Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റെല്ലാം മറന്നേക്കൂ..എനിക്കവൾ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും; അവൾ വിസ്മയതേജസിന്റെ ആൾരൂപം; ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ അപൂർവ ചാരുതയാർന്ന ഓർമക്കുറിപ്പ്

മറ്റെല്ലാം മറന്നേക്കൂ..എനിക്കവൾ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും; അവൾ വിസ്മയതേജസിന്റെ ആൾരൂപം; ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ അപൂർവ ചാരുതയാർന്ന ഓർമക്കുറിപ്പ്

മറുനാടൻ ഡസ്‌ക്‌

പൂക്കളും,കല്ലുകളും വാരിയെറിഞ്ഞ് ഗൗരി ലങ്കേഷിനെ സ്തുതിക്കുകയും, നിന്ദിക്കുകയും ചെയ്യുന്നവർക്കിടയിൽ അപൂർവ ചാരുതയുള്ള ഓർമക്കുറിപ്പുമായി അവരുടെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ട. കുറിപ്പിലേക്ക്...

'ഗൗരി ലങ്കേഷിന്റെ മരണശേഷം അവൾക്കായി ചൊരിയുന്ന അന്ത്യാഞ്ജലികളും അഭിനന്ദനക്കുറിപ്പുകളും, പ്രത്യേകിച്ച് ആത്മാവും, മരണാനന്തരജീവിതവും, സ്വർഗവുമെല്ലാം വായിക്കാൻ കഴിഞ്ഞിരുന്നെഹ്കിൽ അവൾ പൊട്ടിച്ചിരിക്കുമായിരുന്നു. അല്ല പൊട്ടിച്ചിരിച്ചില്ലെങ്കിൽ കൂടി അടക്കിപ്പിടിച്ചെങ്കിലും ചിരിക്കുമായിരുന്നു. കാരണം കൗമാരകാലത്തു തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു സ്വർഗവും നരകവും മരണാനന്തരജീവിതവുമൊക്കെ വെറും അസംബന്ധമാണെന്ന്. ആവശ്യത്തിന് സ്വർഗവും നരകവുമെല്ലാം ഭൂമിയിൽ തന്നെയുണ്ട്. അതുകൊണ്ട് ദൈവത്തിനെ വെറുതെ വിടുക. മറ്റു പലരും ചെയ്യുന്നതുപോലെ അഭ്യർത്ഥനകളുമായി ദൈവത്തിനെ സമീപിക്കേണ്ടതില്ല. കാരണം അദ്ദേഹത്തിന് വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
മറ്റാരെയും വേദനിപ്പിക്കരുത് എന്നുള്ളത് ഞങ്ങളുടെ തീരുമാനത്തിലുണ്ടായിരുന്നു. കുടുംബത്തിലേത് ഉൾപ്പെടെ. അവരുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും യൗവ്വനകാലത്തെ ഞങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ എപ്പോളും ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ ഇത് പിൽക്കാലത്ത് ഞങ്ങൾക്ക് ഏറെ ഗുണം ചെയ്തു. അതുകൊണ്ടാണ് അഞ്ചു വർഷത്തെ പ്രണയകാലത്തിനും അഞ്ചുവർഷത്തെ വിവാഹജീവിതത്തിനും ശേഷം 27 വർഷം മുമ്പ് ഞങ്ങൾ വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി നല്ല സുഹൃത്തുക്കളായി തുടരാൻ ഞങ്ങൾക്ക് ഇരുവർക്കും സാധിച്ചത്. ഞങ്ങളുടെ ഉടമ്പടി പ്രകാരം ആരെയും വേദനിപ്പിക്കരുത് പരസ്പരം പോലും.
ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ നാഷണൽ കോളജിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയ സ്‌കൂൾ സ്ഥിതി ചെയ്തിരുന്നത്. ഞങ്ങളുടെ പ്രിൻസിപ്പാൾ ഡോക്ടർ. എച്ച് നരസിംഹ, അബ്രഹാം കോവൂർ തുടങ്ങിയവരായിരുന്നു യുക്തിവാദ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ. സ്ത്രീകളും പുരുഷന്മാരുമായ ആൾദൈവങ്ങളെയും കപടസന്യാസിമാരെയും പൊള്ളത്തരങ്ങളെയും അന്ധവിശ്വസങ്ങളെയുമെല്ലാം ചോദ്യം ചെയ്യുന്നതിൽ കൗമാരം മുതൽക്കെ ഞങ്ങൾ രസം കണ്ടെത്തിയിരുന്നു.
ഇവയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മറ്റൊരവസരത്തിലാകാം. പക്ഷെ ഇക്കാര്യം ഇവിടെ പറഞ്ഞത് ഇതിന് കൊലപാതകവുമായുള്ള ബന്ധത്തെ സൂചിപ്പിക്കാനാണ്. യുക്തിവാദികളും ആജ്ഞേയവാദികളും മതഭ്രന്തന്മാരാൽ ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.


മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീവിതത്തിന്റെയും കഞ്ചാവിന് അടിമപ്പെടും മുമ്പേ(ആലങ്കാരികമായി പറഞ്ഞതാണ്) ഞങ്ങൾ ഒരുമിച്ചു വായിച്ച ആദ്യത്തെ പുസ്തകങ്ങളിലൊന്ന് വിൽ ഡൂറാന്റിന്റെ സ്റ്റോറി ഓഫ് ഫിലോസഫി ആയിരുന്നു. ആ സമയത്ത് ഞങ്ങൾ രണ്ടുപേരും മാതൃഭാഷയായ കന്നഡയിൽ പ്രാവീണ്യമുള്ളവരായിരുന്നില്ല. അതുകൊണ്ടു വുഡ്ഹൗസ്, ഗ്രഹാം ഗ്രീൻ അങ്ങനെ പ്രീമിയർ ബുക്ക് ഷോപ്പിലെ മിസ്റ്റർ ഷാൻബാഗ് ഞങ്ങൾക്കു തന്നിരുന്ന പുസ്‌കതങ്ങൾക്കു പകരമായി, കുറ്റബോധത്തോടെ കന്നഡയിലെ വിപുലമായ സാഹിത്യശേഖരത്തെ ഞങ്ങൾ ഒഴിവാക്കി. 20 ശതമാനം വിലക്കിഴിവ് ഞങ്ങൾക്കു ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് ലഭിച്ചത് പതിനഞ്ചു ശതമാനമായിരുന്നു. അത്ര പെട്ടന്നല്ലെങ്കിലും അവൾ കന്നഡയിലേക്ക് തിരികെയെത്തി'.

ഇരുവരുടെയും സംഗീത അഭിരുചികളെ കുറിച്ചും ചിദാനന്ദ് ഓർമക്കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. ടെറി ജാക്ക്‌സിന്റെ ലവ് ദ എ ബി സിയും സാക്കറിന്റെ സീസൺസ് ഇൻ ദ സണും ഡൈലാനെയും ബീറ്റിൽസിനെയും ആസ്വദിച്ചതിനെ കുറിച്ചും പറയുന്നുണ്ട്.
'ഇന്ത്യൻ സംഗീതത്തിലേക്ക് ഞാൻ തിരികെയെത്തിയത് വർഷങ്ങൾക്കു ശേഷമാണ്. എറിക് സെഗാളിന്റെ ലവ് സ്‌റ്റോറി വായിച്ച് ഞങ്ങൾ ചിരിച്ചു. ഞങ്ങളുടെ ആദ്യകാല പ്രണയദിനങ്ങളിൽ ഗാന്ധി സിനിമ കാണുകയും അബ്ബ, സാറ്റർഡേ നൈറ്റ് ഫീവർ തുടങ്ങിയവയുടെ സംഗീതം ആസ്വദിക്കുകയും ചെയ്തിരുന്നു. കാൾ സാഗനെ വായിച്ച ശേഷം ചന്ദ്രനില്ലാത്ത രാത്രികളിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം കാണാൻ ഞങ്ങൾ പോയിരുന്നു.


കോളേജ് കാലത്ത് ഞാൻ പുകവലിച്ചിരുന്നു. അത് അവൾക്ക് ഇഷ്ടമായിരുന്നില്ല. വർഷങ്ങൾക്കു ശേഷം ഞാൻ ആ ശീലം ഉപേക്ഷിച്ചു. എന്നാൽ അപ്പോളേക്കും അവൾ പുകവലി ആരംഭിച്ചിരുന്നു. ഒരിക്കൽ അവളെന്നെ അമേരിക്കയിൽ സന്ദർശിക്കാനെത്തി.(ഭ്രാന്തമായ ഒരു കാര്യമാണല്ലേ, മുൻ ഭാര്യ എന്നെ സന്ദർശിച്ചു എന്നത്? പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മുൻഭാര്യയെക്കാൾ നല്ലൊരു സുഹൃത്തായിരുന്നു അവൾ.)അപാർട്‌മെന്റിനുള്ളിൽ വച്ച് പുകവലിക്കരുതെന്ന് ഞാൻ അവളോട് പറഞ്ഞു. കാർപറ്റ് വിരിച്ചിരിക്കുന്നതിനാൽ പുകയുടെ ദുർഗന്ധം പുറത്തുപോകാത്തു കൊണ്ടാണ് ഞാൻ അവളോട് അങ്ങനെ പറഞ്ഞത്. തണുപ്പുകാലമായിരുന്നു അത്.
'ഞാൻ എന്തു ചെയ്യണമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്'
'പുകവലിച്ചേ തീരൂ എന്നുണ്ടെങ്കിൽ റൂഫ് ടോപ്പിൽ പോയി അവിടിരുന്ന് വലിച്ചോളൂ'
'പക്ഷെ നല്ല തണുപ്പാണ്. മഞ്ഞുവീഴ്ചയുമുണ്ട്'
'പുറംകുപ്പായം??'
'നീ കാരണമാണ് ഞാൻ പുകവലിക്കാൻ തുടങ്ങിയത്'
'ഓ ക്ഷമിക്കൂ പ്രായമായ പെൺകുട്ടി...ഞാൻ നിന്നോട് നിർത്താൻ ആവശ്യപ്പെടുകയാണ്.'
'ഓ ശരി...നീ ശരിക്കും അമേരിക്കക്കാരനായി കഴിഞ്ഞിരിക്കുന്നു'
'അമേരിക്കക്കാർക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകരമായ ശീലം മാത്രമാണ്.'
'ഞാൻ നിന്നെക്കാൾ കൂടുതൽ കാലം ജീവിക്കും'

അവൾ കളവുപറയുകയായിരുന്നു. കള്ളി.


പല സുഹൃത്തുക്കളും ഞങ്ങളുടെ സൗഹൃദം കണ്ട് അന്ധാളിക്കാറുണ്ടായിരുന്നു. ഇന്ത്യയിലും മറ്റിടങ്ങളിലും സാധാരണയായി വേർപിരിയലുകളും വിവാഹമോചനങ്ങളും വളരെ കയ്‌പ്പേറിയവയാണ്. ഞങ്ങൾക്കും അത്തരത്തിലുള്ള നിമിഷങ്ങളുണ്ടായിരുന്നു. പക്ഷെ ഉന്നതമായ ആദർശത്തോടെ അതിവേഗം ഞങ്ങൾ അവയെ മറികടന്നു. കോടതിയിലായിരുന്ന ദിവസം അടുത്തടുത്തായാണ് ഞങ്ങൾ നിന്നത്. ഞങ്ങളുടെ കൈകൾ പരസ്പരം തൊടുകയും വിരലുകൾ പിണഞ്ഞുമിരുന്നു. നിങ്ങൾക്ക് നിങ്ങളുടേതായ വഴിയിൽ പോകണമെങ്കിൽ പിരിയുകയാണ് നല്ലത് അഭിഭാഷകൻ ശബ്ദം താഴ്‌ത്തി പറഞ്ഞു. നടപടികൾ കഴിഞ്ഞതോടെ എം ജി റോഡിലെ താജ് ഡൗണിൽ പോയി ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. സതേൺ കംഫോർട്ട് എന്നായിരുന്നു റെസ്റ്റോറന്റിന്റെ പേര്. ഞങ്ങൾ ചിരിച്ചുകൊണ്ട് വിട പറഞ്ഞു. ഞാൻ ആദ്യം ഡെൽഹിക്കു പോയി. തുടർന്ന് മുംബെയിലേക്കും പിന്നീട് വാഷിങ്ടൺ ഡി സിയിലേക്കും പോയി. ഓരോയിടത്തും അവൾ എന്നെ സന്ദർശിക്കാനെത്തിയിരുന്നു.
നിഷേധിയുടെ സ്വഭാവമായിരുന്നു അവൾക്കെങ്കിലും എന്റെ മാതാപിതാക്കൾക്ക് അവളെ വളരെ ഇഷ്ടമായിരുന്നു. പാരമ്പര്യവാദികളും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നവരുമായ ഇന്ത്യൻ രക്ഷാകർത്താക്കൾ അവളുമായുള്ള ബന്ധം തുടർന്നു. അവൾ തിരിച്ചും. ഞങ്ങൾ ഇരുവരും വഴി പിരിഞ്ഞിട്ടും അവർ ആ ബന്ധം തുടർന്നു. ഓർമക്കുറിപ്പിൽ ചിദാനന്ദ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിദാനന്ദിന്റെ അമ്മ മരിക്കുന്നത് ആ സമയത്ത് ഗൗരി അവിടെയെത്തിയതിനെ കുറിച്ചും വിവാഹമോചിതരായതിനു ശേഷവും ഗൗരിയുടെ പിതാവ് ലങ്കേഷിനെ സന്ദർശിച്ചിരുന്ന കാര്യവും ചിദാനന്ദ് ഓർമിക്കുന്നു.
ഗൗരിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ: ഇടതുപക്ഷ സഹയാത്രിക, ഉത്പതിഷ്ണു, ഹിന്ദുത്വ വിരോധി അങ്ങനെ മറ്റെല്ലാ വിശേഷണങ്ങളും മറന്നേക്കൂ. എന്നെ സംബന്ധിച്ചിടത്തോളം ഇത്രമാത്രമാണ്എന്റെ സുഹൃത്ത്, എന്റെ ആദ്യപ്രണയം, വിസ്മയ തേജസ്സിന്റെ ആൾരൂപമായിരുന്നു അവൾ.'

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP