Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അള്ളാഹു അക്‌ബർ!! - പ്രേ ഫോർ മി ബ്രതർ "!! ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം അഞ്ചാം ഭാഗം...

അള്ളാഹു അക്‌ബർ!! - പ്രേ ഫോർ മി ബ്രതർ

ജെ എസ് അടൂർ

സിയാറലിയോൺ എന്ന പടിഞ്ഞാറെ അഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമാണ് ഫ്രീ ടൗൺ. ഫ്രീ ടൗണിൽ നിന്ന് ഏകദേശം അഞ്ചു മണിക്കൂർ യാത്ര ചെയ്തു ആ രാജ്യത്തിന്റെ വടക്കൂള്ള ഒരു ഗ്രാമത്തിൽ ഞാനും എന്റെ നാല് കൂട്ടുകാരും എത്തിയപ്പോൾ വൈകിട്ട് ആറു മണി. എന്റെ കൂടെയുണ്ടായിരുന്നത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും സഹപ്രവർത്തകനും ആയ ഇറ്റലിക്കാരൻ മാർക്കോ ഡിപോണ്ടേയും പിന്നെ ഞങ്ങളുടെ ലണ്ടൻ ഓഫീസിൽ നിന്നുള്ള ക്ലെയർ മോബിലിയും പിന്നെ ഫ്രീ ടൗൺ ഓഫീസിലെ രണ്ടു പേരും . 

കാട്ടു പാതകളില്ലൂടെ ലാൻഡ് റോവറിൽ ആഫ്രിക്കൻ കൊടും കാടുകളെ കണ്ടുള്ള ആ യാത്ര ഇന്നും മനസ്സിൽ പച്ചപ്പായി തങ്ങി നിൽക്കുന്നു . ആ യാത്രയുടെ ഉദ്ദേശം ഞങ്ങളുടെ സംഘടനയുടെ സഹായത്തോടെ ആ പ്രദേശങ്ങളിൽ നടത്തുന്ന മൂന്ന് സ്‌കൂളുകളും ഹെൽത്ത് കിളിന്ക്കുകളും സന്ദർശിച്ചു അതിന്റെ ഗുണഭോക്താക്കളുമായി ഇടപഴകുക എന്നതായിരുന്നു . ഒരു പഠന സന്ദർശനം .

ഒരു റംസാൻ മാസത്തിലെ യാത്ര വൈകുന്നേരം അവസാനിച്ചത് ഒരു ഗ്രാമത്തിന്റെ ഹൃദയത്തിൽ ആയിരന്നു . ത്രിസന്ധ്യ. അങ്ങോട്ടുള്ള വഴിയിൽ ഞങ്ങൾ അന്ന് തങ്ങാൻ പോകുന്ന ഗ്രാമത്തെ കുറിച്ച് ആ രാജ്യക്കാരായ സഹപ്രവർത്തകർ പറഞ്ഞു തന്നു. മുഴുവനും മുസ്ലീങ്ങൾ വസിക്കുന്ന ഒരു ഗ്രാമമായിരുന്നു അത്. അതും റംസാൻ മാസം. അത്‌കൊണ്ട് തന്നെ നമ്മൾ ശ്രദ്ധയോടെ ഇടപെടണം. 

ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും പാട്ടും നൃത്ത ചുവടുകളുമായി അനേക സ്ത്രീകൾ ഞങ്ങളെ വളഞ്ഞു വരവേറ്റു. അവര് കുരവയിട്ട് പാട്ട് പാടി. ഞങ്ങളെ കൈ പിടിച്ചു കൂട്ടത്തിൽ കൊണ്ട് പോയി കൂട്ട നൃത്ത ചുവടുകളിൽ പങ്കാളികളാക്കി.

അവരുടെ നാട്ടിൽ വെളുത്ത നിറമുള്ള യുറോപ്പ്കാരനും തവിട്ടു നിറമുള്ള ഒരു ഇന്ത്യക്കാരനും ആദ്യമായാണ് വന്നത് . ആദ്യ റൗണ്ട് നൃത്ത ഉൽസവങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ നാട്ടു മൂപ്പൻ ഞങ്ങളെ സ്വീകരിച്ചു കട്ടൻ ചായ തന്നു . നേരം ഇരുളി തുടങ്ങി ഒന്നു രണ്ടു രണ്ടു ശരറാന്തലിന്റെ വെളിച്ചം മാത്രം . അപ്പോൾ ഒരു പത്തു പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടി മാർക്കൊയുടെ ടീ ഷർട്ട് പുറകിൽ നിന്നും പതിയെ പൊന്തിച്ചു നോക്കി . മാർക്കോ ഇതൊന്നും അറിയുന്നില്ല. ഇരുട്ടായതുകൊണ്ട് അടുത്ത ഇരിക്കുന്ന ഞാനും കൂടെയുള്ള അവിടുത്തെ സഹപ്രവര്ത്തകനും മാത്രം കണ്ടു . അയാൾ അവരുടെ ഭാഷയിൽ പതിയെ അവളോട് കാര്യം തിരക്കി. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ വെള്ളക്കാരന്റെ ദേഹവും വെളുത്തതാണോ എന്ന് നോക്കിയതാണ് . 

അന്ന് കപ്പ പുഴിങ്ങിയതും ( കസ്സാവ എന്നവർ പറയും) പിന്നെ അവരുടെ ഒരു പിരട്ടിയ ഭക്ഷണവും കൂടെ നല്ല ഒന്നാന്തരം ആട്ടിറച്ചിയും. അത് കഴിഞ്ഞു വീണ്ടും പാട്ടും നൃത്തവും .  ഞാൻ വീണ്ടും കൂടെയുള്ള സഹപ്രവർത്തകനോടു ചോദിച്ചു . 'ഇവർ ശരിക്കും മുസ്ലീങ്ങൾ തന്നെയാണോ' ?  'നൂറു ശതമാനം'

ഇവിടെയും ഞാൻ ഞെട്ടി. ആദ്യമായാണ് ആണുങ്ങളും പെണ്ണുങ്ങളും ഒരിമിച്ചു ഡാൻസ് ചെയ്തു സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന മുസ്ലീങ്ങളെ ഞാൻ കണ്ടത്. കാരണം കാബൂളിൽ കണ്ട ഇസ്ലാമും ആ ഗ്രാമത്തിൽ കണ്ട ഇസ്ലാമും തമ്മിൽ കണ്ട വൈരുധ്യം വളരെ വലിയത്ആയിരുന്നു .അന്ന് കാബൂളിൽ സ്ത്രീകൾക്ക് പുരുഷന്മാരോടെ ഇടപെടുന്നതിൽ കടുത്ത നിയന്ത്രണം. മിക്കയിടത്തും അടിമുതൽ മുടി വരെ കറുപ്പ് വസ്ത്രം ധരിച്ചു നടക്കുന്നവർ. റംസാൻ സമയത്ത് ഒരു തുള്ളി വെള്ളം കുടിക്കുവാൻ ഭയമുള്ളവർ. 

ഒരിക്കൽ റംസാൻ സമയത്ത് കാബൂളിൽ പോയപ്പോഴാണ് ഒരു സംഘടിത മതം എങ്ങനെ സാധാരണ ആളുകളിൽ ഭീതി ഉണ്ടാക്കുന്നത് എന്ന് മനസ്സിലായി. പൊതുവിൽ ഓഫീസിൽ പോലും ആരും കാണെ റമ്‌സാൻ സമയത്തു ഒന്നും കഴിക്കാൻ പാടില്ല. എന്റെ ഒരു സഹപ്രവർത്തക ഓഫീസ് ബാത്ത് റൂമിൽ പോയിരുന്നു റൊട്ടി തിന്നുന്നത് കണ്ടു ഞാൻ അതിശയിച്ചിട്ടുണ്ട്. വിദേശികൾ ആയ ഞങ്ങൾ പോലും ഗസ്റ്റ് ഹൗസിൽ പോയി ഒതുക്കത്തിൽ ഭക്ഷണം കഴിച്ചു വരും . അവിടെ നിന്ന് സിയാറ ലിയോൺ ഗ്രാമത്തിലെ റംസാൻ ഉത്സവം വളരെ വേറിട്ടതായിരുന്നു .

എനിക്ക് ഒരു കാര്യം മനസ്സില്ലായി . എല്ലാ മതങ്ങളെ പോലെ ഇസ്ലാം മതം വളരെ വളരെ വൈവിധ്യമായ ഒന്നാണ് . അഫ്രിക്കയിലെ ട്രൈബൽ ഇസ്ലാമും താലിബാൻ മത ഭ്രാന്തും അതുപോലെയുള്ള നൈജീരിയയിലെ ബോകോ ഹറാമും രണ്ടു ധ്രൂവങ്ങളിൽ ആണ് . അന്ന് രാത്രി ഞങ്ങൾ ആ ഗ്രാമത്തിൽ താമസിച്ചത് പലരുടെ ചെറിയ ചെറിയ വീടുകളിൽ ആണ് . നാട്ടു പാതകളിലൂടെ നിലാവിൽ അവരുടെ വീട്ടിലേക്കു ഏതാണ്ട് രാത്രി എട്ടുമണിക്ക് കൂട്ടികൊണ്ട് പോയത് ഒരമ്മയും അവരുടെ ഇരുപതു വയസ്സുള്ള മകനും കൂടെയാണ്. അവരുടെ ഭർത്താവ് മരിച്ചു പോയിരുന്നു .  

ആകെ രണ്ടു മുറിയും ഒരു ചെറിയ വരാന്തയും സൈഡിൽ ഒരു അടുക്കളയും മാത്രമുള്ള വീട്. അന്ന് പൂർണ ചന്ദ്രൻ ആയിരുന്നു . നിലാ വെളിച്ചത്തിൽ മരങ്ങളുടെ നടുവിൽ പുല്ലു മേഞ്ഞ തിളങ്ങി നിന്ന വീട് ഒരു സ്വപനം പോലെ തോന്നി. അവരുടെ മകൻ കിടക്കുന്ന മുറി എനിക്ക് തന്നു . ശരറാന്തലിന്റെ വെളിച്ചത്തിൽ എനിക്ക് കൊതുക് വലയും കട്ടിലും കാണാം. ക്ഷീണം കൊണ്ട് ഉറങ്ങി പോയത് അറിഞ്ഞില്ല.

ഞാൻ ഉറക്കം ഉണർന്നത് കാറ്റിനോടൊപ്പം ഒഴുകി വന്ന ഒരു പ്രാർത്ഥന കേട്ടാണ് . ' അള്ളാഹു അകബർ' . പതിഞ്ഞ സ്വരത്തിൽ ഉള്ള പ്രാർത്ഥന സാധാരണ മൈക്ക് ബാങ്ക് വിളി പോലെ അല്ലയായിരുന്നു . 'അള്ളാഹു അക്‌ബർ ' എന്ന് തുടങ്ങുന്ന ഒരു പ്രാർത്ഥന ഒരു ഇളം കാറ്റ് പോലെ എന്നെ തഴുകി ഉണർത്തി. പതിയെ പതിയെ എല്ലാ വീടുകളിൽ നിന്നും 'അള്ളാഹു അക്‌ബർ' എന്ന പ്രാർത്ഥന രാവിലെ മരങ്ങളിൽ ഉണർന്നു കിളികൾ പ്രാർത്ഥിക്കുന്ന കിളി പാട്ടുകൾക്കും ഇളം കാറ്റുകൾക്കുമൊപ്പം ഒഴുകി വന്ന ഹൃദയത്തിന്റെ സംഗീതം ആയിരുന്നു. ഓരോ വീടും ഉണർന്നു പ്രാർത്ഥന ചൊല്ലുന്നത് മുറിയാതെ ഒഴുകുന്ന ഒരു ഹൃദയ ഗീതം പോലെ തോന്നി.

ഹൃദയത്തിന്റെ ഉള്ളിൽ തട്ടി ഉണരുന്ന പ്രാർത്ഥന കവിത പോലെ മനോഹരമാണ്. ഉള്ളിൽ തട്ടി പ്രാർത്ഥിക്കുന്ന ഓരോ പ്രാർത്ഥനയും ഓരോ പുതിയ അനുഭവങ്ങൾ ആണ്. അത് ഒരു പുതിയ ഉണർത്തു പാട്ടാണ്. അത് അനുദിനം മനുഷ്യനെ പുതുക്കുന്ന സർഗാത്മകതയുടെ ഗീതമാണ് . എല്ലാ മതത്തിലും മനസ്സു നിറഞ്ഞു ഉള്ളറിഞ്ഞ് മനുഷ്യർ പ്രാർത്ഥിക്കുന്നത് മനസ്സിനെ തണുപ്പിക്കുന്ന പ്രത്യാശാ സ്തുതികൾ ആണ്. ഒരു നിശ്വാസമാണ്. ആശ്വാസമാണ് . ആശയാണ്. അതുകൊണ്ട് തന്നെ അത് ഒരു വ്യക്തിയുടെ അനുഭവ തലങ്ങൾ ആണ് . അതിനെ യുക്തി കൊണ്ട് വിശ്ലേഷണം ചെയ്തു അതിന്റെ സയന്ടിഫിക് സാധുത അളന്നിട്ടു കാര്യം ഒന്നുമില്ല. കാരണം ഓരോ വ്യക്തിയുടെയും അനുഭവ തലങ്ങൾ അതുല്യ മായിരിക്കും .

ഇൻഡോനേഷ്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ ഉള്ള രാജ്യം. ലോകത്തെ വലിയ ഹിന്ദു അമ്പലങ്ങൾ സംരക്ഷിക്കുന്നത് അവിടുത്തെ മുസ്ലീങ്ങൾ തന്നെയാണ് . യോഗ് ജക്കാർത്തയിലെ വലിയ ബ്രംമ്മ ക്ഷേത്രത്തിന്റെ വിശാല അങ്കണത്തിൽ ആണ് ഞാൻ രാമായണത്തിന്റെ ഏറ്റവും നല്ല പെർഫോർമൻസ് കണ്ടത് . അതിൽ രാമനായും, സീതയായും , ഹനുമാനായും രാവണനായും അഭിനക്കുന്നത് ജാവയിലെ മുസ്ലിം സഹോദരങ്ങൾ തന്നെയാണ്. ഏതാണ്ട് 87.5% മുസ്ലീങ്ങൾ താമസിക്കുന്ന ഈ രാജ്യത്തു എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ട് . അവിടെയുള്ള ഏറ്റവും വലിയ സുപ്പർ മാർക്കെട്ടുകളിൽ ഒന്നിന്റെ പേര് രാമായണ ' എന്നാണ്.ഒദ്യോഗിക വിമാനം ' ഗരുഡ'. അത് ഒരു ജനാധിപത്യ രാജ്യമാണ് . അവിടെയുള്ള മുസ്ലിം സ്ത്രീകൾക്ക് ശാന്തി എന്നും , പുഷ്പ എന്നും പർവതി എന്നും പേരുണ്ട്. രണ്ടു യുനിവേർസിറ്റികളുടെ എംബ്ലം ഗണേശ് ആണ് .

ഇന്തോനേഷ്യയിലെ ഇസ്ലാം അഫ്ഗാനിസ്ഥാനിലെയോ , പാക്കിസ്ഥാനിലെയോ , സിയറി ലോണിലെയോ ഇസ്ലാം അല്ല.അത് ഹിന്ദു ബുദ്ധ മത സംസ്‌കാരങ്ങളുടെ ഒരു കൂട്ട് ചേരുവയാണ്. ഇന്ന് യുദ്ധം കീറി മുറിച്ച ബാഗ്ദാദിൽ ഒരിക്കൽ തലയെടുപ്പോടെ നിന്ന ഓർത്തോഡോക്‌സ് പള്ളിയിൽ പോയി ഞാൻ പണ്ടൊരിക്കൽ പ്രാർത്ഥിച്ചിട്ടുണ്ട് . ഞാൻ കണ്ട ഏറ്റവും കഴിവും പ്രാപ്തിയും ഉള്ള സ്ത്രീകളിൽ പലരെയും കണ്ടത് ഇറാനിൽ ആണ്. ലോകത്ത് ഇന്ന് നിലനിക്കുന്ന മാർകെറ്റ്കളിൽ ഏറ്റവും പഴയത് കെയ്‌റോയിലാണ് ഒമ്പതാം നൂറ്റാണ്ട് മുതൽ അതവിടെ ഉണ്ട് . അവിടെ രാത്രി പത്തു മണിക്ക് സ്ത്രീകൾ യധേഷട്ടം പല വേഷത്തിൽ ജീൻസും ടോപ്പും , പർദയും ഇട്ടു നടക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് . ഇസ്റ്റാന്മ്പു ളിലെ സോഫിയ പള്ളിയിൽ നിന്ന് ക്രിസ്തീയ ചുവർ ചിത്രങ്ങൾ ഒന്നും മായിച്ചിട്ടില്ല. ഒട്ടോമാൻ തുർക്കുകൾ നൂറു കണക്കിന് വര്ഷം ഭരിച്ചിട്ടും . ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും മുസ്ലീങ്ങളുടെ സ്ഥിതി ഒന്നല്ല . പലതാണ്.

ചുരുക്കത്തിൽ എല്ലാ മതങ്ങളെ പോലെ ഇസ്ലാം മതം പ്രയോഗിക്കപ്പെടുന്നത് വളരെ വൈവിധ്യത്തോടെയാണ് . അതിന്റെ സംസ്‌കാരവും തിയോളജിയും , വിഭാഗങ്ങളും ഉപവിഭാഗങ്ങളും വളരെ വ്യതസ്തമാണ്. ഇന്ത്യയിലും അതു തന്നെ സ്ഥിതി . സുന്നി ഷിയാ വ്യതാസം മാത്രമല്ല. അതിനുള്ളിലും വെളിയിലുമായി ഒരു പാടു അവാന്തര വിഭാഗങ്ങൾ ഉണ്ട് . ഈ വൈവിദ്ധ്യം മനസ്സിലാക്കാതെ അഫ്ഗാനിസ്താനിലും, പാക്കിസ്ഥാനിലും സൗദിയിലും കാണുന്നത് മാത്രാണ് ഇസ്ലാം എന്ന് ധരിക്കുന്ന അനേകം പേർ ലോകത്തിൽ എല്ലായിടത്തും ഉണ്ട് .ഈ വൈവിധ്യങ്ങളെ കാണാതെ താലിബാൻ ഭ്രാന്തും ഭീകര ആക്രമണങ്ങളും കണ്ടു വളർന്ന ഇസല്‌മോ ഫോബിയ ഇന്ന് മിക്ക രാജ്യങ്ങളിലും ഒരു വാസ്തവമാണ് . അത് ഏറ്റവും കൂടുതൽ പലപ്പോഴും കണ്ടിട്ടുള്ളത് യുറോപ്പിൽ ആണ് .

മതങ്ങളുടെ വളരെ വലിയ വൈവിധ്യങ്ങൾ മനസ്സിലാക്കാതെ അവയെ ലളിത സാമന്യവല്ക്കരിക്കപ്പെടുമ്പോൾ പല തെറ്റി ധാരണകൾ ഉണ്ടാകാം .ഏറ്റവും വൈവിധ്യം ഉള്ള മതമാണ് ഹിന്ദു മതവും ക്രിസ്തീയ മതവും, ബുദ്ധ മതവും. അത് പോലെ തന്നെ വളരെ വൈവിദ്ധ്യം ഉള്ള മതമാണ് ഇസ്ലാം മതവും.  യൂറോപ്യൻ ക്രിസ്തീയ സംസ്‌കാരവും കേരളത്തിലെ ക്രിസ്തീയ സംസ്‌കാരവും രണ്ടും രണ്ടാണ്. യുറോപ്പിലെ ക്രിസ്തീയ സംസ്‌കാരത്തെക്കാൾ എനിക്ക് അടുപ്പം തോന്നുന്നത് കേരളത്തിലെയും ഇന്ത്യയിലെയും ഹിന്ദു സംസ്‌ക്കരാത്തോടെയാണ് . അതിനു കാരണം ഞാൻ വളർന്ന സാഹചര്യങ്ങൾ യുറോപ്പ്യൻ ക്രിസ്തീയ സംസ്‌കാരത്തിൽ നിന്നും വ്യത്യസ്തമാണ്. എന്റെ രുചി ഭേദങ്ങളും അനുഭവ തലങ്ങളും രൂപപെട്ടത് ഇന്ത്യയിൽ ആണ്. ഇന്തോനേഷ്യയിലെയും ഇന്ത്യയിലെ മുസ്ലീങ്ങളെ ഇന്ത്യൻ ഹൈന്ദവ സംസ്‌ക്കാരം പല തരത്തിൽ ബാധിച്ചിട്ടുണ്ട് .

എ ആർ റഹമാന്റെ കഥ കൂടി പറഞ്ഞു അവസാനിപ്പിക്കാം. 2005 ജനുവരിയിലാണ് ഞാൻ എ ആർ റഹ്മാനെ ലണ്ടനിൽ വച്ച് കണ്ടത്. ഇപ്പോൾ ആംനെസ്റ്റി ഇന്ടർ നാഷണനലിന്റെ സെക്രട്ടറി ജനറലും എന്റെ അടുത്ത കൂട്ടുകാരനമായ സലീൽ ഷെട്ടിയോടൊപ്പം .അന്ന് റഹ്മാൻ ബോംബെ ഡ്രീമ്‌സ് എന്ന മ്യുസിക്കലിന്റെ സംഗീത സംവിധാനത്തിന് എത്തിയതായിരുന്നു. അന്ന് ഞാൻ ഗ്ലോബൽ കാൾ ടു ആക്ഷൻ ഏഗെനിസ്സ്റ്റ് പോവർട്ടി എന്ന 110 രാജ്യങ്ങളെ പങ്കെടുപ്പിച്ചുള്ള കാംമ്പെയിൻ ഗ്ലോബൽ കൊ ചെയർ ആണ് . ഇതിനോടെ അനുബന്ധിച്ച് ഞങ്ങൾ ലോകമാകെ മ്യുസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. യുറോപ്പിൽ ഇതു നടത്തിയത് ബോണോയും ഗിൽഡോഫും ആണ്. അഫ്രെക്കയിൽ ഘാനയുടെ തലസ്ഥാനമായ അക്രയിലും , ജോഹന്നാസ് ബർഗിലും, പിന്നെ ഡൽഹി , റിയോ എന്നിവടങ്ങളിൽ ആണ് പ്ലാൻ ചെയ്തത് . ഡൽഹിയിൽ അത് ഏ ആർ റഹ്മാൻ നടത്തണം എന്ന് ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപെട്ടൂ. സന്തോഷത്തോടെ സ്വീകരിക്കുക മാത്രമല്ല. ഒരു പുതിയ പാട്ട് എഴുതാം എന്നും പറഞ്ഞു . 

അങ്ങനെ ആ വർഷം സെപ്റ്റമ്പറിൽ ഡൽഹിയിൽ വച്ച് അദ്ദേഹം അതി മനോഹരമായി ആ ഗാനം പാടി.അദ്ദേഹത്തെ ഡൽഹി എയർപോർട്ടിൽ സ്വീകരിക്കുവാൻ ഞാൻ പോയി. അവിടെ നിന്നും അദ്ദേഹം ആദ്യം പോയത് ഡൽഹിയിൽ ഉള്ള ഒരു ദർഗയിൽ പ്രാർത്ഥിക്കുവാനാണ്. റഹ്മാൻ എല്ലാരേയും വിളിക്കുന്നത് ബ്രദർ എന്നാണ്. എന്നിട്ട് ഡ്രൈവറിന്റെ കയ്യിൽ ഒരു ഡിസ്‌ക് കൊടുത്തിട്ട് ആ പാട്ട് എന്നോട് കേൾക്കുവാൻ അവശ്യപെട്ടു :

' ബ്രതർ , പ്ലീസ് ലിസൻ ടു ദിസ് . ഹോപ് യു വിൽ ലൈക് ഇറ്റ് :
ആ ഗാനം ഇങ്ങെനെയായിരുന്നു :
' പ്രേ ഫോർ മി ബ്രദർ , പ്രേ ഫോർ മി ബ്രദർ '
ഡ്യൂ യു നീഡ് എനി റീസൻ ടു ബി കൈന്റ്‌റ്'?
പ്രേ ഫോർ മി സിസ്റ്റർ , പ്രേ ഫോർ മി സിസ്റ്റർ '

റഹമാൻ പോവർട്ടി ആന്തം എന്ന് വിളിച്ച ആ ഗാനം ഒരു ലക്ഷം പേരുള്ള സദസ്സിൽ ആദ്യമായി പാടിയപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഒരു പ്രാർത്ഥന പോലെയാണ് അദ്ദേഹം അത് പാടിയത് . അത് കഴിഞ്ഞു അദ്ദേഹം 'വന്ദേ മാതരം ' പാടി. ഞങ്ങൾ സംഘടിപ്പിച്ച ആ സംഗീത കാമ്പയിന് റഹ്മാൻ ഒരു പൈസ പോലും വാങ്ങിയില്ല. അദ്ദേഹം എന്നോട് പറഞ്ഞു:- ' ബ്രതർ , ഐ നോ വാട്ട് ഡസ് ഇറ്റ് മീൻ ടു ബി ഹന്ഗ്രി' ബിക്കോസ് ഐ ഹാവ് ഏക്‌സ്പീരിയൻസ്ട് ഇറ്റ് '

റഹ്മാന്ന്റെ മുഴുവൻ പേര് അള്ളാ രഖാ റഹ്മാൻ എന്നാണ് . അദ്ദേഹത്തിനു അതിൻ മുമ്പുണ്ടായിരുന്ന പേര് ദീലീപ് എന്നായിരുന്നു . റഹ്മാനിലൂടെ ഞാനറിഞ്ഞ സൂഫി ധാര ഞാൻ മുൻപ് കണ്ടതി നിന്നും വ്യതസ്തമായിരുന്നു. അത് ഒരു പുതിയ തിരിച്ചറിവ് ആയിരന്നു . ഒരു പുതിയ പ്രാർത്ഥനയുടെ ഉള്ളിൽ തട്ടിയുള്ള കവിതയുടെ അറിവ്.

പ്രേ ഫോർ മി ബ്രദർ , പ്രേ ഫോർ മി സിസ്റ്റർ '
ഡ്യൂ യു നീഡ് എനി റീസൻ ടു ബി കൈന്റ്?

(ഐക്യ രാഷ്ട്ര സഭയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ജെ എസ് അടൂർ ഇപ്പോൾ ഒരു ഇന്റർനാഷണൽ ഓർഗനൈസെഷന്റെ സീ ഈ ഒയും ഏഷ്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും സ്ഥിരം എഴുത്തുകാരനും ആണ്.)

(ലേഖനത്തിന്റെ അവസാന ഭാഗം നാളെ...) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP