിരുന്നു അന്ന്. ഒരു മേക് ഷിഫ്റ്റ് സംവിധാനം. വലിയ ആൾ തിരക്ക്. കൺവെയർ ബൽട്ടും ഒന്നുമില്ല. പഴയ വിമാനതാവളത്തിന്റെ ബില്ടിങ്ങുകൾ എല്ലാം ബോംബിങ്ങിൽ നശിച്ചു പോയിരുന്നു.

കാബൂളും അഫ്ഗാനിസ്ഥാനും എനിക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. സോവിയറ്റ് യുണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിലും, അതിന്റെ ബാക്കി പത്രമായ മധ്യകാലത്തെക്കാൾ കഷ്ട്ടമായ താലിബാനും കാബൂൾ നഗരത്തിന്റെ മുഖം വികൃതമാക്കി. എയർ പോർട്ടിൽ തുടങ്ങിയ കൾച്ചർ ഷോക്ക് നഗരത്തിലുള്ള എന്റെ ഓഫീസിലെക്ക് യാത്ര തിരിച്ചപ്പോൾ അതിൽ അധികമായി. എങ്ങും ബോംബിട്ടു നശിപ്പിക്കപെട്ട കെട്ടിടങ്ങൾ.

എന്റെ ഞെട്ടൽ തുടങ്ങിയത് എന്നെ സ്വീകരിക്കുവാൻ വന്ന എന്റെ സഹപ്രവർത്തകരിൽ നിന്ന് തന്നെയാണ്. എന്നെ സ്വീകരിക്കാൻ എത്തിയത് എന്റെ ഓഫീസിലെ പ്രൊടോക്കാൾ ഓഫീസർ ആയ റഷീദയാണ്. വളരെ സുന്ദരിയും മിടുക്കിയും ആയ സ്ത്രീ. തല തട്ടം കൊണ്ട് മറച്ചിട്ടുണ്ട്. എന്നാൽ മുഖം നല്ലത് പോലെ കാണാം. റഷീദക്കൊപ്പം രണ്ടു ആണുങ്ങൾ കൂടി വന്നിട്ടുണ്ട്. അപ്പൊഴാണ് ഞാൻ രണ്ടു വണ്ടികൾ എന്നെ സ്വീകരിക്കുവാൻ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയതു. ഞാൻ ചോദിച്ചു എന്തിനാണ് രണ്ടു വണ്ടികൾ. റഷീദ പറഞ്ഞു.

'സോറി സർ. ഇൻ അഫ്ഗാനിസ്ടാൻ ഫ്രം താലിബാൻ ടൈം, വുമൻ ആർ നോറ്റ് സപ്പോസ്ട് ടു സിറ്റ് വിത്ത് എനി മെൻ അദർ ദാൻ ദോസ് ഫ്രം ഹേർ ഓൻ ഫാമി ലി '. രുക്കത്തിൽ ഒരു സ്ത്രീയും അന്യ പുരുഷനോടൊപ്പം ഒരു കാറിൽ സീറ്റ് പങ്കിടാൻ പാടില്ല. അതുകൊണ്ട് റഷീദക്ക് എന്റെ കാറിൽ ഒരുമിച്ച് സഞ്ചരിക്കുകാൻ ആകില്ലായിരുന്നു. ഇത് എന്റെ ഞെട്ടലിന്റെ ആരംഭം മാത്രമായിരുന്നു. ഞാൻ അഫ്ഗാനിസ്ഥാനിൽ ചെന്ന സമയത്ത് നാറ്റോയുടെ സൈനീക ഇടപെടൽ കാരണം താലിബാൻ പിൻവാങ്ങി ഇടക്കാല ഭരണം ഹമീദ് കർസായിയുടെ നേതൃത്വത്തിൽ ആയിരുന്നു. പക്ഷെ താലിബാൻ വെറും അഞ്ചു കൊല്ലം കൊണ്ട് സമൂഹത്തിൽ അടിച്ചേൽപ്പിച്ച പലതും വിട്ടു മാറിയിട്ടാല്ലയിരുന്നു.

താലിബാനെ കുറിച്ച് കേട്ടതെല്ലാം ആധുനിക സമൂഹത്തിൽ ജീവിക്കുന്നവർക്കെല്ലാം ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു. താലിബാൻ എന്നതിന്റെ അർഥം തന്നെ വിദ്യാർത്ഥികൾ എന്നതാണ്. താലിബാൻ എന്ന മിലിറ്റണ്ട് ഇസ്ലാമിക ഗ്രൂപ്പ് തുടങ്ങുന്നത് അഫ്ഗാൻ അഭായത്രികൾക്ക് വേണ്ടി പാക്കിസ്ഥാനിൽ തുടങ്ങിയ ഇസ്ലാമിക മത മൗലീക പാഠ ശാലകളിൽ ആണ്. അതിനു ഒത്താശ നൽകിയത് പാക്കിസ്ഥാനിലെ ഐ എസ ഐ യും പിറകിൽ നിന്ന് അമേരിക്കയും ആണ്.

കാരണം സോവിയറ്റ് കംമ്യുനിസത്തെ തുരത്തി എറിയുവാൻ പറ്റിയ ഒരു മറുമരുന്നായാണ് മത മൗലീക വാദത്തെ അമേരിക്കൻ ശീത കാല യുദ്ധവിദഗധർ കണ്ടത്. അതിനായി അവർ അഗ്രെസ്സിവ് ഇവന്ജിൽക്കൽ ക്രിസ്ത്യൻ ഗൃപ്പുകളെ ഒളിഞ്ഞും തെളിഞ്ഞും റൂമെനിയയിലും റഷ്യയിയിലും മറ്റും സഹായിച്ചു. അതുപോലെ മിലിറ്റണ്ട് ഇസ്ലാമിക ഗ്രൂപ്പുകളെ സൗദി അറേബ്യയും പാക്കിസ്ഥാനെയും ഉപയോഗിച്ചു പണവും ആയുധവും നൽകി സഹായിച്ചു. സോവിയറ്റ് അധിനിവേശത്തിനു ബദലായി മുജാഹിദീൻ യോദ്ധാക്കളെ വളർത്തി. ആ മൂശയിൽ വളർന്ന ഒരു വൈറസ് ആയിരുന്നു താലിബാൻ. ഇതു വെളുക്കാൻ തേച്ചത് പാണ്ടായി പോയ കഥകൂടി യാണ്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക മിലിട്ടണ്ട് തീവ്ര വാദത്തിന്റെ വൈറസ് വളർത്തിഎടുത്തതു അമേരിക്കയും സോവിയറ്റ് യുനിയനുമായുള്ള ശീതയുദ്ധത്തിന്റെ തന്ത്രപുരകളിൽ ആയിരുന്നു. റിലീജിയെസ് ഐഡിയോലജിയെ എങ്ങനെ പൊളിറ്റിക്കൽ ആയുധമായി ഉപയോഗിക്കാമെന്ന പരീക്ഷണത്തിൽ ആണ് അപകടകരമായ ഈ വൈറസ് രൂപ പെട്ടത്. അതിനു സഹായിയായി നിന്നത് പാക്കിസ്ഥാനിലെ സിയ ഉൽ ഹക്കിന്റെ പട്ടാള ഭരണകൂടവും പിന്നെ സൗദി അറേബ്യയുടെ പണവുമാണ്. കയ്യിൽ നിന്നും കൈവിട്ടു പോയ ഈ വൈറസ്സ് ആണ് പിന്നെ അനേക ആയിരം ചെറുപ്പക്കാരെ തല തിരിഞ്ഞ ജിഹാദിലെലേക്ക് തള്ളി വിട്ടത്.താലിബാനിൽ തുടങ്ങിയ പ്രക്രിയയാണ് ഇന്ന് ഐ എസ് അതി ഭീഭൽസ ഭീകരതയിൽ എത്തി നിൽക്കുന്ന ത്രീവ ആക്രമണ ത്വരയുള്ള വൈറസ്സ്.അതിനു അനുപൂരകമായി വളർന്നു വന്ന സാലാഫി മൗലീക വാദവും അതിന്റെ രാഷ്ട്രീയവും ഒരു പാട് മുസ്ലിം ചെറുപ്പകാരെ മയക്കി എടുക്കുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. ഇങ്ങനെയുള്ള മത മൗലീക തീവ്ര വാദങ്ങളെ എങ്ങെനെ നേരിടാം എന്നതാണ് സാധാരണ സമാധാനത്തിലും സന്തോഷത്തിലും കഴിയാൻ ആഗ്രഹിക്കുന്ന ഭൂരി പക്ഷം മുസ്‌ളീങ്ങളും നേരിടുന്ന വെല്ലുവിളി.

മുജാഹിദിന്റെ ഭാഗമായി വളർന്നു വന്ന അനേക വാർ ലോർഡുകൾ പല ചൂഷണങ്ങളും നടത്തി. അവർ ഒരു വശത്തുടെ അമേരിക്കൻ പണം അടിച്ചു മാറ്റുകയും മറു വശത്തൂടെ പോപ്പി കൃഷി വ്യാപിച്ചു അന്താ രാഷ്ട്ര മാർകേട്ടിലേക്ക് മയക്കു മരുന്ന് കയറ്റി അയച്ചു അധികാര മത്തു പിടിച്ച കോടീശ്വരൻ മാരായി. അവർ ദുബായിലും വിദേശങ്ങളിലും പണം ഇൻവെസ്റ്റ് ചെയ്തു. ജനങ്ങൾ പട്ടിണിയിലും ഭീതിയിലും. ഈ സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ടാണ് പകിസ്ടാനിന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള സഹായത്തോടെ സൗദി അറേബ്യയുടെ ധന സഹായത്തോടെയും മുള്ള ഒമറിന്റെ നേത്രത്വത്തിൽ 1996താലിബാൻ കാബുൾ പിടിച്ചടക്കി.

താലിബാന്റെ പ്രാകൃത മുഖം ലോകം കണ്ടു ഞെട്ടിയത് ലോക ഹെറിട്ടെജു ആയിരുന്ന അഞ്ചാം നൂറ്റാണ്ടിലെ ബാമിയാൻ ബുദ്ധ പ്രതിമകളെ 2001 ബോംബിട്ട് തകർത്തപ്പോഴാണ്. പക്ഷെ ഞാൻ വീണ്ടും ഞെട്ടിയത് കാറിന്റെ ഡിക്കി തുറന്നു വച്ച് അതിൽ യാത്ര ചെയ്യുന്ന മുഖം മൂടിയ സ്ത്രീകളെ കണ്ടാണ്. താലിബാൻ തികഞ്ഞ സ്ത്രീ വിരുദ്ധ നയങ്ങളാണ് നടപ്പാക്കിയത്. സ്ത്രീകൾക്ക് സ്‌കൂളിൻ പോകനോ പൊതു ഇടങ്ങളിൽ പോകുവാനോ കഴിയില്ലായിരുന്നു. സ്ത്രീകൾക്ക് അന്യ പുരുഷനെ നോക്കുന്നതോ ഇട പഴകുന്നതോ നിഷിധമാണ്. ശരി ആ യുടെ പേരിൽ താലിബാൻ കാട്ടി കൂട്ടിയ ആധുനീക വിരുദ്ധമായ മദ്ധ്യ കാല മത മൗലീക രാഷ്ട്രീയം വെറുപ്പിന്റെ രാഷ്ട്രീയമായിരുന്നു, അതിൽ ഇസ്ലാമിന്റെ സമാധാനമോ, കാരുണ്യമോ, സമഭാവനയോ ഇല്ലായിരുന്നു. അത് മനുഷ്യ അവകാശങ്ങളുടെയും നീതിയുടെയും നഗ്‌ന ലംഘനങ്ങൾ ആയിരുന്നു. താലിബാൻ തുടങ്ങി വച്ച ഭ്രാന്ത് ഏറ്റവും കൂടുതൽ കൊന്നതും മുസ്ലീങ്ങളെ തന്നെയായിരുന്നു. അങ്ങനെയുള്ള ആക്രമണ സ്വഭാവമുള്ള വെറുപ്പിന്റെയും അരക്ഷിതാവസ്ഥയുടെയും മത മൗലീക രാഷ്ട്രീയം ഏറ്റവും കൂടുതൽ ദോഷം ചെയ്തതും ഇതിലൊന്നും പെടാത്ത ബഹു ഭൂരിപക്ഷം മുസ്ലിം സമുദായത്തെ ആയിരുന്നു.

അത് മാടാകൊമ്പി മുതലാളിയോ എന്റെ കൂട്ടൂകാരായ നിസ്സമോ, ഹനീഫ് ഭായിയോ പ്രതിനിധികരിച്ച സമാധാനത്തിന്റെയുംസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇസ്ലാമും ആയി ഒരു ബന്ധവും ഇല്ലാത്ത ഒന്നായിരുന്നു. അത് വെറുപ്പിന്റെയും സ്ത്രീ വിരുദ്ധതയുടെടെയും ആക്രമണത്തിന്റെയും പര്യായമായിരുന്നു. ആധുനിക കാലത്ത് ജീവിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങൾ അടക്കമുള്ള സാധാരണ ജനങ്ങളിൽ ഭയം സൃഷ്ട്ടിക്കുന്ന ഒന്ന്. ഇസ്ലാന്മോ ഫോബിയ എന്ന അവസ്ഥ പരന്നത് 1994 മുതൽ താലിബാൻ കാട്ടി കൂട്ടിയ അക്രമോല്‌സുകമായ ഇസ്ലാമിക തീവ്ര വാദം അറിഞ്ഞത് മുതലാണ്.ആ താലിബാൻ വൈറസ് പല രീതിയിൽ മ്യുട്ടെറ്റ് ചെയ്തു പല രൂപത്തിലും ഭാവത്തിലും ലോകമാകെ പരന്നു അക്രമങ്ങളിലൂടെ ഭീതി വിതച്ചു. ഇന്നു ആ വൈറസ് എങ്ങിനെയൊക്കെ എവിടെയൊക്കെ പടരുന്നു എന്നറിയാൻ തന്നെ പ്രയാസമാണ്.

എന്നാൽ ഇങ്ങനെയുള്ളവർ മുസ്സ്‌ലീം ജനസംന്ഖ്യയിൽ അര ശതമാനം പോലും ഇല്ല എന്ന് തിരിച്ചറിയണ്ടത് ഉണ്ട്. അഫ്ഗാനിസ്ഥാനിൽ ഉള്ള ഭൂരി ഭാഗം ജനങ്ങളും താലിബാനേ പിന്താങ്ങുന്നവർ അല്ല.

എന്നെ ഏറ്റവും വേദനിപ്പിച്ച രണ്ടു അനുഭവം കൂടെ പറഞ്ഞു നിർത്താം. 2006 ഇൽ ബാന്‌കൊക്കിലുള്ള എന്റെ ഓഫീസിലേക്ക് സി എൻ എൻ ഇൽ നിന്നും ഒരു ഫോൺ വന്നപ്പോൾ രാവിലെ പത്തു മണി. അവർക്ക് എന്നോടാണ് സംസാരിക്കേണ്ടത്. അവർ എന്നോട് ചോദിച്ചത് എന്റെ സഹ പ്രവർത്തകരായ നാലു പേർ അഫ്ഗാനിസ്ഥാനിൽ കൊല്ലപെട്ടതിനെ കുറിച്ചുള്ള പ്രതീകരണമാണ്. അന്ന് ഞാൻ ഒരു വലിയ അന്താരാഷ്ട്ര വികസന സംഘടനയുടെ നേത്രത്വ സ്ഥാനത്താണ്. സത്യത്തിൽ ഈ വിവരം ഞാൻ അറിഞ്ഞത് സി എൻ എൻ വിളിച്ചു ചോദിച്ചപ്പോൾ ആണ്. ഉടനെ തന്നെ ഞാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ഉള്ളവരുമായി സംസാരിക്കുകയാണെന്നും പതിനഞ്ചു മിനിട്ട് കഴിഞ്ഞു വിളിക്കാൻ പറഞ്ഞു. കാര്യം സത്യമായിരുന്നു. എന്റെ രണ്ടു സഹപ്രവത്തകരായ സ്ത്രീകളും അവരുടെ കൂടെ ഇന്റെൻഷിപ്പ് ചെയ്തു കൊണ്ടിരുന്ന പത്തൊമ്പത് വയസ്സായ ഒരു യുവതിയും ഡ്രൈവറും രാവിലെ 8.30ഇന് ഒരു ട്രെയിനിങ് സ്ഥലത്തേക്ക് പോകുന്ന വഴിയിൽ മസാർ ഷെരീഫിന് അടുത്തു കൊല്ലപെട്ടൂ. ഇവർ നാലു പേരും ആ നാടുകാർ തന്നെ, രണ്ടു പേരേ ഞാൻ ചില മാസങ്ങൾക്ക് മുന്ന കാബുൾ സന്ദർശിച്ചപ്പോൾ സ്ടാഫ് മീറ്റിംഗിൽ കണ്ടതാണ്. അവർക്ക് അഞ്ചും പത്തും വയസ്സുള്ള കുട്ടികൾ ഉള്ള അമ്മമാരായിരുന്നു.

ഞാൻ ഉടനടി ക്രൈസിസ് മാനേജെമെന്റ് നടപടികൾ എടുത്തു. ഉടനെ തന്നെ കാബൂളിലേക്ക് തിരിക്കുവാൻ തീരുമാനിച്ചു. ഞങ്ങളുടെ ബ്രീട്ട്ടിഷ്‌കാരിയായ സെക്ക്യുരിറ്റി അഡ്വൈസർ ഞാൻ കാബൂളിലേക്ക് പോകുന്നതിനെ നഖ ശിഖാന്തം എതിർത്തു. ഞാൻ പോയാൽ എന്റെ ജീവിതം അപകടത്തിലകുമെന്നു അവർക്ക് ഉറപ്പായിരുന്നു. പക്ഷെ മരിച്ച എന്റെ സഹപ്രവർത്തകരുടെ വീടുകളിൽ പോകണം എന്ന് എന്റെ മനസ്സു പറഞ്ഞു.കാബുളിൽ നിന്ന് മഷർ ശേരീഫിലേക്ക് പോകുവാൻ ഒരുപാടു ദൂരം ഉണ്ട്. അവസാനം എന്റെ നിർബന്ധിതിനു വഴങ്ങി ഞാൻ കാബൂളിൽ നിന്നും ഹെലികോപ്ട്ടരിൽ മഷർ ഷെരീഫിന് പോകുവാൻ അനുവാദം തന്നു ഞാൻ അതിനും തയ്യാറായില്ല. അവസാനം എനിക്ക് എന്ത് സംഭവിച്ചാലും ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് അവർക്ക് എഴുത്ത് എഴുതിയിട്ട് ഞാൻ കാബൂളിൽ എത്തി.

അവിടെ ഞാൻ അഫ്ഗാൻ വേഷം അണിഞ്ഞു കാറിൽ രണ്ടു സഹ പ്രവർത്തകരുമായി മഷർ ശേരീഫിലേക്ക് തിരിച്ചു. പോകുന്ന പല വഴിക്കും കാർ നിർത്തി. കാരണം അവിടയും ഇവിടെയും എല്ലാം വെടിയൊച്ചകൾ. ഒരു യുദ്ധ ഭൂമിയിലൂടെയുള്ള യാത്ര ജീവിതത്തിൽ മറക്കാൻ സാധിക്കില്ല. ഞങ്ങൾ വൈകുന്നേരത്ത് അവിടെ എത്തി. ഞങ്ങളുടെ ഓഫീസ് ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ട് കൊല്ലപെട്ട സഹ പ്രവർത്തകരുടെ വീട്ടിൽ എത്താൻ റോഡുകൾ എന്ന് വിളിക്കാൻ കഴിയാത്ത തകർന്ന വഴികളിലൂടെ ഞങ്ങൾ രണ്ടു മണിക്കൂർ യാത്ര ചെയ്തു അവരുടെ ഗ്രാമത്തിൽ എത്തി. അവരുടെ ഭർത്താവിനെയും അങ്ങളമാരെയും കെട്ടി പിടിച്ചു വിതുമ്പാൻ അല്ലാതെ എനിക്ക് ഒന്നും കഴിഞ്ഞില്ല.

അവർ കൊല്ല പെട്ടത്ത് സ്ത്രീകൾ പൊതു പ്രവർത്തനം നടത്തുന്നു എന്ന ഒറ്റക്കാരണത്താൽ ആണ്. അവരെ കൊന്നത് താലിബാന്‌ടെ കാലാൾപ്പട തന്നെ. എന്റെ യാത്ര അതീവ രഹസ്യമായിട്ടായിരുന്നു. ചോദിച്ച ചെക്ക് പോസ്ട്ടിലെലെല്ലാം എന്റെ പേർ സലിം എന്നാണ് എന്റെ അഫ്ഗാൻ സഹപ്രവർത്തകർ പറഞ്ഞേത്. അവർ ആ പേരിൽ എന്റെ ഓഫീസ് ഐടെന്റ്‌റി കാർഡു ഉണ്ടാക്കിയിരുന്നു. കാരണം എന്റെ യധാർത്ഥ ഐഡന്ട്ടിടി അവർ അറിഞ്ഞിരുന്നെങ്കിൽ ഇത് എഴുതുവാൻ ഞാൻ ഞാൻ ഇവിടെ കാണെണമെന്നില്ല.

അഫ്ഗാനിസ്ഥാനിലെ സാധാരണ മനുഷ്യർ സ്‌നേഹം ഉള്ളവരാണ്. ഏറ്റവും കൂടുതൽ വിശ്വാസിക്കുവാൻ കൊള്ളുന്നവർ. പക്ഷെ താലിബാൻ അഫ്ഗാനിസ്ഥന്റെ മുഖം മാത്രമല്ല വികൃതമാക്കിയത്. അത് ലോകമാകമാനം ഒരു പാടു തെറ്റി ധാരണകൾ മുസ്ലീങ്ങളെ കുറിച്ച് തന്നെ നിർമ്മിച്ചു.അവരിൽ നിന്നാണ് ഇന്ന് ലോകത്തിൽ പല ഭാഗത്തും അറിഞ്ഞോ അറിയാതയോ തുടങ്ങിയ ഇസ്ലാമോ ഫോബിയുടെ തുടക്കം.

കാബൂളിൽ നിന്ന് വന്ന വിമാനത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുമ്പ് ഡൽ ഹി ഏയർപോർട്ടിൽ ഒരു ശവപെട്ടിക്കായി കാത്തു നിന്നു. എന്റെ ഒരു മൂത്ത സഹോദരൻ ആയ ഡോ.രാജേഷ് തൻടെന്ന്!റെ ഭാര്യ മാർത്തയുടെ ശവപെട്ടിക്കു വേണ്ടിയാണ് ഞാനും സുഹൃത്തുകളും കാത്തു നിന്നത്. ആ ശവപെട്ടി ഡൽഹയിലെ പ്രിയ എന്ന സംഘടനയുടെ ആസ്ഥാനത്ത് വെച്ച് തുറന്നു ഞങ്ങൾ എല്ലാം അറിയുന്നു മാർത്തയുടെ വിറങ്ങലിച്ച മുഖം കണ്ടു ഞങ്ങൾ എല്ലാവരും തേങ്ങി തേങ്ങി കരഞ്ഞു. രണ്ടു ദിവസം മുൻപ് കാബൂളിലെ ഇന്റർ കൊണ്ടിനെന്റെ ഹോട്ടലിൽ അത്താഴവും കഴിഞ്ഞു ലിഫ്റ്റിൽ കയറുന്നതിനു മുന്‌പെയാണ് പാവം മാർത്തയെ ആ മത ഭ്രാന്തന്മാർ വെടി വച്ച് വീഴ്‌ത്തിയത്. അന്ന് എട്ടു വേറെ ആളുകളും കൊല്ലപെട്ടു.

ഇസ്ലാമിന്റെ പേരിൽ മനുഷര്യരെ കൊല്ലുന്ന മതഭ്രാന്തന്മാരല്ല ഞാൻ അറിയുന്ന ഒരൊറ്റ മുസ്ലീങ്ങൾ പോലും. എന്നാലും എന്റെ അഫ്ഗാനിസ്ഥാൻ ഈ അനുഭവങ്ങൾ ഇന്നും എന്നിൽ ഒരു നീറ്റാലാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ എല്ലാവിധ മത മൗലീക തീവ്ര വാദങ്ങളെയും എതിർക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഞാൻ ഭൂരി പക്ഷ വർഗീയതയും ന്യൂന പക്ഷ വർഗീയതയും ഒരു പോലെ എതിർക്കുന്നതു. അതുകൊണ്ടാണ് മതത്തിന്റെ ജാതിയുടെയും പേരിൽ ഉള്ള എല്ലാ വിവേചനങ്ങളെയും എതിർക്കുന്നത്. അതുകൊണ്ട് തന്നെയാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ബർമയിലെ രോഹിന്ഗ്യ മുസ്ലീങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടു യു എൻ ഹുമൻ റൈറ്റ് കൗൺസിലിൽ സംസാരിക്കുന്നതു. അതുകൊണ്ട് തന്നെയാണ് പാക്കിസ്ഥാനിലെ ബ്ലാസ്ഫിമി ലോയെ എതിർക്കുന്നതും അതിന്റെ ഇരകൾ ആക്കെപെട്ട ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കുന്നത് കാരണം അവരെല്ലാം അത്യന്തികവുമായി മനുഷ്യർ ആണെന്ന ബോധ്യമാണ്. അതുകൊണ്ട് തന്നെ യാണ് മതത്തിനും ജാതിക്കും ഭാഷക്കും രാഷ്ട്രത്തിനും അതീതമായി മനുഷ്യരെ മനുഷര്യയായി കാണുവാൻ കഴിയുന്നതും.

(ഐക്യ രാഷ്ട്ര സഭയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ജെ എസ് അടൂർ ഇപ്പോൾ ഒരു ഇന്റർനാഷണൽ ഓർഗനൈസെഷന്റെ സീ ഈ ഒയും ഏഷ്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും സ്ഥിരം എഴുത്തുകാരനും ആണ്.)

(ലേഖനത്തിന്റെ അഞ്ചാം ഭാഗം തുടരും...) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP