Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർക്‌സിസ്റ്റ് പക്ഷത്തു ഉറച്ചു നിന്നതിനു ചന്ദ്രശേഖരനെ കൊന്നു കളഞ്ഞു ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിലെ നാടകക്കാർ അവസരവാദിയായ അൽഫോൻസ് കണ്ണന്താനത്തിന് ആശംസനൽകി; ഇപ്പോൾ സിപിഎമ്മിനൊപ്പമെന്നു അവകാശപെടുന്ന മിഡിൽ ക്ലാസ് ലിബറൽ പുരോഗമന വാദികളിൽ പകുതിയെണ്ണം നാളെ ബിജെപി അധികാരം പിടിച്ചാൽ അപ്പുറം ചാടും

മാർക്‌സിസ്റ്റ് പക്ഷത്തു ഉറച്ചു നിന്നതിനു ചന്ദ്രശേഖരനെ കൊന്നു കളഞ്ഞു ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിലെ നാടകക്കാർ അവസരവാദിയായ അൽഫോൻസ് കണ്ണന്താനത്തിന് ആശംസനൽകി; ഇപ്പോൾ സിപിഎമ്മിനൊപ്പമെന്നു അവകാശപെടുന്ന മിഡിൽ ക്ലാസ് ലിബറൽ പുരോഗമന വാദികളിൽ പകുതിയെണ്ണം നാളെ ബിജെപി അധികാരം പിടിച്ചാൽ അപ്പുറം ചാടും

സി.പി.എം ഉപേക്ഷിച്ചു ബിജെപി പിന്തുണ തേടി 2003 ൽ ലോകസഭയിലേക്ക് മത്സരിച്ച വിശ്വനാഥ മേനോൻ എന്ന അമ്പാടി വിശ്വത്തെ അറിയുമോ? ഇല്ലെങ്കിൽ എം.എം ലോറൻസിനോട് ചോദിച്ചു നോക്കണം. സുധീന്ദ്ര കുൽക്കർണിയെ അറിയാമോ? കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റിന്റെ)യുടെ നേതാവായിരുന്നു. അടൽ ബിഹാരി വാജ്‌പോയിയുടെ വിശ്വസ്ഥനായി മാറിയ മുൻ സി.പി.എം പാർട്ടി മെമ്പർ. മമത ബാനർജി ബിജെപി മുന്നണിയിൽ റെയിൽവെ മന്ത്രിയായിരുന്ന സമയത്തു മമതയ്ക്കും ഉപദേശം നൽകിയിരുന്ന കക്ഷി. പിന്നീട് അദ്വാനിയുടെയും അതിനു ശേഷം നിതിൻ ഗട്ഗരിയുടെയും ഉപദേശകനുമായി കളത്തിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുൻ സി.പി.എം (പിന്തുണയെന്നു ബ്രാകറ്റിൽ) എംഎ‍ൽഎ അൽഫോൻസ് കണ്ണന്താനം മോദി കാബിനറ്റിൽ അംഗമായിരിക്കുന്നു. സി.കെ ജാനു ബിജെപി ക്യാമ്പിൽ പോയപ്പോൾ ആക്ഷേപങ്ങളും പരിഹാസങ്ങളുമായി ഇറങ്ങിയ പ്രൊഫൈലുകൾ നിശബ്ദതയിലാണ്. കേരള ബിജെപിയിൽ വലിയ പടല പിണക്കമത്രേ! സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപിയിൽ പിണക്കമുണ്ടെങ്കിൽ വീട്ടിൽ ഇരിക്കാം. അത്രയേ ഉള്ളൂ. സംഘപവരിവാർ എന്ന കാഡർ സംവിധാനം നിയന്ത്രിച്ചപ്പോഴെല്ലാം ബിജെപി പ്രവർത്തകർ അനുസരണയോടെ കേട്ടിട്ടുണ്ട്. അദ്വാനി വരെ അനുസരണയുള്ള കുഞ്ഞാടായി. കേരളത്തിൽ രാമൻപിള്ള പോയിട്ട് എന്തുണ്ടായി? പി പി മുകുന്ദൻ ബലം പിടിച്ചിട്ടു എന്തുണ്ടായി. ഒന്നും സംഭവിച്ചില്ല. പറഞ്ഞു വന്നത് ലളിതവൽക്കരണം കൊണ്ടു എതിർത്തു തോൽപ്പിക്കാൻ കഴിയുന്ന ഒന്നല്ല സംഘപരിവാർ എന്ന സംവിധാനം. അതിനെതിരെ ബോധപൂർവ്വം ഒന്നിക്കണം.

സി.കെ.ജാനുവിന്റെ ബിജെപി ബന്ധത്തിനോടുള്ള വിയോജിപ്പുകൾ പോലെ തന്നെ ഈ മുൻ മാർക്‌സിറ്റുകളോട് വിയോജിപ്പുകൾ ഇല്ലാതിരിക്കുന്ന കേരള സ്‌പെഷ്യൽ പൊതുബോധത്തെ വിചാരണചെയ്യേണ്ടതുണ്ട്. സംഘപരിവാർ കാമ്പിൽ പോകുന്ന ഏതൊരു മനുഷ്യനോടും രാഷ്ട്രീയമായ വിയോജിപ്പുകൾ അല്ലെ വാസ്തവത്തിൽ ഉണ്ടാകേണ്ടിയിരുന്നത്? എന്നാൽ കേരള സ്‌പെഷ്യൽ എഡിഷനിൽ അങ്ങിനെയാണോ കാര്യങ്ങൾ നടക്കുന്നത്? അല്ലെന്നു തിരിച്ചറിയാൻ തലയ്ക്കകത്ത് ഭക്തിക്ക് പകരം തലച്ചോറ് തന്നെ വേണ്ടിയിരിക്കുന്നു.
ബിജെപി മുന്നണി ഹൈന്ദവമാത്രാവാദികളുടെ കൂടാരമായല്ല നിലവിൽ പ്രവർത്തിക്കുന്നത്.

ഹിന്ദുത്വത്തെ അംഗീകരിക്കുമെങ്കിൽ ഇതര സ്വത്വങ്ങളെ ഉൾക്കൊള്ളും വിധമുള്ള പൊളിറ്റിക്കൽ പ്രോജക്റ്റ് (നിലവിലെ തന്ത്രമെങ്കിലും) അവർ രൂപീകരിച്ചു പ്രാവർത്തികമാക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തെ ബിജെപി വിജയകരമായി കൈകാര്യം ചെയ്യുന്നുണ്ട്. ആദിവാസി, ദലിത്, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരെ ഹിന്ദുവെന്ന ബ്രഹത്ത് സ്വത്വത്തിനുള്ളിൽ നിറുത്തുവാൻ അവർ വിജയിച്ചിരിക്കുന്നു. ഒരിക്കൽ കൂടി കൃസ്ത്യൻ സമുദായ ഐഡെന്റ്റിറ്റിയെ തങ്ങളുടെ കൂടെ നിറുത്തുന്നതിൽ ബിജെപി വിജയിച്ചിരിക്കുന്നു.

അൽഫോൻസ് കണ്ണന്താനം കേവലമൊരു ബ്യൂറോക്രാറ്റ് മാത്രമല്ല, മറിച്ചോ കേരളത്തിലെ കൃസ്ത്യൻ സഭാ നേതൃത്വങ്ങളുമായി സുദൃഡമായ ബന്ധമുള്ള, കോട്ടയം ജില്ലക്കകത്ത് വലിയ ബന്ധുബലമുള്ള ഒരു സുറിയാനി കൃസ്ത്യാനികൂടിയാണ്. മുമ്പ് ഇത്തരത്തിൽ സംഘപരിവാർ ബന്ധം സ്ഥാപിച്ചിട്ടുള്ള (തിരിച്ചും) സുറിയാനി കൃസ്ത്യാനിയായിരുന്നു പി.സി തോമസ്. ആര് കേന്ദ്രം ഭരിച്ചാലും അവിടേക്ക് ഒരു പാലം പണിയാൻ കേരളത്തിലെ താൽപരകക്ഷികൾക്കും അറിയാം. അങ്ങനെ സംഘപരിവാർ ബന്ധമുള്ള പി.സി തോമസിനെ പിന്നീട് ഇടതു മുന്നണിയിലെടുക്കാൻ (തിരിച്ചും) ആർക്കുമൊരു വിഷമവും ഉണ്ടായിരുന്നില്ല. ഇപ്പോൾ കണ്ണന്താനം മന്ത്രിയായപ്പോൾ വരിവരിയായി നിന്ന് ആശംസ അർപ്പിക്കുന്നവരെ നോക്കൂ. ഇരട്ടതാപ്പൻ പിണറായി വിജയൻ മുതൽ ശ്രീമതി ടീച്ചർ വരെയുണ്ട് ലിസ്റ്റിൽ!

സംഘി കാമ്പിലെത്തി ഇപ്പോൾ കേന്ദ്രമന്ത്രിയായ അൽഫോൻസ് പിണറായി വിജയന് ധീര്ഘകാലത്തെ സുഹൃത്താണ് പോലും. ഒഞ്ചിയം ഏരിയ കമ്മിറ്റിക്ക് കീഴിൽ കുടിവെള്ള ഫാക്റ്ററി സ്ഥാപിക്കുന്നതിനായി ചിരടുവലിച്ച നേത്രുത്വത്തിനോട് പ്രതിഷേധിച്ചു സി.പി.എം വിടേണ്ടി വന്ന ടി.പി ചന്ദ്രശേഖരനെ സുഹൃത്തോ സഖാവോ ആയി കാണാൻ വിജയന് കഴിഞ്ഞില്ല. മറ്റൊരിടത്തെക്കും പോകാതെ മാർക്‌സിസ്റ്റ് പക്ഷത്തു ഉറച്ചു നിന്നതിനു ചന്ദ്രശേഖരനെ കൊന്നു കളഞ്ഞു ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിലെ നാടകക്കാർ. കൊന്നു കളഞ്ഞതിന് ശേഷവും പിണറായി വിജയൻ ടി.പി ചന്ദ്രശേഖരൻ കുലം കുത്തിയെന്നുള്ള നിലപാടിൽ ഉറച്ചു നിന്നു. അവസരവാദിയായ അൽഫോൻസ് കണ്ണന്താനത്തിന് ആശംസയും നൽകി.

ഞാൻ ആലോചിക്കാറുണ്ട്, ഒന്നുമില്ലെങ്കിലും നാളിതുവരെ കെ.കെ രമ സംഘപരിവാർ കൂടാരത്തിൽ പോയിട്ടില്ല. ഗോത്രാമഹാ സഭ കോർഡിനെറ്റർ എം. ഗീതാനന്ദനും പോയില്ല. ഇരുവരും തങ്ങളുടേതായ തലത്തിൽ വിവിധ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടു കേരളത്തിലുണ്ട്. അതു തന്നെയാണ് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സത്യസന്ധതയും ശക്തിയും. ഭൗതികമായ ലാഭം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്നവർക്ക് അധികാരത്തിന്റെ അപ്പകഷ്ണങ്ങൾ കൊടുത്തു കൂടെ നിറുത്താൻ ബിജെപിയെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ഇപ്പോൾ സിപിഎമ്മിനൊപ്പമെന്നു അവകാശപെടുന്ന മിഡിൽ ക്ലാസ് ലിബറൽ പുരോഗമന വാദികളിൽ പകുതിയെണ്ണം നാളെ ബിജെപി അധികാരം പിടിച്ചാൽ അപ്പുറം ചാടി മാർക്‌സിസ്റ്റുകളെയും അംബേദ്ക്കറൈറ്റുകളെയും വിചാരണ നടത്താൻ മുന്നിലുണ്ടാകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. അധികാരത്തിനു ചുറ്റും അത്രയ്ക്കുമുണ്ട് എച്ചിൽ പട്ടികൾ.

ജനാതിപത്യ ഭരണകൂടങ്ങളുടെ കാലത്തു അധികാരം മോശമാണെന്ന അഭിപ്രായമേയില്ല. ബഹുമുഖ ചൂഷണ വ്യവസ്ഥകൾ നിലനിൽക്കുന്ന രാജ്യത്തു അധികാരം വ്യവസ്ഥാ വിരുദ്ധർക്ക് വ്യവസ്ഥക്കെതിരെ പ്രയോഗിക്കാനുള്ള ഒരു ആയുധമാണെങ്കിൽ ഭിക്ഷാം ദേഹികൾക്ക് അതൊരു ചക്കരകുടമാണ്. വ്യവസ്ഥയെ നിലനിറുത്തി തൻകാര്യം നോക്കികളായ വർഗ വഞ്ചകരാണവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP